ഭീതി പടർത്താതിരിക്കുക, ആശങ്കയും

0
1146

കേരളം ഇന്നേവരെ വലിയ ദുരന്തങ്ങൾ നേരിട്ടിട്ടില്ല. ആയതിനാൽ തന്നെയാവണം ആഘോഷിക്കാൻ വേണ്ടി ദുരന്തങ്ങളെ കാത്തിരിക്കുന്നത്. അത്യാഹിതങ്ങൾ പോലും ‘ആദ്യം റിപ്പോർട്ട് ചെയ്‍തത് ഞങ്ങളാണ്’ എന്ന അവകാശവാദവുമായി വരുന്ന മാധ്യമങ്ങൾ നമുക്ക് ഉണ്ടായി പോയത് അതുകൊണ്ടാവണം. അവരെ കണ്ടു പഠിച്ചിട്ട് തന്നെയാവണം ‘സമൂഹ മാധ്യമ പ്രവർത്തകരും’ ആവേശം കാണിക്കുന്നത്.

ഡാമില്‍ സംഭരണ ശേഷി കഴിഞ്ഞാല്‍ സുരക്ഷിതമായ തോതില്‍ വെള്ളം ഒഴുക്കി കളയല്‍ ഒരു സ്വാഭാവിക പ്രതിഭാസമാണ്. കേരളത്തില്‍ മുൻപ് ചെയ്തതുമാണ്. കൃത്യമായും ശാസ്ത്രീയമായും വിദഗ്ദരുടെ മേല്‍നോട്ടത്തിലും ചെയ്യുന്ന കാര്യം. ഭീതി പടർത്തുകയല്ല വേണ്ടത്. ഭരണകൂടത്തിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്.

‘ഡാം തുറന്നാല്‍ നൂറുകണക്കിന് പേര്‍ ചത്തൊടുങ്ങുമെന്നും മീനുകളുടെ ചാകരവരുമെന്നും’ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ സഹപ്രവർത്തകരെ ഓർത്ത് സ്വയം ലജ്ജിക്കുന്നു. വ്യാജ വാർത്തകൾ അനാവശ്യ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ട്. മുൻപ് ‘നിപ്പ’യുടെ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ഭീകരമായി.

രാഷ്ട്രീയ പകപോക്കലിന്റെ സമയവും അല്ലയിത്. പിണറായി വിജയനെയും എംഎം മണിയെയും കേവലം നിങ്ങളുടെ വിരുദ്ധ പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കന്മാരായി മാത്രം കാണാതിരിക്കുക, ഈ അവസ്ഥയിൽ എങ്കിലും. അവർ യഥാക്രമം കേരളത്തിന്റെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണ്. അതുപോലെ, പോരായ്മകൾ ചൂണ്ടി കാണിക്കുമ്പോഴേക്ക് ഇതാ ഇവർ ഞങ്ങളുടെ പാർട്ടിയെ വിമർശിക്കുന്നു എന്നും പറഞ്ഞ് ഓടാതെയും ഇരിക്കുക. വിമർശിക്കുന്നത് സർക്കാർ സംവിധാനങ്ങളെയാണ്. നമ്മുടെ സർക്കാരിനെ. കക്ഷിരാഷ്ട്രീയത്തെയല്ല.

നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത് ഓറഞ്ച് അലർട്ട് ആണ്. അതിജാഗ്രതാ നിർദേശം. അതിന്റെ അർത്ഥം ഏതു നിമിഷവും ഷട്ടറുകൾ തുറക്കുമെന്നല്ല. അതിന് ശേഷം, റെഡ് അലർട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന്‍, പ്രദേശവാസികൾക്ക് നിർദേശം നൽകിയതിന് ശേഷം പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കുകയുള്ളൂ.

ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സുരക്ഷാ ക്രമീകരണവും മുൻകരുതലുകളും പൂർത്തിയാക്കി, ദുരന്ത നിവാരണ സേനയടക്കം പൂർണ്ണ സജ്ജമാണ്. ജലനിരപ്പ് രണ്ടടി കൂടി ഉയർന്നാൽ (2397 / 2399) മാത്രമേ അതീവ ജാഗ്രത നിർദേശം (റെഡ് അലർട്ട്) പ്രഖ്യാപിക്കുകയുളളൂ. ഷട്ടറുകള്‍ തുറന്നാല്‍ ആദ്യം മാറ്റിപ്പാര്‍പ്പിക്കേണ്ട 100 ഓളം കുടുംബങ്ങള്‍ക്കുള്ള ക്യാമ്പുകള്‍ സജ്ജമാണ്. ആദ്യം 200 കെട്ടിടങ്ങളേയാണ് വെള്ളമൊഴുക്ക് ബാധിക്കുക. ഇവര്‍ക്ക് നേരത്തേ തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സെൻസേഷനുകൾക്ക് വേണ്ടി ആധികാരികം അല്ലാത്ത വാർത്തകൾ ചെയ്യുന്ന മാധ്യമങ്ങൾ ചിലപ്പോൾ ഖേദം പ്രകടിപ്പിച്ചു തടിതപ്പിയേക്കാം. പക്ഷെ, ലൈക്കും ഷെയറും കിട്ടാൻ വേണ്ടി അനാവശ്യ പോസ്റ്റ് ഇടുന്നവർ സൂക്ഷിക്കുക. നിങ്ങൾ നിരീക്ഷണത്തിലാണ്.  ഡാമുമായോ, ഈ വാർത്തയുമായോ ബന്ധപ്പെട്ട് പൂർണ്ണ അറിവുകളില്ലാതെ പ്രചരിപ്പിക്കുന്ന എല്ലാ വാർത്തകളും നിരീക്ഷണത്തിലാണ്. ജനങ്ങളെ ഭീതിയിലാക്കുന്നതോ, തെറ്റായതോ ആയ വാർത്തകൾ നിങ്ങളെ നിയമനടപടികളിലേക്കും, ജാമ്യമില്ലാ കേസുകളിലേക്കും എത്തിച്ചേക്കാം.

ഇടുക്കി അണക്കെട്ട്‌ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ മാത്രം ഉപയോഗിക്കുക.

1. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌.

https://m.facebook.com/KeralaStateDisasterManagementAuthorityksdma/

2.മുഖ്യമന്ത്രിയുടെ പേജ്‌:

https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌.

https://www.facebook.com/mmmani.mundackal/

4.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌.

https://www.facebook.com/collectoridukki/

5.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌.

https://www.facebook.com/dcekm/

6.ആരോഗ്യ ജാഗ്രതയുടെ പേജ്‌.

https://m.facebook.com/arogyajagratha/

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍

എറണാകുളം – 0484-1077 (Mob: 7902200300, 7902200400)

ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)

തൃശൂര്‍ –  0487-1077, 2362424 (Mob: 9447074424).

ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം MW (AM Channel): 1161 kHz

ആലപ്പുഴ MW (AM Channel): 576 kHz

തൃശൂര്‍ MW (AM Channel): 630 kHz

കോഴിക്കോട് MW (AM Channel): 684 kH

നമുക്ക് ഒന്നിച്ചു നേരിടാം. വീ ഷാൾ ഓവർ കം.

 

© എഡിറ്റർ, ആത്മ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here