HomeTHE ARTERIASEQUEL 19രണ്ടന്ത്യരംഗങ്ങൾ

രണ്ടന്ത്യരംഗങ്ങൾ

Published on

spot_imgspot_img

നാടകം

ശ്രീജിത്ത് പൊയിൽക്കാവ്

ദൃശ്യം 1

[അരങ്ങിൽ രണ്ടു സ്ത്രീകളെ കാണാം. അവർ വെളിച്ചം തെളിയിക്കുന്നു. ഒരു സ്ത്രീ ചില്ലുകുപ്പികളിൽ എന്തോ കെട്ടിവെക്കുന്നു. മറ്റൊരു സ്ത്രീ പിറന്നു വീണ കുഞ്ഞിനെ പെട്ടിയിലാക്കി പുഴയിലൊഴുക്കുന്നു. ദൃശ്യങ്ങൾക്കൊടുവിൽ അരങ്ങിലേക്ക് കുഞ്ഞുങ്ങളെ തേടി ഏങ്ങി കരഞ്ഞെത്തുന്ന അമ്മമാർ. ഒരു വലിയ ശവപ്പറമ്പിൽ മക്കളുടെ ശവശരീരങ്ങൾക്കരികിൽ പൊട്ടിക്കരയുന്ന അമ്മമാർ. സംഗീതം ഉച്ചത്തിലാവുമ്പോൾ സാവധാനം വെളിച്ചം പൊലിയുന്നു.

—-ബ്ളാക്ക് ഔട്ട് —

ദൃശ്യം – 2

[അരങ്ങു കഴുകന്മാർ പാറിപ്പറക്കുന്ന കുരുക്ഷേത്ര ഭൂമിയാണ്. അവിടേക്ക് വിളക്കുമായി പ്രവേശിക്കുന്ന വജ്രകാന്തൻ എന്ന ആയുധനിർമ്മാതാവ് . അയാൾ അവിടവിടങ്ങളിലായി ചിന്നി ചിതറി കിടക്കുന്ന ആയുധങ്ങൾ പെറുക്കിയെടുക്കുന്നു. ഒരു വലിയ തുണി സഞ്ചിയാൽ കെട്ടുന്നു. കഴുകന്മാരെ ആട്ടിയോടിക്കുന്നു. ]

വജ്രകാന്തൻ: ചോര തൊട്ടാൽ ഏതായുധവും ശവമാണ്. പിന്നെ ഉപയോഗമില്ല. എന്നാൽ ചോരക്കറ തുടച്ചാൽ വജ്രകാന്തനെ പോലുള്ള ആയുധ കച്ചവടക്കാർക്ക് ആവശ്യം വരും.

വജ്രകാന്തൻ: ഓ .. വജ്രകാന്താനു എന്തിനീ ആയുധങ്ങൾ. ഒന്ന് മിനുക്കിയെടുത്താൽ അടുത്ത യുദ്ധത്തിന് വിൽക്കാം.
യുദ്ധം പോലെ നല്ലൊരു കച്ചവടം വേറെയില്ല. എന്തും വിൽക്കാം. ആരെയും വിൽക്കാം.

[ആയുധവും കുന്നുകൂടിയ വാൾ, പരിച, ഗദ, കുന്തം, അങ്ങിനെ ആയിരം ആയുധങ്ങൾക്ക് നടുവിൽ ആയുധങ്ങൾ മിനുസമാക്കുന്ന വജ്രകാന്തൻ എന്ന ആയുധ നിർമ്മാതാവ്. അയാൾ ആയുധങ്ങൾ മൂർച്ച കൂട്ടുമ്പോൾ – അകലെ നിന്നും അമ്മമാരുടെ കരച്ചിലുകൾ. വജ്രകാന്തൻ കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിക്കുന്നു. അയാളിൽ ആനന്ദം.]

വജ്രകാന്തൻ: ഇന്ന് ഭാരത യുദ്ധത്തിന്റെ അവസാനനാൾ. കുരുക്ഷേത്രയിൽ അഗ്നിമഴ പെയ്യുന്നു. ചോരപ്പുഴ ഒഴുകുന്നു. അമ്മമാരുടെ കരച്ചിൽ എതിർ പാളയത്തിന്റെ പകയുടെ എരിവ് കൂട്ടും. അവർക്കിനിയും തലകൾ കൊയ്തെടുക്കാൻ വജ്രകാന്തൻ വേണം. പാണ്ഡവർക്കും കൗരവർക്കും ആയുധങ്ങൾ നൽകുന്ന യുദ്ധത്തിന്റെ കലാപത്തിന്റെ കൂട്ടാളിയാണ് വജ്രകാന്തൻ. അന്തകന്റെ കൂട്ടാളി. കുരുക്ഷേത്രയിൽ അസുരവാദ്യം മുഴങ്ങുമ്പോൾ വജ്രകാന്തന്റെ അകം കുളിരും. ആത്മാവ് ആനന്ദം കൊണ്ട് നൃത്തമാടും.

[പെട്ടന്ന് അരങ്ങിനു പിൻവശത്തെ കാളി വിഗ്രഹത്തിൽ വെളിച്ചം.]

വജ്രകാന്തൻ: അമ്മെ.. കാളീ.. കാത്തോളണം. ഇന്നാണ് കുരുക്ഷേത്രയിലെ പതിനെട്ടാം നാൾ. ഇന്നോടെ യുദ്ധം തീരുമെന്നാണ് സങ്കൽപം. എവിടെ തീരാൻ…

വജ്ര: യുദ്ധങ്ങളിൽ സങ്കൽപ്പങ്ങൾക്ക് വലിയ സ്ഥാനമില്ല. ചിലപ്പോൾ ഇനിയും നീളും. നീണ്ടാൽ എന്റെ പണപ്പെട്ടിയിൽ കിലുക്കം കൂടും. പണപ്പെട്ടികൾ ഇനിയും പണിയേണ്ടി വരും വജ്രകാന്തന്.

[പെട്ടന്ന് പിന്നരങ്ങിൽ നിന്നും ഒരുമിച്ചു നടീനടന്മാർ വിളിച്ചു പറയുന്നു. ]

ഗ്രൂപ്: ഹേ വജ്രകാന്താ… അതാ യുദ്ധം തുടങ്ങിക്കഴിഞ്ഞു. അസുരവാദ്യം മുഴങ്ങി.

[യുദ്ധത്തിന്റെ ദൃശ്യങ്ങളിലേക്ക് അരങ്ങു മാറുന്നു. കുതിര കുളമ്പടിയൊച്ചകൾ. ആരവങ്ങൾ.. ആയുധപ്പുര കുരുക്ഷേത്രയിലെ യുദ്ധഭൂമിയായി മാറുമ്പോൾ സാവധാനം വെളിച്ചം പൊലിയുന്നു ]
—-ബ്ളാക്ക് ഔട്ട് —

ദൃശ്യം 3

പതിനെട്ടാം ദിവസം കുരുക്ഷേത്രയിൽ പെയ്ത മഴ രക്തക്കളമൊരുക്കി. കൊണ്ടും കൊടുത്തും ഭാരത സോദരര്‍ അടരാടി. ദ്രോണരും അഭിമന്യുവും ശല്യരും ഭീഷ്മപിതാമഹനും യാത്രയായി.
കബന്ധങ്ങളും, കട്ട പിടിച്ച രക്തവും ചേര്‍ന്ന കുരുക്ഷേത്രത്തിൽ ഒടുവിൽ കൗരവനാഥന്‍ ദുര്യോധനന്‍ ഒറ്റക്കായി.

‘രക്തം മറക്കാനെന്നോണം മഴ പെയ്തുകൊണ്ടിരുന്നു. മഴ പ്രളയത്തിന്‍റെയും പ്രശാന്തിയുടെയും സൂചനയാണ്. കുരുക്ഷേത്രയിലെ ചോര തടാകത്തിൽ എന്തു ചെയ്യണമെന്നറിയാതെ സുയോധനന്‍ ഏകനായി’…. നരേഷന്‍ അവസാനിക്കുമ്പോള്‍ സാവധാനത്തിൽ സംഗീതം ഉയരുന്നു. യവനിക ഉയരുമ്പോള്‍ മഴ പെയ്തു കുതിര്‍ന്ന കുരുക്ഷേത്രയിൽ രഥങ്ങളുടെയും കുതിരകളുടെയും മറ്റും അസ്ഥികൂടങ്ങള്‍ കാണാം….. സംഗീതം ശോകത്തിൽ നിന്നും ഭീതിയിലേക്കു ഉയരുമ്പോള്‍ ദുര്യോധനിൽ വേളിച്ചം കേന്ദ്രീകരിക്കുന്നു. (മഴ പെയ്യുന്നുണ്ട്)

ദുര്യേധനന്‍ : ദ്രോണരും ഭീഷ്മപിതാമഹനും ആയിരം അക്ഷൗഹിണിപടകളും ഉണ്ടായിട്ടും ദുര്യോധനന്‍ ഇതാ ഒറ്റയ്ക്ക്…….. ഇല്ല തോൽക്കാന്‍ എനിക്കാവില്ല…. പഞ്ചപാണ്ഡവരെ നിങ്ങള്‍ക്ക് ഒരാള്‍ക്ക് ഗദാ യുദ്ധം ചെയ്യാം എന്നോട് …. വരാം ആര്‍ക്കും…. പരാജയം രുചിക്കാന്‍ ആര്‍ക്കും ധൈര്യം കാണില്ല…. ഹും വരാന്‍ അമ്മയുടെ പാല് കുടിച്ചു വളര്‍ന്നവരാണെങ്കിൽ …. വാ യുദ്ധം ചെയ്യൂ…

(ദുര്യോധനന്‍ അലര്‍ച്ച ഉച്ചത്തിലാകുന്നു ആകാശത്തിൽ മിന്നൽ പിണര്‍….. ഇടി വെട്ടുന്നു. പെട്ടെന്ന് അരങ്ങിലേക്ക് പ്രവേശിക്കുന്നു ഭീമന്‍. സംഗീതമുയരുന്നു. ഭീമനും ദുര്യോധനനും തമ്മിൽ ഗദാ യുദ്ധം തുടങ്ങുന്നു.
അരങ്ങിലേക്ക് യുദ്ധം കാണാനായി എത്തുന്ന ശ്രീകൃഷ്ണനും മറ്റുള്ളവരും. ഒടുവിൽ ദുര്യോദനന്‍റെ തുടയ്ക്കടിക്കുന്ന ഭീമന്‍. വെളിച്ചം ശ്രീകൃഷ്ണന്‍റെ തുട തൊട്ടു കാണിക്കുന്ന പോസ്റ്ററിൽ അവസാനിക്കുന്നു. സാവധാനം വെളിച്ചം പൊലിയുന്നു)

മഹാഭാരതത്തിൽ നിന്ന് ചില ശ്ലോകങ്ങള്‍ ഒഴുകി വരുന്നു)

അനൗണ്‍സ്മെന്‍റ്
മഹാകവി ഭാസവിരചിതമായ ഊരുഭംഗം കര്‍ണ്ണഭാരം എന്നീ നാടകങ്ങളിൽ നിന്നും
പ്രചോദനം ഉള്‍ക്കൊണ്ട് പരാജിതരുടെ നീതിശാസ്ത്രം പുനര്‍വായിക്കുകയാണ് ഈ നാടകം. ധര്‍മ്മവും അധര്‍മ്മവും പുനര്‍വായനക്ക് വിധേയമാകുമ്പോള്‍ ഈ രണ്ടന്ത്യരംഗങ്ങള്‍ എന്നും പ്രസക്തമാണ്. രണ്ടന്ത്യ രംഗങ്ങളുടെ പുനര്‍വായനയിലേക്ക് ഏവരെയും ക്ഷണിക്കട്ടെ… നാടകം രണ്ടന്ത്യരംഗങ്ങള്‍….

ദൃശ്യം 4

(കുരുക്ഷേത്രഭൂമിയിൽ തുടയ്ക്കടിയേറ്റു കിടക്കുന്ന ദുര്യോധനന്റെ ദാരുണദൃശ്യം. സമയം രാത്രിയാണ്. ചീവീടുകളുടെ കരച്ചിൽ. പട്ടികളുടെ ഓരിയിടൽ അരങ്ങിലേക്ക് വെളിച്ചം മങ്ങിയാണ് പരക്കുന്നത്. ദുര്യോധനന്‍റെ അരികിൽ ഒരു കഴുകന്‍ പറന്ന് ഇറങ്ങി നിൽക്കുന്നു. അയാള്‍ അലറി കരയുമ്പോള്‍ അത് പറന്നു പോകുന്നു. വേദനയുടെ സംഗീതം അരങ്ങിലേക്ക്. കുത്തുവിളക്കുമായി പ്രവേശിക്കുന്ന രണ്ടു സ്ത്രീകള്‍. ഗാന്ധാരിയും ദുശ്ശളയും. അവര്‍ ഓരോ ശവശരീരത്തിന്‍റെയും മുഖം പരിശോധിക്കുന്നു. പൊട്ടി കരയുന്നു (അത് കാണുന്ന ദുര്യോധനന്‍)

ദുര്യോധനന്‍ : കരയരുത് കൗരവ മാതാവിന് കരുത്ത് വേണം…..
(പെട്ടെന്ന് ദുശ്ശള വിളക്കുമായി ദുര്യോധനന്‍റെ അടുത്തേക്ക് ഓടുന്നു.)

ദുശ്ശള : ഏട്ടാ… കൊട്ടാര മട്ടുപ്പാവിൽ മരതക മഞ്ചലിൽ കഴിയേണ്ട ഏട്ടന്‍……
(പെട്ടെന്ന് എന്തിലോ തട്ടി വീഴുന്ന ഗാന്ധാരിയുടെ ശബ്ദം കേള്‍ക്കുന്നു.

ദുശ്ശള : അയ്യോ അമ്മേ… (അമ്മയെ എഴുന്നേല്പിക്കുന്നു)

ദുര്യോധനന്‍ : അമ്മ തളരരുത് തോറ്റത് കൗരവര്‍ അല്ല പാണ്ഡവ പുത്രര്‍ തന്നെയാണ്. കാലം അവരെ ചതിയരെന്ന് വിളിക്കും. ഏതു വഴിയും യുദ്ധം ജയിച്ചാൽ പിന്നെ അവര്‍ എങ്ങിനെ ധർമരാജ്യം പടുത്തുയര്‍ത്തും.

ഗാന്ധാരി : മകനെ…. സുയോധനാ… എനിക്ക് നിന്നെ ഒന്ന് കാണണം. ഈ മന്ത്രക്കെട്ടഴിക്കട്ടെ അമ്മ …..
(പെട്ടെന്ന് ദുര്യോധനന്‍ ഇഴഞ്ഞ് അമ്മയുടെ കാലിൽ പിടിക്കുന്നു).

ദുര്യോധനന്‍ : അത് മാതാവേ…. പരാജിതനായ എന്നെ അല്ല മാതാവ് കാണേണ്ടിയിരുന്നത്
നൃപനായിരുന്ന സുയോധനനെയായിരുന്നു…. പിതാവിനൊപ്പം ചേര്‍ന്നത് മുതലുള്ള ശപഥം ഈ പരാജിതന് വേണ്ടി കളങ്കപ്പെടുത്തരുത്….
(പെട്ടെന്ന് ഗാന്ധാരി ദുര്യോധനനെ മടിയിൽ കിടത്തുന്നു പൊട്ടി കരയുന്നു. സംഗീതം)

ദുര്യോധനന്‍ : മാതാവ് തിരിച്ചു പോണം….. സുയോധനന്‍ ഇല്ലെങ്കിലും കുരുവംശത്തിൽ അവനെ പറ്റി നന്മകള്‍ ഓര്‍ക്കാന്‍ ആയിരങ്ങള്‍ ബാക്കിയുണ്ട്. ദുര്യോധനന്‍ മരിക്കില്ല മാതാവേ… ഹസ്തിന പുരിയിലെ ആയിരങ്ങള്‍ പഞ്ചപാണ്ഡവര്‍മാരുടെ ചതിയെ ചോദ്യം ചെയ്യും. നാടോടികള്‍ ദുര്യോധനന്‍റെ വീരകഥകള്‍ പാടും….. പാണ്ഡവന്‍റെ മക്കള്‍ ചരിത്രത്തിൽ ഒറ്റപ്പെടും….. മാതാവ് അന്തപുരത്തിലേക്കു തിരിച്ച് പോയാലും….

(പെട്ടെന്ന് സംഗീതം ഉച്ചത്തിൽ ആകുന്നു….. അരങ്ങിലേക്ക് കുത്തു വിളക്കുമായി ധൃതരാഷ്ട്രരും ദുര്‍ജയനും മാളവിയും മറ്റ് ചിലരും പ്രവേശിക്കുന്നു.)

ധൃതരാഷ്ട്രർ : ദുര്യോധനാ കുഞ്ഞേ നീ എവിടെയാണ് …..
മഹാരാജാവേ ……..അങ്ങ് എവിടെയാണ്….
(അവര്‍ വിളി ആവര്‍ത്തിക്കുന്നു. ദുശായ് അവരെ ദുര്യോധനന്‍റെ സമീപത്തേക്കു വഴി കാണിക്കുന്നു .)

ധൃതരാഷ്ട്രർ : ആരാണ് നമുക്ക് വഴി കാണിക്കുന്നത്.

ദുശ്ശള : ഞാനാണ് അച്ഛാ ദുശ്ശയി ……
(പെട്ടെന്ന് ഗാന്ധാരിയുടെ കരച്ചിൽ അണപൊട്ടി ഒഴുകുന്നു )

ധൃതരാഷ്ട്രര്‍ : ആരുടെ കരച്ചിലാണത് ……്യൂ

ഗാന്ധാരി : ഈ ഹത ഭാഗ്യയായ അമ്മയുടേത് ……

ധൃതരാഷ്ട്രര്‍ : ഗാന്ധാരി…നമ്മുടെ പുത്രന്‍ ദുര്യോധനനെ കണ്ടുവോ …….
ഗാന്ധാരി ഒന്നും മിണ്ടാതെ പൊട്ടിക്കരയുന്നു.

ധൃതരാഷ്രര്‍ : പുത്രാ ദുര്യോധനാ നീ എവിടെയാണ് ….
( ദുര്യോധനന്‍ അലറി കരയുന്നു …സംഗീതം )

ധൃതരാഷ്ട്രര്‍ : ദുര്യോധനാ എഴുന്നേറ്റു വന്നു പിതാവിനെ അഭിവാദ്യം ചെയ്യൂ ……
(ദുര്യോധനന്‍റെ വേദനയോടെയുള്ള ഞരക്കം കേട്ട് ദുശ്ശളയും ഗാന്ധാരിയും വിതുമ്പുന്നു .)

ദുര്യോധനന്‍ : കുലത്തിലെ സ്ത്രീകള്‍ക്ക് കണ്ണീരായി പോയല്ലോ ദുര്യോധനനന്‍റെ സമ്മാനം .. ….ഇല്ല പിതാവേ ദുര്യോധനന് ഉയര്‍ന്നു നിൽക്കാൻ ആവില്ല …തുടയെല്ലുകള്‍ ഭീമനാൽ അടിച്ചു തകര്‍ക്കപെട്ടിരിക്കുന്നു. കൊടും ചതി കൊണ്ട് ജയിച്ചവര്‍ (സംഗീതം ഉച്ചത്തിലാകുന്നു. ധൃതരാഷ്ട്രര്‍ പൊട്ടികരയുന്നു. എല്ലാവരിലും വേദന )

ദുര്‍ജയൻ : മഹാരാജാവേ…. പിതാവേ എന്തിനാണ് എല്ലാവരും കരയുന്നത്.

ദുര്യോധനന്‍ : മകനെ ദുർജയാ നീ എന്തിന് ഇങ്ങോട്ടു വന്നു ?

ദുര്‍ജയന്‍ : അച്ഛന്‍ വരാത്തത് കൊണ്ട് ….അച്ഛന്‍ എന്താ കൊട്ടാരത്തിലേക്ക് വരാത്തത് …?

ദുര്യോധനന്‍ : അച്ഛന് നടക്കാന്‍ വയ്യ കുഞ്ഞേ .

ദുര്‍ജയന്‍ : എനിക്കച്ഛൻ്റെ മടിയിൽ ഇരിക്കണം ….

മാളവി : വേണ്ട പുത്രാ ….

ദുര്‍ജയന്‍ : വേണം എനിക്കച്ഛന്റെ മടിയിൽ ഇരിക്കണം .

ദുര്യോധനന്‍ : വരൂ കുഞ്ഞേ ……
(ദുര്‍ജയന്‍ ദുര്യോധനന്‍റെ മടിയിൽ ഇരിക്കാന്‍ ശ്രമിക്കുന്നു പെട്ടെന്നയാള്‍ അവനെ മാറ്റുന്നു )

ദുര്യോധനന്‍ : പുത്രന്‍ മാറി ഇരിക്കൂ …അച്ഛന്‍ പോവുകയാണ് ….

ദുര്‍ജയന്‍ :അച്ഛനെങ്ങോട്ടാണ് പോകുന്നത്….

ദുര്യോധനന്‍ : നിൻ്റെ ഇളയച്ഛന്‍മാരെല്ലാം പോയ സ്ഥലത്തേക്ക് …..
(മറ്റുള്ളവര്‍ പൊട്ടി കരയുന്നു…. ശോക സംഗീതം )

ദുര്‍ജയന്‍ : അങ്ങോട്ട് എന്നെയും കൊണ്ട് പോകുമോ …..
(ഗാന്ധാരി പൊട്ടി കരയുന്നു )

ദുര്യോധനന്‍ : കുഞ്ഞേ നീ പോയി ഭീമനോട് പറയൂ ..പിതാവേ നിങ്ങളിവിടെ നിന്നും പോയാലും…..മാതാവേ ഈ വേദന നമുക്ക് താങ്ങാനാവുന്നില്ല …..ഇവിടെ നിന്ന് പോയാലും …..

ഗാന്ധാരി : കുഞ്ഞേ ….

ദുര്യോധനന്‍ : ഹസ്തിനപുരിയിലെ രാജാവ് ദുര്യോധനന്‍ കല്പിക്കുന്നു ….നിങ്ങള്‍ ഇവിടെ നിന്നും പോകൂ ..

(പെട്ടെന്ന് ആകാശത്തു നിന്ന് ഇടിവെട്ടുന്നു ….കുരുക്ഷേത്രഭൂമിയിൽ കാറ്റടിക്കുന്നു. എല്ലാവരും സാവധാനം പോകുന്നു …വേദനയുടെ സംഗീതത്തിൽ അരങ്ങിൽ ദുര്യോധനന്‍ മാത്രം )

ദുര്യോധനന്‍ : ഹ…. ഹ….
ചത്ത് വീണ ആ കുതിരകളുടെ രക്തം നിലത്തു തടം കെട്ടി
ചട്ട, പരിച, കുട, വെഞ്ചാമരം, കുന്തം, കൗബകം, കബന്ധം മുതലായവ ചുറ്റും ചിന്നി ചിതറി. പേടകം, ശൂലം, കണയം, ഗദ തുടങ്ങിയ ആയുധങ്ങള്‍ ചിതറി കിടക്കുന്നു.

ദുര്യോധനന്‍ : കൂട്ടുകാരന്‍ കര്‍ണ്ണന്‍ പറയുമായിരുന്നു. സ്വപ്നങ്ങളിൽ രുധിരചിത്രങ്ങൾ വിരുന്നു വരാറുണ്ടായിരുന്നു എന്ന്. പ്രിയ ചങ്ങാതി കര്‍ണാ നീ എവിടെയാണ്.
(അയാള്‍ അലറി വീണ്ടും കര്‍ണാ എന്ന് വിളിക്കുന്നു. പെട്ടെന്ന് അരങ്ങു നിശബ്ദം ആകുന്നു. ആകാശത്തു വെള്ളിടി മുഴങ്ങുന്നു. സംഗീതം ഉച്ചത്തിലാകുന്നു. ഭൂമിയിലേക്ക് ഒരു ആകാശരഥത്തിൽ കര്‍ണന്‍ താഴോട്ട് ഇറങ്ങി വരുന്നു.

കര്‍ണ്ണന്‍ : ചതിയിൽ തോൽക്കുന്നവന് വിരുന്നൊരുക്കുക സ്വര്‍ഗരാജ്യമാണ് മഹാരാജാവേ … അധിരഥന്റെ വളര്‍ത്തു പുത്രന്‍ സ്വര്‍ഗസ്ഥനാണ്… ദുര്യോധന മഹാരാജാവേ. ഈ ചതിക്ക് നമ്മുടെ വരും തലമുറ പകരം ചോദിക്കും. ആര്‍ക്കും എന്നെ തോൽപ്പിക്കാന്‍ ആകില്ല. ജയിക്കാനും …. മഹാരാജാവ് വേദനിക്കരുത് .

ദുര്യോധനന്‍ : മഹാരാജാവ് ചങ്ങാതി എന്ന് വിളിക്കൂ.

കർണൻ : മഹാരാജാവേ അത് ……..

ദുര്യോധനന്‍ : ഹസ്തിനപുരിയിലെ രാജാവ് മരിച്ചിട്ടില്ല… ആ രാജാവിന്‍റെ കല്പനയനാണ് നമ്മെ ചങ്ങാതീ എന്ന് വിളിക്കൂ….
(പെട്ടെന്ന് കര്‍ണന്‍ നിശ്ശബ്ദനാകുന്നു)

ദുര്യോധനന്‍ : വിളിക്ക് ചങ്ങാതീ …

കര്‍ണന്‍ : ചെ… ചെ… ചങ്ങാതീ…
(സംഗീതം ഉച്ചത്തിലേക്ക് കര്‍ണ്ണന്‍ ദുര്യോധനനെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. കഴിയുന്നില്ല)

കര്‍ണ്ണന്‍ : ആത്മാക്കൾക്ക് സ്പര്‍ശനാനുമതിയില്ല… മഹാരാജാവേ…. അല്ല എന്‍റെ ചങ്ങാതിയെ ഒന്ന് തൊടാന്‍ പോലും എനിക്ക് കഴിയുന്നില്ലല്ലോ…..

ദുര്യോധനൻ : നീ ആയിരുന്നു എന്നും നമ്മുടെ യഥാർത്ഥ മിത്രം….. കുന്തീ പുത്രന്‍ ആണ്.. സൂത പുത്രനാണ് എന്നറിഞ്ഞിട്ടും നീ നമ്മോടുള്ള സ്നേഹം കൊണ്ട് സ്വസഹോദരനുമായി അടരാടി. വീരനായ് മൃത്യു വരിച്ചു…എന്തിനായിരുന്നു കര്‍ണ്ണാ ഈ ത്യാഗം…? അര്‍ജുനന്‍റെ അഞ്ജലികാസ്ത്രത്താൽ കബന്ധമായി സ്വര്‍ഗം പൂകാനോ….അതോ ഒരടിമയുടെ അടിമത്തബോധമോ…. പറ കര്‍ണ്ണാ എന്തിനായിരുന്നു…

കര്‍ണന്‍ : ധര്‍മ്മം പുലരാന്‍ …കൂടെ നിന്നവന് കൂട്ടൊരുക്കലാണ് കർണന്റെ ധർമം…..

ദുര്യോധനന്‍: ഫൂ… എന്ത് ധര്‍മം…. എന്നിട്ടു ചതിച്ചു കൊന്നില്ലേ അവര്‍…. ധർമത്തിന്റെ പ്രതിഫലം മരണം.

കര്‍ണന്‍ : ആര് മരിച്ചു…. പഞ്ചപാണ്ഡവര്‍ക്ക് കര്‍ണ്ണന്‍ മരിക്കും കൃഷ്ണ ഭഗവാനും കര്‍ണ്ണന്‍ മരിക്കും എന്നാൽ ധർമസംരക്ഷകര്‍ എന്നും കര്‍ണ്ണനെ ഓര്‍ക്കും… ധർമത്തിന്റെ കാവലാളെന്നു അറിഞ്ഞവരൊക്കെ അധർമത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണെന്നു കര്‍ണ്ണനിലൂടെ ലോകം തിരിച്ചറിയും. കര്‍ണ്ണനെ ചതിച്ചവരെ കാലം പരിഹസിക്കും. ചതിയാണെന്നു വിളിക്കും. അവസാനം പടയാളി മരിച്ചു വീണാലും ചിലരെയൊന്നും കൊല്ലാനാവില്ല…..

വരങ്ങളും ശാപങ്ങളും നിറഞ്ഞ കര്‍ണന്‍റെ ജീവിതത്തിൽ വരങ്ങളെക്കാള്‍ ശാപങ്ങളായിരുന്നു ഫലിച്ചിരുന്നത്….. അസത്യം പറഞ്ഞ് നേടിയെടുത്ത എല്ലാ ആയുധവിദ്യകളിലും കളവുണ്ടായിരുന്നു. ഗുരുവിന്‍റെ ശാപമാണ് ദുര്യോധനാ കുലം മുടിച്ചത്…..

ദുര്യോധനന്‍ : എല്ലാ ശാപങ്ങളും നന്മക്കു വേണ്ടിയായിരുന്നില്ലേ….. ഓര്‍മ്മയിലെ പരശുരാമന്‍റെ ആ ശാപം.
(അരങ്ങിലേക്ക് പ്രവേശിക്കുന്ന പരശുരാമന്‍, കര്‍ണന്‍ അദ്ദേഹത്തെ വണങ്ങുന്നു. ദുര്യോധനന്‍ അരങ്ങിൽ നിന്നും അപ്രത്യക്ഷനാകുന്നു. ഒരു ഓര്‍മ്മയുടെ സംഗീതം ഒഴുകിയെത്തുന്നു. പരശുരാമന്‍ കര്‍ണ്ണന്‍റെ മടിയിൽ കിടക്കുന്നു. ഉറങ്ങുന്നു. പെട്ടെന്ന് ഒരു കീടം അരങ്ങിൽ പ്രത്യക്ഷപ്പെടുന്നു. കീടം കര്‍ണ്ണന്‍റെ തുടയിൽ കടിക്കുന്നു. സംഗീതം ഭീകരാവസ്ഥയെ സൂചിപ്പിക്കുന്നു. ചോരയൊഴുകുന്നു ഗുരു എഴുന്നേൽക്കുന്നു.)

പരശുരാമന്‍ : ഹോ… രക്തം… രക്തം… ഇതെങ്ങിനെ…

(പരശുരാമന്‍ കര്‍ണനെ പരുഷമായി നോക്കുന്നു.)

കര്‍ണൻ : ഒരു കീടം…

(പെട്ടെന്ന് പുകയുയരുന്നു കീടം ചത്തുവീഴുന്നു. അതിൽ നിന്ന് ഒരു രാക്ഷസന്‍ ഉയര്‍ന്ന് ആകാശത്തിലേക്ക് പോകുന്നു)

പരശുരാമന്‍ : ശാപമോചനം നേടി ആ കീടമിതാ രാക്ഷസനായി പറന്നുയരുന്നു… ഹോ രക്തം വാര്‍ന്നൊഴുകുന്നല്ലോ ( പരശുരാമന്‍ വിശുദ്ധജലം തളിക്കാനൊരുങ്ങുന്നു. പെട്ടെന്ന് മുഖം കറുക്കുന്നു സംഗീതമുയരുന്നു)

പരശുരാമന്‍ : നീ ബ്രാഹ്മണനാണോ…

കര്‍ണൻ : അത്…

പരശുരാമൻ : ഒരു ബ്രാഹ്മണന് ഇത്രയും വേദന സഹിക്കാന്‍ കഴിയില്ല സത്യം പറയൂ നീയാരാണ്.

കര്‍ണൻ : മഹാഗുരു ക്ഷമിക്കണം. ഞാന്‍ സൂതകുലജാതനാണ്. ദ്രോണര്‍ ചമ്മട്ടിയാണ് സൂതന്‍ എടുക്കേണ്ടത് എന്നപമാനിച്ചതിനാലാണ്..

പരശുരാമന്‍ : ചതിയന്‍…. സ്വഗുരുവിനെ ചതിയിലൂടെ മനസ്സിലാക്കിയവന് ആവശ്യം വരുമ്പോള്‍ ആയുധങ്ങള്‍ ഫലിക്കാതെ പോട്ടെ..

(പൊടുന്നനെ സംഗീതം ഉച്ചത്തിലാകുന്നു. അരങ്ങിൽ കര്‍ണൻ തനിച്ചാകുന്നു. ദുര്യോധനനിൽ വെളിച്ചം )

ദുര്യോധനന്‍ : അറിവ് പകരാന്‍ വംശവും കുലവും നോക്കുന്നവരോട് കളവ് പറയുന്നത് എന്ത് ചതി. പരശുരാമമുനി നാളെ അറിയപ്പെടുക വില്ലാളി വീരന്‍ കര്‍ണൻറെ ഗുരു എന്ന പേരിലായിരിക്കും…
ഇപ്പോഴും നമ്മുടെ ആശങ്ക അടരിൽ കര്‍ണനെ അര്‍ജ്ജുനന്‍ എങ്ങിനെ പരാജിതനാക്കി എന്നതാണ്.

കര്‍ണൻ : ചതിയിലൂടെ

ദുര്യോധനന്‍ : എല്ലാം വിവരിക്കൂ കര്‍ണാ. കുരുക്ഷേത്രത്തിലെ പാറിപ്പറക്കുന്ന പൊടിക്കാറ്റിൽ
പതിനാറാം നാളിൽ കര്‍ണൻ എങ്ങിനെ പരാജയത്തിന്‍റെ മെത്ത പൂകി… എല്ലാം വിശദീകരിക്കൂ ..

കര്‍ണൻ : അന്ന് കുരുക്ഷേത്രത്തിലെ പതിനാറാം ദിവസം.

(ചുറ്റും യുദ്ധത്തിന്‍റെ ആരവങ്ങള്‍ അരങ്ങിലേക്ക് ചാട്ടയുമായി ശല്യര്‍ പ്രവേശിക്കുന്നു. നാല് കുതിരകള്‍ അരങ്ങിൽ വരുന്നു. അവരെ ചേര്‍ത്ത് പിടിച്ച് ശല്യര്‍ രഥമൊരുക്കുമ്പോള്‍ കര്‍ണ്ണന്‍ വില്ലുമായി രഥത്തിൽ കയറുന്നു. യുദ്ധത്തിന്‍റെ ആരവങ്ങളിൽ രഥം ചലിക്കുന്നു.)

കര്‍ണൻ : ശല്യരാജാ എവിടെയാണ് അര്‍ജ്ജുനന്‍. അവിടേക്ക് തന്നെ തേര് തെളിച്ചാലും….

ശല്യര്‍ : ശരി കര്‍ണാ…..

(പെട്ടെന്ന് സംഗീതമുയരുന്നു. ശല്യരുടെ കണ്ണിലേക്കും പ്രേക്ഷകരുടെ കണ്ണിലേക്കും ശക്തിയിൽ പ്രകാശം അടിക്കുന്നു.)

ശല്യര്‍ : സൂര്യപ്രഭ

കര്‍ണൻ : പ്രിയ കര്‍ണപിതാവ് ആദിത്യദേവന് പ്രണാമം.

(സൂര്യന്‍ പ്രത്യക്ഷനാകുന്നു.)

സൂര്യന്‍ : ദേവാദി ദേവന്‍ അര്‍ജ്ജുനപിതാവ് ഇന്ദ്രന്‍ കുതന്ത്രങ്ങള്‍ മെനയുന്നുണ്ട്. പല വേഷത്തിലും അവന്‍ നിന്നെ തേടിയെത്തി കവചകുണ്ഡലങ്ങള്‍ ചോദിച്ചേക്കും കൊടുക്കരുത്.

കർണൻ : ക്ഷമിക്കണം പിതാവേ. സഹായം ചോദിച്ച് വരുന്നവരെ സ്വജീവന്‍ ത്യജിച്ച് പോലും സംരക്ഷിക്കും എന്നത് കര്‍ണൻറെ ജീവശപഥമാണ് അത് തെറ്റിക്കാന്‍ അങ്ങെന്നെ പ്രേരിപ്പിക്കരുത്.

സൂര്യന്‍ : എങ്കിൽ ദേവദേവനോട് ഒരു ദിവ്യമായ വേൽ വരം ചോദിക്കുക. ആ വേൽ വരം ലഭിച്ചാൽ നീയത് അര്‍ജ്ജുനനിൽ മാത്രം പ്രയോഗിക്കുക. ഒരിക്കൽ മാത്രം പ്രയോഗിക്കാനേ ആ വേലിന് കഴിയൂ.
ആ ദിവ്യമായ ആയുധം നിന്നെ രക്ഷിക്കും.

കര്‍ണൻ : എല്ലാം പിതാവിന്‍റെ ഇഷ്ടം പോലെ.

സൂര്യന്‍ : നിനക്ക് മംഗളം (അപ്രത്യക്ഷനാകുന്നു.)

കര്‍ണൻ : ശല്യരാജാ തേര് കുരുക്ഷേത്രത്തിലെ പാണ്ഡവ സൈന്യത്തിലേക്ക് നയിച്ചാലും.

sreejith poyilkave
ചിത്രീകരണം : സുബേഷ് പത്മനാഭൻ

ശല്യര്‍ : അംഗരാജന്‍ ക്ഷമിക്കണം. അങ്ങ് പിതാവിന്‍റെ വാക്കുകള്‍ കൈകൊണ്ട് പ്രവര്‍ത്തിക്കണം.

കര്‍ണൻ : ശല്യരാജാ അങ്ങ് തേര് തെളിച്ചാലും

ശല്യര്‍ : കര്‍ണാ… ആജ്ഞാസ്വരത്തിലുള്ള ഉത്തരവുകള്‍ അതിരു കടക്കുന്നു. ഒരു സൂതന്‍റെ തേരാളിയാകാന്‍ അന്നേ ശല്യരില്ല എന്ന് സുയോധനനോട് അരുള്‍ ചെയ്തതാണ്. ക്ഷത്രിയനായ മാദ്രി രാജാവ് എന്തിന് ഒരു സൂതന്‍റെ ഭൃത്യന്‍ ആകണം. സുയോധനന്‍ അപേക്ഷിച്ചു…. കര്‍ണ്ണന് ശരിയായ വഴിയോതാന്‍ അപേക്ഷിച്ചു…
അര്‍ജ്ജുനന് അച്ച്യുതനെന്നോണം കര്‍ണന് ശല്യര്‍…

കര്‍ണൻ : ശല്യരാജാ… മാദ്രി എന്ന കൂത്താടികളുടെ രാജ്യത്തെക്കുറിച്ച് അങ്ങ് ഒരക്ഷരം മിണ്ടരുത് മാനബോധമില്ലാ സ്ത്രീപുരുഷന്‍മാരുടെ കൂത്താട്ട കേന്ദ്രമാണ് മാദ്രി.

ശല്യര്‍ : അഹങ്കാരം…. അഹങ്കാരം അതിരു കടക്കുന്നു കര്‍ണ്ണാ…

കര്‍ണൻ : എന്തഹങ്കാരം…. മദ്യപിച്ച് ഉന്‍മത്തമനായി ഉടുതുണി പോലുമില്ലാത്ത സ്ത്രീകളെ കര്‍ണൻ മാദ്രിയിൽ കണ്ടിട്ടുണ്ട്.

ശല്യര്‍ : സൂതര്‍ക്ക് രാഷ്ട്രതന്ത്രം അപ്രാപ്യം എല്ലാ രാജ്യങ്ങളിലും നല്ലവരും നീചരുമുണ്ട്. നീചരുടെ കണ്ണുകളിൽ നീചരെ കാണാം…. സജ്ജനങ്ങള്‍ക്ക് നല്ലവരെയും. കര്‍ണന്റെ കണ്ണുകൾ നീചരെ കാണുന്നത് അത് കൊണ്ട് തന്നെ സ്വാഭാവികം.

കര്‍ണൻ : കര്‍ണൻ സൂതനാണ് പക്ഷെ നീചനല്ല…സാരഥ്യമിരുന്നവരെ ആക്രമിക്കുക യുദ്ധധര്‍മ്മമല്ല.. അല്ലെങ്കിൽ …

ശല്യര്‍ : അല്ലെങ്കിൽ … വില്ലാളി വീരനായ ശല്യരെ കര്‍ണൻ എന്ത് ചെയ്യാന്‍… ആയുധ വിദ്യകള്‍ ഗുരുമുഖത്ത് നിന്ന് ശല്യര്‍ പഠിച്ചത് കളവു പറഞ്ഞല്ല. ശത്രുവിന് എന്നും ശല്യമായ ഈ ശല്യരോട് കര്‍ണൻ പടവിളി നടത്തരുത്….

കര്‍ണൻ : എങ്കിൽ വാ… യുദ്ധം ചെയ്യ്…
(കര്‍ണൻ അമ്പു കുലയ്ക്കാന്‍ ഒരുങ്ങുന്നു.)

ശല്യര്‍ : ഹേ അംഗരാജന്‍… നാം മിത്രമാണ്…. കേവല വികാരങ്ങള്‍ക്കടിമപ്പെട്ട് സ്വബോധം നഷ്ടപ്പെടുത്തി മൂഢനെ പോലെ പെരുമാറാതിരിക്കൂ… ശത്രുപാളയത്തുള്ളവരുമായി അടരാടാതെ സ്വമിത്രത്തെ വെല്ലുവിളിക്കാന്‍ മാത്രം മൂഡനാകാതിരിക്കൂ…..

കര്‍ണന്‍ : പ്രകോപനമുണ്ടാക്കുന്നവര്‍ സ്വജനങ്ങളോ

ശല്യര്‍ : ശല്യരെ കര്‍ണന്‍ അല്ലെ പ്രകോപിപ്പിച്ചത്…… സ്വന്തം രാജ്യത്തെ ജനങ്ങള്‍ കൂത്താടികളാണെന്നു പറയുമ്പോള്‍ ആരാണ് കര്‍ണാ പ്രകോപിതനാകാതിരിക്കുക. ഇപ്പോള്‍ നമ്മള്‍ അല്ല യുദ്ധം ചെയ്യേണ്ടത്. ശാന്തനാകൂ കര്‍ണ്ണാ….. (കര്‍ണ്ണന്‍ ശാന്തനാകുന്നു)

കർണൻ : ക്ഷമിച്ചാലും ശല്യരാജന്‍..

ശല്യര്‍ : ക്ഷമിച്ചിരിക്കുന്നു കര്‍ണാ ഇനി ഈ ഉപദേശം ചെവി കൊണ്ടാലും… അങ്ങ് പിതാവ് പറയുന്നത് ചെവി കൊള്ളണം. അങ്ങേക്ക് ജന്മനാ ലഭിച്ച ഈ കവചകുണ്ഡലങ്ങള്‍ ആര് ചോദിച്ചാലും നൽകരുത്….. ദേവേന്ദ്രന്‍ ഏതു വിധേനയും അത് കൈക്കലാക്കും…. കൊടുക്കരുത്…..

കര്‍ണൻ : കര്ണന് ഒരു ജന്മ ശപഥമേയുള്ളൂ എന്ത് ഭിക്ഷ ചോദിച്ചാലും കര്‍ണൻ നൽകും…. ആ ശപഥം ആരാലും തെറ്റിക്കാന്‍ ആകില്ല ശല്യരാജാ…….

ശല്യര്‍ : ഉപദേശം കൈകൊള്ളാതെ അഹങ്കാരത്തിന്‍റെ കൊടുമുടിയിൽ ആണ് കര്‍ണന്‍. നമുക്ക് ഇനി പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല (അയാള്‍ പോകുന്നു)
(ശല്യര്‍ തേരോടിക്കാന്‍ തുടങ്ങുന്നു
കുതിരകളുടെ കുളമ്പടി ഒച്ചകള്‍. സംഗീതത്തിൽ അരങ്ങു മുഖരിതമാകുന്നു. അരങ്ങിന്‍റെ ഒരു വശത്തു ഐരാവതത്തിന്‍റെ പുറത്ത് ദേവേന്ദ്രന്‍ പ്രത്യക്ഷനാകുന്നു. പെട്ടെന്ന് ഇന്ദ്രന്‍ ബ്രാഹ്മണന്‍റെ വേഷം ധരിക്കുന്നു.)

ബ്രാഹ്മണന്‍ : ഹേ… കര്‍ണാ … ഏറെ പെരിയാരു ഭിക്ഷ നൽകിയാലും….
(ശല്യര്‍ക്കു ദേക്ഷ്യം വരുന്നു അയാള്‍ രഥത്തിൽ നിന്ന് ഇറങ്ങി നിഷ്ക്രമിക്കുന്നു, (പോകുന്നു)

കര്‍ണ്ണന്‍ : ഹേ… ശല്യരാജന്‍…. ആ ബ്രാഹ്മണനെ ഇങ്ങു വിളിക്കു ഹോ അല്ലെങ്കിൽ വേണ്ട… ഞാന്‍ തന്നെ വിളിക്കാം ഭഗവാന്‍…… ഇതിലേ…… ഇതിലേ…..

ബ്രാഹ്മണൻ : മേഘങ്ങളെ നിങ്ങള്‍ മടങ്ങി സൂര്യനോടൊപ്പം പോയ്കൊള്ളുക (കുടിലത നിറഞ്ഞ ഭാവത്തിൽ ).

കര്‍ണ്ണന്‍ : ഒരു ബ്രാഹ്മണന് ആഥിത്യം അരുളാന്‍ കഴിഞ്ഞതിൽ കര്‍ണൻ സന്തുഷ്ടനാണ് അങ്ങേക്ക് പ്രണാമം.

ബ്രാഹ്മണന്‍ : (ആത്മഗതം) ഞാന്‍ എന്താണ് ഇപ്പോള്‍ അരുളേണ്ടത്. ദീര്‍ഘായുസ്സുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചാ അങ്ങിനെ ഭവിക്കും. പറയാതിരുന്നാലോ. എന്നെ മൂഢന്‍ എന്ന് പുച്ഛിക്കും. ങ്ങാ ഹാ … സൂര്യനെ പോലെ, ചന്ദ്രനെ പോലെ, ഹിമഗിരി പോലെ ലോകമെങ്ങും നിന്‍റെ കീര്‍ത്തി നിലനിൽക്കട്ടെ…..

കര്‍ണൻ: ഭഗവന്‍ എന്ത് ഇച്ഛിക്കുന്നു. ഞാന്‍ എന്താണ് തരേണ്ടത്….

ബ്രാഹ്മണന്‍ : ഏറെ പെരിയൊരു ഭിക്ഷ…..

കര്‍ണൻ : ഏറെ വലിയൊരു ഭിക്ഷ തന്നെ ഞാന്‍ അങ്ങേക്ക് നൽകാം….

കര്‍ണൻ : ആയിരം ലക്ഷണമൊത്ത പശുക്കളെ… നൽകാം ഞാന്‍…

ബ്രാഹ്മണന്‍: ആയിരം പശുക്കളോ… ഇത്തിരി നേരം പാല് കുടിക്കാം. വേണ്ട പശുക്കള്‍ വേണ്ട .

കര്‍ണന്‍ : കരുത്തരായ ആയിരം കുതിരകള്‍….. എന്ത് പറയുന്നു മഹാന്‍…..ആയിരം കുതിരകളെ സ്വീകരിച്ചാലും.

ബ്രാഹ്മണന്‍ : എന്തിന് കുറച്ചു നേരം സവാരി ചെയ്യാനോ…. വേണ്ട കര്‍ണാ കുതിര വേണ്ട…

കര്‍ണന്‍ : ആയിരം ആനകള്‍ ……?

ബ്രാഹ്മണന്‍ : ഇത്തിരി നേരം പുറത്തു കയറാം…. എന്തിനാ കര്‍ണാ ബ്രാഹ്മണന് ആന.

കര്‍ണന്‍ : എങ്കിൽ അളവില്ലാത്ത പൊന്നു തരാം….

ബ്രാഹ്മണന്‍ : അതും വേണ്ട കര്‍ണാ… എനിക്കെന്തിനാ പൊന്ന് ….?

കര്‍ണന്‍ : അങ്ങേക്ക് ഈ ഭൂമി ഞാന്‍ കീഴടക്കി തരാം.

ബ്രാഹ്മണന്‍ : ഭൂമി കൊണ്ട് ഞാന്‍ എന്ത് ചെയ്യാനാ കര്‍ണാ..?

കര്‍ണന്‍ : എങ്കിൽ എന്‍റെ തല തരാം

ബ്രാഹ്ണന്‍ : (ചെവി പൊത്തി) അരുതാത്തത് പറയാതിരിക്കൂ…

കര്‍ണന്‍ : ഭയപ്പെടാതിരിക്കൂ… ഇത് കേട്ടാലും… ദേവാസുര മനുഷ്യകുലത്തിലാര്‍ക്കും എന്നെ വധിക്കാതിരിക്കാനായി ജന്മം കൊണ്ട് എനിക്ക് കിട്ടിയ ഈ കുണ്ഡലങ്ങള്‍ അങ്ങേക്ക് തരാം….

ബ്രാഹ്മണന്‍ : തരൂ… തരൂ…
(ആത്മഗതം)

കര്‍ണന്‍ : ഇതു തന്നെയാണ് അയാളുടെ ലക്ഷ്യം. ഈ ചതി കൃഷ്ണന്‍റെ ഉപായം തന്നെ… ഛെ… കര്‍ണ്ണന്‍ പശ്ചാത്തപിക്കുന്നത് അയോഗ്യം… ഇതാ എടുത്തുകൊള്ളുക… (ആകാശത്തിൽ ഇടിയുടെ ശബ്ദം പെട്ടെന്ന് ശല്യര്‍ പ്രവേശിക്കുന്നു.

ശല്യര്‍ : അംഗരാജാ… കൊടുക്കരുത്…

കര്‍ണന്‍ : ശല്യരാജാ എന്നെ തടയരുത്… കാലങ്ങള്‍ കടക്കുമ്പോള്‍ പൊലിയുന്നതാണ് ആയുധ വിദ്യകള്‍.. ജീവിതത്തിൽ ത്യാഗം ചെയ്തവര്‍ കാലങ്ങള്‍ മനുഷ്യമനസ്സിൽ ജീവിക്കും.

കര്‍ണന്‍ : ജീവിതശബ്ദമാണ് കര്‍ണന് പ്രിയപ്പെട്ടത് (സംഗീതം ഉച്ചത്തിലാകുന്നു.) കര്‍ണന്‍ കവചകുണ്ഡലങ്ങള്‍ മുറിച്ചെടുത്ത് നൽകുന്നു.

കര്‍ണന്‍ : സ്വീകരിച്ചാലും…

ബ്രാഹ്മണന്‍ : ഹാവൂ… നേടി കഴിഞ്ഞു… (ഇന്ദ്രനായി) അര്‍ജ്ജുനന്‍റെ വിജയത്തിനായി സകല ദേവന്‍മാരും പണ്ടേ നിശ്ചയിച്ചതെന്തോ അത് ഞാന്‍ അനുഷ്ഠിച്ചിരിക്കുന്നു. ഇനി ഐരാവതത്തിന്‍റെ മുകളിൽ കയറി ദ്വന്ദയുദ്ധം കാണാം…
ശരി കര്‍ണാ … നന്ദി… നന്ദി…

ശല്യര്‍ : ഹേ അംഗരാജാ… അങ്ങയെ വഞ്ചിച്ചുവല്ലോ…

കര്‍ണന്‍ : ആര്…

ശല്യര്‍ : ഇന്ദ്രര്‍

കര്‍ണന്‍ : ഹാഹാ… ഇന്ദ്രനെ ഞാനല്ലേ ശല്യരാജ്യര്‍ തോൽപ്പിച്ചത്… ശരി തേര് തെളിക്കൂ…
(പെട്ടെന്ന് പുറകിൽ നിന്നും ദേവദൂതന്‍റെ വിളി)

ദൂതന്‍ : കര്‍ണ്ണാ… നിൽക്കണേ… നിൽക്കണേ…
കവച കുണ്ഡലങ്ങള്‍ കൈകൊണ്ടതിൽ പശ്ചാത്തപിച്ച് ബ്രാഹ്മണന്‍ വലിയൊരു ആയുധം നൽകിയിരിക്കുന്നു.

ദൂതന്‍ : വിമലി എന്ന് പേരുള്ള ഈ വേൽ ഉപയോഗിച്ച് നിനക്ക് പാണ്ഡവരിൽ ഒരുവനെ കൊല്ലാം… സ്വീകരിച്ചാലും….

കര്‍ണന്‍ : ഞാന്‍ അനുഗ്രഹീതനായിരിക്കുന്നു… അങ്ങ് തിരികെ പോയിക്കൊള്‍ക…. കൊടുത്തതിന് ഞാന്‍ പകരം വാങ്ങാറില്ല….

ദൂതന്‍ : ബ്രാഹ്മണ വചനമല്ലേ… സ്വീകരിച്ചോളൂ…

കര്‍ണന്‍ : ബ്രാഹ്മണ വചനം ഇതുവരെ മറികടന്നിട്ടില്ല… ശരി വേൽ എപ്പോഴാണ് കിട്ടുക…

ദൂതന്‍ : സ്മരിക്കുന്ന സമയം താങ്കള്‍ക്ക് കൈവരും….

കര്‍ണന്‍ : ശരി അങ്ങ് സന്തോഷത്തോടെ തിരികെ പോയി കൊള്‍ക വരം കര്‍ണന്‍ സ്വീകരിച്ചിരിക്കുന്നു.
(ദൂതന്‍ പോകുന്നു.)

കര്‍ണന്‍ : ശല്യരാജാ ഇനി അങ്കത്തേരിൽ കുരുക്ഷേത്രത്തിലെ ചന്ദ്രപ്രഭാ കവചത്തിൽ ഒളിച്ചിരിക്കുന്ന അര്‍ജ്ജുനനരികിലേക്ക് തെളിക്കുക.

ശല്യര്‍ : അങ്ങിനെയാകട്ടെ…

(കുതിരകള്‍ ഓടാന്‍ തുടങ്ങുന്നു. കുതിരക്കുളമ്പടികളുടെ ശബ്ദങ്ങള്‍)
(തേര് മുന്നോട്ട് നീങ്ങുന്നു അരങ്ങിന്റെ ഒരു വശത്ത് കൃഷ്ണനേയും അര്‍ജ്ജുനനേയും കാണാം. യുദ്ധം ശക്തമാകുന്നു. ഇരുവരും ശരങ്ങള്‍ തൊടുത്തു വിടുന്നു.)

കര്‍ണന്‍ : ശല്യരാജാ… അസ്ത്രങ്ങളൊന്നും ഫലിക്കുന്നില്ലല്ലോ… മഹാശാപം കര്‍ണനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു.

ശല്യര്‍ : തളരാതെ പൊരുതൂ കര്‍ണ്ണാ…

(വീണ്ടും ശക്തമാകുന്ന യുദ്ധം. പെട്ടെന്ന് കര്‍ണന്‍റെ രഥം ഒരു കുഴിയിൽ വീഴുന്നു. രഥചക്രം തെറിച്ച് വീഴുന്നു.)

ശല്യര്‍ : നിരായുധനായ ശത്രുവിനെ ആക്രമിക്കുന്നത് യുദ്ധ ധര്‍മ്മമല്ല… യുദ്ധം നിറുത്തൂ…

കൃഷ്ണന്‍ : ഇപ്പോഴല്ലെങ്കിൽ പിന്നീടൊരിക്കലും കര്‍ണനിഗ്രഹം നടക്കില്ല… ഒരു ദിവ്യാസ്ത്രം നൽകുന്നു.

അര്‍ജ്ജുനന്‍ : ശരി ഭഗവാന്‍.

(അര്‍ജ്ജുനന്‍ അമ്പു തൊടുത്ത് കര്‍ണന് നേരെ വിടുന്നു കര്‍ണന്‍ അമ്പേറ്റ് വീഴുന്നു…
..കുരുക്ഷേത്രത്തിൽ അമ്പേറ്റ് വീഴുന്ന കര്‍ണന്‍)

കര്‍ണന്‍ : മഹാരാജ്യ സുയോധനാ അങ്ങ് തോൽക്കരുത്….ഈ കൊടും ചതിക്ക് മുന്‍പിൽ കീഴടങ്ങരുത്….

(ഭഗവത് ഗീതയിൽ നിന്നുള്ള ശ്ലോകങ്ങൾക്കൊപ്പം ശോകസംഗീതം ഒഴുകിയെത്തുന്നു. കുരുക്ഷേത്രത്തിൽ പുകപടലങ്ങള്‍ നിറയുന്നു. ദേവന്‍മാര്‍ പുഷ്പവൃഷ്ടി നടത്തുന്നു. ദേവസ്ത്രീകളും ഗന്ധര്‍വ്വന്‍മാരും കര്‍ണനെ സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകുന്നു. സംഗീതം ഉച്ചത്തിലാകുമ്പോള്‍ വെളിച്ചം പൊലിയുന്നു.)

(അരങ്ങിൽ ദുര്യോധനന് സമീപം കര്‍ണ്ണന്‍)

ദുര്യോധനന്‍ : പരാജയം ചിലപ്പോള്‍ വിജയമാണ് ചങ്ങാതി…. (പെട്ടെന്ന് അവിടേക്ക് പ്രവേശിക്കുന്ന ശകുനിയുടെ ആത്മാവ്)

ശകുനി : ഹോ… മഹാപരാജയം… ദുര്യോധനാ ഗതി കിട്ടാതെ എന്‍റെ ആത്മാവ് അലയുന്നത് കാണുന്നില്ലേ…

ശകുനി : പകരം വീട്ടലിന്‍റെ പ്രതികാര ചോരയിൽ ഈ അമ്മാവന് ശേഷക്രിയ ചെയ്താലോ

ദുര്യോധനന്‍ : ഇനിയും കുടില തന്ത്രങ്ങളുടെ രാഷ്ടമീംമാസ ഓതരുത് മാതുലാ…
മടുത്തു ക്ഷത്രിയന്‍ ചോരയിലൊടുങ്ങുമ്പോള്‍ വീരസ്വര്‍ഗ്ഗം പൂകുമെന്നാണ് വിശ്വാസം…. പ്രിയപ്പെട്ടവര്‍ക്ക് മുഴുവന്‍ അപമാനം നൽകി എന്തിനാണ് സ്വര്‍ഗം.? സ്വര്‍ഗത്തിലിരുന്ന് പ്രിയപ്പെട്ടവരുടെ കണ്ണീര് കാണുന്നതിനോളം വ്യസനം മറ്റെന്താണ് മാതുലാ…. .

ശകുനി : ഹോ… ഭീരു… ദുര്യോധനവീരന് സഹതാപമരുത്…. മനസ്സിളകരുത്….
സ്വന്തം സഹോദരനുനേരെ അസ്ത്രം തൊടുക്കുമ്പോഴും പതറാതെ അര്‍ജ്ജുനന്‍ നിന്നത് കണ്ടില്ലേ… വീരര്‍ പതറരുത്…

ദുര്യോധനന്‍ : മതി… വീരന്‍മാരുടെ പോരാട്ട കഥകള്‍…. ദുര്യോധനന്‍ വീരന്‍ തന്നെ പക്ഷെ മനുഷ്യനാണ്… സഹതാപവും പരസ്നേഹവും മാനുഷികമാണ് മാതുലാ… ഇനിയും കുടിലതകളുമായി ഇനി സുയോധനനെ അങ്ങ് തേടി വരരുത്…

ശകുനി : ധിക്കാരി… കുലം മുടിയും നീ കാരണം… (ശകുനിയുടെ വാക്കുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നു.) ശകുനി അപ്രത്യക്ഷമാകുന്നു. കര്‍ണ്ണന്‍ സമസാക്ഷിയായി ദുര്യോധനന് സമീപം നിശബ്ദനായി ഇരിക്കുന്നു. അരങ്ങിലേക്ക് ബലദേവന്‍ പ്രവേശിക്കുന്നു)

ബലദേവന്‍ : ചതിയാണിത് കൊടും ചതി. ഞാന്‍ മധ്യസ്ഥനായ ധ്വന്ദയുദ്ധത്തിൽ തുടയിൽ പ്രഹരിച്ച് ചതിച്ച് നേടിയ വിജയം… ഈ കലപ്പയാൽ തച്ചുതകര്‍ക്കും ഞാന്‍ കുന്തിനന്ദന്‍മാരുടെ കുടീരം…

ദുര്യോധനന്‍ : ആര് ചതിക്കാന്‍….
ഭീമന്‍ ഭീമനെ തന്നെയാണ് ചതിച്ചത്….. അരക്ക് താഴോട്ട് പ്രഹരിക്കരിക്കരുതെന്ന യുദ്ധനിയമം തെറ്റിച്ചപ്പോള്‍ തോറ്റത് പാണ്ഡവരാണ്…. ധാര്‍മ്മികതയില്ലാത്ത എല്ലാ വിജയവും പരാജയതുല്യമാണ് രാമാ….

ബലദേവന്‍ : എങ്കിലും യുദ്ധത്തിലെ ധര്‍മ്മ നിഷേധത്തിന് പകരം ചോദിക്കേണ്ടേ മഹാരാജന്‍…

ദുര്യോധനന്‍ : എല്ലാം നശിച്ചു ഞാന്‍ ഈ വിധവുമായി ഇനിയും എന്തിനാണ് പോര്… സര്‍വ്വനാശത്തിന്‍റെ യുദ്ധം അവസാനിപ്പിക്കാം ബലരാമാ…

ബലരാമന്‍ : മരണഭയം അങ്ങയുടെ വീര്യം കെടുത്തിയിരിക്കുന്നു.

ദുര്യോധനന്‍ : മരണഭയമല്ല മനുഷ്യസ്നേഹം നമ്മുടെ വീര്യം കെടുത്തിയിരിക്കുന്നു. സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ഈ കൊടും യുദ്ധം എന്തിനായിരുന്നു. (പുറകിൽ നിന്ന് അശ്വത്ഥാമാവിന്‍റെ വിളി വരുന്നു.)

അശ്വത്ഥാമാവ് : മഹാരാജന്‍ അൽപസമയം കൂടി ജീവന്‍ നിലനിര്‍ത്തണേ…..
ഹോ ഞാന്‍ അച്ഛന്റെ ശേഷക്രിയ ചെയ്യാന്‍ പോയി തിരിച്ച് വരുമ്പോഴേക്കും സുയോധനനെ ഈ വിധം നശിപ്പിച്ചുവല്ലോ… സംഗീതം ഉച്ചത്തിലാകുന്നു…

അശ്വത്ഥാമാവ് : കുരുരാജാവേ ഇതെന്ത് ചതിയാണ്?

ദുര്യോധന്‍ : ഹേ ഗുരുപുത്രാ… ഇത് അസന്തുഷ്ടിയുടെ ഫലമാണ്.

അശ്വത്ഥാമാവ് : ഗുരുരാജാ ഞാന്‍ എല്ലാം അവസാനിപ്പിക്കാം…. കുന്തി നന്ദന്‍മാരുടെ ചുടുചോരകൊണ്ട് ഞാന്‍ അങ്ങയെ അഭിഷേകം നടത്താം…

ദുര്യോധനന്‍ : വേണ്ട ഗുരുപുത്രാ…. മനാധനന്‍മാരാണ് നൃപന്‍മാര്‍. മാനത്തിന് വേണ്ടിയാണ് ദുര്യോധനന്‍റെ ഈ പതനം.

അശ്വത്ഥാമാവ് : ഞാനേതായാലും ഉറച്ച് കഴിഞ്ഞു. ആ പാണ്ഡവപുത്രന്‍മാര്‍ക്ക് അശ്വത്ഥാമാവ് വീര സ്വര്‍ഗം നൽകും.

ബലരാമന്‍ : ഗുരുപുത്രന്‍ പറയുന്നത് ചെയ്യുക…

അശ്വത്ഥാമാവ് : ചതിക്ക് സാക്ഷിയുണ്ടല്ലോ. ഞാനിപ്പോള്‍ തന്നെ ചതിയനായ പാണ്ഡവരെ തേടിപ്പോകുന്നു…

(സംഗീതം ഉച്ചത്തിലാകുന്നു…. അശ്വത്ഥാമാവ് പോകുന്നു… അരങ്ങിലേക്ക് പ്രവേശിക്കുന്ന നിരവധി കഥാപാത്രങ്ങള്‍… അവര്‍ക്ക് നടുവിലായി കര്‍ണന്‍ )

കര്‍ണന്‍ : ആഗമിച്ചാലും മഹാരാജന്‍. (ദുര്യോധനന്‍റെ കൈയ്യിൽ കര്‍ണന്‍ പിടിക്കുന്നു.)

ദുര്യോധനന്‍ : ഹോ മനസാക്ഷിപറഞ്ഞപോലെ ഞാന്‍ ചെയ്തു. ഇതാ ശന്തനു തുടങ്ങിയ പുണ്യപിതാമഹന്‍മാര്‍ എന്നെ വരവേൽക്കുന്നു. കര്‍ണ്ണനൊപ്പം അനുജന്‍മാര്‍ 5 പേര്‍ പുഷ്പവൃഷ്ടി നടത്തുന്നു. അതാ ഇന്ദ്രന്‍റെ കൈപിടിച്ച് എരൈാവതത്തിന്‍റെ പുറത്തിരിക്കുന്ന അഭിമന്യു എന്നോട് കോപിച്ച് സംസാരിക്കുന്നു. ഇതാ ഉര്‍വശി മുതലായ അപ്സര സ്ത്രീകള്‍ എന്‍റെ അരികിലേക്ക് വരുന്നു. അതാ മഹാസമുദ്രങ്ങള്‍ ഗംഗാ മുതലായ മഹാനനദികള്‍ 1000 അരയന്നങ്ങളെ പൂട്ടിയ തേര് യെമന്‍ അയച്ചിരിക്കുന്നു… ദാ ഞാന്‍ വരുന്നു… (ദുര്യോധനന്‍ ചലനമറ്റ് വീഴുന്നു. ആത്മാവിനെ പുഷ്പവൃഷ്ടി ചെയ്ത് കര്‍ണ്ണനും പരിവാരങ്ങളും സ്വീകരിക്കുന്നു.)

ദുര്യോദനന്‍ : സഹോദരങ്ങള്‍ സ്വയം ചത്തൊടുങ്ങിയാണ് ധര്‍മ്മം പുലരേണ്ടതെന്ന് പഠിപ്പിച്ച കുടില രാഷ്ട്ര തന്ത്രശാലികളോട് നാം കുരുവംശനായ ദുര്യോധനന്‍ ആണയിടുന്നു. യുദ്ധം സര്‍വ്വ വിനാശകാരിയാണ്.

കര്‍ണ്ണന്‍ : ധര്‍മ്മമോ അധര്‍മ്മമോ ജയിച്ചാലും ജയിക്കട്ടെ….
പക്ഷെ യുദ്ധം മനുഷ്യന് വിനാശം മാത്രം നൽകുന്നു. യുദ്ധമില്ലാത്ത ഒരു ലോകത്തിനായി ഈ കര്‍ണ്ണനും പ്രാര്‍ത്ഥിക്കുന്നു. (സാവധാനം ലോകത്തിന് സമാധാനം ഉണ്ടാകട്ടെ എന്ന ശ്ലോകം ഉയരുമ്പോള്‍ സാവധാനം വെളിച്ചം പൊലിയുന്നു)

യവനിക

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...