നിധിന്‍ വി.എന്‍.
ജെ.കെ. റൗളിംഗ്, ആ പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എഴുത്തുകൊണ്ട് വിസ്മയ ലോകം കാട്ടിതന്ന എഴുത്തുകാരി. അത്രമേല്‍ നിരാശപടരുന്ന നിമിഷങ്ങളില്‍ അവരെ വായിക്കുമ്പോള്‍ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു. സ്വയം കുട്ടിയാകുന്നു. വിസ്മയങ്ങളില്‍ മനസുടക്കി വേദനകള്‍ മറന്നു പോകുന്നു. ബാല്യത്തിലേക്ക് തിരിച്ചുപോകാന്‍ തോന്നുമ്പോള്‍ ഞാന്‍ അവരിലേക്ക് പ്രവേശിക്കും. പിന്നെ ഹാരിയുടെ കൂടെ സഞ്ചരിക്കും. നൂലുപൊട്ടിയ പട്ടത്തെ എത്ര വിദഗ്ദമായാണ് പറത്തുന്നത്. ചിലര്‍ എഴുത്തുകൊണ്ടും, ജീവിതംകൊണ്ടും നമ്മെ വിസ്മയിപ്പിക്കും. അത്തരം ഒരാളാണ് ജെ.കെ. റൗളിംഗ്.
ഒറ്റമുറിക്കുള്ളിലെ ദാരിദ്ര്യത്തില്‍ നിന്ന് റൗളിംഗ് എഴുതിത്തുടങ്ങിയതാണ് ഹാരിപോട്ടര്‍. വട്ടകണ്ണടയും നെറ്റിയില്‍ മുറിപ്പാടുമായി എത്തിയ ബാലന്‍ ലോകം കീഴടക്കുകയായിരുന്നു. ജെ.കെ. റൗളിംഗ് എന്ന ബ്രിട്ടീഷ് എഴുത്തുകാരി തന്റെ ദാരിദ്ര്യത്തെ മറികടന്ന് വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മാറി. എട്ടു പ്രസാധകര്‍ നിരസിച്ച നോവല്‍, 1997-ല്‍ ബ്രിട്ടനിലെ ബ്ലൂംസ്ബെറി പ്രസിദ്ധീകരിച്ചു. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേര്‍സ് സ്റ്റോണ്‍ 73 ഭാഷകളിലായി 500 മില്യന്‍ കോപ്പികള്‍ ആണ് വിറ്റുപോയത്. തുടര്‍ന്ന് നോവലിന് തുടര്‍ച്ചകള്‍ ഉണ്ടായി. 8 ഭാഗങ്ങളായി പുറത്തിറങ്ങിയ നോവലും, നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രങ്ങളും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യ രണ്ടുചിത്രങ്ങളുടെ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തതും റൗളിംഗ്
ആയിരുന്നു.
1965 ജൂലൈ 31-ന് പീറ്റർ ജെയിംസ് റൗളിംഗിന്റെയും ആനി റൗളിംഗിന്റെയും മകളായാണ് ജെ.കെ. റൗളിംഗ് ജനിച്ചത്. ചെറുപ്പം മുതല്‍ മാന്ത്രിക കഥകള്‍ എഴുതിക്കൊണ്ടിരുന്ന അവര്‍ 1990-ല്‍ മാഞ്ജസ്റ്ററില്‍ നിന്നും ലണ്ടന്‍ വരെ നടത്തിയ തീവണ്ടി യാത്രയാണ് ഹാരിപോട്ടര്‍ എഴുതാനുള്ള പ്രചോദനമായത് എന്ന് അവര്‍ പറയുന്നു.