ഒറ്റച്ചോദ്യം

0
280
ks-krishnakumar-kavitha-ottachodyam-fb

കെ എസ്‌ കൃഷ്ണകുമാർ

നേരത്തെയെത്തി.
താക്കോൽ
അവളുടെ കയ്യിലാണ്.

താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ
പിടിച്ചങ്ങനെ
നിൽക്കുമ്പോൾ
പൊടുന്നനെ
തെറിച്ചുപോയി
ചിന്തയുടെ
ഒരു ചുഴലിയിൽ
വർഷങ്ങൾ
മുന്നിലേക്ക്‌.

വീടിനുമുന്നിൽ
അന്യനായി
ആത്മാവായി
വന്നു നിൽക്കുന്നതുപോലെ,
അകത്തേക്ക്‌
കടക്കാനാകാതെ
ജീർണ്ണിച്ച
ചീർത്ത
ചിതലരിച്ച
വീടും
മുറ്റവും
ഓർമ്മകളും
മണങ്ങളും
തിങ്ങിനിറഞ്ഞ്‌
നനയ്ക്കാതെ
ഉണങ്ങിപ്പോയ ചെടികളും
പുരപ്പുറത്തോളം
വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും
മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും
കാലടികൾ വറ്റിയ മുറ്റവും
അക്കാലമത്രെയുമടിച്ച
ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ
ചുമരുകൾക്കുള്ളിലെ അസ്ഥികൾ
നിഴലിക്കുന്ന വീടും
കാറ്റ്‌ കൊന്നിട്ട
ഓലപ്പട്ടകളും
മരക്കൊമ്പുകളും
പട്ടടപ്പുതപ്പിട്ട്‌
രക്തം വാർന്ന ഞരമ്പുകൾ പാഴ്ച്ചെടിപ്പടർപ്പുകളുണങ്ങിയതിനുള്ളിൽ
ശുഷ്കഗർഭം അടുക്കളക്കിണറരമതിലും
അനുസരണയറ്റ്‌ കൂട്ടം തെറ്റി
അവറ്റയുടെ ഇഷ്ടത്തിനിരിക്കുന്ന മേൽക്കൂരയോടുകളും
ഇടയിലൂടെ
ജാരന്മാർ
തല പൊക്കും പോലെ
അരണമരപ്പട്ടിക്കീരികളും അകത്തളത്തിലോ കിടപ്പുമുറിയേതിലോ
ആരോ കിടന്ന് ഊർദ്ധ്വൻ വലിക്കുന്നതുപോലെ വീടിന്റെയുള്ളിലേക്കൊലിച്ചിറങ്ങുന്ന പോക്കുവെയിൽവള്ളിയും
തൈലക്കുപ്പികളും മൂത്രപ്പാത്രവും മരണവും എള്ളും നാക്കിലയും ദർഭയും മൺകുടുക്കയും പച്ചമാവിൻതടിക്കീറുകളും അവസാനരണ്ടിറ്റ്‌ ജലവുമൊക്കെ തട്ടിമുട്ടി
ഗെയ്റ്റഴികളും കടന്ന്
ചെരിപ്പൂരി വച്ച്‌
കാൽ കഴുകി പടികൾ ‌കയറിച്ചെന്ന് വാതിൽപ്പലകകളിൽ തലയിടിച്ച്‌
കാഴ്ചകൾ കിതയ്ക്കുമ്പോൾ,
പേടിപ്പിച്ചു കളഞ്ഞു
പുറകിൽ നിന്ന്
അവളുടെ ചോദ്യം,
നേരത്തെയെത്തുമെങ്കിൽ
പറയാതിരുന്നതെന്തേ?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here