HomeTHE ARTERIASEQUEL 41ഭഗവദ്ഗീത പാഠപുസ്തകമാവുമ്പോൾ

ഭഗവദ്ഗീത പാഠപുസ്തകമാവുമ്പോൾ

Published on

spot_imgspot_img

ലേഖനം
ഡോ. ടി. എസ്. ശ്യാംകുമാർ

ഭഗവദ്ഗീത സ്കൂൾവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നീതിപീഠത്തിൻ്റെ വിധിപ്രസ്താവം പുറത്തു വരുന്ന സാഹചര്യത്തിലാണ് ഗീതാപഠനം സ്കൂൾതലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന് മേൽക്കൈ ഉണ്ടായി വരുന്നത് എന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതേതരമായി വ്യാഖ്യാനിച്ചുറപ്പിക്കുകയും മറ്റൊരു മതവിഭാഗത്തിൻ്റെ വിശ്വാസവ്യവസ്ഥകൾ അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് ഭരണഘടനാ ജനാധിപത്യ സങ്കല്പങ്ങൾക്കോ തുല്യപൗരത്വ വ്യവസ്ഥകൾക്കോ എത്രമാത്രം അനുയോജ്യമാണെന്നത് പരിശോധിക്കേണ്ടതാണ്.

ജാതിവ്യവസ്ഥക്കും സാമൂഹ്യ അസമത്വത്തിനുമെതിരായ ബുദ്ധന്റെ വിപ്ലവത്തിന് എതിരായ പ്രതിവിപ്ലവമായാണ് ഗീതയെ ഡോ. ബി. ആർ. അംബേദ്കർ ദർശിച്ചത്. ജാതിവ്യവസ്ഥയെയും അസമത്വ സാമൂഹ്യ വ്യവസ്ഥയെയും സാധൂകരിക്കുന്ന ഗീതയെ ഡോ. അംബേദ്കർക്ക് പ്രതിവിപ്ലവമായല്ലാതെ വിലയിരുത്താൻ കഴിയുമായിരുന്നില്ല. അടിമ തുല്യമായ ദാസത്വവും തദനുബന്ധമായ കർമങ്ങളും ശൂദ്രാദി ജാതികൾക്കായി കല്പിച്ചു നൽകുന്ന ഗീത (18.44) സാമൂഹ്യസമത്വത്തെ സമ്പൂർണമായി നിരസിക്കുന്നു. ചാതുർവർണ്യം എന്ന ലോകം കണ്ട ഹീനമായ അസമത്വവ്യവസ്ഥയെ ദാർശനികവൽക്കരിച്ച് (“ചാതുർവർണ്യം മയാ സൃഷ്ടം”, ഗീത. 4. 13) അവതരിപ്പിക്കുന്ന ഗീതാവചനം അയിത്തത്തെയും തൊട്ടുകൂടായ്മയെയും നിയമം മൂലം നിരോധിച്ച ഭരണഘടനാ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്ന ഒന്നാണ്. സ്ത്രീകളും ശൂദ്രരും പാപയോനികളാണെന്ന് പ്രസ്താവിക്കുന്ന ഗീത (9. 32) അസമത്വത്തിൻ്റെ ആര്യവൽക്കരണ യുക്തിയാണ് പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ ജാതിവ്യവസ്ഥയെയും തദനുബന്ധമായ അനീതിയെയും സ്ഥാപനവൽക്കരിക്കുന്ന ഒരു ഗ്രന്ഥം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിൻ്റെ അപകടം അത്രമേൽ ആഴത്തിലുള്ളതാണ്.

സ്വകർമം, സ്വധർമം എന്നിങ്ങനെയൊക്കെ ഗീത പേർത്തും പേർത്തും വാഴ്ത്തുന്നത് ജാതി ധർമത്തെ തന്നെയാണ്‌. 1950ൽ ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തു കൊണ്ട് സഹോദരൻ അയ്യപ്പൻ നടത്തിയ പ്രഭാഷണത്തിൽ “ധർമം ധർമം എന്നു പറയുന്നത് വർണാശ്രമധർമത്തെയാണെന്ന്” വ്യക്തമാക്കുന്നുണ്ട്. സ്വധർമം എന്നാൽ ജാതി ധർമം തന്നെയാണന്ന് മനുസ്മൃതി പ്രഖ്യാപിക്കുന്നുണ്ട്. അന്യജാതികളുടെ ധർമം ആചരിക്കുന്നവർ ജാതി ഭ്രഷ്ടരായിത്തീരും (മനു. 10. 97) എന്ന മനുസ്മൃതിയുടെ ആശയധാരയാണ് ഗീതയും പിൻപറ്റുന്നത്. മനുസ്മൃതിയിൽ തെളിയുന്ന വർണസങ്കരം എന്ന ആശയമാണ് ഗീതയിൽ അർജ്ജുനവിഷാദയോഗത്തിൽ വിപുലീകൃതമാവുന്നത്. വർണക്രമവും ജാതിക്രമവും തെറ്റിയുള്ള വിവാഹവും ജീവിതക്രമങ്ങളുമാണ് അർജുനവിഷാദത്തിൻ്റെ അടിസ്ഥാനം (ഗീത. 1. 4o). വർണക്രമത്തിൻ്റെ നിയമങ്ങൾ പാലിക്കാതെ സ്ത്രീകൾ മറ്റു വർണത്തിൽ പെട്ടവരുമായി ബന്ധത്തിലേർപ്പെട്ടാൽ വർണസങ്കരമുണ്ടാവുമെന്നാണ് അർജുനൻ്റെ വിഷാദം. ഈ വിഷാദത്തിൻ്റെ നവീന രൂപമാണ് ലൗജിഹാദായി വേഷം കെട്ടി ആടുന്നത്. ജാതി ധർമങ്ങൾ നശിക്കുമെന്ന അർജുനൻ്റെ ആധിയുടെ പ്രത്യക്ഷ രൂപമാണ് ജാതിക്കൊലകളായി ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബ്രാഹ്മണ്യത്തെയും ബ്രാഹ്മണമതത്തെയും സ്ഥാപനവൽക്കരിക്കുകയും പുകഴ്ത്തുകയും നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യുന്ന ഗ്രന്ഥമായി ഗീതയെ ചരിത്രകാരനായ ഡി.ഡി. കൊസാംബി അടയാളപ്പെടുത്തിയതിൻ്റെ സാമൂഹ്യ സന്ദർഭം ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ ശൈശവകാലത്ത് തന്നെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവും ഇതിലന്തർലീനമാണ്. ജാതിധർമം അനുഷ്ഠിക്കണമെന്നും അസമത്വമെന്നത് ഹിന്ദു സാമൂഹ്യ വ്യവസ്ഥയുടെ സ്വാഭാവികമായ അവസ്ഥയാണെന്നും സ്പഷ്ടമാക്കുന്ന ഒരു ഗ്രന്ഥത്തിലെ ഭാഗങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ മസ്തിഷ്കത്തിലേക്ക് കടത്തിവിടുന്നതിലൂടെ വെറുപ്പിൻ്റെ വിത്തുകൾ ഉയർന്ന ഫലശേഷിയിൽ വിളവെടുക്കാനാണ് ഹിന്ദുത്വ ശക്തികൾ ലക്ഷ്യമിടുന്നത്. അതിൻ്റെ ഭാഗമാണ് ഗീതാപഠനം സ്കൂൾ തലത്തിൽ പഠനത്തിൻ്റെ ഭാഗമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ത്രൈവർണിക പുരുഷാധിപത്യ വ്യവസ്ഥയെ നീതികരിക്കുന്ന; കീഴോർ സമൂഹത്തിലെ ജനവിഭാഗങ്ങളെയും സ്ത്രീകളെയും ഹീനരായി അടയാളപ്പെടുത്തുന്ന ഗീത സ്കൂൾ പഠനത്തിൽ വെറുപ്പിൻ്റെ രാഷ്ട്രീയത്തെ സ്വാഭാവികമായി സ്വാംശീകരിക്കാനാണ് പ്രേരിപ്പിക്കുന്നത് എന്ന വിനാശകരമായ മൃത്യു രാഷ്ട്രീയമാണ് ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്നത്. ഇപ്പോൾ തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഗീത ഇടം നേടിയിട്ടുണ്ട്. ഒരു വിധത്തിലുമുള്ള വിമർശനാത്മക ഇടപെടലുകളും സംവാദങ്ങളുമില്ലാതെയുള്ള കേവലമായ വിവരവിതരണമായി സ്കൂൾതലത്തിൽ ഗീതാപഠനം മാറിത്തീർന്നാൽ അത് കൂടുതൽ വിപൽക്കരമായ സാമൂഹ്യ വേർതിരിവുകളാവും സൃഷ്ടിക്കുക.

ആർഷഭാരത മഹിമ ഉയർത്തി പിടിക്കാനെന്ന വ്യാഖ്യാനത്തോടെയുള്ള ഗീതാപഠനം കൃത്യമായ അപരവൽക്കരണം ലക്ഷ്യമിട്ടുള്ളതാണ്. ഹിന്ദുത്വത്തിൻ്റെ കാളിമയാർന്ന മറുവശം മുസ്ലീം അപരവൽക്കരണവും ഹിംസയുമാണെന്ന് ശാസ്ത്രചരിത്രകാരിയും ചിന്തകയുമായ ഡോ. മീരാ നന്ദ ദീർഘദർശനം ചെയ്യുന്നതിൻ്റെ യുക്തിയും മറ്റൊന്നല്ല. “എങ്ങനെയാണ് കൃഷ്ണൻ അർജുനനോട് കൊല്ലാൻ പറയുക ” എന്ന ശിഷ്യൻ്റെ ചോദ്യത്തിന് നാരായണ ഗുരു പറഞ്ഞ മറുപടി “അദ്ദേഹം പിന്നീട് ഖേദിച്ചിരിക്കാം” എന്നാണ്. യഥാർത്ഥത്തിൽ ഗീതയുടെ ഹിംസാരാഷ്ട്രീയത്തിനെതിരായ ഏറ്റവും ഉന്നതമായ സാമൂഹ്യവിമർശനമാണ് നാരായണഗുരുവിലൂടെ മുഴങ്ങുന്നത്.
“കൊല്ലുന്നവനില്ല ശരണ്യത” എന്ന് നാരായണഗുരു കരുണാദ്രമായി എഴുതിയതിൻ്റെ സാരവും ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. സാമൂഹ്യനീതിയുടെയും ഭരണഘടനാ ജനാധിപത്യത്തിൻ്റെയും സംവരണം ഉൾപ്പെടെയുള്ള പ്രാതിനിധ്യ തത്വങ്ങളുടെയും ആശയങ്ങൾ ഉൾക്കൊള്ളാൻ മടിക്കുന്ന പാഠ്യപദ്ധതിയിൽ ഗീതാപഠനം ഉൾക്കൊള്ളിക്കുന്നതിലൂടെ ഭരണഘടനയ്ക്കെതിരായ സാംസ്കാരിക പ്രതിവിപ്ലവമാണോ ഹിന്ദുത്വ ശക്തികൾ ലക്ഷ്യമിടുന്നതെന്ന് ഈ ഘട്ടത്തിൽ സംശയിക്കേണ്ടി വരും. എന്തുകൊണ്ടെന്നാൽ ഗീത കേവലം ഒരു ഗ്രന്ഥമല്ല അതൊരു പ്രത്യയശാസ്ത്രവും ഇന്ത്യ ഭരിക്കുന്ന സാംസ്കാരിക നിലീന ഭരണകൂടവുമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...