കവിത
ബിജു ലക്ഷ്മണൻ
പ്രഭാത സവാരിക്കിടയിലെ
ഞങ്ങളുടെ കണ്ടു മുട്ടൽ
ഒരു കൊടും വളവായിരുന്നു.
വീടോ പേരോ
അറിയാത്തത്
പുഞ്ചിരി കൊണ്ട്
പ്രഭാതപ്പൊട്ട് തൊടാൻ
ശ്രമിക്കുന്ന
യാനം.
അതിൽ കൂടുതൽ
വാചാലമായാൽ
ഞങ്ങൾക്കിടയിലുള്ള
കവിത
നഷ്ടപ്പെട്ടേക്കാം…
ചുരുക്കി
ചുരുക്കി
കാരണം പറഞ്ഞാൽ
ഉദയ സൂര്യ ചുവപ്പിൽ
വേണം ദിനനടത്തങ്ങളുടെ
അടയാളം.
ദിനങ്ങളേറെയായ്
ആ കാഴ്ച്ചയുടെ നഷ്ടം
കൊളുത്തായ്
തൂക്കിയിട്ടിട്ട്.
നല്ലപാതിയെന്നെയിന്നൊരു
ചോദ്യത്തിൻ
മദ്ധ്യാഹ്ന ചൂടിൽ
കണ്ണിരുട്ടിന്നക ,
ത്തളത്തിലേക്കാനയിച്ചു.
നങ്കൂരമിട്ട കപ്പലിൽ
സ്വപ്നത്തിൽ
സഞ്ചരിക്കുന്ന
വാർദ്ധക്യമായിരുന്നു ഉത്തരം
നിരൂപണത്തിൽ
ബാല്യവും
കൗമാരവും
പിന്നെ…
പറഞ്ഞാലാരും വിശ്വസിക്കാത്ത
ചെങ്കുത്തും.
പ്രണയം
മരണം
വാക്കുകൾക്കിടയിൽ
ഒരു കൊളുത്തിട്ട
പാലവും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.