പുതിയ കവിത

0
914

ഷഹൽ സാദിഖ്

സമാശ്വാസ
വാക്കുകളുമായി
അന്നാരും എന്റെയടുത്തേക്ക്
വരേണ്ടതില്ല.

വേണമെങ്കിൽ
അവസാനത്തെ
അത്താഴം പോലെയൊന്ന്
കൂടാം, അതിന് ശേഷവും
ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം.

കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ
പ്രണയത്തെ മാത്രമാണ്.

ഹൃദയത്തിലെപ്പഴേ
അതിന് മരണം
സംഭവിച്ചു എന്നത്
തികച്ചും യാദൃശ്ചികം
മാത്രമാണ്.

തികട്ടി വരുന്ന
ഓർമകൾക്കിടയിലൂടെ
ഞാനവിടം സന്ദർശിക്കാറുണ്ട്.

ഒരു നേരം
നിശബ്ദമായി നിന്ന്
പ്രാർത്ഥിക്കാറുണ്ട്
അത്രയും മതി.
കൂടുതലായൊന്നും
ആഗ്രഹിക്കരുത്.

മെയ്മാസപ്പൂക്കൾക്ക്
മണ്ണിൽ വീണാത്മഹത്യ
ചെയ്യാൻ മറ്റൊരു
കാരണം കൂടിയായി
എന്നറിഞ്ഞതിൽ ഞാൻ
വളരെയേറെ കൃതാർത്ഥനാണ്.

കൃത്യമായ മറുപടി
യൊന്നും എനിക്ക്
ലഭിച്ചിരുന്നില്ലല്ലോ.
ഇനിയെങ്ങോട്ടാ
ണെന്നൊന്ന് ആലോചിക്കണം

ഒരുപാട് നേരം
ഈ ശവക്കല്ലറയ്ക്കടുത്ത്
നിൽക്കാൻ കഴിയില്ലത്രെ.
ശരിയാണ് അവർക്കതടച്ചു
പൂട്ടേണ്ടതുണ്ട്.

അവിടുന്നിറങ്ങിയപ്പോൾ
നേരിയ ചെഞ്ചോപ്പ്
പടർന്നിട്ടുണ്ട് ചുറ്റും.
ഇറങ്ങാൻ നേരം മഴയും
തുടങ്ങി.

ഒരുപാട് പൂക്കൾ
ആ വഴിയിൽ ആത്മഹത്യ
ചെയ്തോ എന്നതോന്നലിനെ
ഉടൽ വേർപെടുത്തി
അകലേക്ക് വലിച്ചെറിഞ്ഞ്
വീട്ടിലേക്ക് നടന്നു.

കാരണം,
പുതിയ കവിതക്കുള്ള
വിഷയം കിട്ടിയ
സന്തോഷം ഒരിക്കലും
പറഞ്ഞറിയിക്കാൻ
കഴിയാത്തതാണ്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here