മുനവെച്ച വാക്കുകകളുടെ ഒടേതമ്പുരാൻ

0
184

(ലേഖനം)

യാസീൻ വാണിയക്കാട്

അരുന്ധതി റോയ്, നാല്പത്തിയഞ്ചാമത് യൂറോപ്യൻ എസ്സേ പ്രൈസിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആസാദി എന്ന പേരിലുള്ള ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് അവാർഡ്.
ഫിക്ഷനോ നോൺഫിക്ഷനോ പ്രഭാഷണമോ ഉപന്യാസമോ എന്തുമാവട്ടെ അരുന്ധതി റോയുടെ എഴുത്തും ചിന്തയും ശബ്ദവും  ഇന്ത്യൻ തീവ്രവലതുപക്ഷത്തിനേൽപിച്ച മുറിവിന് ദശാബ്ദങ്ങളുടെ ആഴമുണ്ട്. രണ്ടേരണ്ടു നോവലുകളാണ് അവരുടെതായി പ്രകാശിതമായിട്ടുള്ളത്. ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്(കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ), ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് (അത്യാനന്ദത്തിന്റെ ദൈവവൃത്തി). രണ്ടും ഇന്ത്യക്കകത്തും പുറത്തും കൊണ്ടാടപ്പെട്ടവ. കൊണ്ടാടപ്പെട്ട അതേ അനുപാതത്തിൽ ശത്രുക്കളെയും സമ്പാദിക്കാനായിട്ടുണ്ട്. രണ്ടാമത്തേതിനാണ് ശത്രുക്കളുടെ പെരുപ്പം. അരുന്ധതിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും അവരെ ദേശദ്രോഹിയായോ രാജ്യദ്രോഹിയായോ മുദ്ര കുത്തപ്പെടാൻ ഇടയാക്കിയെന്നത്, അത്രമേൽ പൊള്ളുന്ന യാഥാർഥ്യങ്ങൾ ഭയലേശമന്യേ അവർ വിളിച്ചുപറയുന്നു എന്നതിനാലാണ്.
Arundhati Roy

എഴുത്തിന്റെ പേരിൽ ചെറിയ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട് അരുന്ധതി റോയ്. ആദ്യത്തെ നോൺ ഫിക്ഷൻ എഴുത്ത് തുടങ്ങുന്നത് വാജ്പേയി സർക്കാരിന്റെ കാലത്താണ്; ആണവപരീക്ഷണത്തെ അപലപിച്ച് കൊണ്ട്. പിന്നീടിങ്ങോട്ടുള്ള ലേഖനങ്ങളിൽ ചിലതിന് നേരിടേണ്ടിവന്നു കോടതിയലക്ഷ്യ നടപടികളും ക്രിമിനൽ കേസുകളും!

ഭരണകൂട വികലനയങ്ങൾക്കെതിരിൽ പൊള്ളുന്നവാക്കുകൾ ഉതിർക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നവർ ഹിന്ദുത്വ ഫാസിസ്റ്റ് ഇന്ത്യയിൽ രാജ്യദ്രോഹപ്പട്ടത്തിന് അർഹരാണ്. വധിക്കപ്പെടുക അല്ലെങ്കിൽ തുറുങ്കിലടക്കപ്പെടുക എന്നതിനപ്പുറം മറ്റൊരു നിയതിയും അവരെ കാത്തിരിക്കുന്നില്ല. ജനാധിപത്യ വീണ്ടെടുപ്പിന് നിദാനമാകുന്ന ഓരോ പ്രക്ഷോഭങ്ങളും സമരങ്ങളും ‘രാജ്യദ്രോഹി’കളുടെ പെരുപ്പം കൊണ്ടാണിന്ന് ശ്രദ്ധേയമാവുന്നത്. പൗരത്വപ്രക്ഷോഭവും കർഷകസമരങ്ങളും ‘രാജ്യദ്രോഹി’കളുടെ ജനസംഖ്യ ക്രമാതീതമായി ഉയർത്തി. ഹിന്ദുത്വ തീവ്രദേശീയത  ഉദ്ഘോഷിക്കുന്നവരും അതിന്റെ ചുവട്ടിലിരുന്ന് തണല് കൊള്ളുന്നവരും മാത്രം രാജ്യസ്നേഹികളാകുന്ന വിധിവിപര്യയത്തിന്റെ പേരാണ് ഇന്ന് ഇന്ത്യ!
ദലിതുകളും മുസ്‌ലിങ്ങളും ക്രൂശിക്കപ്പെടുകയും അപരവത്കരിക്കപ്പെടുകയും ചെയ്യുന്ന ഭീതിദാവസ്ഥക്ക് ഹിന്ദുത്വയുടെ അധികാരത്തുടർച്ച ആക്കംകൂട്ടി. ചുട്ടെടുക്കപ്പെട്ട നിയമങ്ങളൊക്കെയും പരതിനടക്കുന്നത് ന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വർഗത്തെയുമാണ്. വർഗീയ, ഹിംസാത്മക പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെടുത്തതിൽ യൂറോപ്യൻ ഫാസിസത്തോട് അതിനവർക്ക് അളവില്ലാത്ത കടപ്പാടുണ്ട്. ഫ്യൂഡൽ വ്യവസ്ഥയെയും നിഷ്ഠൂരമായ ജാതിസമ്പ്രദായത്തെയും പഴയകാലത്തേത് പോലെ പുനപ്രതിഷ്ഠിച്ച് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗത്തെ അടിമകളാക്കി വാഴാമെന്നവർ സ്വപ്നം കണ്ടുതുടങ്ങിയിട്ട് നൂറ് വർഷം പൂർത്തിയാകാൻ പോവുകയാണ്. ആ സമയത്ത് തന്നെയാണ് അരുന്ധതി റോയുടെ ‘ആസാദി’ എന്ന പുസ്തകം തെളിമ നഷ്ടപ്പെട്ട ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥകളോട് സംവദിക്കുവാൻ എത്തുന്നത്. വിവിധ ഇംഗ്ലീഷ് പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും സൈറ്റുകളിലും എഴുതിയ ലേഖനങ്ങൾ, വിവിധ വേദികളിൽ നടത്തിയ പ്രഭാഷണങ്ങൾ, ആത്മകഥാംശമുള്ള കൊച്ചുകൊച്ചു വർത്തമാനങ്ങൾ, ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ച വ്യഥിത ചിന്തകൾ എന്നിവയുടെ പങ്കുവെക്കലാണ് ‘ആസാദി’.
ആർ എസ് എസ് എന്ന ഭീകരസംഘടനയുടെ കരാളഹസ്തങ്ങളിൽ ഇന്ത്യ എത്രമാത്രം അകപ്പെട്ടുവെന്നും അതിന്റെ വേര് എത്രമാത്രം ആഴത്തിൽ ഓടുന്നുവെന്നും പുസ്തകം ഭയലേശമന്യേ തുറന്നുകാട്ടുന്നു: “കോടതികൾ, സർവകലാശാലകൾ, മാധ്യമങ്ങൾ, സെക്യൂരിറ്റി ഫോഴ്സുകൾ, ഇന്റലിജൻസ് സർവ്വീസുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലേക്കും തുരന്നുകയറി മാളങ്ങളുണ്ടാക്കാൻ കഴിയുന്ന ക്ഷമാശീലനും സ്ഥിരോത്സാഹിയുമായ ഒരു ജീവിയാണ് ആർ.എസ്.എസ്.” “സത്യം ഇവിടെ വിളിച്ചു പറയാനാകില്ല. അല്പമെങ്കിലും സത്യസന്ധമായി ഇന്ത്യയിലിരുന്ന് കശ്മീരിനെക്കുറിച്ച് പറയാനാകില്ല. ശാരീരിക ഉപദ്രവമേൽക്കാതെ അത് ചെയ്യുക അസാധ്യമാണ്”.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വപ്പട്ടിക, ബാലാകോട്ട് ആക്രമണം, ബാബരിമസ്ജിദ് വിധി, നോട്ടുനിരോധനം തുടങ്ങിയവയെ ഇഴകീറുകയും പൊള്ളുന്ന നേരുകൾ നിരത്തി ചർച്ചചെയ്യാൻ മുതിരുകയും ചെയ്യുന്നുണ്ട് ഈ പുസ്തകം. മുനവെച്ച വാക്കുകളുടെ ഒടേതമ്പുരാനെ വെറുപ്പിന്റെ ഒടേതമ്പുരാക്കൾ അതുകൊണ്ടുതന്നെയാണ് ഹിറ്റ്ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്.
മറവിരോഗം ഔദ്യോഗികമായി ആഘോഷിക്കപ്പെടുന്ന കാലത്ത് ഓർമ്മകൾ കൊണ്ട് പ്രതിരോധം കെട്ടലാണ്, അരുന്ധതിയുടെ വിരചിതമായ മറ്റേത് സർഗസൃഷ്ടികളുമെന്നപോലെ, ചരിത്രവും വർത്തമാനവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും അടുക്കിവെച്ച ‘ആസാദി’.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here