ചരിഞ്ഞു നോട്ടം

0
106

(കവിത)

അജിത് പ്രസാദ് ഉമയനല്ലൂർ

മുറ്റത്തെ മാവിൻകൊമ്പിലെ
കാക്കക്കൂട്ടിലിരുന്ന്
കണ്ണുചിമ്മിത്തുറക്കുന്ന
കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ
മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന
അക്ഷരമാലകൾ.
ചരിഞ്ഞ അക്ഷരമാലകൾ!
മനുഷ്യന്റെ ഭാഷയ്ക്കുമേൽ
തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ
അക്ഷരങ്ങളെ കൊത്തിയെടുത്ത്
പറക്കുന്ന കാക്കയുടെ നിഴലിൽ
സൂര്യൻ ചരിഞ്ഞു വീഴുന്നു.
മതിലിനപ്പുറം
നടന്നുപോകുന്ന
ഭാഷയില്ലാത്തവന്റെ കാലൊച്ച.
അയാളുടെ കൈയ്യിൽ
നഗരമധ്യത്തിലെ നട്ടുച്ചയിൽ
തയ്യൽക്കടയിൽ നിന്നും
അളവുപാകപ്പെടുത്തിയ
ഏകാകിയുടെ കുപ്പായം.

ചിത്രീകരണം: മിഥുന്‍ കെ.കെ.ചിത്രീകരണം: മിഥുന്‍ കെ.കെ.
അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്.
ഭൂഗോളത്തിൽ ഏകാകിയുടെ
അക്ഷാംശ രേഖ!
അയാളുടെ അച്ചുതണ്ടിലേക്ക് കാക്ക
അക്ഷരങ്ങളെ കൊത്തിവച്ചു.
പൊടുന്നനെ
അയാൾക്ക്  ഭാഷയുണ്ടായി.
എങ്കിലും അയാൾ ഏകാകി തന്നെയാണല്ലോ.
വിനിമയം ചെയ്യുവാൻ
ആരുമില്ലാത്തിടത്തോളം കാലം

ഭാഷയ്‌ക്കെന്തു പ്രസക്തി!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

 

 

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here