വിമര്‍ശന കലയിലെ സര്‍ഗാത്മക ലാവണ്യം

0
63

The Reader’s View

അന്‍വര്‍ ഹുസൈന്‍

വിമര്‍ശന കലയില്‍ സര്‍ഗാത്മകതയുടെ ലാവണ്യം നിറച്ച എഴുത്തുകാരനാണ് കെ പി അപ്പന്‍. വായന ഉത്തമമായ ഒരു കലയാണെന്ന് ഉറക്കെ ഉദ്‌ഘോഷിച്ചു. നടപ്പുരീതികളോട് കലഹിച്ചു. ചിലപ്പോഴെല്ലാം ക്ഷോഭിച്ചു. വ്യക്തി ജീവിതത്തില്‍ ഒരു മഹര്‍ഷിയായിരുന്നു. എഴുത്തിലും അധ്യാപനത്തിലും വായനയിലുമെല്ലാം തന്റെതായ ഇടം സൃഷ്ടിച്ചു.

ഈ മഹാനായ എഴുത്തുകാരനെ ആഴത്തില്‍ അവതരിപ്പിക്കുകയാണ് കെ പി അപ്പന്‍ – നിഷേധിയും മഹര്‍ഷിയും എന്ന പ്രസന്ന രാജന്‍ രചിച്ച ഗ്രന്ഥം. മാതൃഭൂമിയാണ് പ്രസാധകര്‍.

ഇതൊരു ജീവചരിത്ര ഗ്രന്ഥമല്ല. കെ പി അപ്പനിലെ വിമര്‍ശകനെ രൂപപ്പെടുത്തിയെടുത്ത വ്യക്തികള്‍, പുസ്തകങ്ങള്‍, സാഹചര്യങ്ങള്‍ ഇവയൊക്കെ പ്രതിപാദിക്കുന്നു. അപ്പന്‍ സാറിന്റെ വ്യക്തിത്വത്തിലേക്ക്, വൈവിധ്യമാര്‍ന്ന മണ്ഡലങ്ങളിലെ വ്യാപനത്തിലേക്ക് ഈ പുസ്തകം വിരല്‍ ചൂണ്ടുന്നു.

ബാല്യത്തില്‍ അന്തര്‍മുഖനായിരുന്ന അപ്പന്‍ സദാ വായനയില്‍ മുഴുകിയിരുന്നു. ആലപ്പുഴ എസ് ഡി കോളേജും എറണാകുളം മഹാരാജാസ് കോളേജും കെ പി അപ്പനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. വായനയിലേക്ക് തന്നെ നയിച്ചത് അധ്യാപകരായിരുന്നു. പല അധ്യാപകരും കെ പി അപ്പന്‍ എന്ന വിദ്യാര്‍ത്ഥിയുടെ സര്‍ഗശേഷി തിരിച്ചറിഞ്ഞിരുന്നു.

പുന്നപ്ര വയലാര്‍ വിപ്ലവം അപ്പന്‍ ജനിച്ചു വളര്‍ന്ന സ്ഥലത്താണ് നടന്നത്. രാഷ്ട്രീയ മാറ്റങ്ങള്‍ ശ്രദ്ധിക്കുമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയത്തില്‍ അദ്ദേഹം തീരെ അഭിരമിച്ചിരുന്നില്ല. തന്റെ ദൗത്യം മറ്റു പലതുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വ്യക്തിജീവിതത്തില്‍ തികഞ്ഞ സൗമ്യനും സാത്വികനുമായ കെ പി അപ്പന്‍ പക്ഷേ വിമര്‍ശനരംഗത്ത് രൂക്ഷമായ ഭാഷയില്‍ നിലയുറപ്പിച്ചു. വിമര്‍ശകരെയും അദ്ദേഹം വെറുതേ വിട്ടില്ല. സുകുമാര്‍ അഴീക്കോടിനെതിരെ ശക്തമായ വാദഗതികളോടെ അദ്ദേഹം നിലകൊണ്ടു.

അപ്പന്‍ സാറിന്റെ ശിഷ്യനായ പ്രസന്ന രാജന്‍ ഈ പുസ്തകത്തില്‍ അപ്പന്‍സാറിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നില്ല. അങ്ങനെ വേണമെന്ന് അപ്പന്‍ സാറും ശഠിച്ചിരുന്നില്ലല്ലോ? തകഴിയുടെ കയര്‍ മോശം കൃതിയെന്ന് അപ്പന്‍ വിലയിരുത്തിയത് ശരിയല്ലെന്ന് പ്രസന്ന രാജന്‍ എഴുതുന്നു. അതുപോലെ ടി പത്മനാഭന്റെ ഗൗരി എന്ന കഥയെ ‘പ്രണയത്തിന്റെ അധര സിന്ദൂരം കൊണ്ടെഴുതിയ കഥ’ എന്ന് വിശേഷിപ്പിക്കാന്‍ തക്കതായി ഒന്നുമല്ലെന്നും പ്രസന്ന രാജന്‍ പറയുന്നു.

ഇത് വായിക്കുന്ന നിമിഷങ്ങളില്‍ നമ്മള്‍ അപ്പന്‍ സാറിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നു, വായനശേഷവും ആ ഓര്‍മ്മകളും ധിഷണയും നമ്മെ പിന്തുടരുന്നു. അപ്പന്‍ സാറിനെക്കുറിച്ചെഴുതപ്പെട്ട പല പുസ്തകങ്ങളിലും ആ സവിശേഷ വ്യക്തിത്വം നന്നായി അടയാളപ്പെടുത്തിക്കാണാം.

പ്രസന്ന രാജന്റെ ഈ പുസ്തകം മലയാള സാഹിത്യത്തെയും പാശ്ചാത്യ സാഹിത്യത്തെയും അപ്പന്‍ സ്‌കൂള്‍ ഓഫ് തോട്ടിലൂടെ നമ്മെ കൈ പിടിച്ചു നടത്തുന്ന ഒന്നാണ്. എത്രയെത്ര പുസ്തകങ്ങളിലൂടെയും എഴുത്തുകാരിലൂടെയുമാണ് നമ്മള്‍ കടന്നു പോവുന്നത്. വായനാ പ്രേമികളായ ആര്‍ക്കും ഏറ്റവും ഹൃദ്യമാവും ഈ വായനാനുഭവം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here