കർത്താവിന്റെ മണവാട്ടി

0
317

കഥ

സൈനബ

മൊബൈൽ ഫോൺ ചത്ത് മങ്ങാൻ ഇനി ഒരു ശതമാനം നിരക്കിന്റെ ചുവന്ന സിഗ്നൽ മാത്രം. വീഡിയോ കണ്ട് തീരാൻ ഇനി പത്ത് മിനുട്ടുകൾ കൂടിയുണ്ട്. മൊബൈൽ ചാർജർ അമ്മയുടെ മുറിയിലാണ്. പതിനഞ്ചാം വയസ്സിൽ കൈവെള്ള പൊക്കിയെടുത്ത കാമുകന്റെ ഫോൺവിളികൾ രാത്രിയുറക്കത്തെ പുതപ്പിനുള്ളിൽ പൊതിഞ്ഞപ്പോൾ അമ്മ കേട്ട ചിരികളും കൊഞ്ചലുകളും മൊബൈൽ ഫോണിന്റെ ദിവസേനയുള്ള അന്നം മുടക്കി. അന്ന് മുതൽ രാവിലെ പുനർജ്ജനിക്കാനായി പോകുന്ന മൊബൈലിന്റെ ജീവൻ മങ്ങുന്നതും നോക്കി നോക്കി എന്റെ കണ്ണ് മയങ്ങും. കോളേജിലെ ഒരു നോക്കു കുത്തി പ്രണയം അയച്ചു തന്ന വീഡിയോ കണ്ടുതീർക്കുന്നതിന് മുന്നേ സ്ക്രീൻ ഓഫായി. മൊബൈൽ ഫോണിന്റെ ശരീരത്തിൽ രാത്രി വെളിച്ചം കണ്ടു. അഴിച്ചു മാറ്റി വച്ച വസ്ത്രങ്ങൾ ശരീരത്തെ വീണ്ടും പൊതിഞ്ഞു. വീട്ടിലെ പൂച്ചക്കണ്ണുകളെ കാണാതെ വേണം ശരീരത്തിന്റെ മുറുക്കിക്കെട്ടലുകളെ അഴിച്ചു മാറ്റാൻ. തലച്ചോറിനെ രസം പിടിപ്പിക്കാൻ വായു ശരീരത്തെ വിഴുങ്ങണം. ഒറ്റയ്ക്കുള്ള കിടപ്പിൽ ഞാനെന്നെ സൂക്ഷിക്കാറില്ല. വീട്ടുകാരുടെ സദാചാര കണ്ണോട്ടങ്ങൾ പകൽ വെളിച്ചത്തിൽ വീടിനുള്ളിൽ എന്നെ പൊതിഞ്ഞു കെട്ടി വയ്ക്കാൻ ശ്രമിക്കുമ്പോൾ രാത്രിയുടെ കട്ടിക്കറുപ്പിൽ ഞാനെന്റെ ശരീരത്തെയും കൊണ്ട് അപ്രത്യക്ഷയാവും.

” എടീ കൊച്ചേ, പെൺപിള്ളേരായാൽ കാലത്തേ എണീറ്റ് മുറ്റമടിക്കണം, അടുക്കളേക്കേറി പ്രാതലുണ്ടാക്കണം. അല്ലാതെ വീട്ടിലെ ആൺപിള്ളേര് എണീറ്റ് കഴിഞ്ഞ് പകൽ വെളിച്ചം കാണുന്നത് കുടുംബത്തിന് നന്നല്ല. ഓർത്തോണം.”

ചാരു കസേരയിലിരുന്ന് പത്രം നിവർത്തിപ്പിടിച്ച് വായിക്കുന്നതിനിടയ്ക്ക് കുഞ്ഞൻ അക്ഷരങ്ങളോടൊപ്പം ചലിക്കേണ്ട കണ്ണുരുളയുടെ വഴി പിഴക്കാതിരിക്കാൻ അവർ കണ്ണട ശരിപ്പെടുത്തുന്നതിനിടയ്ക്ക് എന്റെ മുട്ടുകാലിലേക്കും മുലയിലേക്കും നെറ്റി ചുളിച്ചു നോക്കി.

“എടീ കൊച്ചേ, നിന്റെ പ്രായത്തില് ഞാനൊക്കെ ഞെരിയാണിയോളം ഇറക്കമുള്ള പാവാടയിട്ടുകൊണ്ടാ നടന്നത്. വല്ലവനും ശരീരത്തിക്കേറി കൊത്തണ്ടാന്ന് വച്ച് ഞങ്ങടെ അമ്മമാരൊക്കെ മാറത്ത് പുസ്തകം കെട്ടി വയ്ക്കാൻ പറഞ്ഞ് തന്നിരുന്നു.”

അവരുടെ മാറിടത്തിലപ്പോൾ പത്രം ഒരു മറയായിരുന്നു.

“ഇപ്പഴത്തെ കൊച്ച്ങ്ങൾക്ക് ഒന്നിനെക്കുറിച്ചും ഒരു ബോധവുമില്ല. നീ പോയി വല്ല ഇറക്കമുള്ള കുപ്പായമെടുത്തിട്. വീട്ടില് ആൺകൊച്ച്ങ്ങളൊക്കെ ഉള്ളതല്ലെ. അവരെന്ത് വിചാരിക്കും?”

വല്ല്യമ്മച്ചി എന്റെ കൈപിടിച്ച് വലിച്ച് ഷോർട്സ് ഇറക്കാൻ ശ്രമിച്ചു. മുട്ടുകാല് മറയത്തക്കവണ്ണം അത് ഇറങ്ങീലാ… അരക്കെട്ട് കാണാൻ തുടങ്ങി. അവരുടെ വെള്ളെഴുത്ത് രോഗം എന്റെ അരക്കെട്ടിന്റെ കാഴ്ച്ചയെ മങ്ങലിപ്പിച്ചു. തീൻമേശയിലിരുന്ന് ചേട്ടായിയും അപ്പച്ഛനുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. അമ്മച്ചി ചൂടപ്പം അവരുടെ പാത്രങ്ങളിലേക്ക് മൂന്നെണ്ണം വീതം വച്ചു കൊടുത്തു.  വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന ചേട്ടായിയുടെ വാ പിളർത്തി അതിലേക്ക് ഒന്നു രണ്ടു അപ്പത്തുണ്ടുകൾ വച്ച് കൊട്ത്ത് തലയിൽ തലോടി.

“നിനക്കുള്ള അപ്പവും മുട്ടക്കറിയും അടുക്കളയിൽ എടുത്ത് വച്ചിട്ടുണ്ട്. പോയി കഴിച്ചോ.”

അപ്പച്ഛന്റെയും ചേട്ടായിയുടെയും പാത്രങ്ങൾ കഴുകി വെടിപ്പാക്കി വയ്ക്കുന്നതിനിടയ്ക്ക് നുര പതഞ്ഞു പൊന്തി. ഓരോ പാത്രങ്ങളും നന്നായി തേച്ചുകഴുകണം. സോപ്പിന്റെ അംശം അതിൽ പറ്റിപ്പിടിച്ചത് കണ്ടാൽ അമ്മച്ചിക്ക് അപ്പച്ഛന്റെ കൈപ്പത്തിയുടെ രൂപ രേഖ ഇടത്തേക്കവിളിൽ പതിപ്പിച്ചു കൊണ്ട് രാപകൽ ജീവിച്ചു തീർക്കേണ്ടി വരും. ഇടത്തേക്കവിളിലെ ആ ചുവന്ന കൈപ്പത്തിക്കുള്ളിൽ കടിപ്പാടുകൾ അങ്ങിങ്ങായി ചത്ത കുഞ്ഞു മീനുകളെപ്പോലെ പൊങ്ങിക്കിടക്കും. സോപ്പ് നുര പാത്രത്തെ പൊതിയുകയും ടാപ്പ് തുറന്നുവിട്ട വെള്ളം അതിനെ അലിയിച്ചു കളയുകയും ചെയ്യുമ്പോൾ ഞാൻ ചില്ലു ഗ്ലാസ്സുകൾ തുടച്ചു വയ്ക്കുകയായിരുന്നു. അതിനിടയ്ക്ക് എന്റെ ശ്രദ്ധാകേന്ദ്രമായി മാറി അമ്മ. പഴമക്കാരുടെ സന്തതികളുടെ തറവാട്ടിൽ ഒരു പെണ്ണായി ജനിച്ച അമ്മയെ ഒരു പൊരുളായി വളർത്തിക്കൊണ്ടു വന്നു. പ്രായം പതിനെട്ട് തികഞ്ഞതും അപ്പച്ഛന്റെ മണവാട്ടിയായി പാലയ്ക്കൽ തറവാട്ടിലേക്ക് വലതുകാൽ കയറ്റി വച്ചതോടെ പഴമക്കാരുടെ പെണ്ണെന്ന പൊരുള് അടുക്കളമുറിയിൽ ജീവനുള്ള വസ്തുവായി കത്തി നിന്നു. ഉണങ്ങി നിൽക്കുന്ന മുറിവുകളുമായി വീട്ടിലെ ആൺതരികൾക്ക് വയറു നിറച്ചു കൊടുക്കും. അതിനിടയിൽ  സമാധാനപ്പറച്ചിലുകൾ, പഴഞ്ചൻ ചിന്തകളെ പരിപോഷിപ്പിക്കൽ, പെണ്ണിന്റെ ഗാർഹസ്ത്യത, പഴമക്കാരുടെ മഹിമ പറച്ചിൽ ഇതൊക്കെ അവരുടെ സന്തതിയായ എനിക്കും ബാധകമാക്കി.

“നിന്റെ വല്ല്യമ്മച്ചി പറഞ്ഞതില് ഒരു തെറ്റും ഞാൻ കാണുന്നില്ല. അവരല്ലേലും മുതിർന്നവരല്ലേ. പെൺകൊച്ചുങ്ങൾക്ക് കുറച്ച് അച്ചടക്ക മര്യാദകളൊക്കെ അറിഞ്ഞിരിക്കണം. കുടുംബത്തിന്റെ പേര് വീട്ടിലെ പെണ്ണിന്റെ കയ്യിലാണുള്ളത്.”
ചേട്ടായിയുടെ അടിവസ്ത്രത്തിലെ വെളുത്ത വഴുവഴുപ്പ് ശ്രമപ്പെട്ട് ഉരച്ച് കഴുകിക്കളഞ്ഞു. അത് വെള്ളത്തിനൊപ്പം താഴേക്ക് ഒലിച്ചിറങ്ങി അമ്മച്ചിയുടെ കാലിന്റെ വശത്ത് ഒട്ടി നിന്നു.

“ഓരോ ദിവസവും നീ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങൾക്ക് നാട്ടുകാരുടെ മുറുമുറുപ്പ് സഹിച്ച് കൊണ്ട് വരുന്ന നിന്റെ അപ്പച്ഛനെ നീ ഓർത്തോണം.”
സാരിത്തുമ്പ് വലിച്ചെടുത്ത് കണ്ണീരൊപ്പുന്നതിനിടയ്ക്ക് അപ്പച്ഛന്റെ അടിവസ്ത്രങ്ങളെ സോപ്പു വെള്ളത്തിൽ മുക്കിയെടുത്ത് ഉരച്ചു കഴുകി.

“നമ്മളൊക്കെ പെണ്ണുങ്ങളാ… സംരക്ഷിക്കപ്പെടേണ്ടവർ. നിനക്കിപ്പോൾ തൊട്ടാ പൊട്ടുന്ന പ്രായവായി. പുറത്തേക്ക് പോകുന്ന നിന്റെ ഒരു നോട്ടം മതി അകത്ത് വല്ലവന്റേം വിത്ത് പൊട്ടാൻ.”

ഞാനെന്റെ അടിവയറ്റിൽ സ്പർശിച്ചു നോക്കി. അവിടം ഒന്നും തടസ്സപ്പെടുന്നില്ല. അടച്ചിട്ട മുറിക്കകത്ത് വായുവിൽ ഞാൻ പൊങ്ങിത്താഴ്ന്നു. അടച്ചിട്ട ജനാലകൾ. പുറത്ത് ഇരുട്ടിന്റെ തുടർഭരണം. അകത്ത് ഇരുട്ടിന്റെ കുത്തിയൊലിപ്പ്. അഴിച്ചുമാറ്റിയ വസ്ത്രങ്ങളൊക്കെ ഇരുട്ടിന്റെ ഒഴുക്കിൽ പെട്ട് ഒലിച്ചെങ്ങോട്ടോ പോയി. ഇരുട്ട് വിഴുങ്ങിയ നഗ്നമായ ശരീരം സ്വിച്ച് ബോർഡിലെ ആദ്യത്തെ സ്വിച്ച് തൊട്ടു. വെള്ള ട്യൂബ് വെളിച്ചത്തിൽ ശരീരം കുളിച്ചു. കണ്ണാടിക്കു മുന്നിൽ എന്റെ പ്രതിഛായ വസ്ത്രമില്ലാതെ നിൽക്കുന്നു. രണ്ട് താഴികക്കുടങ്ങൾ, ഒരു കുഞ്ഞു ഗർത്തം, പിന്നെ ഇരുൾമൂടിക്കെട്ടിയ  ദിശാസൂചകം താഴേക്ക്….വിയർപ്പ് തുള്ളികൾ പൊട്ടാൻ തുടങ്ങി. ശരീരം കരഞ്ഞു. അതിപ്പോൾ സംരക്ഷണത്തിലല്ല. ഞാനുപേക്ഷിച്ചെറിഞ്ഞ വസ്ത്രങ്ങൾ ഒരു മൂലയ്ക്ക് ഒതുങ്ങിയിട്ടുണ്ട്. വിവസ്ത്രയായി നിന്നുകൊണ്ട് ഞാൻ കണ്ണടച്ചു. മുന്നിൽ ഇരുട്ട്. എന്റെ ശരീരം അപ്രത്യക്ഷമായത് ഒരു വർത്തമാന കാല സത്യം. പൊട്ടിയൊലിച്ച വിയർപ്പു നീരിന് ആ രാത്രിയിൽ ഒഴുക്ക് കൂടി.

” കോളേജിൽ നിന്ന് സ്റ്റെല്ല മിസ്സ് വിളിച്ചിരുന്നു. സംഭവം കയ്യോടെ പൊക്കീട്ടുണ്ടെന്ന് അറിഞ്ഞു. നേരാണോടീ…?

അപ്പച്ഛൻ പിടിച്ചിരുന്ന ചില്ലു ഗ്ലാസ്സ് താഴേക്ക് എറിഞ്ഞുടച്ചു. കൂർത്ത മുനയുള്ള ചില്ലു കഷ്ണങ്ങൾക്കിടയിലൂടെ വെള്ളം അനായാസം ഒഴുകിപ്പരന്നു.

“ഇവളെ നേരെ മെരുക്കിയെടുക്കാൻ ഇനിയും നിനക്കായില്ലല്ലോടാ പത്രോസെ…? അതാ കണ്ടവള്മാരൊക്കെ ഉപദേശം കൊണ്ട് വരണത്.”
അവരുടെ ഇടിഞ്ഞു തൂങ്ങുന്ന മുലകളെ വെള്ള കൊണ്ട് പുതപ്പിച്ച്, വസ്ത്രത്തിനുള്ളിൽ അടക്കം ചെയ്ത്, മുന്നിൽ ഒരു കുരിശ് കുത്തനെ നാട്ടി ജീവൻ തുടിക്കുന്ന എന്റെ മുലക്കണ്ണുകളെ പിഴുതെറിയാൻ അവർക്ക് അവരുടെ നാവിനെ പരമാവധി വളയ്ക്കേണ്ടി വന്നു.

“മേലാൽ ഇതുണ്ടാവരുത്. ആ പയ്യനെ എന്നല്ല വേറാരെയും നീ സ്നേഹിച്ചു പോകരുത്… നിന്നെ ദൈവത്തിന്റെ മണവാട്ടിയാക്കാൻ ഞാനും നിന്റെ അമ്മച്ചിയും നിശ്ചയിച്ച് വച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നിന്നെ മഠത്തിൽ ചേർക്കാനുള്ള തീരുമാനത്തിലാ ഞങ്ങൾ. ഇനി നിന്റെ കാര്യം കർത്താവ് നോക്കിക്കോളും.”

ടാപ്പിലെ വെള്ളം ഒഴിഞ്ഞ ബക്കറ്റിൽ പളുങ്കു കല്ലുകളെപ്പോലെ എറിഞ്ഞു വീണു. ശരീരത്തിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴുള്ള വിറയൽ അകത്ത് എരിഞ്ഞ് കത്തുന്നുണ്ട്. അധ്യാപകരുടെ പ്രേമവിരുദ്ധ നിയമലംഘനക്കുറ്റം, അപ്പച്ഛന്റെ നിർവികാര നിയമലംഘനക്കുറ്റം, വല്ല്യമ്മച്ചിയുടെ സദാചാര നിയമലംഘനക്കുറ്റം. ശരീരത്തിലെ അവസാനത്തെ അടിവസ്ത്രവും വലിച്ചൂരിയെറിഞ്ഞു.

വിവസ്ത്ര!

കോരിയൊഴിച്ച വെള്ളം എത്താവുന്ന ഭാഗങ്ങളെയൊക്കെ തൊട്ടു തീണ്ടി. അത് ഇടതൂർന്ന ഉൾവനങ്ങളിലൂടെയൊക്കെ ഒരു കാട്ടാറിനെപ്പോലെ കുത്തിയൊഴുകി. ശരീരം വല്ലാതെ നനഞ്ഞു.

” എന്റെ ഒരു കസിൻ നിന്നെപ്പോലായിരിന്ന്. അവൾടെ പ്രേമം അധ്യാപകരും വീട്ടുകാരും പൊക്കി. അവൾടെ അപ്പച്ഛൻ അവളെ മഠത്തിൽ ചേർത്തി. അവളിപ്പോൾ അവിടെക്കിടന്ന് നരകിച്ച് കന്യാസ്ത്രീയായി ജീവിക്കുന്നു.”

ഗ്രേവ്സ് രോഗിയുടെ കണ്ണുകളായിരുന്നു തെരേസയ്ക്ക്. അതെന്റെ മുഖത്ത് ഒരു നിമിഷം തറഞ്ഞു നിന്നു.

“ഈ കന്യാസ്ത്രീ ജീവിതം എന്തുവാടീ..? അപ്പച്ഛൻ പറഞ്ഞപ്പോ എനിക്ക് ഒന്നും തലേക്കേറീലാ…”

“കന്യാസ്ത്രീകൾ ഭൂമിയിലെ മാലാഖമാരാണെന്നൊക്കെ ഓരോ കഴുതത്തലയന്മാർ ഉണ്ടാക്കിത്തീർക്കും. എന്റെ കണ്ണിൽ കന്യാസ്ത്രീ ജീവിതം ദുസ്സഹമാണ്. ആഗ്രഹങ്ങളെ ഒതുക്കി നിർത്തണം. നീ പെണ്ണാണെന്ന് മറന്ന് ജീവിക്കേണ്ടി വരും. നിനക്ക് ചുറ്റിലും സ്ത്രീകളായിരിക്കും. അവരിൽ ചിലർ കർത്താവിനെ സ്തുതിച്ചു കൊണ്ട് മന്ദഹസിച്ച് ജീവിക്കും. നിനക്കതിന് കഴിഞ്ഞില്ലെങ്കിൽ നിന്റെ പുരുഷനെ വഞ്ചിച്ച് ജീവിക്കേണ്ടി വരും…”

ഒരു നിമിഷം ഞാൻ പകച്ചു നിന്നു. ഞാനവളിലേക്ക് നോക്കി. സുന്ദരിയാണവൾ. മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി വച്ചിട്ടുണ്ട്.  കണ്ണുകൾ മാത്രം പുറത്തേക്ക് ചാടി, ലിപ്സ്റ്റിക്കും പൗഡറും മുഖത്ത് കടുപ്പിച്ച് നിൽപ്പുണ്ട്.  അവൾക്കാരെയൊ വേണമായിരുന്നു, പെണ്ണായി ജീവിക്കാൻ.
2

വിളക്കണച്ച് മുറിയും പൂട്ടി പുതപ്പിനുള്ളിൽ ശരീരത്തെ അടക്കം ചെയ്ത് പത്ത് മിനിറ്റോളം ആയിക്കാണും. പ്രായത്തിന്റെ പാതിരാക്കൈവേലകൾ തുടങ്ങാൻ സമയമായി. ഒരു മണിക്കകം മൊബൈലിന്റെ മരണം ഉറപ്പിക്കാം. വലതു വശത്ത് ചുവന്ന സിഗ്നൽ തെളിഞ്ഞു കാണുന്നുണ്ട്. വീഡിയോ കണ്ടു തീർക്കാൻ ഇനിയും സമയമുണ്ട്. ആ മദാമ്മ അവളുടെ വസ്ത്രങ്ങളോരോന്നും ഉരിഞ്ഞുമാറ്റിക്കൊണ്ടേയിരുന്നു. ഓരോ വസ്ത്രവും അവളുടെ ശരീരത്തിൽ നിന്നും വിടുതലാവുമ്പോൾ തെളിഞ്ഞു വന്ന വെളുത്ത തൊലി നിറത്തിൽ നക്ഷത്രങ്ങളുടെ കുഞ്ഞുപൊട്ടുകൾ ഉണ്ടാകുമെന്ന് കരുതി എനിക്ക് വിയർത്തു. രാത്രിയണിഞ്ഞ സ്ലീവ്ലെസ്സ് ടോപ്പ് അഴിച്ചു മാറ്റി വയ്ക്കുമ്പോൾ അതിൽ നനവ് പടർന്നിട്ടുണ്ടായിരുന്നു. ശരീരം കൊഴുത്ത ഇരുട്ടിൽ മുങ്ങി. അപ്പോഴാണ് ഞാനെന്നെ തൊട്ടറിഞ്ഞത്. നെഞ്ചത്ത് അടിയുറച്ച രണ്ട് കുന്നുകൾക്കിടയിലൂടെ വിരലോടി. അതിനു മുകളിൽ മുളച്ച് നിൽക്കുന്ന തവിട്ട് മുലഞെട്ട്. കുന്നിൻമുകളിൽ നിന്നും അതിനെ അള്ളിപ്പറിക്കാൻ നോക്കി. പറ്റുന്നില്ല. വേദനിച്ചു. ഒരു കുഞ്ഞു ഗർത്തം, ഉദരത്തിൽ കുഴിഞ്ഞുണ്ടായത്. അതിലേക്ക് ചൂണ്ടുവിരൽ കുഴിഞ്ഞു പോയി. അടിവയറ്റിൽ കൈമലർത്തി. അതിനു താഴെ മുള്ളൻ മുടിച്ചുരുളുകളുടെ നിബിഢമായ ഇരുട്ട്. ഓരോന്നും വകഞ്ഞു മാറ്റി എത്താൻ പറ്റുന്ന ആഴങ്ങളിലൊക്കെ എത്തിപ്പെട്ടു. നഗ്ന സുന്ദരിയുടെ വസ്ത്രങ്ങൾ തിരിച്ച് അവളിലേക്ക് വലിഞ്ഞു കയറി. വീഡിയോ തീർന്നു. മൊബൈലിന്റെ സ്ക്രീൻ ഇരുണ്ടു. അത് ചത്ത് മലച്ച് ടേബിളിന്റെ  ഒരു മൂലയ്ക്ക് കിടന്നു. പുതപ്പു വിരി തലയോടെ വലിച്ചു മൂടി. കൈവിരലുകളുടെ അരിച്ചിറങ്ങൽ വീണ്ടും താഴോട്ട്. അത് ഇരുൾ മൂടിക്കെട്ടിയ ദിശാസൂചകത്തിനൊത്ത് താഴേക്ക് നീങ്ങി.

“ഈ കത്ത് അവിടെ ഏൽപ്പിച്ചോളണം. നിന്റെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ സിസ്റ്റർ ഫിലോമിനയുണ്ടാകും. ഇനി നിന്നെ കർത്താവ് തുണയ്ക്കട്ടെ…”

അപ്പച്ഛൻ വളരെ സൂക്ഷിച്ചായിരിക്കണം ആ കത്ത് സിസ്റ്റർ ഫിലോമിനയ്ക്കായി എഴുതിയത്. മകളുടെ വികാരങ്ങളെ ഊറ്റിക്കുടിക്കാനായി  ശിരോവസ്ത്രം ധരിച്ച് മുഖഭാവങ്ങളെ തല്ലിക്കെടുത്തി അവരെനിക്കു മുന്നിൽ വന്ന് നിൽക്കും. പ്രകൃതിയെ ധിക്കരിച്ച് ജീവിക്കുന്ന ശിരോവസ്ത്ര ധാരികളായ കുഞ്ഞാടുകളുടെ അറവു ശാലയിലേക്ക് ഒരു പുതിയ കുഞ്ഞാടു കൂടി തലമൂടിക്കെട്ടി കഴുത്തിൽ കൊന്തമാലയണിഞ്ഞ് നെഞ്ചത്തോട്ട് കുരിശ് ചേർത്തി പെൺ ശരീരത്തെ ഉപേക്ഷിക്കാൻ പോകുന്നു. മഠത്തിലെ കാഴ്ച തെരേസ പറഞ്ഞതു പോലെ ദുസ്സഹമായിരുന്നു. അവിടെ സ്ത്രീകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും കർത്താവിന്റെ മണവാട്ടികളാവാൻ കുടുംബക്കാർ നേർച്ച വച്ച ജീവനുള്ള കുഞ്ഞാടുകൾ. കോൺവെന്റ് മന്ദിരത്തിനുള്ളിലേക്ക് കാർ കടന്നു. ഗേറ്റ് തുറന്ന് കടക്കുന്നിടത്ത് ഒരു ജലധാര. അതിനു ചുറ്റും പച്ചപ്പുല്ലുകൾ വെട്ടിയൊതുക്കി വച്ചിരിക്കുന്നു. വിശുദ്ധ വസ്ത്രം ധരിച്ച് കൊണ്ട് ദൈവസ്തുതി പാടിനടക്കുന്ന കുഞ്ഞാടുകളെ കണ്ടു. ചലിക്കാത്ത കണ്ണുകളുമായി കൊഴിഞ്ഞ മൊഴികളുമായി ഒന്നും ഉരിയിടാതെ തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങുന്ന കന്യാസ്ത്രീ മുഖങ്ങൾക്കൊക്കെ ഒരേ ഭാവമായിരുന്നു.
നിർഭാഗ്യം, നിശ്ചലം, നിശ്ചിതം…!
ജലധാര പിന്നിട്ട് കുറച്ചു കൂടി നടന്നപ്പോൾ ഹോസ്റ്റൽ മുറിക്കെട്ടിടം. അതിന് ഇടതു വശത്ത് ഒരു വലിയ മുറി. മുന്നിൽ മധ്യവയസ്കയായ ഒരു കന്യാസ്ത്രീ. അവർക്ക് വല്ലാത്ത പൊക്കവും വണ്ണവുമുണ്ട്. വട്ടക്കണ്ണട ശരിപ്പെടുത്തിക്കൊണ്ട് അവരെന്നെ നോക്കി നടന്നു വന്നു.

” പത്രോസ് പാലയ്ക്കലിന്റെ മോളല്ലെ..? കത്ത് കൊടുത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇങ്ങ് തരൂ.”

ബാഗിനുള്ളിൽ ഒരു മൂലയ്ക്ക് തിരുകിക്കയറ്റി വച്ച ആ കത്ത് പുറത്തേക്കെടുക്കുമ്പോൾ, ബാഗ് പുറംതള്ളിയ വസ്തുക്കളിൽ എന്റെ കോംപാക്റ്റ് പൗഡറും  മസ്കാരയും കെട്ടിപ്പിണഞ്ഞ് ആ തടിച്ച സ്ത്രീയുടെ ഷൂസിട്ടു പൊതിഞ്ഞ പാദങ്ങൾക്ക് കീഴെ ഉരുണ്ടുകെട്ടി നിന്നു.

“കുഞ്ഞേ ഈ വക സാധനങ്ങളൊന്നും ഇതിനുള്ളിൽ അനുവദിക്കില്ല. കർത്താവിന്റെ മണവാട്ടിയാകാനുള്ള തയ്യാറെടുപ്പ് കഠിനമാണ്. അതിന് തീവ്രമായ വിശ്വാസം വേണം. ചിലതൊക്കെ നിനക്ക് ഉപേക്ഷിക്കേണ്ടി വരും.”

പിന്നിലേക്ക് ചൂണ്ടിക്കാണിച്ച് മുഖം കഴുകി വരാൻ പറഞ്ഞു. കയ്യിലിട്ട വളകളും മറ്റ് സാധനങ്ങളും അപ്പച്ഛന്റെ കത്തും അവര് വാങ്ങിച്ചു. ചുണ്ടിലെ ലിപ്സ്റ്റിക് ചോപ്പും മുഖത്തിലെ മേക്കപ്പിന്റെ അവസാനത്തെ പാളിയും വെള്ളത്തിനൊപ്പം ഇളകിയൊലിച്ചു. അതിനൊപ്പം തന്നെ പ്രേമകിങ്കരന്മാരെ പുറകെ വലിച്ചുകൊണ്ട് നടക്കാൻ ഉതകിയ കണ്ണിലിട്ട ഐഷാഡോയുടെ കാപ്പിപ്പൊടി നിറവും ഒലിച്ചിറങ്ങിയതോടെ സിസ്റ്റർ ഫിലോമിനയുടെ വികൃതമായ മുഖം ഓർമ വന്നു. നിറങ്ങളൊക്കെ ഒലിച്ചിറങ്ങിയ മുഖത്തിന് കണ്ണാടിയിലെ പ്രതിഛായ പറഞ്ഞതനുസരിച്ച് കരിവാളിപ്പും പരുക്കളും പരുക്കൻ തൊലി നിറവും ഉണ്ടെന്ന് മനസ്സിലായി. സിസ്റ്റർ ഫിലോമിനയുടെ മുറിയിൽ പ്രവേശിക്കുമ്പോൾ അവർ അപ്പച്ഛൻ തന്നുവിട്ട കത്ത് മേശ വലിച്ച് അതിനുള്ളിൽ രണ്ടായി മടക്കി വച്ച് മുന്നോട്ടേക്ക് ആഞ്ഞിരുന്നു. അവർക്കുമുന്നിലെ കസേര വലിച്ചിട്ട് അതിലിരിക്കാൻ ആംഗ്യം കാട്ടി.

“കത്ത് വായിച്ചു. എനിക്കെല്ലാം ബോധ്യമായിട്ടുണ്ട്. രക്ഷിതാക്കളുടെ നേർച്ചയനുസരിച്ച് കുഞ്ഞ് ഒരു കന്യാസ്ത്രീയായി ജീവിക്കേണ്ടതാണ്. പാപങ്ങളിലേക്ക് വഴിതെളിക്കാനുള്ള പിശാചിന്റെ ഏർപ്പാടാണ് പ്രണയം. ഇനി കുഞ്ഞ് കർത്താവിന്റെ മണവാട്ടിയാകാൻ തയ്യാറായിക്കൊള്ളുക. കഠിനമായ അച്ചടക്കവും അനുസരണവ്രതവുമാണ് ഇതിന് വേണ്ടത്. ഹോസ്റ്റലിലെ കന്യാസ്ത്രീകളുടെ കൂടെയായിരിക്കും കുഞ്ഞിന്റെ താമസം. ഒരു വിശ്വാസിയായ സ്ത്രീയുടെ ജീവിതം സന്മാർഗത്തിലാവണമെങ്കിൽ അവൾ ത്യാഗങ്ങൾ സഹിക്കണം. അതിന് കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ…”

എന്നെക്കൂടാതെ രണ്ടുപേർ ആ മുറിയിലുണ്ടെന്ന സൂചന കിട്ടി. ദൈവ പ്രാർത്ഥനയിലാണെന്ന  വിവരവും കിട്ടി. ഇപ്പോൾ ഞാൻ മാത്രം ആ മുറിയിൽ തനിച്ച്. രാത്രിക്ക് ഗൗരവം കൂടി വന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ പൗർണമിക്ക് ചുറ്റും ചില വെള്ളിക്കുത്തുകൾ കാണാം. കാറ്റ് കൊണ്ട് തുരുമ്പിച്ച ജനാലക്കമ്പികളിൽ തൊട്ട് നിന്ന വിരലറ്റത്ത് ഒരുമാത്ര തണുപ്പ് കുത്തി നിന്നു. മുഖത്തിലേക്ക് വീശിയടിച്ച കാറ്റിന് ഒലിച്ചിറങ്ങുന്ന തുള്ളി ഗോളങ്ങളെ പൊട്ടിച്ചെറിയാൻ മാത്രം വേഗതയില്ല. ശരീരത്തിന്റെ ആവശ്യം ആ രാത്രിയിലും കാറ്റിലൂടെ ഇരമ്പിക്കയറിയപ്പോൾ അയഞ്ഞ വസ്ത്രങ്ങൾ നിലം പൊത്തി വീണത് എത്രയോ ആഴങ്ങളിലേക്കായിരുന്നു.
3

“ഇവിടെ നമ്മളെക്കൊണ്ട് ഇങ്ങനെയൊക്കെ പെരുമാറാനെ ഒക്കത്തുള്ളൂ… നിന്നെപ്പോലെയാ ഞാനും. മനസ്സില്ലാ മനസ്സോടെയാണ് ഇവിടത്തെ പടി ചവിട്ടിക്കയറിയത്.”

കോൺവെന്റ് മന്ദിരത്തിലെ മട്ടുപ്പാവിൽ അലക്കിയിട്ട വിശുദ്ധ വസ്ത്രത്തിലേക്ക് നെറ്റിചുളിച്ച് നോക്കിക്കൊണ്ട് അനീറ്റ പിറുപിറുക്കുമ്പോൾ എന്റെ വിശുദ്ധ വസ്ത്രത്തിലെ കാക്ക കാഷ്ടം കഴുകിക്കളയുകയായിരുന്നു ഞാൻ. വെള്ളം തൊട്ട് എത്ര കഴുകാൻ നോക്കീട്ടും ഒരു മഞ്ഞ പാട് മാത്രം അവശേഷിച്ച് കാണുന്നു. കർത്താവിന്റെ മണവാട്ടിയുടെ മാറിൽ പതിഞ്ഞ അന്യപുരുഷ ചുംബനത്തിന്റെ നനവെന്നോണം  വസ്ത്രമണിഞ്ഞപ്പോൾ കഴുകിക്കളഞ്ഞതിന്റെ പാട് മഞ്ഞ നിറത്തിൽ എന്റെ ഇടത്തേ മാറിടത്തിൽ കണ്ട സിസ്റ്റർ ഫിലോമിന നാവ് ചുഴറ്റി എന്റെ ചെവിക്കല്ലിലോട്ട് കുത്തിയിറക്കി. ദൈവ പ്രാർത്ഥന കഴിഞ്ഞതും പുതിയ വിശുദ്ധ വസ്ത്രവുമായി അവരെത്തി. ആന്തരഭാഗത്തും ഒരു കറ വീണിട്ടുണ്ട്. സിസ്റ്റർ ഫിലോമിനയ്ക്ക് കാണാൻ കഴിയാത്ത വിധം നെഞ്ചിനകത്തൊരു പാട് അത് അവശേഷിപ്പിച്ചിട്ടുണ്ട്.  കറ നീക്കാനാകാതെ വസ്ത്രമുപേക്ഷിച്ചതുപോലെ അകത്തെ കറ നീക്കാനാവാതെ എനിക്കെന്റെ ഉയിരും ഉടലും ഉപേക്ഷിക്കേണ്ടി വരും. സിസ്റ്റർ ഫിലോമിനയ്ക്ക് അകത്തെ കറ മായ്ക്കാനായി എന്റെ തൊലിയുരിഞ്ഞ് ഉയിരും ഉടലും ഉപേക്ഷിക്കാനായി ആജ്ഞാപിക്കേണ്ടി വരും.                              കന്യാസ്ത്രീകളായി ജീവിക്കാൻ വിധിക്കപ്പെട്ട അനീറ്റയും ദിയയും ഏറെ വൈകി മാത്രമെ മുറിക്കുള്ളിൽ പ്രവേശിക്കാറുള്ളൂ. എന്നെക്കാൾ പ്രായം കൂടിയവർ. വീട്ടുകാരുടെ പ്രലോഭനങ്ങൾ സഹിച്ച് സൂക്ഷിപ്പുകാരികളായവർ. ശിരോവസ്ത്രമണിഞ്ഞ് വിശുദ്ധ വസ്ത്രത്തിൽ ശരീരത്തെ പൊതിഞ്ഞ് നാടകീയമായി അവർ അഭിനയിച്ചു. രാത്രികളിൽ രഹസ്യ സഞ്ചാരം നടത്തി തൈക്കോട്ടിൽ കടവത്ത് ഇണകളെ സൃഷ്ടിച്ച് നഗ്നതയിൽ മണ്ണ് പുരട്ടി അവർ തിരിച്ച് വരുമ്പോഴേക്കും ഞാനെന്റെ വസ്ത്രങ്ങൾ തിരികെയണിഞ്ഞ് കുരിശും കൊന്തയും നെഞ്ചിലോട്ട് കയറ്റി വച്ച് ഉറക്കം നടിച്ച് കിടക്കുമായിരുന്നു. സൂര്യൻ ആകാശത്തിലേക്ക് കുത്തി ഉയരുമ്പോഴേക്കും മുറിക്കുള്ളിൽ ഞങ്ങൾ മൂവരും വസ്ത്രമണിഞ്ഞ് മണവാട്ടികളായി അഭിനയം തുടരും. രാവിലത്തെ പ്രാർത്ഥന കഴിഞ്ഞ് പ്രാതലും കഴിച്ച് കോംപൗണ്ടിൽ അലഞ്ഞു തിരിഞ്ഞ് നടന്ന് ഒരു ഇരിപ്പിടം കണ്ടെത്തി. എനിക്ക് ചുറ്റിലുമുണ്ടായിരുന്ന ഉണക്കപ്പുല്ലുകൾ നിറം മങ്ങി നിലം പതിച്ച് കഴിഞ്ഞിരുന്നു. പുറം കാഴ്ചയ്ക്ക് നിറം ഒലിച്ചിറങ്ങിയ കുറേ പെൺജീവിതങ്ങൾ. അവരുടെ മുഖം വിളറി വെളുത്തിരുന്നു. കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും വരണ്ട അധരങ്ങളും ശിരോവസ്ത്രവും ധരിച്ച് അവരിലൊരാളായി നിറം മങ്ങി ഞാനും ജീവിക്കുന്നു. അബോധാവസ്ഥയിൽ എനിക്കെന്റെ ഉടൽ നഷ്ടമായി. വെളുത്ത് മെല്ലിച്ച ശരീരം കമിതാവിന്റെ കരസ്പർശമേറ്റ് ഒരുപാട് രാത്രികളിൽ ഇരുളിനെ കീറിമുറിച്ച്  രക്തച്ചുവപ്പ് അണിഞ്ഞിട്ടുണ്ട്. അധരങ്ങളെ രക്തപ്പൊട്ടുകൾ അലങ്കരിച്ചിട്ടുണ്ട്. കണ്ണ് കറുപ്പിച്ച് കമിതാവിനെ നോക്കുമ്പോൾ ഞാൻ നിറക്കൂട്ടുകളെ കണ്ടെത്തി. പെട്ടെന്നാണ് അത് സംഭവിച്ചത്. എന്റെ കാഴ്ച എനിക്ക് നഷ്ടമായി. അന്ധയെന്ന് വിളിച്ച് അവരാരൊക്കെയോ എന്നെക്കൊണ്ട് തള്ളിയത് ചൂണ്ടുവിരലുകളുടെ ചൊൽപ്പടിയിൽ. ഓരോ ചൂണ്ടുവിരലും തെറ്റായ ദിശയിലേക്ക് എന്നെ ഉന്തിത്തള്ളി. അവരെന്റെ ഉടൽ മോഷ്ടിച്ചു. ശൂന്യതയിലേക്ക് ആത്മാവിനെ ഊതിപ്പറത്തി. അവിടെന്റെ പ്രണയം അലഞ്ഞ് നട്ടം തിരിയുകയാണ്.
4

കോൺവെന്റ് മന്ദിരത്തിന്റെ പിറകു വശത്തെ ഇരുൾമൂടിക്കെട്ടിയ ഇടവഴിയിലൂടെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുമ്പോൾ പതിവില്ലാത്ത നിലാവെളിച്ചം. മരത്തിന്റെ മറ പറ്റി നിന്ന പ്രേമഭാജനത്തിന്റെ ആംഗ്യഭാഷ എനിക്ക് വഴങ്ങി. ഒരു ഉൾപ്രേരണ കൊണ്ട് ശിരോവസ്ത്രമൂരിയെറിഞ്ഞ് കൈയിൽ കരുതിയ റാന്തൽ വിളക്ക് പൊക്കിപ്പിടിച്ച് പുരുഷാത്മാവിന്റെ പിന്നിൽ നടന്നു. നടത്തം പതിയെ ഒരോട്ടമായി. അയാൾക്കൊപ്പമെത്താൻ ഞാൻ നന്നേ പാടുപെട്ടു. ഓട്ടം ഒന്നിച്ചായപ്പോൾ അയാളൊന്ന് നിന്നുതന്നു. റാന്തൽ വിളക്ക് മുഖത്തിനു നേരെ പൊക്കിയുയർത്തി പതിയെ അധരങ്ങളിൽ ചുംബിച്ചു. ഒരു ചോരപ്പൊട്ട് തുള്ളിയിട്ടു. സമയം ഏറെ വൈകിയിരിക്കുന്നു. ഞങ്ങൾ ചെടികൾക്കു മറവിൽ പറ്റിച്ചേർന്ന് കിടന്നു. റാന്തൽ വിളക്കണച്ചു. പാതിപൊട്ടിയ ചന്ദ്രന്റെ പുറത്ത് കുമിഞ്ഞുകൂടിയ നീല കലർന്ന ധൂമകേതുക്കളെ കാറ്റ് ഇളക്കി മറിച്ച് ഞങ്ങൾക്ക് മീതെ പൊഴിച്ചു. വിശുദ്ധ വസ്ത്രം ഊരിയെറിഞ്ഞ് മലർക്കെ കിടന്ന ഞാൻ നീലിച്ചു പോയി. എന്റെ സ്പർശനമേറ്റ് ഷർട്ടിന്റെ പൊട്ടിച്ചിതറിയ ബട്ടണുകൾ എണ്ണിപ്പെറുക്കിക്കൊണ്ടിരുന്ന അയാളും നീലിച്ചു. കൂറ്റൻ ചെടികൾ ഞങ്ങൾക്കു മറയായി. ആകാശം കറുത്ത പുതപ്പുവിരി വിരിച്ചു. അതിൽ തിളങ്ങുന്ന നക്ഷത്രപ്പൊട്ടുകളുടെ അലങ്കാരം. അതിനുള്ളിൽ ഞങ്ങളുടെ നഗ്നത വിയർത്തു തുള്ളിയിട്ടു തുടങ്ങി. അയാൾ എനിക്കു മീതെ പടർന്നു. മുകളിൽ നിന്നും താഴോട്ടേക്ക് ഒരു ഇറക്കം. താഴെ നിന്നും മുകളിലേക്ക് ഒരു കയറ്റം. പെണ്ണുടൽ സുപരിചിതമാകുന്നതു വരെ ഇത് തുടർന്നു.

“നിങ്ങൾ ദൈവത്തിന്റെ മണവാട്ടികൾക്ക് ദിവ്യ ഗർഭം ഉണ്ടാകുമോ?”

ശരീരത്തിൽ ചരൽക്കല്ലുകൾ കുഴിഞ്ഞ ഭാഗത്ത് ഒട്ടിനിന്ന മണൽത്തരികളെ തട്ടിമാറ്റിക്കൊണ്ട് അയാൾ ചോദിച്ചു.

“ഉണ്ടായേക്കാം…പക്ഷെ, രണ്ടായിരം വർഷങ്ങൾക്കു മുൻപ് പരീക്ഷിച്ചുപേക്ഷിച്ച ആ പ്രതിഭാസത്തെ വിശ്വസിക്കത്തക്ക വിധത്തിൽ പ്രമാണങ്ങളുണ്ടാക്കി പ്രചരിപ്പിക്കാൻ ഇന്നത്തെ വിശ്വാസികൾ പരിശീലിച്ചില്ലാത്തതു കൊണ്ട് ദിവ്യ ഗർഭത്തെ ഭ്രൂണാവസ്ഥയിൽ തന്നെ സഭാധികാരികളും വിശ്വാസികളും ഉയിർത്തെഴുന്നേൽപ്പിക്കുന്ന വഴക്കമാണുള്ളത്.”

ഒരു നേർരേഖയിലൂടെ അയാളുടെ ചൂണ്ടു വിരൽ പൊക്കിൾച്ചുഴിയിൽ കുഴിഞ്ഞു.

“നിന്റെ വയറ്റിൽ ദിവ്യ ഗർഭമുണ്ടായാൽ…?”

“കന്യാസ്ത്രീകൾക്ക് മനസുകൊണ്ട് മാത്രമെ ദൈവതമ്പുരാനുമായി അടുപ്പമുണ്ടാക്കാൻ പാടുള്ളൂ എന്ന പ്രമാണങ്ങൾ പഠിച്ചു ചൊല്ലുന്ന വിശ്വാസിക്കൂട്ടങ്ങൾ എന്നെ അശുദ്ധയാക്കി ഉയിർത്തെഴുന്നേൽപ്പിക്കും.”

അനീറ്റയും ദിയയും ഇരുൾ മൂടിക്കെട്ടിയ ഇടവഴിയിലൂടെ കോൺവെന്റ് മന്ദിരത്തിലേക്ക് പാത്തും പതുങ്ങിയും പോകുന്നത് ഞങ്ങൾ മരങ്ങൾക്കു മറവിൽ നിന്നുകൊണ്ട് കണ്ടു. നിലാവെളിച്ചത്തിലെ നീലപ്പൊടിക്കൈകൾ അണഞ്ഞണഞ്ഞു പോകുന്നതും പാതിപൊട്ടിയ നിലാവിൽ നിന്നും കുത്തിയൊലിച്ചിറങ്ങുന്ന ഇരുട്ടിൽ നനഞ്ഞു തീർന്ന വസ്ത്രങ്ങളെ തിരഞ്ഞും ഞങ്ങൾ നഗ്നതയെ ഓർമ്മിച്ചു. ഇരുളിന്റെ തിരകളടിച്ച് ദിയയും അനീറ്റയും അപ്രത്യക്ഷരായത് ഒരു പതർച്ചയോടെ ഞാനറിഞ്ഞു. എനിക്ക് ശ്വാസം മുട്ടി. ശരീരം വല്ലാതെ വിറച്ചു.         വസ്ത്രങ്ങൾക്കായുള്ള തിരച്ചിലിന് വേഗത കൂടി. തിരച്ചിലിനിടയിൽ ഞങ്ങളുടെ നഗ്നതയെ വീണ്ടും വീണ്ടും ഓർമ്മിക്കേണ്ടി വന്നു. തിരച്ചിലിനൊടുവിൽ പുരുഷാത്മാവ് എനിക്കു നേരെ പൊക്കിയുയർത്തിയ വിശുദ്ധ വസ്ത്രത്തിൽ മണ്ണ് കുഴഞ്ഞുണ്ടായ ചളിയും തലങ്ങും വിലങ്ങനെയുമുള്ള കീറൽ പാടുകളും പറിഞ്ഞു തൂങ്ങുന്ന തുണിക്കഷണങ്ങളായി വികൃത രൂപത്തിൽ. ഏതെങ്കിലും ജീവികൾ വലിച്ചു കീറിയതാകും. ഇപ്പോൾ ഈ വസ്ത്രത്തിന് എന്നെ പൂർണമായും പൊളിച്ചടുക്കാൻ കഴിയും. ഇരുളിന്റെ തിരകളടിച്ച് അയാൾ മുങ്ങിച്ചത്തത് വൈകിയെ ഞാനറിഞ്ഞുള്ളൂ. ഇരുളിന്റെ മറ പറ്റി നഗ്നയായി ഞാൻ നടന്നു. പറിഞ്ഞു തൂങ്ങിയ വിശുദ്ധ വസ്ത്രം ഉപയോഗശൂന്യമായി തോന്നിയത് ഇരുളെന്നെ പൊതിഞ്ഞ് മൂടിയപ്പോഴായിരുന്നു. അങ്ങനെ ഏഴു രാത്രികൾ, പറിഞ്ഞു തൂങ്ങിയ വിശുദ്ധ വസ്ത്രവുമായി ഇരുളിൽ മുങ്ങിത്താന്ന് എനിക്ക് ശ്വാസം മുട്ടി. കോൺവെന്റ് മന്ദിരത്തിന്റെ പിറകു വശത്തുകൂടെ മുറിയിൽ പ്രവേശിക്കുമ്പോൾ രണ്ട് പെണ്ണുടലുകൾ പുതച്ചുമൂടി കിടക്കുന്നതു കാണാം. അവരെന്നെ കണ്ടില്ലെന്ന് നടിച്ചു. തിരിച്ച് ഞാനും. എട്ടാമത്തെ രാത്രി ഞങ്ങൾ മൂവർ സംഘം വിശുദ്ധ വസ്ത്രവും ശിരോവസ്ത്രവുമുപേക്ഷിച്ച്, കോൺവെന്റ് മന്ദിരത്തിന്റെ പിറക് വശം പിന്നിട്ട് കുറ്റാകുറ്റിരുട്ടിൽ ഇണതേടി. പിന്നീടുള്ള എല്ലാ രാത്രികളിലും ഞങ്ങൾ ഇണകളെ സൃഷ്ടിച്ചു. നിലാവെളിച്ചം പൊടിഞ്ഞ് പാറുമ്പോൾ നഗ്നതയിൽ മണ്ണ് പുരട്ടി ഞങ്ങൾ മൂവർ സംഘം മുറിയിലേക്ക് മടങ്ങും. രാവ് പൊലിഞ്ഞതും നാടകീയമായി വേഷം ധരിച്ച് ഞങ്ങൾ ദൈവസ്തുതി പാടി നടക്കും. സിസ്റ്റർ ഫിലോമിന ഓരോ കന്യാസ്ത്രീയുടെയും വിശുദ്ധ വസ്ത്രത്തിലെ പൊടിക്കുത്തുകൾ തട്ടിക്കുടഞ്ഞ് പ്രത്യേകം ശ്രദ്ധിക്കാൻ താക്കീത് നൽകി. എല്ലാ പകലുകളിലും കുഞ്ഞാടുകളെ കർത്താവിനു മുന്നിൽ അണിനിരത്തി തൊണ്ട കാറി ദൈവസ്തുതി ചൊല്ലിപ്പിച്ചു. ഏറ്റെടുത്ത കർത്തവ്യം പൂർത്തീകരിച്ചതിന്റെ ആഹ്ളാദം മുഖത്ത് വലിഞ്ഞു കയറുമ്പോൾ കുരിശും കൊന്തയും മാറത്ത് പൊതിഞ്ഞ് അവർ കർത്താവിന്റെയടുക്കൽ ഓടും. ഏറെ വൈകി മുറിയുപേക്ഷിച്ച്, ഞങ്ങൾ മൂവരും കോൺവെന്റ് മന്ദിരത്തിന്റെ പിറകു വശത്തെ ഒറ്റവരിപ്പാതയിലൂടെ ഓടിയകന്ന് കൂരിരുട്ടിൽ  മരങ്ങൾക്കു പിന്നിൽ പുരുഷാത്മാക്കളുമായി ഇണചേർന്നു. മുറിയിലേക്ക് മടങ്ങുമ്പോൾ മരത്തിന്റെ മറവ് പറ്റി നിന്ന ചില നിഴൽ രൂപങ്ങൾ കാലടി ശബ്ദത്തോടെ നഗ്നരായി പിറകു വശത്തുകൂടെ അകത്തേക്ക് പ്രവേശിക്കുന്നത് ഒരു പതർച്ചയോടെ ഞാൻ കണ്ടു. കോൺവെന്റ് മന്ദിരത്തിനകത്ത് കന്യാസ്ത്രീകളുണ്ടെന്ന് എനിക്ക് നിശ്ചയമുണ്ട്. അതിലെത്ര മണവാട്ടികളുണ്ടെന്ന് കർത്താവിന് നിശ്ചയം!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here