വലിച്ചിഴയ്ക്കപ്പെടുന്ന ഇന്ത്യൻ അഭിമാനം

0
150

ലേഖനം

അഭിജിത്ത് വയനാട്

2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ വരൾച്ചയ്ക്കൊടുവിൽ ഇന്ത്യൻ ദേശീയ പതാകയും ഉയർത്തപ്പെട്ടു. വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഗുസ്തി താരം സാക്ഷി മാലിക്കിലൂടെ ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കി ആ ഒളിമ്പിക്സിലെ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്നു. ലോകത്തെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളിലൊന്നായ ലോറസ് വേൾഡ് സ്പോർട്സ് പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് ആദ്യമായി നാമം നിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി ഒരു വനിതാ ഗുസ്തി താരമാണ്, വിനേഷ് ഫോഗട്ട്. കഴിഞ്ഞ വർഷം ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ച ഫ്രീ സ്റ്റൈൽ ഗുസ്തി താരമാണ് ബജ്‌രംഗ് പൂനിയ. ചുരുങ്ങിയ വാക്കുകളിൽ ഒതുക്കാവുന്നതല്ല ബജ്‌രംഗ് പൂനിയയുടെയും വിനേഷ് ഫോഗട്ടിന്റെയും സാക്ഷി മാലിക്കിന്റെയും നേട്ടങ്ങളുടെ കണക്കുകൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ വിജയക്കൊടി പാറിപ്പറത്തിയ രാജ്യത്തെ പ്രധാന കായികതാരങ്ങളാണിവർ. ഇന്ത്യയുടെ അഭിമാന താരങ്ങൾ.
റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിലവിലെ പ്രസിഡന്റും ഉത്തർപ്രദേശിലെ ബിജെപി  നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ വിവിധ ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ ആരോപണങ്ങളുന്നയിച്ച സാഹചര്യത്തെത്തുടർന്നുണ്ടായ സംഭവങ്ങൾ തീർത്തും നീതിനിഷേധപരമാണ്.
 ബ്രിജ്ഭൂഷൺ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് കൊണ്ട്  സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ മുഖവിലയ്ക്കെടുക്കാത്തതിനെ തുടർന്ന് ഏപ്രിൽ മാസത്തിൽ വീണ്ടും പ്രതിഷേധം പുനരാരംഭിക്കുകയുണ്ടായി. ഫെഡറേഷൻ പിരിച്ചു വിടണമെന്നതായിരുന്നു ആദ്യ ഘട്ടത്തിലെ ഒരു പ്രധാന ആവശ്യം. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണ് പ്രതിഷേധത്തിന് കാരണമായി പറയുന്നത്. അറസ്റ്റ് ചെയ്യണമെന്ന ഗുസ്തിക്കാരുടെ ആവശ്യത്തെ തള്ളിക്കളയുകയാണുണ്ടായത്. ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയനായി നിൽക്കുമ്പോഴും മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ‘പ്രബല’രായ വ്യക്തികളുടെ പിന്തുണയുണ്ടെന്ന് പിന്നീട് നടന്ന സംഭവങ്ങളിൽ നിന്ന് വ്യക്തം.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് 2023 ഏപ്രിൽ 28ന് ഡൽഹി പോലീസ് രണ്ട് എഫ്ഐആറുകൾ റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ രജിസ്റ്റർ ചെയ്തു. അതിലൊന്ന് പോക്സോ ആക്റ്റ് പ്രകാരമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ പിൻബലത്തോടെ തനിക്കെതിരെയുള്ള കേസുകളിൽ നിന്ന് രക്ഷ നേടാം എന്ന ധൈര്യമാണ് കാണാനാകുന്നത്. നിരവധി കേസുകളിലെ പ്രതി കൂടിയാണ് ബ്രിജ്ഭൂഷൺ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
തെരുവിൽ പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ നീതിയ്ക്ക് വേണ്ടി ഉയർത്തുന്ന ശബ്ദങ്ങളെ അടിച്ചമർത്തി ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ് പുതിയ ഇന്ത്യൻ കാഴ്ച. പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടയുകയും ഗുസ്തി താരങ്ങളെ വലിച്ചിഴക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടുകയും പോലീസിന്റെ നടപടിയ്ക്കെതിരെ പല മേഖലകളിലെ പ്രശസ് വ്യക്തികളും സംഘടനകളും പ്രതികരിച്ചത് ഇന്ത്യൻ പ്രതീക്ഷകളുടെ സൂചനകളാണ്. കായികതാരങ്ങളോടുള്ള പോലീസിന്റെയും ഭരണകൂടത്തിന്റെയും സമീപനത്തെ ഇന്ത്യൻ അഭിമാനത്തിനേറ്റ ക്ഷതമായി ഈ സാഹചര്യത്തിൽ നിരീക്ഷിക്കാം. അവകാശലംഘനങ്ങൾ നിരന്തരം ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ഭരണകൂടത്തിന്റെ മൗനം ഏറെ ആശങ്ക പരത്തുന്നതാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നേർകാഴ്ചകളെ വിശകലനം ചെയ്യുമ്പോൾ അനീതിയുടെ കൊടുങ്കാറ്റിലകപ്പെട്ട തീർത്തും നിസ്സഹായരായ മനുഷ്യരുടെ വിലാപവും ദൈന്യത നിറഞ്ഞ കണ്ണുകളും ഒരു  ഇന്ത്യൻ അവസ്ഥയാണ്. നിയന്ത്രണങ്ങൾക്കുള്ളിൽ തളച്ചിടപ്പെട്ട് രാജാധികാരത്തിന്റെ ചെങ്കോലുകളാൽ ഭരിക്കപ്പെട്ട് ജനാധിപത്യ വ്യവസ്ഥയെയും മഹത്തായ ഒരു ഭരണഘടനയെയും വെല്ലുവിളിക്കുകയും ജനതയെ ചൂഷണം ചെയ്യുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ യാഥാർത്ഥ്യത്തിന്റെ ചതുരംഗക്കളിയിലകപ്പെട്ട് പോകുന്ന ജനത നീതി അർഹിക്കുന്നുണ്ട്.
PTI Photo/Kamal Singh

വ്യത്യസ്ത വേദികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് മത്സരിച്ച് വിജയിക്കുമ്പോൾ അവിടെ ഇന്ത്യൻ പതാക ഉയർത്തപ്പെടുന്നു, ദേശീയ ഗാനം മുഴങ്ങുന്നു. ഒരു രാജ്യമൊന്നാകെ അഭിമാനത്തിന്റെ കൊടുമുടിയിലേക്ക് കയറുന്നു. വൈകാരികതയുടെയും വൈചാരികതയുടെയും നിമിഷങ്ങളിലൂടെ കായിക പ്രതിഭകളും അതേസമയം രാജ്യത്തെ ജനതയും കടന്നു പോകുന്നു. അതുൾപ്പെടെയുള്ള വിജയത്തിന്റെ ഒരു രേഖീയമായ അടയാളവും പ്രതീകവുമായ തങ്ങൾ നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ വേദനയോടെ ഗുസ്തി താരങ്ങളെടുത്ത തീരുമാനം ആത്മാഭിമാനത്തിന്റെയും നീതിബോധത്തിന്റെയും അവകാശസംരക്ഷണത്തിന്റെയും കൂടിയായിരുന്നു എന്ന് വിശാലമായി ചിന്തിച്ചാൽ ബോധ്യമാകും. തങ്ങൾക്കും കൂടെയുള്ളവർക്കും നേരിട്ട പ്രശ്നങ്ങളെ നേരിടാൻ, നീതി ലഭിക്കാൻ അവർ അതിയായി ആഗ്രഹിച്ചു. കർഷക നേതാക്കൾ ഇടപെട്ട് ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചെങ്കിലും ഇന്ത്യൻ അഭിമാനത്തെ കളിക്കളത്തിലും പുറത്തും എന്നും സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമായി നിലകൊള്ളുന്നു അവർ, ഇന്ത്യൻ അഭിമാന താരങ്ങൾ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here