HomeTHE ARTERIASEQUEL 78കാക്കച്ചിറകിൽ ഒരൊറ്റ വെള്ളത്തൂവൽ

കാക്കച്ചിറകിൽ ഒരൊറ്റ വെള്ളത്തൂവൽ

Published on

spot_imgspot_img

കഥ

അരുൺകുമാർ പൂക്കോം

അന്നത്തെ ദിവസം എന്താണ് എഴുതേണ്ടത് എന്ന ചിന്ത പച്ചച്ചുവപ്പൻ നീലവാലന് ആശയക്കുഴപ്പം തീർക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ പോയിക്കൊണ്ടിരിക്കെ തന്നെ ഒന്നുരണ്ട് കുറിപ്പുകൾ എഴുതുകയും അവ ആരും വായിക്കാനോ ഇഷ്ടപ്പെടാനോ സാധ്യതയില്ലെന്ന് തോന്നി നീക്കം ചെയ്യുകയുമായിരുന്നു. ഈയിടെ താൻ എഴുതുന്നവ ആരും താല്പര്യത്തോടെ വായിക്കുന്നില്ല എന്ന തോന്നിച്ച അയാൾക്കുണ്ട്. അടുത്തിടെ ഏതാണ്ടൊരു പത്ത് നാൽപ്പത് പേർ സൗഹൃദം വേർപെടുത്തി പോയിട്ടുമുണ്ട്. എഴുത്ത് വായിക്കുന്നത് മടുത്തോ അവരെ തിരിച്ച് ശ്രദ്ധിക്കുന്നില്ല എന്ന തോന്നിച്ച കൊണ്ടോ ആയിരിക്കാം അത്തരത്തിൽ ചെയ്തിട്ടുണ്ടാവുക. എഴുത്ത് കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് സത്യത്തിൽ അയാൾ സമൂഹമാദ്ധ്യമത്തിൽ എഴുതുന്നത്. ഇടക്കിടെ വർഷങ്ങളോളമുള്ള നിർത്തലുകൾ അയാളുടെ എഴുത്തുകൾക്ക് ഉണ്ടായിട്ടുണ്ട്. കോളേജിലൊക്കെ പഠിക്കുന്ന കാലത്ത് എഴുതാറുണ്ടായിരുന്ന ബന്ധുക്കളിൽ ചിലരും ചില പരിചയക്കാരുമൊക്കെ എഴുത്തൊക്കെ കൈയ്യൊഴിഞ്ഞു പോയവരായി ഉണ്ട് താനും. അത് പോലുള്ള അവസ്ഥ തനിക്കും വരാതിരിക്കാൻ അയാൾ എന്തെങ്കിലുമൊക്കെ സമൂഹ മാദ്ധ്യമത്തിൽ എഴുതിയിടും. നേരം കിട്ടുമ്പോൾ കഥകളും കവിതകളുമൊക്കെ എഴുതാൻ സമൂഹമാദ്ധ്യമത്തിൽ അത്തരത്തിൽ എഴുതുന്നത് അയാളെ പ്രേരിപ്പിക്കാറുമുണ്ട്.

എത്ര വർഷങ്ങളായി പച്ചച്ചുവപ്പൻ നീലവാലൻ സമൂഹമാദ്ധ്യമത്തിൽ കുറിപ്പുകൾ എഴുതാൻ തുടങ്ങിയിട്ട് എന്ന് കണക്ക് കൂട്ടിയാൽ ഏതാണ്ടൊരു പതിനഞ്ച് വർഷത്തിന് മുകളിലായിട്ടുണ്ട്. എത്ര പെട്ടെന്നാണ് വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നത്! കുട്ടിക്കാലത്ത് നിലത്ത് മുട്ടുകുത്തി ഓടിക്കുന്ന കളിപ്പാട്ടക്കാർ പോലെ ദിവസവും മുകളിലേക്കും താഴേക്കും നീക്കി നീക്കി വായിച്ചതും കണ്ടതുമായ ഒരേ കാര്യങ്ങൾ ഒക്കെയാണ് അവയിൽ വരാറുള്ളത്. കുറെപ്പേരെ അതിലൂടെ അറിയാൻ കഴിഞ്ഞെങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചില ദിവസങ്ങളിൽ എന്തോ തരം ശൂന്യത തോന്നാറുമുണ്ട്. അതൊക്കെ തിരിച്ചറിയുമ്പോഴും സമൂഹ മാദ്ധ്യമത്തിലെ ഇടപെടലുകൾ അല്ലാതെ തനിക്ക് മറ്റ് മേഖലകൾ ഇല്ലല്ലോ എന്ന നിസ്സഹായത മറുഭാഗത്തുമുണ്ട്. പുറത്തെ പരിപാടികൾക്കൊക്കെ പങ്കെടുക്കുമ്പോൾ പരിപാടിയെ പറ്റിയുള്ള അഭിപ്രായം ചുരുങ്ങിയ വാക്കുകളിൽ പറയാൻ മൈക്ക് ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് കിട്ടാറുള്ളത്. അതിൽ തന്നെ പ്രസംഗിച്ച എഴുത്തുകാരുടെ അടുത്തേക്ക് അവർ എഴുതിയവ വായിച്ചും സമൂഹ മാദ്ധ്യമത്തിലെ പരിചയത്താലും അടുത്തേക്ക് ചെന്നാൽ നടക്കുന്നതിനിടയിലെ അവരുടെ പൊടുന്നനെയുള്ള നില്പും മനുഷ്യപ്പറ്റോടെ എന്തെങ്കിലും വളരെ കുറച്ച് സംസാരിക്കുന്നതിന് പകരം മുന്നോട്ട് പോയിക്കൊള്ളാനുള്ള തരത്തിലുള്ള ശരീരഭാഷയും അയാളെ തെല്ല് സങ്കടപ്പെടുത്താറുണ്ട്. എല്ലാവരും അത്തരത്തിൽ പെരുമാറുന്നവരൊന്നുമല്ല. എങ്കിലും ചിലരൊക്കെ അത്തരത്തിൽ പെരുമാറുന്നതിനാൽ ആരൊക്കെ എപ്പോഴൊക്കെ ഏത് വിധത്തിൽ പെരുമാറും എന്ന കാര്യത്തിൽ പ്രത്യേകിച്ച് ഒരു നിശ്ചയം ഇല്ലായ്മ അയാൾക്കുണ്ട്. അതൊക്കെ അയാളിൽ അന്യഥാ ബോധം തീർക്കുകയും സാംസ്കാരിക പരിപാടികളിലൊക്കെ പങ്കെടുക്കുന്നതിൽ നിന്നും അകറ്റുകയും ചെയ്തു. വായനയിലൂടെ തോന്നുന്ന അടുപ്പം വെറും തോന്നിച്ചയാണ് എന്ന തിരിച്ചറിവ് അയാളിൽ ഉണ്ടായി. അത്തരം പരിപാടികൾക്കൊക്കെ അയാൾ പോകുന്നതിൽ ചിന്തയ്ക്കും തെല്ലും താല്പര്യമുണ്ടായിരുന്നില്ല. ദൂരത്ത് എവിടെയെങ്കിലും നടക്കുന്ന പരിപാടികളൊക്കെ കാണാൻ ചെന്ന് രാത്രി ഏറെ വൈകി ചെല്ലുമ്പോൾ മുഖം വീർപ്പിച്ചു കൊണ്ട് അവൾ കതക് തുറക്കാറായിരുന്നു പതിവ്. ഉറക്കം മുറിഞ്ഞതിൻ്റെ നീരസം മുഴുവൻ അവളുടെ മുഖത്ത് ഉണ്ടാകുമായിരുന്നു. തിരിച്ച് കിടക്കാൻ പോകുമ്പോൾ അവൾ പറയും.

– സാഹിത്യം കൊണ്ട് മല മറിക്കാൻ പോയേക്കുവല്ലേ. വല്ല കാര്യോള്ള കാര്യാച്ചാ എന്തേനും. ഓരോരോ നേരത്ത് കയറി വന്നോളും.

പിന്നെ കണ്ണുകളിൽ രൂക്ഷത നിറച്ചു കൊണ്ട് ചുമരിലെ ക്ലോക്കിൻ്റെ ഭാഗത്തേക്ക് കൈ തെറിപ്പിച്ചു കൊണ്ട് ചോദിക്കും.

-സമയമെത്രയായീന്നാ വിചാരം? നേരോം കാലോം ഒന്നൂല്ലേ?

ശബ്ദം കേട്ട് ഉണരുന്ന കുട്ടികളോട് ശബ്ദമുയർത്തി അവൾ കയർക്കും.

– എന്തോന്നിനാണ് എഴുന്നേൽക്കുന്നത്? ഉറങ്ങാൻ നോക്കീനെടാ.

അത് കേൾക്കുമ്പോൾ ആദ്യം മുഖമൊക്കെ വല്ലാതാകുമെങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ അയാൾക്കും അവൾ പറയുന്നതിൽ കാര്യമില്ലേ എന്ന് തോന്നും. എന്തിനാണ് താൻ ആദ്യമായി ഒരു കഥ എഴുതി അന്നത്തെ മലയാളം അദ്ധ്യാപകനെ കാണിച്ചത് എന്ന് വെറുതെ വിചാരിക്കും. അന്ന് വൈകിട്ട് സ്ക്കൂളിലെ കുട്ടികൾക്ക് മുമ്പിൽ അദ്ധ്യാപകർ എല്ലാവരും ആ കഥ കുട്ടിയായിരുന്ന അയാളെ കൊണ്ട് വായിപ്പിക്കുകയായിരുന്നു. എഴുതിയ കടലാസ് പിടിച്ച് അദ്ധ്യാപകർ ഇരിക്കുന്ന ഇടത്ത് നിന്നു കൊണ്ട് ആ കഥ വായിച്ചത് ഓർമ്മയിൽ വന്ന് നിറയും. എന്തിനായിരുന്നു ആ കഥ എഴുതിയത്? എന്തിനായിരുന്നു പിന്നീട് കഥയെഴുത്ത് മത്സരങ്ങളിൽ പലതിലും മത്സരിച്ചത്? ചിലപ്പോൾ പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചിരുന്നു എന്നല്ലാതെ മത്സരങ്ങളിൽ നിന്നും എന്ത് ലഭിച്ചു? എഴുത്ത് എന്ന അവസ്ഥ ഇല്ലായിരുന്നെങ്കിൽ സ്വസ്ഥത നിറഞ്ഞ കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം തനിക്ക് ലഭിക്കുമായിരുന്നല്ലോ എന്നയാൾ വിചാരപ്പെടും.

പിന്നീട് എപ്പോഴോ കഥകൾ മറ്റുള്ളവരെ ഒരു വിധം ആകർഷിക്കുന്ന തരത്തിൽ എഴുതുന്ന സൂത്രവിദ്യകൾ അയാൾക്ക് നഷ്ടപ്പെട്ടു പോയി. എഴുതുന്ന കഥകൾ എവിടെയും എത്തുന്നില്ല എന്ന ബോധം അയാളിൽ ഉണ്ടാകുകയും ചെയ്തു. പരാജയപ്പെട്ട കഥയെഴുത്തുകാരൻ എന്ന നിലയിൽ കഥകൾ ഭാവനകൾ ചേർത്ത പറച്ചിലുകളാണ് എന്ന് അയാൾ സ്വയം സമാധാനിപ്പിച്ചു. ആളുകളെ പറ്റി നേരെ കാര്യങ്ങൾ പറയാൻ പറ്റായ്കയാൽ അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്ന സൂത്രവിദ്യ. അല്ലെങ്കിൽ എഴുത്തുകാരുടെ തന്നെ മനോവ്യാപാരങ്ങൾ. അയാളാണെങ്കിൽ ഒറ്റയാനാണ് താനും. കഥകൾ എഴുതാൻ കഥകൾ പറയുന്നവരുടെ കൂട്ടുകെട്ടുകൾ വേണ്ടതുണ്ട്. അവർ കഥകൾ പറയുക മാത്രമേ ചെയ്യാറുള്ളു. എഴുതാറില്ല. അവർ പറയുന്ന കഥാതന്തുക്കളെ പൊലിപ്പിച്ച് കഥകളാക്കി എടുക്കേണ്ടതുണ്ട്. കഥ എഴുതുന്ന സൂത്രവിദ്യകൾ നഷ്ടപ്പെട്ടു പോയി എന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചു എന്ന് വരില്ല എന്ന് അയാൾക്ക് അറിയാം. സൂത്രവിദ്യകൾ നഷ്ടപ്പെട്ട് എത്രയെത്ര പേർ കഥകൾ എഴുതുന്നത് നിർത്തിയിരിക്കുന്നു. പിന്നെ തനിക്കാണോ നിർത്തിക്കൂടാത്തത്? ആരെയും ആകർഷിക്കാത്ത കഥകൾ വെറുതെ കാറ്റൂതി വീർപ്പിച്ചെടുക്കുന്നതിനേക്കാൾ നല്ലത് അത്തരത്തിൽ യാതൊന്നും എഴുതാതിരിക്കുന്നത് തന്നെയല്ലേ?

പക്ഷേ എഴുത്ത് എന്തോ തരം അസ്കിതയാണ്. അഭിനേതാക്കൾ കാണുന്നതെല്ലാം അഭിനയത്തിൽ പകർത്താൻ ശ്രമിക്കുന്നത് പോലെ, ഫോട്ടോഗ്രാഫർമാർ എല്ലാം ഫോട്ടോകളിൽ പകർത്താൻ നോക്കുന്നത് പോലെ, നൃത്തം ചെയ്യുന്നവർ നൃത്തത്തെ പറ്റി മാത്രം ചിന്തിക്കുന്നത് പോലെ, ചിത്രം വരക്കുന്നവർ കാണുന്നത് പലതും ചിത്രം വരക്കാൻ നോക്കുന്നത് പോലെയൊക്കെ എഴുത്തും അത്തരത്തിൽ എന്തോ അവസ്ഥ തന്നെ. സമൂഹ മാദ്ധ്യമത്തിൽ അയാൾക്ക് എഴുതാതിരിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. വേണ്ടെന്ന് വെച്ചാലും വീണ്ടും മൊബൈൽ ഫോണിലേക്ക് കൈനീണ്ടു പോകും. എന്തെങ്കിലുമൊക്കെ എഴുതിപ്പോകും. വിവാദങ്ങൾ പൂക്കുന്ന ദിവസങ്ങളിൽ അയാളും എന്തെങ്കിലുമൊക്കെ അവയെ കുറിച്ച് എഴുതിയിടും. മറ്റ് ചില ദിവസങ്ങളിൽ അയാളുടെ സ്വന്തം ജീവിത കാര്യങ്ങളിൽ പെട്ടതായ എന്തെങ്കിലും സംഗതികൾ ആയിരിക്കും. ചിലപ്പോൾ വായിച്ച പുസ്തകങ്ങളെ പറ്റിയോ കണ്ട സിനിമകളെ പറ്റിയോ എഴുതിയ കുറിപ്പുകളായിരിക്കും. എത്ര പേർ പുസ്തകങ്ങൾ വായിക്കുന്നു. സിനിമകൾ കാണുന്നു. എല്ലാവരും അവയെ പറ്റി എഴുതുന്നുണ്ടോ? എഴുത്ത് അയാളെ പോലെ ഉള്ളവർക്ക് ഒരു എഴുതി പോകലാണ്.

ഒറ്റപ്പെടൽ അയാൾക്ക് കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ പോലുമുള്ള ഒറ്റപ്പെടലുകൾ. ഭാര്യക്കും കുട്ടികൾക്കും മറ്റ് ബന്ധുക്കൾക്ക് ഒപ്പം നിൽക്കുമ്പോൾ പോലും തോന്നിപ്പോകുന്ന ഏകാന്തത. അതൊക്കെ ഒരു തലയിലെഴുത്താണ്. ഒറ്റപ്പെടൽ കൊണ്ടാണ് അയാൾ പുസ്തകവായനകളിൽ തന്നെയും എത്തിപ്പെട്ടു പോകുന്നത്. ഏതൊക്കെയോ ആരുടെയൊക്കെയോ കഥാപാത്രങ്ങളും ഏതൊക്കെയോ എഴുത്തുകാരുമൊക്കെ സ്വന്തമാണ് എന്ന തോന്നിച്ചയോടെയുള്ള വായനകൾ. അവയിൽ ചില എഴുത്തുകാരെ ചില പരിപാടികളിലൊക്കെ നേരിൽ കാണാൻ ശ്രമിച്ചപ്പോഴാണ് വഴുതി മാറുന്നത് പോലെ തോന്നി അവരും അയാൾക്ക് അന്യരായത്. മനസ്സിൻ്റെ തോന്നിച്ചകളാൽ തോന്നിയ അടുപ്പമായിരുന്നു എങ്കിലും അതോടെ അവരിൽ നിന്നും അയാൾ വല്ലാതെ ഒറ്റപ്പെട്ടു. പല എഴുത്തുകളോടും പല എഴുത്തുകാരോടുമൊക്കെ വിശ്വാസക്കുറവ് ഉണ്ടായി തുടങ്ങി. അതൊന്നും വായനക്കാർ മാത്രമായവർ അനുഭവിക്കുന്ന പ്രശ്നമല്ല. വായന മാത്രമുള്ളവർക്ക് എഴുതുന്നവരെ വായനയോട് തോന്നുന്ന അതേ ഇഷ്ടത്തോടെ കാണാൻ സാധിക്കും. ചില സൂത്രവിദ്യകൾ പരസ്പരം മനസ്സിലാകും എന്നതിനാലോ എന്തോ എഴുത്തുകാരിൽ പലരും അയാളും തമ്മിൽ കാന്തങ്ങളുടെ സമാനധ്രുവങ്ങൾ പോലെ വികർഷിക്കാറുണ്ട്.

കഥകൾ എഴുതാൻ പറ്റാതായതോടെ അയാൾക്ക് കവിതകൾ എഴുതുന്ന ശീലമുണ്ടായിരുന്നു. ഒരു പുസ്തകവും കവിതകളുടേതായി ഇറക്കിയിട്ടുണ്ട്. സ്വന്തം കൈയിൽ നിന്നും കാശൊക്കെ മുടക്കി ഇറക്കിയ പുസ്തകമായിരുന്നു. പുസ്തകം ഇറക്കുന്നത് വരെ വിളിക്കുമ്പോൾ ഫോൺ എടുക്കാറുണ്ടായിരുന്ന പ്രസാധകൻ അവ വിൽക്കുന്നതിനെ കുറിച്ചും വായനക്കാരിലേക്ക് എത്തിക്കുന്നതിനെ പറ്റിയുമൊക്കെ സംസാരിക്കാനായി വിളിക്കുമ്പോൾ ഫോൺ എടുക്കാൻ താല്പര്യം കാണിക്കാതായി. നേരിട്ട് അന്വേഷിച്ചപ്പോൾ വിളിക്കുമ്പോഴൊക്കെ ഫോൺ എടുക്കാൻ പറ്റില്ല എന്ന് കടുപ്പിച്ച് പറഞ്ഞു കളഞ്ഞു. കാശ് കിട്ടിയപ്പോൾ വന്ന മാറ്റമാണല്ലോ അത് എന്ന ചിന്തയോടെ പിന്നീട് ആ പ്രസാധകരുടെ അടുത്തേക്ക് പോകാതായി. കൊടുത്ത കാശിൻ്റെ വിലയ്ക്ക് അനുസരിച്ച് കിട്ടിയ പുസ്തകങ്ങളിൽ കുറച്ച് എണ്ണം ചില പുസ്തകശാലകളിൽ കൊടുത്തു. കുറച്ച് പുസ്തകങ്ങൾ സെക്കൻ്റ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന ചില കടകളിലും ഏൽപ്പിച്ചിരുന്നു. കൊടുത്ത പുസ്തകങ്ങൾ വിറ്റുപോയിട്ടുണ്ടോ എന്ന് അറിയാനായി അതിൽ ഒരു സെക്കൻ്റ് ഹാൻഡ് പുസ്തക്കടയിൽ ചെന്നപ്പോൾ കടക്കാരൻ പറഞ്ഞു.

– അടുത്തു തന്നെ കട ഒഴിവാക്കുകയാണ്. പുസ്തകങ്ങൾ തിരിച്ചെടുത്തോളു.

കൊടുത്തവയിൽ ഒരൊറ്റ കോപ്പി പോലും വിറ്റു പോയിട്ടുണ്ടായിരുന്നില്ല. അന്ന് കൂടെ ചിന്തയും ഉണ്ടായിരുന്നു. നഗരത്തിലെ ഒരു കല്യാണമണ്ഡപത്തിൽ വെച്ച് നടന്ന ഒരു കല്യാണത്തിന് അന്ന് കാലത്ത് വന്നതായിരുന്നു. തിരിച്ചു പോരുമ്പോഴാണ് ആ സെക്കൻ്റ് ഹാൻഡ് പുസ്തകക്കടയിൽ കയറിയത്. തിരിച്ചെടുത്ത പുസ്തകങ്ങളുമായി അവൾക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തി. തൻ്റെ കവിതകൾ ആർക്കും അത്രയൊന്നും ആവശ്യമില്ലാത്തവ ആണല്ലോ എന്ന സങ്കടം മനസ്സിൽ ഉണ്ടായെങ്കിലും അതൊന്നും കാണിക്കാതെ ബാക്കി വന്ന പുസ്തകങ്ങൾ സിമൻ്റ് ബെഞ്ചിൽ ഇരിക്കുന്നതിനിടയിൽ അവൾക്ക് നേരെ നീട്ടി. അവൾ പെട്ടെന്ന് ഗൗരവത്തിൽ ചോദിച്ചു.

– എനിക്കെന്തിനാണ്? വീട്ടിൽ തന്നെ കൊണ്ടുവന്ന് വെച്ചിട്ടുണ്ടല്ലോ വലിയ രണ്ട് കെട്ട്. അതിൻ്റെ കൂട്ടത്തിൽ ഇതും കൂടെ വേണോ? ആർക്കും വേണ്ടെങ്കിൽ എന്തിനാണ് പുസ്തകം എന്നും പറഞ്ഞ് വെറുതെ കാശ് കളയുന്നത്? സ്ഥലത്തെ പ്രധാന എഴുത്തുകാരൻ ആകാനോ? എന്നിട്ടെന്തേ ആർക്കും വേണ്ടാത്തത്?

അത് കേട്ടതും അയാൾ തേരട്ടയെ പോലെ ചുരുണ്ടു. അയാളുടെ മനസ്സ് ഇടിഞ്ഞതായി കണ്ട് അവൾക്ക് മനസ്സിൽ ഗർവ്വ് നിറഞ്ഞ സന്തോഷമുണ്ടായി. അവളുടെ കണ്ണുകളിലും ചുണ്ടിൻ്റെ കോണുകളിലും വല്ലാത്ത തരം ചിരി ഊറിയിട്ടുണ്ടായിരുന്നു. എഴുതി അയച്ചു കൊടുത്താൽ പ്രസിദ്ധീകരണങ്ങളൊക്കെ പ്രതികരിക്കാത്തതിൻ്റെ നോവും പരിപാടികൾക്കൊക്കെ ചെല്ലുമ്പോൾ തോന്നാറുള്ള അന്യഥാ ബോധവും ഒക്കെ ഓർത്തുള്ള സങ്കടം ആ നേരം അയാളിലുണ്ടായി. അവഗണനയുടെ മഹാസമുദ്രം. അയാൾ എഴുന്നേറ്റ് അവളിൽ നിന്നും പ്ലാറ്റ് ഫോമിന്റെ അറ്റത്തേക്ക് നടന്നു പോയി. എഴുത്തിനോടും വായനയോടുമൊക്കെ താല്പര്യമുള്ള ഒരു പെൺകുട്ടിയെയായിരുന്നു താൻ കല്യാണം കഴിച്ചിരുന്നതെങ്കിൽ മറ്റൊരു രീതിയിൽ ആയിരുന്നില്ലേ പ്രതികരിക്കുക എന്ന് മനസ്സിൽ തോന്നി. അത്തരത്തിൽ ഒരാൾ ആയിരുന്നു എങ്കിൽ ആ സമയം അയാളെ ആശ്വസിപ്പിക്കുന്ന വല്ലതും പറയുമായിരുന്നു. ആ യുവതിക്ക് എഴുതുന്നവയിൽ അത്ഭുതം തോന്നുമായിരുന്നു. വീണ്ടും വീണ്ടും പലതും എഴുതാൻ തന്നെ അത് പ്രേരിപ്പിക്കുമായിരുന്നു. ആർക്ക് വേണ്ടി, എന്തിന് വേണ്ടിയാണ് എഴുതുന്നത് എന്നൊരു തോന്നലാണ് തനിക്ക് വന്ന് പെട്ടിരിക്കുന്നത്. നിരാസങ്ങളിൽ മനസ്സ് നൊന്ത് കാത് അറുത്ത് ഒരു സ്ത്രീക്ക് നൽകിയ വിൻസെൻ്റ് വാൻഗോഗിനെ അയാൾ വെറുതെ ഓർത്തു. ചിന്തയ്ക്ക് തൻ്റെ കാത് അറുത്ത് നൽകിയാലോ എന്ന് പോലും അയാൾക്ക് തോന്നി. അതേ സമയം തന്നെ പലതും വായിച്ച് വിൻസൻ്റ് വാൻഗോഗിനെ പോലും തൻ്റെ സ്വന്തമായി താൻ കരുതുന്നല്ലോ എന്ന വിചാരവും അയാൾക്കുണ്ടായി. വായന എന്തൊരു ബുദ്ധിമുട്ടാണ് സത്യത്തിൽ തനിക്ക് തീർത്തിരിക്കുന്നത്. ജീവിതത്തിൽ വരുന്ന പല തരം ബുദ്ധിമുട്ടുകൾക്കും വായിച്ച കാര്യങ്ങളിൽ നിന്നും സമാന സന്ദർഭങ്ങൾ താൻ തിരഞ്ഞു കൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടം! എന്തൊരു വിധി!

അയാൾ എഴുതുന്നതിനെ ചിന്ത ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സ്ക്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് എന്തെങ്കിലുമൊക്കെ എഴുതിയാൽ കൂടെ പഠിച്ചിരുന്നവരിൽ പലർക്കും അവ വലിയ കാര്യമായിരുന്നു. മറ്റ് കാര്യങ്ങളിലൊന്നും താല്പര്യം കാണിക്കാതെ പഠന മേഖലയിൽ മാത്രം അത്യന്തം ശ്രദ്ധിക്കുന്ന ചിലർ മാത്രമേ താല്പര്യക്കുറവ് കാണിക്കാറുണ്ടായിരുന്നുള്ളു. വെറുമൊരു ലോക്കൽ എഴുത്തുകാരൻ എന്ന വിചാരം അത്തരക്കാർക്ക്‌ അയാളെ പറ്റി ഉണ്ടായിരുന്നിരിക്കാം. സാഹിത്യമാണ് അയാൾ പഠിച്ചത് തന്നെ. പഠിച്ച കാര്യങ്ങൾ പോലെയും വായിച്ച കാര്യങ്ങൾ പോലെയും അയാളും ചിലത് എഴുതി നോക്കുന്നു. പഠിച്ച മേഖലയിൽ സ്വന്തമായി എന്തെങ്കിലും ചെയ്തു നോക്കുകയല്ലേ? അത്യന്തം ശ്രദ്ധിച്ച് മറ്റുള്ളവരുടെ കണ്ടുപിടുത്തങ്ങളും സൂത്രവാക്യങ്ങളുമൊക്കെ പഠിക്കുന്നതിന് ഇടയിൽ അയാളെ അവഗണിച്ചവർ ആകട്ടെ സ്വന്തം നിലക്ക് ഒരു മൊട്ടുസൂചി പോലും കണ്ടുപിടിച്ചതായി തോന്നുന്നുമില്ല. ചിന്തയും ആ കൂട്ടത്തിലായിരുന്നു. എഴുത്തും സാഹിത്യ വായനയുമൊക്കെ അവൾക്കും മറ്റുള്ളവർ ചെയ്യുന്ന ചുമ്മാ നേരം കൊല്ലി ഏർപ്പാടുകൾ ആയിരുന്നു. വായിക്കാനുള്ള പുസ്തകങ്ങൾ വാങ്ങിക്കൊണ്ടു ചെല്ലുമ്പോൾ അവൾ പറയും.

– എന്തിനാണ് ഓരോന്ന് വാങ്ങിക്കൊണ്ടു വരുന്നത്? വായിച്ചു വായിച്ചൊരാൾ കാര്യപ്രാപ്തിയില്ലാതായി. കുട്ടികളെയും അത്തരത്തിലാക്കണോ? അവരും സ്വപ്നജീവികൾ ആകണോ?

ഒരു പുസ്തകം മാത്രമേ അയാൾ പുറത്തിറക്കിയിട്ടുള്ളു. പിന്നീടൊരു പുസ്തകം അയാൾക്ക് പുറത്തിറക്കാൻ പറ്റിയതുമില്ല. ആ സങ്കടം വന്ന് പൊതിയുമ്പോൾ ഇടക്ക് അയാളുടെ എഴുത്തിനോടും വായനയോടുമുള്ള ചിന്തയുടെ പുറം തിരിഞ്ഞ് നിൽപ്പ് ഓർമ്മയിലെത്തും. അകപ്പെട്ട ഇടത്തു നിന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ താൻ പെട്ടുപോയ കുരുക്കാണ് തൻ്റെ എഴുത്തും വായനയും എന്ന് അയാൾക്ക് അപ്പോഴൊക്കെ തോന്നാറുമുണ്ട്. അത്തരത്തിൽ ചിലത് ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ സന്തോഷവാനായ മനുഷ്യൻമാരിൽ താനും പെടുമായിരുന്നു എന്നും അയാൾ വിചാരിക്കാറുണ്ട്.

ശശി.കെ.വി എന്ന തൻ്റെ പേരാണ് പ്രശ്നം എന്ന് തോന്നിയതിനാലാണ് സമൂഹമാദ്ധ്യമത്തിൽ പച്ചച്ചുവപ്പൻ നീലവാലൻ എന്ന പേരിലേക്ക് അയാൾ മാറിയത് തന്നെ. വീണ്ടും ശശിയായി എന്നൊക്കെ പറഞ്ഞുള്ള തമാശകൾ നാട്ടിലൊക്കെ ഉള്ളതിനാലും കൂടിയാണ് ശശി എന്ന പേര് മാറ്റിയത്. പുസ്തകത്തിലെ പുറംചട്ടയിൽ വന്ന ശശി.കെ.വി എന്ന തൻ്റെ പേരും കവിതകൾ ശ്രദ്ധിക്കാതെ പോകാൻ ഇടയാക്കിയിട്ടുണ്ട് എന്ന് തന്നെയാണ്‌ അയാളുടെ തോന്നിച്ച. കഥകൾ എഴുതാൻ പറ്റായ്ക വന്നപ്പോഴാണ് കവിതകൾ പോലെ ചിലത് അയാൾ എഴുതിയത് തന്നെ. എഴുത്തുകാർക്കൊക്കെ എൻ എന്ന ചില്ലക്ഷരത്തിലും മേലേക്ക് ചെന്ന് തീരുന്ന മറ്റ് അക്ഷരങ്ങളിലും പേര് തീരുന്നതാണ് മലയാള സാഹിത്യത്തിൽ കൂടുതൽ നല്ലത് എന്നും അവന് തോന്നുകയുണ്ടായി. ഒപ്പ് ചാർത്തുമ്പോൾ അവസാനഭാഗം മേലെ ഭാഗത്തേക്ക് പോകുന്നതാണ് കൂടുതൽ നല്ലത് എന്ന് അയാൾ ഒരിടത്ത് വായിച്ചിട്ടുണ്ട്. അതുപോലെ എന്തോ ഒന്ന് പേര് തീരുന്ന അക്ഷരങ്ങളുടെ കാര്യത്തിലും ഉണ്ടെന്ന് അവന് തോന്നിയിട്ടുണ്ട്. അത്തരത്തിൽ ചിന്തിക്കുന്നത് അന്ധവിശ്വാസമൊക്കെ ആണ് എന്ന് അയാൾക്ക് തന്നെയും തോന്നും. പക്ഷേ മനസ്സിൻ്റെ ആശ്വാസത്തിന് അത്തരത്തിലും എന്തെങ്കിലും ചിന്തിച്ച് കൂട്ടണമല്ലോ എന്നും കൂട്ടത്തിൽ തോന്നും. യുക്തിബോധത്തോടെ ജീവിക്കാൻ മാത്രം അയാൾ ശക്തനായിരുന്നില്ല. മാനസികമായി അത്യന്തം ദുർബലനായ ഒരു മനുഷ്യൻ. ഇടക്ക് മനസ്സിൻ്റെ അടി തെറ്റിയിട്ടുമുണ്ട്. അട്ടിവെച്ച പുസ്തകങ്ങൾ അടി തെറ്റി ചിതറിത്തെറിച്ചു വീഴും പോലെ മനസ്സ് അതിനിടയിൽ ഒരു പ്രാവശ്യം തകിടം മറിഞ്ഞു പോയി. അതിനിടയിൽ മനസ്സിൻ്റെ ചില പേജുകൾ നൂല് പൊട്ടിയും ഇരുമ്പ് സ്റ്റാപ്പ്ലർ തുരുമ്പിച്ച് അടർന്നും തെറിച്ചു പോയി. പിന്നെ ചികിത്സയൊക്കെയായി ഒരു വിധം ഒത്തൊപ്പിച്ച് വീണ്ടും മനസ്സിനെ ഒതുക്കി വെക്കുകയായിരുന്നു. കഥ എഴുതാൻ പറ്റായ്ക വന്നതും അതോടെ ആയിരുന്നു. എഴുതാതിരിക്കാൻ ആവതില്ല എന്ന തോന്നിച്ചയിലാണ് കവിതകളിലേക്കും സമൂഹ മാദ്ധ്യമത്തിലെ കുറിപ്പ് എഴുത്തിലേക്കുമൊക്കെ അയാൾ തിരിഞ്ഞത്.

ഓട്ടോറിക്ഷ മാർക്കറ്റ് റോഡ് താണ്ടുമ്പോൾ സാധനങ്ങൾ എടുക്കാൻ വന്ന വാഹനങ്ങളിൽ ഒരു ലോറി വന്ന വഴിക്ക് തന്നെ തിരിക്കാൻ നിന്നതിനാൽ റോഡിൽ വാഹനങ്ങൾ നിറഞ്ഞ് വഴി ആകെ ബ്ലോക്കായി. ഡ്രൈവർ അയാളോട് ദേഷ്യത്തോടെ ചോദിച്ചു.

– ഒന്നാമത്തെ പ്ലാറ്റ് ഫോമിലൊക്കെ വന്നാൽ പോരേ? മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ തന്നെ എത്തിയേ പറ്റൂ? മാർക്കറ്റ് റോഡ് മുഴുവൻ ബ്ലോക്കായിരിക്കും എന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ?

അയാൾ മറുത്തൊന്നും പറഞ്ഞില്ല. എങ്കിലും മറ്റൊരാൾ കടുപ്പിച്ച് പറയുന്ന വാക്കുകൾ അയാളെ വല്ലാതെ വേദനിപ്പിച്ചു.

– സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിക്കും തിരക്കുമായിരിക്കും മാർക്കറ്റ് റോഡ് നിറയെ. മനുഷ്യനെ മെനക്കെടുത്താനായിട്ടല്ലേ ഈ റോഡേ പറ്റൂ എന്ന് പറഞ്ഞത്?

അതിനിടയിൽ തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു കോഴി വണ്ടിയും മാർക്കറ്റിൽ നിന്നും മുന്നിലെ വഴിയിലേക്ക് കയറി. അത് കണ്ടതും ഓട്ടോ ഡ്രൈവർ അയാൾ കേൾക്കണമെന്ന നിർബന്ധത്തോടെ ഹാൻഡിലിൽ നിന്നും വലതുകൈ ഉയർത്തി വീണ്ടും താഴത്തേക്ക് തന്നെ ഇട്ടു കൊണ്ട് പറഞ്ഞു.

– ബെസ്റ്റ്. ഇനി എങ്ങോട്ടും പോകേണ്ടല്ലോ. ബ്ലോക്കിൽ കിടക്കുക തന്നെ.

അയാൾ വീണ്ടും ഒന്നും പറഞ്ഞില്ല. ഓട്ടോ ഡ്രൈവർ വേറെയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ റോഡിലെ തടസ്സങ്ങളൊക്കെ മാറി ഓട്ടോറിക്ഷ റെയിൽവേ സ്റ്റേഷനിൽ എത്തി. കാശ് വാങ്ങുമ്പോഴും ബാക്കി തിരിച്ചു തരുമ്പോഴുമൊക്കെ ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്തെ നീരസവും ദേഷ്യവും മാറിയില്ല. അവന് മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് കയറുമ്പോഴും അതിനെ കുറിച്ച് ആലോചിച്ച് മനസ്സിൽ വിഷമമുണ്ടായി.

സമൂഹ മാദ്ധ്യമത്തിൽ എഴുതുന്ന കുറിപ്പുകൾ കുറച്ചു ദിവസങ്ങളായി ആരും ശ്രദ്ധിക്കാത്തതിൻ്റെ സങ്കടം അയാൾക്ക് അതിനോടകം തന്നെയുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ വല്ലതുമാണോ എന്ന് പോലും അയാൾ സംശയിക്കുന്നുണ്ടായിരുന്നു. കുറിപ്പുകൾ എഴുതാൻ തുടങ്ങിയിട്ട് അല്ലെങ്കിൽ തന്നെ എത്ര കൊല്ലങ്ങളായി. അവ എഴുതിയത് കൊണ്ട് എന്ത് നേട്ടങ്ങളാണ് ഉണ്ടായത്? രാത്രി ഒന്നര രണ്ട് മണി വരെയൊക്കെ ചില ദിവസങ്ങളിൽ വെറുതെ സമൂഹ മാദ്ധ്യമവും നോക്കിയിരിക്കും. ഒരേ കാഴ്ചകൾ തന്നെ വീണ്ടും വീണ്ടും കാണും. എന്താണ് സത്യത്തിൽ താൻ തേടുന്നത്? ഒറ്റപ്പെട്ടതിന് കൂട്ട് തേടുകയാണോ? പക്ഷേ ആരാണ് കൂട്ട് വരുന്നത്? എഴുത്ത് പോലും എല്ലാവരും ഉറങ്ങിയാൽ മാത്രമേ അയാൾക്ക് സാധിക്കുകയുള്ളു. അയാൾക്ക് അത്തരം എഴുത്ത് സ്വഭാവം തീർക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. ഉറങ്ങാത്ത ദിവസങ്ങൾ നഷ്ടപ്പെടുത്തുക പിന്നീട് വരുന്ന മൂന്നു നാല് ദിവസങ്ങളാണ്. നേരെ ചൊവ്വേയുള്ള ദിവസങ്ങളേ ആയിരിക്കില്ല അവയൊന്നും തന്നെ. ഉറക്കച്ചടവും ക്ഷീണവും എല്ലാം കൂട്ടിനുണ്ടാകും. എന്നിട്ടും രാത്രി ഉറക്കമൊഴിച്ച് എഴുതുന്ന ശീലം അയാൾക്ക് മാറ്റാൻ പറ്റുന്നതേയില്ല. ചില ദിവസങ്ങളിൽ ഉറക്കത്തിന് ഇടയിൽ എഴുന്നേറ്റ് ഉറക്കമിളച്ചിരിക്കുന്ന അയാളെ ചിന്ത ദേഷ്യത്തോടെ നോക്കും. കഠിനമായി വഴക്ക് പറയും. അതുപോലെ ഒരു രാത്രിയായിരുന്നു തലേന്നും ഉണ്ടായിരുന്നത്. അവൾ ഇന്നലെ രാത്രി ദേഷ്യത്തോടെ ചോദിച്ചു.

-രാക്കിളിയല്ലേ, രാക്കിളി. നട്ടപ്പാതിര കഴിഞ്ഞും എന്തോ കാര്യമായി ഉണ്ടാക്കുകയാണ്? ഇനിയും ലെവല് തെറ്റാനുള്ള പുറപ്പാടാകും?

അവൾ ധൃതിയിൽ വന്ന് ലാപ്ടോപ്പ് അടച്ചു. ലൈറ്റും അണച്ചു. ഇരുട്ടിൽ നിന്നും അവൾ പറഞ്ഞു.

-വന്ന് കിടക്കാൻ പറ്റുമെങ്കിൽ വന്ന് കിടക്ക്. അല്ലെങ്കിൽ അവിടെ തന്നെ ഇരുന്നോ.

അതും പറഞ്ഞ് അവൾ കിടപ്പുമുറിയിലേക്ക് തന്നെ തിരിച്ചു പോയി.

ഫൂട്ട് ഓവർ ബ്രിഡ്ജിൽ തെരുവ് നായകൾ അവിടവിടെ ഉറങ്ങുന്നുണ്ടായിരുന്നു. എന്നും പതിവുള്ളതാണ്. രാത്രി മുഴുവൻ പ്ലാറ്റ് ഫോമുകളിലൂടെയും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലുമൊക്കെ ബഹളം തീർത്തതിന് ശേഷം അവ പകൽ കിടന്നുറങ്ങുന്നതാണ്. തന്നെ പോലെ തന്നെ രാത്രി ഉറക്കമൊഴിച്ച് പകൽ ഉറങ്ങുന്ന ജീവികൾ എത്രയാണ്. തലേന്ന് ചിന്തയ്ക്ക് ദേഷ്യം പിടിച്ചതിനാൽ അയാൾ രാത്രി ഏതാണ്ടൊരു ഒന്നര മണിക്ക് കിടന്നതാണ്. ഉറക്കം വരാൻ വീണ്ടും കുറച്ച് സമയമെടുത്തു. തെല്ലൊന്ന് വൈകി ഉണർന്നതിനാൽ ഉറക്കച്ചടവൊന്നും അത്രമേൽ പക്ഷേ തോന്നുന്നുണ്ടായിരുന്നില്ല. അയാൾ തല നെഞ്ചിൻ്റെ ഭാഗത്തോട് ചേർത്ത് ശരീരമാകെ മടക്കി ഉറങ്ങുന്ന നായകൾക്ക് ഇടയിലൂടെ നടന്നു കൊണ്ടിരിക്കെ ഫൂട്ട് ഓവർ ബ്രിഡ്ജിൻ്റെ മറുഭാഗത്ത് നിന്നും കൈകൾ മാറി മാറി മുകളിലേക്ക് ഉയർത്തി ഒരു യുവതി ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കയറി വന്നു. ഭാരമേറിയ ഒരു കറുത്ത ബാഗ് ആ യുവതിയുടെ ചുമലിൽ ഉണ്ടായിരുന്നു. തമിഴിലായിരുന്നു ആ യുവതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നത്. കൊലൈ എന്ന വാക്ക് കേട്ടു എന്നല്ലാതെ വളരെ വേഗത്തിൽ പറയുന്ന നാടൻ തമിഴ് അയാൾക്ക് മനസ്സിലായതൊന്നുമില്ല. ഫൂട്ട് ഓവർ ബ്രിഡ്ജിലൂടെ നടക്കുന്നവർ ആ യുവതിയെ ആശ്ചര്യത്തോടെ നോക്കുകയും പിന്നെ ഉച്ചത്തിൽ ഒറ്റക്ക് എന്തൊക്കെയോ പറയുന്ന സ്ത്രീയാണ് എന്ന തിരിച്ചറിവോടെ ശ്രദ്ധിക്കാതെ പോവുകയും ചെയ്തു. അയാളും അത് തന്നെ ചെയ്തു കൊണ്ട് ആ യുവതിയെ മറികടന്ന് പടവുകൾ ഇറങ്ങി മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ എത്തി.

ഫൂട് ഓവർ ബ്രിഡ്ജിൽ നിന്നുമാ യുവതി താഴേക്ക് ഇറങ്ങിയിട്ടുണ്ട്. നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടത്ത് നിന്നാണ് കൈകൾ ഉയർത്തിക്കൊണ്ട് ആ യുവതി എന്തൊക്കെയോ പറയുന്നത്. അയാൾ നിൽക്കുന്ന പ്ലാറ്റ് ഫോമിലേക്ക് പക്ഷേ ആ യുവതി പറയുന്നതൊന്നും കേൾക്കാൻ പാകത്തിൽ എത്തുന്നുണ്ടായിരുന്നില്ല. ചാനൽ ചർച്ചകൾ മ്യൂട്ട് ഓപ്ഷൻ വെച്ച് കാണുന്ന ഹോബി അയാൾക്ക് ഉണ്ടായിരുന്നു. ഏത് ഭാഷയിലെ ചാനൽ ചർച്ചകളും മ്യൂട്ട് ഓപ്ഷനിൽ അയാൾ കാണും. വെറുതെ നോക്കിയിരിക്കും. പറയുന്ന കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ എന്തുമാത്രം കഷ്ടപ്പാടുകളാണ് ഓരോരുത്തരും മുഖഭാവങ്ങൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും നടത്തുന്നത് എന്ന് മനസ്സിലാക്കാൻ മ്യൂട്ട് ഓപ്ഷനിൽ ചാനൽ ചർച്ചകൾ കാണണം എന്ന് അയാൾ വിചാരിച്ചു വെച്ചിട്ടുണ്ട്.

ഒറ്റക്ക് പലതും പറയുന്ന ആ യുവതി കൊലൈ എന്ന വാക്ക് വീണ്ടും പറയുന്നുണ്ടാകുമോ? ഏതെങ്കിലും കൊലപാതകം നേരിൽ കണ്ട് മാനസികബുദ്ധിമുട്ടുകൾ വന്നു പോയ യുവതി ആകുമോ അത്? മുമ്പ് ഒറ്റക്ക് ഉച്ചത്തിൽ എന്തൊക്കെയോ പറയുന്ന മദ്ധ്യവയസ്കയായ ഒരു തമിഴ് സ്ത്രീയും റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടാകാറുണ്ടായിരുന്നു. തീവണ്ടിയിൽ വന്നിറങ്ങുന്നതോ എങ്ങോട്ടെങ്കിലും പോകുന്നതോ ആയവരുടെ കൂട്ടത്തിലായിരുന്നില്ല ആ സ്ത്രീ ഉൾപ്പെട്ടിരുന്നത്. റെയിൽവേ സ്റ്റേഷൻ്റെ അടുത്തുള്ള കടവരാന്തയിൽ ഉറങ്ങുന്ന സ്ത്രീയായിരുന്നു. റെയിൽവേ സ്റ്റേഷൻ്റെ അടുത്തുള്ള മരങ്ങളിൽ ചേക്കേറുന്ന പക്ഷികളെ പോലെ തന്നെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ അന്തിയുറങ്ങാൻ എത്തുന്ന മനുഷ്യരുമുണ്ട്. ആ സ്ത്രീ അത്തരം മനുഷ്യരുടെ കൂട്ടത്തിലായിരുന്നു. ഉറങ്ങാൻ കിടക്കുന്നത് വരെയും അവർ മാത്രം ഭാവനയിൽ തനിക്ക് മുമ്പിൽ ഉണ്ടെന്ന് വിചാരിക്കുന്ന ആരോടൊക്കെയോ ഉച്ചത്തിൽ വർത്തമാനം പറയുന്നുണ്ടാകും. രാവിലെ എഴുന്നേറ്റും അതേ വർത്തമാനം തുടരും. ഇടയിൽ റെയിൽവേ സ്‌റ്റേഷനിലെ സ്റ്റാളുകളിൽ നിൽക്കുന്നവരോട് മാത്രമേ ചായക്കും പലഹാരങ്ങൾക്കും പറയുന്നതായി കണ്ടിട്ടുള്ളു. ഭക്ഷണം കഴിക്കുന്നതിന് ഇടയിലും മറ്റുള്ളവർക്ക് കാണാൻ പറ്റാത്ത ആരോടൊക്കെയോ എന്തൊക്കെയോ തമിഴിൽ പറയുന്നുണ്ടാകും. കൊലൈ എന്ന വാക്ക് ആ സ്ത്രീ പറയുന്നതിലും ഉണ്ടാകാറുണ്ട്. ആ സ്ത്രീക്കും കൊലപാതകം മുന്നിൽ കണ്ട് താളം തെറ്റിയതാകുമോ? ആ സ്ത്രീയുടെ കൈയിൽ പ്ലാസ്റ്റിക് വയർ കൊണ്ട് മെടഞ്ഞ ഒരു കുട്ട ഉണ്ടാകുമായിരുന്നു. കനകാംബരമൊക്കെ മുടിയിൽ വെച്ച് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും ആ സ്ത്രീ ഉറക്കെ പലതും പറഞ്ഞ് റെയിൽവേ ഫൂട് ഓവർ ബ്രിഡ്ജ് കയറിയിറങ്ങി എന്നും മാർക്കറ്റ് ഭാഗത്തേക്ക് പുറത്തേക്ക് പോകുമായിരുന്നു. എവിടെ നിന്നോണോ എന്തോ എന്നും ആ സ്ത്രീ കനകാംബരം വാങ്ങും. ബസ് സ്റ്റാൻറിൽ ഒരു ഓരത്തിരുന്ന് പൂക്കൾ വിൽക്കാറുള്ള തമിഴ് സ്ത്രീകളിൽ നിന്നാകും. അല്ലാതെ വീടില്ലാത്ത ആ സ്ത്രീക്ക് എവിടെ നിന്ന് കനകാംബരം കിട്ടാനാണ്? ദിവസവും കനകാംബരം വാങ്ങാനുള്ള കാശ് കിട്ടാൻ മാത്രം എന്തോ വേല ആ സ്ത്രീ ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ കാഴ്ചയിൽ ഇല്ലാത്ത ആരോടൊക്കെയോ നിർത്താതെ വർത്തമാനം പറഞ്ഞു പറഞ്ഞു കൊണ്ട് ആ സ്ത്രീ ചെയ്യുന്ന വേല എന്തായിരുന്നിരിക്കാം? എങ്ങോട്ടേക്കാണ് ആ സ്ത്രീ പോയത്? കോവിഡ് കാലത്തുണ്ടായിരുന്ന തീവണ്ടി ഇല്ലായ്മയും തീവണ്ടികളുടെ നിയന്ത്രണവുമൊക്കെ കഴിഞ്ഞതിൽ പിന്നെ കാണാതായതിൽ ആ സ്ത്രീയും റെയിൽവേ സ്റ്റേഷനിലെ പുസ്തക സ്റ്റാളുകളും ഉണ്ടെന്ന് അയാൾ വെറുതെ ഓർത്തു.

അയാളുടെ ശീലങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലെ ന്യൂസ് സ്റ്റാളുകളിലേക്ക് ചെല്ലുന്ന രീതിയുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴും രണ്ട് റെയിൽവേ സ്റ്റേഷനുകളിലായി നാല് തവണ ന്യൂസ് സ്റ്റാളുകളിലേക്ക് ചെല്ലും. കുട്ടിക്കാലം മുതൽ തന്നെ തുടങ്ങിയ ഒറ്റപ്പെടലിൻ്റെ ഭാഗമായി വന്നു പോയ ശീലങ്ങളിൽ വീടിൻ്റെ മുകളിലെ മുറിയിൽ പുസ്തകങ്ങൾക്കും ആനുകാലികങ്ങൾക്കും ഇടയിൽ അയാൾ ഇരിക്കുമായിരുന്നു. പലതും എടുത്ത് വായിക്കും. അച്ഛൻ്റെ ബുദ്ധിമുട്ടിക്കുന്ന സ്വഭാവം അയാളിൽ തീർത്ത ശീലമായിരുന്നു അത്. വായനയൊക്കെ ധാരാളം ഉണ്ടായിരുന്നു എങ്കിലും വീട്ടിൽ വലിയ ബഹളം തീർക്കുന്ന സ്വഭാവവും അച്ഛനുണ്ടായിരുന്നു. വീട്ടിലെ എല്ലാവരോടും ബഹളം തീർക്കും. അദ്ധ്യക്ഷൻ കുറിപ്പ് കൊടുത്താലും പ്രസംഗം നിർത്താത്ത പ്രഭാഷകരെ പോലെ അച്ഛൻ വീടിനകത്ത് അയാളുടെ അമ്മയുടെയും അയാൾ അടക്കമുള്ള മക്കളുടെയും കുറ്റം പറഞ്ഞ് പ്രസംഗിച്ചു കൊണ്ടേയിരുന്നു. കുട്ടിയായിരുന്ന അയാളെ എന്തിനും ഏതിനും കുറ്റം കണ്ടെത്തി ശിക്ഷിക്കും. ഒന്നിച്ച് മറ്റ് കുട്ടികളുടെ കൂടെ കളിക്കാൻ പോലും വിടില്ല. അച്ഛനെ കൊണ്ട് രക്ഷയില്ലായ്കയാൽ പുസ്തകങ്ങളിലേക്ക് അയാൾ ഒതുങ്ങുകയായിരുന്നു. വെള്ളിക്കാലുകളും വെള്ളിവാലുമുള്ള പുസ്തകപ്പുഴുക്കളെ പഴയ പുസ്തകങ്ങളിൽ അയാൾ എത്രമാത്രം കണ്ടിട്ടുണ്ടെന്നോ. പുസ്തകങ്ങൾക്കിടയിൽ ഇരിക്കുമ്പോൾ അച്ഛനെ കൊണ്ട് അയാൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. അതിനാലാകാം അയാൾ ഏത് പ്രായത്തിലും ന്യൂസ് സ്റ്റാളുകളിലേക്കും പുസ്തകശാലകളിലേക്കും ചെന്നു കൊണ്ടേയിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ഏറെ വായിച്ച് അതുപോലെ എന്തൊക്കെയോ എഴുതാൻ ശ്രമിച്ച വ്യക്തിയായിരുന്നു അയാൾ. ഏറെ വായനക്കാരൊന്നും ഇല്ലാത്ത ചില പ്രസിദ്ധീകരണങ്ങളിൽ അയാൾ എഴുതുന്നവ അച്ചടിച്ചു വരാറുണ്ട് എന്നല്ലാതെ പ്രചാരമുള്ള പ്രസിദ്ധീകരണങ്ങൾക്കൊന്നും അയാളെ വേണ്ടതില്ലായിരുന്നു. പ്രമുഖ പുസ്തക പ്രസാധകർക്കും അയാൾ എഴുതുന്നവ ആവശ്യമില്ലായിരുന്നു. എഴുതിയവ ഒന്നിച്ച് ചേർത്ത് അയച്ചു കൊടുത്താൽ അവ പുസ്തകമാക്കാൻ സാധിക്കാത്തതിൽ വ്യസനിക്കുന്നു എന്ന് പറഞ്ഞു കൊണ്ടുള്ള കത്ത് വരും. ചിന്തയായിരിക്കും പൊതുവേ അത്തരം കത്തുകൾ വരുമ്പോൾ പൊട്ടിക്കുന്നത്. അയാൾ വൈകിട്ട് വരുമ്പോൾ അവൾ പറയും.

– സ്ഥലത്തെ പ്രധാന എഴുത്തുകാരൻ്റെ മാറ്റർ വേണ്ടെന്ന് വ്യസനിക്കുന്ന കത്ത് വന്നിട്ടുണ്ട്. അകത്തെ മേശപ്പുറത്തുണ്ട്.

തനിക്ക് വരുന്ന കത്ത് പൊട്ടിച്ചു വായിക്കുന്നത് എന്തിനാണ് എന്നൊന്നും അയാൾ ചിന്തയോട് ചോദിക്കാറില്ല. ചിന്തക്ക് അറിയേണ്ടതില്ലാത്ത രഹസ്യങ്ങൾ തൻ്റെ ജീവിതത്തിൽ ഇല്ലെന്ന് അയാൾ വിശ്വസിക്കുന്നു. പുസ്തകങ്ങൾ ആക്കാൻ താല്പര്യമില്ല എന്ന് അറിയിച്ചു കൊണ്ടുള്ള കത്തുകൾ വന്നാലും തുടർന്നും അയാൾ എന്തൊക്കെയോ എഴുതുന്നു. അത്തരം കത്തുകൾ വരുന്ന ദിവസത്തിന് മുന്നോടിയായുള്ള ഏതെങ്കിലുമൊരു ദിവസം സമൂഹ മാദ്ധ്യമത്തിൽ തൻ്റെ എഴുത്തുകളും ഫോട്ടോകളുമൊക്കെ കത്ത് അയച്ച പബ്ലിംഷിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നവരിൽ ആരെങ്കിലും വന്ന് ചികഞ്ഞ് നോക്കിയതായി അയാൾ കാണാറുണ്ട്. കത്ത് കിട്ടിക്കഴിഞ്ഞാൽ തികഞ്ഞ ശൂന്യതാ ബോധത്തോടെ ആ വ്യക്തിയുടെ സമൂഹമാദ്ധ്യമത്തിലെ പേരിനോടൊപ്പമുള്ള ഫോട്ടോ അയാൾ വെറുതെ നോക്കും.

അയാളുടെ അമ്മയുടെ ശീലം ചലച്ചിത്രഗാനങ്ങൾ പാടിക്കൊണ്ടേയിരിക്കുക എന്നതായിരുന്നു. അച്ഛൻ വീട്ടിൽ ഇല്ലാത്ത വേളകളിൽ മുഴുവൻ അടുക്കള അടക്കം വീടാകെ അമ്മ പാടിക്കൊണ്ടേയിരുന്നു. സത്യത്തിൽ അതും ഉച്ചത്തിൽ ശ്രോതാക്കളായി ആരെയൊക്കെയോ സങ്കൽപ്പിച്ച് ഒറ്റക്ക് പറയുന്നത് പോലെ തന്നെ കേൾവിക്കാർ ഉണ്ടെന്ന ധാരണയോടെ ആരോടൊക്കെയോ പാടുന്ന പാട്ടുകൾ ആയിരുന്നു. ആരൊക്കെയോ കേൾക്കുന്നുണ്ട് എന്ന പോലെ ഉറക്കെ സിനിമാപ്പാട്ടുകൾ പാടുക. പഠിക്കുന്ന കാലത്ത് സ്ക്കൂളുകളിൽ പ്രാർത്ഥന ചൊല്ലിയിരുന്നത് അമ്മയായിരുന്നത്രെ. അന്നത്തെ കാലത്തെ കൂട്ടുകാരിൽ പലരും എവിടെയെങ്കിലും വെച്ച് കാണുമ്പോൾ അമ്മയോട് പാട്ട് പാടാറുള്ളതിനെ പറ്റി പറയുന്നത് അമ്മക്ക് വലിയ കാര്യമായിരുന്നു. അമ്മയെയും മറ്റ് ചില കുട്ടികളെയും പാട്ട് പഠിപ്പിക്കാനായി സ്ക്കൂളിലെ ഒരു അദ്ധ്യാപകൻ ഹാർമ്മോണിയം വെച്ച് ശ്രമിച്ചിരുന്നു. ദൂരെ ഒരിടത്ത് നിന്നും വന്ന അദ്ധ്യാപകൻ ആയിരുന്നു അത്. നാട്ടിൽ പുരോഗമന പ്രസ്ഥാനത്തിന് ചാല് കീറാൻ വന്നതാണ് എന്ന പേരിൽ ആ കാലത്ത് ആ അദ്ധ്യാപകനെ പഴയ കാലത്തെ ജന്മിയുടെ ഗുണ്ടകൾ ഒരു രാത്രി തല്ലിച്ചതച്ച് അവശനാക്കി. അമ്മയും കൂട്ടുകാരും കാണാൻ ചെന്നപ്പോൾ ആ അദ്ധ്യാപകൻ കുട്ടികളുടെ മുഖത്തേക്ക് നോക്കാതെ ഒരു പായയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു കളഞ്ഞു. പിന്നെ ആ അദ്ധ്യാപകനെ അമ്മ കണ്ടതേയില്ല. ശാസ്ത്രീയ സംഗീതം പഠിക്കാൻ പറ്റാതെ പോയ അമ്മ ചലച്ചിത്രഗാനങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു. സ്ക്കൂളിൽ പ്രാർത്ഥന ചൊല്ലുമ്പോൾ കേൾക്കാൻ മറ്റ് കുട്ടികൾ സ്കൂൾ മുറ്റത്ത് അസംബ്ലിക്ക് നിൽക്കുന്നത് പോലെ പാട്ടുപാടുന്നത് കേൾക്കാൻ ആരൊക്കെയോ ഉണ്ടെന്ന് അമ്മ മനസ്സിൽ വിചാരിക്കുന്നുണ്ടാകാം. മറ്റ് വീടുകളിൽ ഒന്നും അത്തരത്തിൽ പാട്ടുകൾ പാടുന്നവർ ഉണ്ടായിരുന്നില്ല. പാട്ടുകൾ പാടുന്നവർ പലരും അമ്മയുടെ സ്വന്തക്കാരാണ് എന്ന ചിന്തയോടെ അമ്മ പാടിക്കൊണ്ടേയിരുന്നു. ചാനൽ പരിപാടികളിലെ പാട്ടുമത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരു പാട്ടുകാരനെ ഒരു കല്യാണ വീട്ടിൽ കണ്ട് സ്വന്തമാണ് എന്ന തോന്നിച്ചയോടെ അമ്മ അടുത്തേക്ക് ചെന്നപ്പോൾ ആ പയ്യൻ അമ്മയെ ഗൗനിച്ചതേയില്ല. എഴുതിയവ വായിച്ച് സ്വന്തക്കാരാണ് എന്ന് കരുതി അടുത്തേക്ക് ചെല്ലുമ്പോൾ താല്പര്യക്കുറവ് കാണിക്കുന്ന എഴുത്തുകാരെ പോലെ തന്നെ പാട്ടുകാരും. അവർക്ക് എന്ത് ചെയ്യാൻ പറ്റും? മറ്റുള്ളവർ അവരെ എത്രമാത്രം സ്വന്തം എന്ന നിലയിൽ കാണുന്നുവെന്ന് അവർക്ക് അറിയുമോ? സ്വകാര്യതയിലേക്കും സ്വസ്ഥതയിലേക്കുമുള്ള കടന്നുകയറ്റം വല്ലതും ആയിരിക്കും അവർക്ക് അത്തരത്തിലുള്ള അടുത്തുചെല്ലലുകൾ. ആരെയൊക്കെയാണ് അവർ അത്തരത്തിൽ പ്രോത്സാഹിപ്പിക്കേണ്ടത്? ആരെന്നും എന്തെന്നും അറിഞ്ഞിട്ടാണ് മറ്റുള്ളവരെ അടുപ്പിക്കുന്നത്?

ഒറ്റക്ക് നിന്ന് ഉച്ചത്തിൽ വർത്തമാനം പറയുന്ന യുവതി ബേഗിൽ നിന്നും ചൂരിദാറും തോർത്തും അടിവസ്ത്രങ്ങളും പുതപ്പുമൊക്കെ എടുത്ത് റെയിൽവേ സ്റ്റേഷൻ്റെ മതിലിൽ ഉണക്കാൻ ഇടാൻ തുടങ്ങി. ആ തുണികൾക്ക് നനവൊന്നും ഉള്ളതായി അയാൾക്ക് പക്ഷേ ദൂരക്കാഴ്ചയിൽ തോന്നിയില്ല. എന്നിട്ടും ആ യുവതി എന്തൊക്കെയോ പറഞ്ഞു കൊണ്ട് തുണികൾ വെയിലിലേക്ക് ഇട്ടുകൊണ്ടിരുന്നു. വെയിലേക്ക് വിരിച്ചിട്ട തുണികൾ വീണ്ടും എടുത്ത് മറ്റിടത്തേക്ക് ഉറക്കെ വർത്തമാനം പറഞ്ഞു കൊണ്ട് തന്നെ മാറ്റി വിരിച്ചു. അതിനിടയിൽ യാത്രക്കാരിൽ ചിലരോട് ആ സ്ത്രീ അടുത്തേക്ക് ചെന്ന് എന്തോ ചോദിക്കുന്നുണ്ടായിരുന്നു. കാര്യമായി എന്തോ ചോദിക്കാൻ ചെല്ലുന്നതാണ് എന്ന തോന്നിച്ചയോടെ അവരിൽ പലരും ആ യുവതിയുടെ അടുത്തേക്ക് ചെല്ലുകയും എന്തോ മാനസിക പ്രയാസമുള്ള സ്ത്രീയാണ് എന്ന തിരിച്ചറിവോടെ പൊടുന്നനെ അവരവരുടെ വഴിക്ക് പോവുകയും ചെയ്തു. ആ യുവതി പക്ഷേ അതൊന്നും കാര്യമാക്കാതെ വെയിൽ മാറ്റിയിടാൻ എടുത്ത തുണികളോടെ വീണ്ടും തിരിഞ്ഞു വന്ന് ഉച്ചത്തിൽ വർത്തമാനം പറയാൻ തുടങ്ങി.

എത്ര നേരമാണ് ഒരേ കാഴ്ച തന്നെ നോക്കി നിൽക്കുക? പ്ലാറ്റ്ഫോമിലെ മറ്റാരും തന്നെ ആ യുവതിയെ നോക്കുന്നത് പോലുമില്ല. അപ്പോഴേക്കും പാറിപ്പറന്നുവന്ന് റെയിൽവേ സ്റ്റേഷൻ്റെ മേൽക്കൂരയിൽ ഒരിടത്ത് ഇരുന്ന കാക്കയെ അയാൾ ശ്രദ്ധിച്ചു. വ്യത്യസ്തതയുള്ള കാക്കയായിരുന്നു അത്. ആ കാക്കയുടെ ചിറകിൽ നിന്നും ഒരു വെള്ളത്തൂവൽ എഴുന്നു നിൽക്കുന്നുണ്ടായിരുന്നു. അയാൾ പരിസരത്ത് കണ്ട മറ്റ് കാക്കകളെ നോക്കി. അവയുടെ ചിറകുകൾ എല്ലാം ഒതുങ്ങിയാണ് ഇരിക്കുന്നത്. ആ ഒറ്റ വെള്ളത്തൂവലുള്ള കാക്കക്ക് മാത്രം ആ തൂവൽ മുകളിലേക്ക് ഉയർന്നു നിൽക്കുന്നു. അവൻ മൊബൈൽ ഫോൺ കൊണ്ട് ആ കാക്കയുടെ ഫോട്ടോ എടുത്തു. അടുത്തുള്ള ടീസ്റ്റാളിൽ നിന്നും കടക്കാരൻ അതുകണ്ടു കൊണ്ട് പറഞ്ഞു.

– വെള്ളത്തൂവലുള്ള കാക്കയല്ലേ? വെള്ളത്തൂവലുള്ള കാക്ക നല്ല കാക്കയാണ്.

എന്താണ് ആ കാക്കയുടെ നന്മ എന്നൊന്നും അയാൾക്ക് മനസ്സിലായില്ല. എന്തുകൊണ്ടാണ് മുഴുവൻ വെള്ള നിറമുള്ള കാക്കയില്ലാത്തത് എന്നായിരുന്നു അയാളുടെ വിചാരം. മുഴുവൻ വെള്ള നിറമുള്ള എലിയെയും കൂറയേയുമൊക്കെ അയാൾ കണ്ടിട്ടുണ്ട്. പക്ഷേ മുഴുവൻ വെള്ള നിറമുള്ള ഒരു കാക്കയെ അയാൾ കണ്ടിട്ടേയില്ല. അത്തരത്തിൽ ചിന്തിച്ചു കൊണ്ടിരിക്കെ ആ വെള്ളത്തൂവലുള്ള കാക്ക തിരക്കിട്ട് എങ്ങോട്ടോ പറന്നു പോയി.

അയാൾ ഉച്ചത്തിൽ ഒറ്റക്ക് വർത്തമാനം പറയുന്ന തമിഴ് യുവതിയെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ചുവന്ന പൂക്കളുള്ള മഞ്ഞ നിറമുള്ള ചുരിദാർ അണിഞ്ഞ ആ യുവതി മുടി മെടഞ്ഞിട്ടിരുന്നു. മുമ്പ് ഒറ്റക്ക് വർത്തമാനം പറഞ്ഞു കൊണ്ട് ഫൂട് ഓവർ ബ്രിഡ്ജ് കയറിയിറങ്ങി പോകുമായിരുന്ന തമിഴ് മദ്ധ്യവയസ്ക സാരിയായിരുന്നു ധരിക്കാറുണ്ടായിരുന്നത്. അല്ലെങ്കിൽ തന്നെ തീവണ്ടികളിലൊക്കെ വെച്ച് കാണാറുള്ള തൊഴിലാളികളായ തമിഴ് സ്ത്രീകൾ ഉച്ചത്തിലാണ് വർത്തമാനം പറയാറുള്ളത്. നടേശാ, ശെൽവീ, ഇങ്കെ വാങ്കോ, ഇങ്കെ ഉക്കാര് എന്നൊക്കെ അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് തീവണ്ടിയിൽ സീറ്റിലേക്ക് ഓടിയെത്തുക തന്നെ ചെയ്യുക. കൂടെയുള്ളവർ പറയുന്നതിന് അനുസരിച്ച് നിശ്ശബ്ദം തീവണ്ടിയിൽ പെരുമാറുന്ന മലയാളി സ്ത്രീകളെ പോലെയൊന്നുമല്ല തമിഴ് സ്ത്രീകൾ. ഒന്നിച്ചുള്ള പുരുഷൻമാർ എവിടെ ഇരിക്കണം എന്ന് പോലും അത്തരം യാത്രകളിൽ തീരുമാനിക്കാറുള്ളത് തമിഴ് സ്ത്രീകളാണ് എന്ന് അയാൾക്ക് തോന്നിയിട്ടുണ്ട്. വർത്തമാനങ്ങളുടെ മഴവെള്ളപ്പാച്ചിലായിരിക്കും കമ്പാർട്ടുമെൻറ് നിറയെ. പക്ഷേ അതൊക്കെ പരസ്പരം സംസാരിക്കുന്നതല്ലേ? കേൾക്കാൻ ആളില്ലെങ്കിലും ഒറ്റക്ക് ആരോടൊക്കെയോ പറയുന്നതല്ലല്ലോ.

മലയാളത്തിൽ കുട്ടിക്കാലം മുതൽ വായിച്ച് മടുത്ത് വായനയിൽ ഒരു മാറ്റം ആഗ്രഹിച്ച് അയാൾ ഇടക്ക് തമിഴ് പഠിക്കാൻ ശ്രമിച്ചിരുന്നു. അയാളുടെ കാര്യത്തിൽ ജീവിതം പോലും ഇടയിൽ ഒരുകാലം മടുത്തിട്ടുണ്ട്. എന്നിരിക്കെ, വായനയുടെ കാര്യത്തിൽ മടുപ്പ് വന്നുചേർന്നതിലാണോ അത്ഭുതം ഇരിക്കുന്നത്! രണ്ട് തമിഴ് ചെറുപ്പക്കാർ തമിഴ് പുസ്തകങ്ങളുമായി ഒരു തീവണ്ടി യാത്രയിൽ സഹയാത്രികരായി ഉണ്ടായതിനെ തുടർന്ന് തോന്നിയ വിചാരമായിരുന്നു അത്. തമിഴ് അക്ഷരങ്ങളൊക്കെ ഏകദേശം വായിക്കാൻ അറിയാം. ഇടുക്കിയിലെ തേയില തോട്ടത്തിൽ വളർന്ന ഷുലി എന്ന ഒരു പെൺസുഹൃത്ത് അക്കാലത്ത് അയാൾക്ക് ഉണ്ടായിരുന്നു. തമിഴ് നാട്ടുകാരായ തോട്ടം തൊഴിലാളികളുടെ മക്കളായിരുന്നു ഷുലിയുടെ കൂടെ പഠിച്ചിരുന്നത്. തമിഴ് മനസ്സിലാകില്ലല്ലോ എന്ന് കരുതി അവർ മലയാളം പറയാൻ ശ്രമിക്കുമ്പോൾ ഷുലി അനായാസം തമിഴ് അങ്ങോട്ട് പറയുമായിരുന്നത്രെ. കുറെ തമിഴ് അക്ഷരങ്ങളൊക്കെ ഷുലിയാണ് അയാൾക്ക് പറഞ്ഞു കൊടുത്തത്. എങ്കിലും തമിഴിലെ വാക്കുകളൊക്കെ പഠിച്ചെടുക്കാൻ അയാൾക്ക് മിടുക്ക് കുറവായിരുന്നു. നേരത്തോടെ പഠിച്ചെടുക്കണം എന്ന് കരുതുമെങ്കിലും ആ ആഗ്രഹം നീണ്ടുനീണ്ടു പോകുന്നു എന്നല്ലാതെ സാധിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഷുലിയുടെ കാര്യവും വലിയ രസമായിരുന്നു. എന്തെങ്കിലും ടെൻഷൻ വരുമ്പോഴൊക്കെ ഷുലി കടലാസ് എടുത്ത് കവിതകൾ എഴുതുമായിരുന്നു. ഷുലിയുടെ ടെൻഷൻ കവിതകൾ എന്ന് അവയെ അയാൾ കളിയാക്കും. മറ്റാരെയും അത്രമാത്രം ആ കവിതകൾ കാണിക്കുകയൊന്നുമില്ല. വളരെ അടുപ്പമുള്ളവർക്ക് മാത്രം വായിക്കാൻ കൊടുത്താലായി. ഒരു ടെക്സ്റ്റയിൽസിൻ്റെ കവറിൽ ഭദ്രമായി അതുവരെ എഴുതിയ പല ടെൻഷൻ കവിതകളും ഷുലി ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് പരീക്ഷ അടുക്കുമ്പോഴും റിസൾട്ട് അറിയുമ്പോഴുമൊക്കെ ധാരാളം ടെൻഷൻ കവിതകൾ ഷുലി എഴുതിയിട്ടുണ്ടത്രെ. അതുമാത്രമല്ല കാര്യം. കോളേജിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ ഒന്നിച്ചുണ്ടായിരുന്ന ഒരു പെൺകുട്ടി ചില കവിതകൾ എടുത്തു കൊണ്ടുപോയി സ്വന്തം പേരിൽ പുസ്തകമാക്കി വലിയ രീതിയിൽ പുസ്തക പ്രകാശനമൊക്കെ നടത്തിയിട്ടുണ്ടത്രെ. കൂട്ടുകാരികൾ വഴി കിട്ടിയ പുസ്തകം നോക്കുമ്പോൾ നിറയെ സ്വന്തം കവിതകൾ. എഴുത്ത് ചിലർക്ക് അങ്ങനെയാണ്. പട്ടാപ്പകൽ തന്നെ മോഷ്ടിച്ചു പോകും. പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ തന്നെ സാമർത്ഥ്യക്കാർ കൊണ്ടുപോയതല്ലേ, അതൊക്കെ അത്രയേയുള്ളു എന്നൊരു വിചാരം മാത്രമേ മറ്റുള്ളവർക്ക് കാണുകയുള്ളു. അവരവരുടെ എഴുത്ത് മറ്റുള്ളവർക്കിടയിലേക്ക് സ്വന്തം പേരിൽ എത്തിക്കാനുള്ള കഴിവ് ഇല്ലാത്ത വ്യക്തി എന്ന തോന്നിച്ചയും മറ്റുള്ളവരിൽ നിന്നും ഉണ്ടായെന്ന് വരും. എങ്ങും എത്താത്ത വിധം എഴുതുന്ന മറ്റൊരു വ്യക്തി എന്ന നിലക്കും നല്ലൊരു സുഹൃത്ത് എന്ന നിലക്കും ഷുലിയെ പച്ചച്ചുവപ്പൻ നീലവാലന് വലിയ കാര്യമാണ്.

ഒരു ദിവസം ഒരു ലോക്കൽ തീവണ്ടി സ്റ്റേഷനിൽ വെച്ച് ഒരു ചെറുപ്പക്കാരനെ അയാൾ കണ്ടു. മുഷിഞ്ഞ വസ്ത്രമായിരുന്നു ആ ചെറുപ്പക്കാരൻ ധരിച്ചിരുന്നത്. എത്രയോ ദിവസങ്ങളായിരുന്നു ആ ചെറുപ്പക്കാരൻ കുളിച്ചിട്ട് എന്ന് തോന്നി. തുണിസഞ്ചിയിൽ നിറയെ എഴുത്തുകളായിരുന്നു. സ്വന്തമായി എഴുതിയ എന്തൊക്കെയോ എഴുത്തുകൾ. അവയിൽ ചിലത് റെയിൽവേ സ്റ്റേഷൻ്റെ വെറും നിലത്ത് ഇരുന്നു കൊണ്ട് ആ ചെറുപ്പക്കാരൻ വായിക്കുകയായിരുന്നു. ഇടയിൽ എന്തൊക്കെയോ എഴുതുന്നുമുണ്ട്. തെല്ല് ദൂരത്ത് നിന്നും അയാൾ അത് നോക്കി നിന്നു. പല നാളുകളിലായി എഴുതി വീട്ടിലെ മേശവലിപ്പുകളിലും അലമാരയിലുമൊക്കെ വെച്ച പല കടലാസുകളും നോട്ടുപുസ്തകങ്ങളും അയാൾക്ക് ഓർമ്മ വന്നു. സത്യത്തിൽ ചിലരെ സംബന്ധിച്ച് എന്തൊരു ഭ്രാന്താണ് എഴുത്ത്! കുറച്ചു നേരം ആ കാഴ്ച നോക്കി നിന്നതിന് ശേഷം പ്ലാറ്റ് ഫോമിൻ്റെ സൗകര്യപ്രദമായ ഭാഗത്തേക്ക് അയാൾ നടന്നു നീങ്ങി.

മുമ്പ് ഉച്ചത്തിൽ തമിഴിൽ പലതും പറഞ്ഞു നടന്നിരുന്ന ആ മദ്ധ്യവയസ്ക എവിടേക്കാവും പോയിട്ടുണ്ടാകുക? കോവിഡ് കാലത്ത് ആ സ്ത്രീക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്ന് കാണുമോ? എന്താണ് പിന്നീട് കാണാതായത്? അത്തരത്തിൽ പലതും ചിന്തിച്ച് ഉച്ചത്തിൽ പലതും പറയുന്ന യുവതിയെ അയാൾ വീണ്ടും നോക്കി. ഇരുണ്ട നിറത്താൽ പഴക്കം തോന്നിക്കുന്ന ഒരു തോർത്ത് ഒരിടത്തെ വെയിലിൽ നിന്ന് മറ്റൊരിടത്തെ വെയിലേക്ക് ഉച്ചത്തിൽ പലതും പറഞ്ഞു കൊണ്ട് മാറ്റുകയായിരുന്നു ആ യുവതി. അപ്പോഴേക്കും ഒരൊറ്റത്തൂവൽ വെള്ള നിറമുള്ള കാക്ക തിരിച്ചു വന്നു. അയാളുടെ അടുത്തുണ്ടായിരുന്ന റെയിൽവേ സ്റ്റേഷനിലെ വലിയ ഇരുമ്പ് തൂക്കിൻ്റെ മുകളറ്റത്ത് അത് വന്നിരുന്നു. ആ ഇരുമ്പ് തൂക്കിൽ ഡിലാപ്പിഡേറ്റഡ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എത്രയെത്ര സാധനങ്ങളുടെ തൂക്കം നോക്കിയ ഉപകരണമായിരിക്കും അത്. ഉപയോഗശൂന്യമായി കിടക്കുകയാണ്. ആ കാക്ക ഇരിക്കുന്ന ഇടത്തു നിന്നും ഒന്നുയർന്ന് മറുഭാഗത്തേക്ക് ചാടിയിരുന്നു. അതിൻ്റെ ചിറകിൽ ആ വെള്ളത്തൂവൽ പൊങ്ങിത്തന്നെ ഇരിക്കുകയാണ്. ആ തൂവൽ പൊഴിഞ്ഞു പോയാൽ മറ്റേതൊരു കാക്കയെ പോലെയും ആ കാക്കയും ഒരു സാധാരണക്കാക്ക ആകുമായിരുന്നു. പക്ഷേ ആ വെള്ളത്തൂവൽ മുകളിലേക്ക് മുഴച്ച് നിൽക്കുകയല്ലേ? തൻ്റെ എഴുത്തും വായനയും പോലെ അതും മുഴച്ചു നിൽക്കുന്നു എന്നൊരു തോന്നിച്ച അയാളിലുണ്ടായി. അപ്പോഴേക്കും ഒരു ഗുഡ്സ് വണ്ടി പാളത്തിലൂടെ ഒരേ തരം കാഴ്ചകൾ കുറച്ചേറെ നേരം കാണിച്ച് ഓടിപ്പോയി. പ്ലാറ്റ് ഫോമിൽ ആ വണ്ടി തീർത്ത ശബ്ദങ്ങൾക്കും ചലനങ്ങൾക്കുമിടയിൽ ആ വെള്ളത്തൂവലുള്ള കാക്ക എങ്ങോട്ടോ വീണ്ടും പറന്നു പോയി.

ചിലരൊക്കെ കാക്കകളെ കാക്കകളുടെ ശബ്ദത്തിൽ കരഞ്ഞു വിളിക്കുന്നതായി കേട്ടിട്ടുണ്ട്. എങ്ങുനിന്നെന്നില്ലാതെ കാക്ക ശബ്ദം കേട്ട് പാറിപ്പറന്ന് വരുന്ന കാക്കകൾ. അതേപോലെ കാക്കകളെ വിളിച്ചു വരുത്തിയാൽ ആ വെള്ളത്തൂവലുള്ള കാക്കയും തിരിച്ചു വരുമായിരിക്കാം. പക്ഷേ തനിക്ക് അതിനുള്ള കഴിവില്ലാതെ പോയല്ലോ എന്നയാൾ വെറുതെ വിചാരപ്പെട്ടു. ആകെയുള്ള കഴിവ് എന്തൊക്കെയോ എഴുതുക എന്നത് മാത്രമാണ്. പക്ഷേ അയാൾ എഴുതുമ്പോൾ വായനക്കാർ ആകർഷിക്കപ്പെട്ട് വരുന്നതേയില്ല. എന്തിനാണ് അയാൾ എഴുതുന്നത്? ഒരു അർത്ഥവുമില്ലാതെ വർഷങ്ങളായി എന്തൊക്കെയോ എഴുതുകയാണ്.

വെള്ളത്തൂവലുള്ള കാക്ക നല്ല കാക്കയാണ് എന്ന് പറഞ്ഞ സ്റ്റാളുകാരൻ്റെ അടുത്ത് നിന്നും അയാൾ ഒരു ചായ വാങ്ങിക്കുടിച്ചു. ചായ കുടിക്കുന്നതിനിടയിൽ ഒറ്റക്ക് ഉച്ചത്തിൽ വർത്തമാനം പറയുന്ന സ്ത്രീയെ കാണിച്ച് അയാൾ സ്റ്റാളുകാരനോട് ചോദിച്ചു.

– എന്താണവർ പറയുന്നത്?

സ്റ്റാളുകാരൻ തമിഴ് യുവതി ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് തുണി വിരിക്കുന്ന കാഴ്ചയിലേക്ക് ഒന്ന് നോക്കിക്കൊണ്ട് ചായപ്പാത്രങ്ങൾ അടുക്കുന്നതിനിടയിൽ പറഞ്ഞു.

– അങ്ങനെ ആരൊക്കെ വരുന്നു, പോകുന്നു. അതൊക്കെ നോക്കാൻ എവിടെ നേരം?

നേരിട്ട് കൊണ്ടു നൽകുമ്പോൾ തൻ്റെ പുസ്തകം വായിക്കാൻ താല്പര്യം കാണിക്കാത്തവരെ അയാൾ അപ്പോൾ വെറുതെ ഓർത്തു. ആരൊക്കെയോ എന്തിലൊക്കെയോ എഴുതുന്നു. ആരാണ് അവ എല്ലാം ഇരുന്ന് വായിക്കുന്നത്? വായിച്ചാൽ സമയനഷ്ടം വരില്ല എന്ന് തോന്നുന്നവർ എഴുതുന്നത് വായനക്കാരിൽ കൂടുതൽ പേരും വായിക്കുന്നു. താൻ ആ കൂട്ടത്തിൽ അത്രയൊന്നും പെടുന്ന ഒരാളല്ല എന്ന് അയാൾ വിചാരപ്പെട്ടു.

അപ്പോഴേക്കും അയാൾക്ക് പോകേണ്ട തീവണ്ടി വരുന്ന കാര്യം അനൗൺസ് ചെയ്യാൻ തുടങ്ങി. തീവണ്ടി പ്ലാറ്റ് ഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തുകയും ചെയ്തു. ഒറ്റക്ക് ഉച്ചത്തിൽ പലതും പറയുന്ന ആ തമിഴ് യുവതിയെ അയാൾ തീവണ്ടിയിൽ കയറി മറുഭാഗത്തെ വാതിലിന് അടുത്തെത്തി വെറുതെ നോക്കി. പലതും പറഞ്ഞു കൊണ്ട് തുണികൾ മാറ്റിയിടുന്ന തിരക്കിൽ തന്നെയാണ് ആ യുവതി. തിരക്കില്ലാത്ത കമ്പാർട്ടുമെൻ്റ് ആയിരുന്നതിനാൽ അയാൾ ഒരിടത്ത് വന്നിരുന്നു. മൊബൈൽ ഫോൺ എടുത്ത് എന്തിനാണ് ഒറ്റക്ക് ഉച്ചത്തിൽ പലതും പറയുന്നത് എന്ന ചിന്തയോടെ താൻ ഏറെ സമയം ചിലവഴിക്കുന്ന സമൂഹമാദ്ധ്യമത്തിൽ നിന്നും അയാളുടെ അക്കൗണ്ട് നീക്കം ചെയ്തു. അയാൾ ഇല്ലാതാകുന്ന വേളയിൽ അപൂർവ്വം ചിലർ സമൂഹ മാദ്ധ്യമത്തിൽ നല്ല വാക്കുകൾ പറഞ്ഞെന്ന് വരാം. പക്ഷേ അതൊന്നും അയാൾ കാണുകയില്ലല്ലോ. ഒരിക്കലും കാണാൻ സാദ്ധ്യതയില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി അക്കൗണ്ട് കാത്തുവെക്കേണ്ടതായ കാര്യമെന്ത്? താൻ ഏറിയ സമയവും പുസ്തകങ്ങൾക്ക് ഇടയിൽ ജീവിച്ച മനുഷ്യൻ മാത്രമാണ്. വിവിധ നാടുകളും വിവിധ നാട്ടുകാരെയും യഥേഷ്ടം കണ്ട വ്യക്തിയൊന്നുമല്ല. ഇട്ടാവട്ടങ്ങളിൽ കറങ്ങുന്ന ഒരു സാധാരണ മനുഷ്യൻ മാത്രം. വായിക്കുന്ന പുസ്തകങ്ങളിൽ നിന്നും കാണുന്ന സിനിമകളിൽ നിന്നുമൊക്കെ എന്തൊക്കെയോ പറയുന്നു എന്നല്ലാതെ വേറിട്ട രീതിയിൽ താൻ യാതൊന്നും എഴുതുന്നില്ല തന്നെ. ദൂരെയിടങ്ങളിലൊക്കെ പോയി അവിടങ്ങളിലെ കഥകൾ പറയാനൊന്നും തനിക്ക് ഒരു കാലത്തും പറ്റുമെന്ന് തോന്നുന്നുമില്ല. അയാളുടെ ഇട്ടാവട്ടക്കഥകളിൽ ആർക്കെന്ത് താൽപര്യം വരാനാണ്? വായിച്ച കാര്യങ്ങൾ പോലെ എന്തൊക്കെയോ എഴുതി നോക്കുന്നു. അത്രമാത്രം. ഒരാൾ ഒറ്റക്ക് നിന്ന് എന്തൊക്കെയോ പറയുന്നു. അല്ലാതെന്ത്? ആരൊക്കെയോ എന്തൊക്കെയോ ചെവിയിൽ പറയുന്നത് പോലെ തോന്നുന്നുണ്ടോ എന്ന് മുമ്പ് സൈക്യാർട്രിസ്റ്റ് അയാളോട് ചോദിച്ചത് ഓർമ്മ വന്നു. ഇല്ലെന്ന് അയാൾ മറുപടി നൽകി. പക്ഷേ ഒറ്റക്ക് നിന്നും നടന്നും പലരോടും പലതും അയാൾ സംസാരിക്കാറുണ്ടായിരുന്ന കാര്യം സൈക്യാർട്രിസ്റ്റിനോട് അയാൾ പറഞ്ഞതേയില്ല. നേരിൽ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാത്തവരോട് അയാൾ എന്തൊക്കെ ഏതൊക്കെ കാര്യങ്ങൾ ഒറ്റക്ക് പറഞ്ഞിരിക്കുന്നുവെന്നോ. ആൾക്കൂട്ടത്തിൽ നിൽക്കുമ്പോഴും ഒറ്റയാണ് താനെന്ന് തോന്നുന്ന ഒരു മനുഷ്യന് അത്തരത്തിലല്ലേ കാര്യങ്ങൾ ചെയ്യാൻ പറ്റുകയുള്ളു. നേരിട്ട് പറയുമ്പോൾ പറയുന്ന കാര്യങ്ങൾ മനസ്സിലാകാത്ത പലരോടും മനസ്സിൽ ഒന്നിച്ചിരുന്ന് സംസാരിക്കുന്നതായി സങ്കൽപ്പിച്ച് വായിച്ച കാര്യങ്ങളൊക്കെ ഉദ്ധരിച്ചു കൊണ്ട് ഘനഗംഭീരമായി സംസാരിക്കുക. നേരിട്ട് സംസാരിക്കുമ്പോൾ അയാൾ പറയുന്ന ഉദ്ധരണികൾ സൃഷ്ടിച്ചവരെ പത്രങ്ങളിലും മറ്റും വായിച്ച് അറിയുമെങ്കിൽ തന്നെയും അറിയുമെന്ന് കേൾക്കുന്നവർ സമ്മതിച്ചു തരണമെന്നില്ല. അയാൾ ഓരോന്ന് വായിക്കുന്നതിന് അവർ എന്ത് വേണമെന്ന് അവർ ചോദിച്ചെന്നിരിക്കും. സാധാരണക്കാർ വായിക്കുമ്പോഴുള്ള വല്ലാത്തൊരു പ്രശ്നമാണത്. വലിയ മനുഷ്യർ വായിച്ചറിഞ്ഞ കാര്യങ്ങൾ പറയുന്നത് കേൾക്കാനേ ഏതൊരാൾക്കും താല്പര്യം കാണൂ. സാധാരണക്കാർ വായിച്ചറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ വായിച്ച് വഴി തെറ്റിപ്പോയതാണ് എന്നേ പറയൂ. സമൂഹമാദ്ധ്യമത്തിലെ അയാളുടെ എഴുത്തുകളെയും അത്തരത്തിൽ മാത്രമേ കാണാൻ വഴിയുള്ളു. കുഞ്ഞൻ ഉറുമ്പ് എടുത്താൻ പൊന്താത്ത വലിയ എന്തോ എടുത്ത് പോകുന്നു. അത്ര തന്നെ. സമൂഹമാദ്ധ്യമത്തിലെ സ്വന്തം അക്കൗണ്ട് നീക്കം ചെയ്യുമ്പോൾ അയാൾക്ക് മുഴച്ചു നിൽക്കുന്നതും ചേർച്ചയില്ലാത്തതുമായ അധികപ്പറ്റ് പോലുള്ള ഒരു വെള്ളത്തൂവൽ പറിച്ച് കളയുന്നത് പോലെ അനുഭവപ്പെട്ടു. ഒന്നിനുമല്ല. കുറച്ചുകാലം യാതൊന്നിനെ പറ്റിയും മറ്റുള്ളവരോട് പരക്കെ പറയാതെ ജീവിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.

അയാൾക്ക് മുമ്പിൽ ഇരിപ്പുണ്ടായിരുന്ന പെൺകുട്ടി മൊബൈൽ ഫോണിൽ വന്ന കോൾ എടുത്ത് തമിഴിൽ വളരെ പതുക്കെ മനോഹരമായി സംസാരിക്കാൻ തുടങ്ങി. ഫോൺ ചെയ്യുന്ന രീതി വെച്ച് മറുഭാഗത്തുള്ളത് ആ പെൺകുട്ടി സ്നേഹിക്കുന്ന ചെറുപ്പക്കാരനാണ് എന്ന് അയാൾക്ക് തോന്നി. കേൾക്കാൻ ഇമ്പമുള്ള ഒരു തമിഴ് ഗാനം പോലെ അവളുടെ വർത്തമാനം അയാൾക്ക് അനുഭവപ്പെട്ടു. സാകൂതം കേൾക്കാൻ ഒരാൾ ഉണ്ടെങ്കിൽ പറയുന്ന വർത്തമാനങ്ങൾക്ക് എന്തൊരു ഭംഗിയാണ്! അനന്തരം അയാൾ തീവണ്ടിയുടെ ജാലകത്തിലൂടെ പുറകിലേക്ക് മറയുന്ന കാഴ്ചകൾ നോക്കിയിരിക്കാൻ തുടങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...