HomeTHE ARTERIASEQUEL 63പീരങ്കി

പീരങ്കി

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

1982. ഞാൻ എട്ടാം തരത്തിൽ പഠിക്കുന്ന കാലം. അഞ്ചാറുപേരുൾപ്പെടുന്ന, കൂട്ടുകാരുമൊത്തുള്ള സ്കൂൾ യാത്രകൾ. ചിരിച്ചും തമ്മിൽ തള്ളിയും വെള്ളം തെറ്റിയും മാവിന് കല്ലെറിഞ്ഞും പച്ചക്കറി തോട്ടത്തിലെ ഇളം വെണ്ടയ്ക്കയും പയറും പച്ച നെൽക്കതിർ മണിയിൽ നിന്നൂറിവരുന്ന നറുംപാൽ രുചിച്ചുമുള്ള രസകരമായ ഉല്ലാസയാത്രകൾ…..! വളർന്നു മുറ്റിയ നെൽചെടികൾ വരമ്പിലേക്ക് ചാഞ്ഞു വീഴാതിരിക്കാൻ നാട്ടകളൂന്നി ചൂടിക്കയർ കെട്ടി പരിപാലിച്ചിട്ടുണ്ടാകും.

മുണ്ടുടുക്കാൻ തുടങ്ങിയിട്ടില്ല. ട്രൗസറിലാണ് പലരും. ശരീരവും മനസ്സും ഇന്നത്തെ കുട്ടികളെ പോലെ വളർന്നിട്ടില്ല. പത്താംതരത്തിൽ എത്തിയാലാണ് പലരും മുണ്ടുടുക്കാൻ തുടങ്ങുന്നത്.

വിശാലമായ മുതിയങ്ങ വയൽ മുറിച്ചു കടന്നും, മൂന്നു കിലോമീറ്റർ ചെമ്മൺപാത താണ്ടിയും വേണം സ്കൂളിലെത്താൻ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചനെൽപ്പാടങ്ങൾ. വാഴയും മരച്ചീനിയും പച്ചക്കറികളും അതിരു തിരിച്ച് കൃഷി ചെയ്യുന്നു. പാടശേഖരത്തിന് ഓരോ കാലത്തും ചിത്രകാരൻ്റെ കാൻവാസു പോലെ ഭാവവും നിറവും മാറും. കന്നുപൂട്ടുന്നവർ, ഞാറ്റുവേലകൾ, കൊയ്ത്തുപാട്ടുകൾ..
കർഷകരും വെള്ളം തേവുന്നവരും. തുലാവർഷക്കാലങ്ങളിൽ പുഴയും വയലും
ഒന്നായി മാറുന്ന നിറകാഴ്ചകൾ!…

വയലേലകളെ നെടുകെയും കുറുകെയും പകുത്തു കടന്നു പോകുന്ന നടന്നുതഴമ്പിച്ച നെടുവരമ്പുകൾ. പുഴക്ക് മറുകരപാർക്കുന്ന ആളുകൾക്ക് ടൗണിലേക്ക് പോകുന്ന ബസ് കയറാനായി ഈ വയൽ വരമ്പുകൾ ശരണം. അവരുടെ അനവരതമായ കാൽ പെരുമാറ്റമേറ്റ് കോരിത്തരിക്കുന്ന നഗ്നഗാത്രമായ വരമ്പുകൾ!! മഴക്കാലത്ത് തേരട്ടയിഴയുന്ന വഴുക്കുന്ന വരമ്പുകളാവും. അപ്പോൾ നമ്മൾ അഭ്യാസിയുടെ മെയ് വഴക്കത്തിലേക്ക് ചുവട് മാറും.

കണ്ടത്തിൻ്റെ അതിരുകാക്കുന്ന, കുറ്റിപ്പുല്ലുകൾ മുറ്റിയ കാൽപ്പെരുമാറ്റമില്ലാത്ത ചെറു വരമ്പുകൾ. വെള്ളം കോരാനായി കുഴികുത്തിയ ചെറുതും വലുതുമായ കുളങ്ങൾ. കുളപ്പടവുകളിറങ്ങി കൈയെത്തിച്ചാൽ ആമ്പൽപൂപറിക്കാം. തവളകളും കയ്ച്ചൽ, മുഷി തുടങ്ങിയ മീനുകളെയും കാണാം. വേണമെങ്കിൽ മൺകട്ടകളെടുത്ത് തവളയെ എറിയാം.

പാടം ഞങ്ങൾക്ക് പ്രകൃതിയോടുള്ള അടുപ്പത്തിൻ്റെയും തിരിച്ചറിവിൻ്റെയും മറുപാഠം കൂടിയാകുന്നു. ഒരു ദിവസം ഞങ്ങൾ സ്കൂളിലേക്ക് പോകുന്ന വഴി വാസുവേട്ടൻ്റെ പച്ചക്കറി കണ്ടത്തിൽ അപൂർവ്വമായ കാഴ്ച്ച കണ്ടു !

ചീര, വെണ്ട,വഴുതിന, പച്ചമുളക്, പന്തലിൽ പടർന്നു കയറിയ കയ്പ്പ തുടങ്ങിയവക്ക് മറയും തണലും ഒരുക്കാനായി ചുറ്റിലും നീളത്തിൽ നാട്ടിയ മുളങ്കോലുകളിൽ നാടൻപയർ പടർത്തി ഒരു കോട്ട കെട്ടിയിരുന്നു. കോട്ട കാക്കുന്ന കാവൽക്കാരനെന്ന
പോലെ ആജാനബാഹുവായ ഒരു നോക്കുകുത്തി! അത് ഞങ്ങളെ പേടിപ്പെടുത്തി. കിളികളെ പേടിപ്പിക്കാൻ നെൽപ്പാടങ്ങളിൽ ചെറിയ നോക്കുകുത്തികൾ കാണാറുണ്ട്. പക്ഷെ, ഇത് അതൊന്നുമല്ല. പഴയ വണ്ണമുള്ള കാക്കിപേൻ്റും മുഴുകൈയ്യൻ കുപ്പായവും. അതിനുള്ളിൽ കുത്തിനിറച്ച വൈക്കോൽ. പൊയ്ക്കാലിൽ പഴയഷൂ!. കമിഴ്ത്തി വെച്ച മൺകലത്തിൽ മീശ പിരിച്ച പൗരുഷരൂപം വരച്ചുവെച്ചിരിക്കുന്നു! തലയിൽ പാളതൊപ്പി. എൻ്റെ കൊച്ചു മനസ്സിനെ കൊളുത്തി വലിച്ച ഭയം മറ്റൊന്നായിരുന്നു. നോക്കു കുത്തിയുടെ നാഭിക്കു താഴെ നിറയൊഴിക്കാൻ പാകത്തിൽ ഞങ്ങളെ ലക്ഷ്യമിട്ട ഒന്നൊന്നര പീരങ്കി!?? ഏതോ പോക്കിരി ഒപ്പിച്ച പണി!??

പിന്നിൽ നിന്നും നടന്നുവന്ന പെൺപിള്ളേര് തലവെട്ടിച്ചും നാണിച്ചും
രഹസ്യം പിറുപിറുത്തും അറപ്പോടെ ഒച്ചയിട്ട് കുതറി മാറി നടന്നു.

തൈപറമ്പത്ത് വാസുവേട്ടനെ ഞങ്ങൾക്കറിയാം. എൻ്റെ അകന്ന ബന്ധുവുമാണ്. തെങ്ങിൽ നിന്നും താഴെയിറക്കിയ മധുരക്കള്ള് ചിരട്ടയിലൊഴിച്ച് ഒന്നുരണ്ടു തവണ തന്നിട്ടുണ്ട്. ഷാപ്പിൽ കള്ള് അളന്നു കഴിഞ്ഞാൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ പച്ചക്കറി കൃഷിയും ചെയ്യും.

ചില നേരങ്ങളിൽ പച്ചക്കറിക്ക് വെള്ളം കോരുന്ന ചോരക്കണ്ണുള്ള
താടികാരനായ ചെറുപ്പക്കാരനെ കാണാറുണ്ട്. പിള്ളേരെ കാണുമ്പോൾ ചുണ്ടിൽ ഒരു വക്രിച്ച ചിരി ഉണ്ടാകും. ഒരു പക്ഷെ, വാസുവേട്ടൻ്റെ സഹായിയോ സുഹൃത്തോ ആയിരിക്കാം. ആർക്കറിയാം? അയാളൊപ്പിച്ച തെണ്ടിത്തരമാകാനാണ്
സാധ്യത. എൻ്റെ ഇളം മനസ്സിൽ ഭീതി പരത്തിയ രൂപമായി ആ നോക്കുകുത്തി
പരിണമിച്ചു.

രണ്ടു ദിവസത്തിനകം തന്നെ അരോചകമായ ആ അവയവത്തെ ആരോ ഛേദിക്കുകയും ചട്ടിത്തല തച്ചുടക്കുകയും ചെയ്തിരുന്നു. പലതും മറക്കാനുള്ളതുപോലെപതിയെ ഇതും മനസ്സിൻ്റെ പിന്നാമ്പുറത്തേക്കു തള്ളിയിട്ടു.

മാർച്ചിലെ കൊല്ല പരീക്ഷയ്ക്കു മുന്നേ മടപ്പുരയിലെ ഉത്സവം കൊടിയേറും. വെള്ളാട്ടവും തിരുവപ്പനയും അടിയറ വരവും കലശം വരവും ഉണ്ടാകും. നാടു മുഴുവൻ അവിടേക്ക് ഒഴുകും. പ്രായമായവരും തീരെ വയ്യാത്തവരും പുരയിലും.

ഇരുട്ടിൽ, ഇടവഴിയിലൂടെ ഓലച്ചൂട്ടുമായി കൂട്ടം ചേർന്നാണ് കാവിലേക്ക് പോകാറ്. ഓലച്ചൂട്ട് വീശുമ്പോൾ പറന്നു വീഴുന്ന ചെറു തീ ചിറകുകൾ…. ചെണ്ടകൊട്ടിൻ്റെ ശബ്ദം
ഇടവഴി ഒഴുകി ഞങ്ങളുടെ മനസ്സിൽ തുടിയുണർത്തും.

കഴകപറമ്പിൽ ട്യൂബ് ലൈറ്റുകളുടെ
പാൽവെളിച്ചം. മോട്ടോർ ജനറേറ്ററിൻ്റെ കട… കട… ശബ്ദം.

ബലൂണും കളിപ്പാട്ടങ്ങളും കോലൈസും കൊതിച്ചിരുന്ന ബാല്യത്തിൽ
നിന്നും ഇച്ചിരി മുതിർന്നിരിക്കുന്നു. പല വിലകളിലുള്ള സാധനങ്ങൾ പലക മേൽ
നിരത്തിവെച്ച് ,മുളകെട്ടിത്തിരിച്ച് അകലത്തിൽ നിന്നുള്ള വളയമേറ്. അടുത്ത പറമ്പിൽ പെട്രോമാക്സിൻ്റെ മഞ്ഞ വെട്ടത്തിൽ ചട്ടികളി എന്ന ചൂതാട്ടം. പിന്നെ കുറച്ചു മാറി കാണാമറയത്ത് ചീട്ടുകളി. നാട കുത്തൽ, കുലുക്കി പൊത്തൽ, ആനമയിലൊട്ടകം കുതിര….ചട്ടി കളിയിൽ കാശു തീർന്നാൽ പിന്നെ കാഴ്ചക്കാരനാകാം. കണ്ടുനിൽക്കുന്നവരാണേറേയും .വെറും വ്യാമോഹകാഴ്ചക്കാർ!പഴയ സിനിമയിൽ കാണാറുള്ള പാള ട്രൗസർ പോലീസുകാർ എപ്പോൾ വേണമെങ്കിലും ലാത്തിയുമായി ഓടിയെത്താം.

പെൺകുട്ടികളുടെ കൂട്ടം കുപ്പിവള, മാല, കമ്മൽ, ചാന്തുപൊട്ട് മുതലായവ വിൽക്കുന്ന വളച്ചെട്ടിച്ചിമാർക്കിടയിൽ തിരക്കുക്കൂട്ടും. അവരുടെ കൈപ്പത്തികൾ കരവലയത്തിലാക്കി ഞെക്കി പിടിച്ച് വളകൾ ഇട്ടു കൊടുക്കുന്ന ചെട്ടിമാർ. ഹൊ! എന്തൊരു ഭാഗ്യം! കൈനോട്ടക്കാർ, കിളിയെക്കൊണ്ട് ചീട്ടെടുപ്പിക്കുന്ന കുറത്തിമാർ, വായിൽ നോക്കികൾ തുടങ്ങി വലിയൊരു പുരുഷാരം!

ബത്തക്ക, നാരങ്ങ, ചൂടുകടല, ഓല മറച്ചുകെട്ടിയ ചായചന്തകൾ…..
പല നിറത്തിലും രൂപത്തിലുമുള്ള ബലൂൺ, വിശറി ,കളിപീപ്പികൾ തുടങ്ങി പല കച്ചവടങ്ങളും പൊടിപൊടിക്കും. തരം പോലെ നാടൻ വാറ്റും പട്ടച്ചാരായവും തെറി വിളിയും ഒളിച്ചു കടത്തപ്പെടുന്നു..

കലശം വരവും കെട്ടുകാഴ്ചകളും അടിയറ വരവും അർപ്പുവിളിയും ബഹളവും. ചെണ്ടമേളത്തിൻ്റെയും ഇലത്താളത്തിൻ്റെയുംനാദസ്വരത്തിൻ്റെയും മേളപ്പെരുക്കങ്ങൾ. മടപ്പുര ഉത്സവ ലഹരിയിലാറാടും. തിരുവപ്പന തിരുമുടിയും തമ്പുരാട്ടി വെള്ളാട്ടവും കെട്ടിയിറങ്ങും. ചടുലതാളത്തിലുള്ള എഴുന്നള്ളത്ത്. കെട്ടിയാടപ്പെടുന്ന പല അവതാരത്തിലുള്ള തെയ്യകോലങ്ങൾ…….

സ്ത്രീകളും പ്രായമായവരും കുട്ടികളെ ഒക്കത്തെടുത്ത അമ്മമാരും മറ്റുമാണ് തിറകണ്ട് തൊഴുതുനിൽക്കുന്നത്.കഴകപ്പുരയ്ക്ക് ചുറ്റും സ്ത്രീജനങ്ങളുടെ തിരക്കുകാണാം. കാരണവൻമാരും ആഘോഷ കമ്മിറ്റിക്കാരും കർമ്മനിരതരാകും.

തിറയുത്സവം കൊടിയിറങ്ങി. ആളും അരങ്ങും ആരവവും ഒഴിഞ്ഞു. നാടുറങ്ങി.
മപ്പ് ഇറങ്ങിയവർ തൈക്കുണ്ടിൽ നിന്നും ഇടവഴിയിലെ തിണ്ടിൻ്റെ പള്ളയിൽ നിന്നും
എഴുന്നേറ്റ് ആടിയാടി നടക്കാൻ തുടങ്ങി.

രാവിലെ ഞാൻ പുരയിൽ നിന്നും തഞ്ചത്തിൽ മുങ്ങി,വീണ്ടും മടപ്പുരയിലെത്തി. കഴകപറമ്പിൽ ഈമ്പിയെറിഞ്ഞ കോലൈസുകോലുകൾ, നാരങ്ങയുടെയും തണ്ണിമത്തൻ്റെയും തൊണ്ടുകൾ. വളപ്പൊട്ടുകൾ… വർണ്ണകടലാസുകൾ……

മുഖത്തെഴുത്തുകാരും വേഷം കെട്ടിയവരും ചമയങ്ങളും ഉടയാടകളും അടുക്കി വെക്കുന്നു. ചെണ്ടക്കാർ സൊറ പറയുന്നു. വളച്ചെട്ടികളും മറ്റുകച്ചവടക്കാരും ഭാണ്ഡങ്ങൾ മുറുക്കുന്നു.

അടുത്ത പറമ്പിലെ ബഹളംകുറഞ്ഞിട്ടില്ല. ചീട്ടുകളിയും ചട്ടികളിയും തകൃതി. ഇന്നലെ തോറ്റു തുന്നം പാടിയവർ നോട്ടുകെട്ടുകളുമായി വന്ന് വീണ്ടും ഭാഗ്യപരീക്ഷണം നടത്തുന്നു. അവർക്കു വേണ്ടി വലവിരിച്ചു കാത്തിരിക്കുന്ന ചട്ടിക്കാർ.

നിലത്ത് വെച്ച തളികയിൽ ഭാഗ്യ നിർഭാഗ്യങ്ങളുടെ കറങ്ങിത്തിരിയുന്ന ദായം എന്ന ഉണ്ട! . അതിൽ കണ്ണും നട്ട് ഇരിക്കുകയാണ് ഭാഗ്യാന്വേഷികൾ!

ചില്ലറവെച്ചുകളിക്കുന്നവർക്കും വലിയ തുക എറിയുന്നവർക്കും വേറെ വേറെ ചൂതാട്ട സംഘങ്ങളും കളിസ്ഥലവും ഉണ്ടാകും. എല്ലാ പണവും ഊറ്റി ഉച്ചക്കു മുമ്പേ സ്ഥലം കാലിയാക്കേണ്ടവർ.! പോലീസ് വന്നു അടിച്ചോടിക്കാൻ തക്കം പാർക്കുന്നവർ.

വാസുവേട്ടൻ്റെ സഹായിയായ ചോരക്കണ്ണുള്ള താടിക്കാരൻ എൻ്റെ കണ്ണിൽപെട്ടു.
കുറച്ചു മാറി ഒരു ചട്ടി സംഘത്തിനടുത്തു ചുറ്റിപറ്റി നിൽക്കുന്നു. അയാളുടെ വലതുകൈ അടുത്തുള്ള ഒരു കുട്ടിയുടെ ചുമലിൽ താളം പിടിക്കുന്നു!. കൃഷ്ണൻ മാസ്റ്ററുടെ സുന്ദരനായ മകനെ എനിക്കറിയാം. ഏഴാം ക്ലാസുകാരൻ. വില കൂടിയതും വൃത്തിയുള്ളതുമായ കുപ്പായമിട്ട് സ്കൂളിൽ വരുന്നവൻ!

അവൻ വെറുപ്പോടെ അയാളുടെ കൈ തട്ടിമാറ്റിക്കൊണ്ട് അൽപ്പം മാറി നിന്നു. എനിക്ക് എന്തോ പന്തികേട് തോന്നാതിരുന്നില്ല. എന്നാലും അവൻ അങ്ങനെ ചെയ്യാമോ? എന്റെ ചെറിയ മനസ്സു സംശയിച്ചു.

ഞാൻ കുറച്ചു മാറി വേറെ ചട്ടിക്കളത്തിനരികിലായിരുന്നു. കൈയിലെ ചില്ലറ തുട്ടുകൾ തീർത്ത് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നിൽക്കുകയാണ്!? അപ്പോഴാണ് ഒരു കരസ്പർശം എൻ്റെ ഇടത്തെ ചുമലിൽ പതിഞ്ഞത്. ചോരക്കണ്ണൻ്റെ സാന്നിധ്യം എൻ്റെ അരികിലുമുണ്ടെന്ന് ഞാനറിഞ്ഞു. നാണയ തുട്ടുകൾ എടുത്ത് നീട്ടി ചട്ടി കളത്തിൽ ഇടാനായി എന്നെ പ്രോത്സാഹിപ്പിച്ചു.ഞാനത് വാങ്ങില്ലെന്ന് ഉറപ്പിച്ചിരുന്നു.

“നീ പറയുന്ന കളത്തിൽ ഞാൻ കളിക്കാം.” അയാൾ വളരെ മയത്തിൽ മധുരമായി കെഞ്ചിപറഞ്ഞു. അയാളെ നിരാശനാക്കേണ്ടെന്ന് കരുതി. 2…..5…..3 എന്നിങ്ങനെ ഓരോ കളത്തിൻ്റെ സംഖ്യകൾ ഞാൻ അലസമായി പറഞ്ഞു. അയാൾ കളത്തിൽ വെറുതെ നാണയ തുട്ടുകൾ എറിഞ്ഞു കളിച്ചു. വെയിൽ മൂക്കുന്നതിനുമുന്നേ വീട്
പിടിക്കണം. അമ്മയോട് പറയാതെ വന്നതാണ്. എൻ്റെ മനസ്സിൽ ആധി പെരുത്തു. ഞാൻ ചുമലിൽ നിന്നും കൈ വിടുവിച്ച് പോകാൻ ധൃതികൂട്ടി.

” പച്ചക്കറിക്ക് വെള്ളം നനക്കേണ്ടതല്ലേ,
ഞാനും വരാം”
അയാൾ എൻ്റെ ഒപ്പം നടക്കാൻ തുടങ്ങി.

” പൊരക്ക് പോയിട്ട് കുപ്പായം മാറണം,
വാ ….. നമ്മക്ക് ഒന്നിച്ച് പോകാം…..”
ഇടവഴിയുടെ തിരിവിൽ നിന്നും എൻ്റെ
കൈയിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു. ഞാൻ അന്ധനായ കുട്ടിയായി അയാളെ അനുഗമിച്ചു. പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് ആദ്യമായാണ്….. ‘വാസുവേട്ടൻ്റെ ചങ്ങാതിയെ ഞാൻ വിശ്വസിക്കുന്നു.’ സ്വയം സമാധാനിച്ചു. ഓടു പാകിയ ഇരുനില ഇടത്തരം വീട്. ഒരു വിധം പഴക്കമുള്ളത്. ഒതുക്കു കല്ലുകൾ കയറുമ്പോൾ അടുക്കളയിൽ നിന്നും വറുത്തരച്ച നാടൻകോഴിക്കറിയുടെ മണം പരന്നു. കോലായിലെ ബെഞ്ചിൽ സുബോധമില്ലാതെ ഒരാൾ കൂർക്കം വലിച്ചുറങ്ങുന്നു. അരയിൽ ചുറ്റിയ വരയൻ ലുങ്കി സ്ഥാനംതെറ്റിയിരിക്കുന്നു.!. അകത്തു നിന്നും പെണ്ണുങ്ങളുടെ വർത്തമാനം കേൾക്കാം.

ചേതിയും കോലായും *കാവിതേച്ചിട്ടുണ്ട്. തിണ്ണയിൽ തരിച്ചുനിന്ന എന്നെ അയാൾ അകത്തേക്ക് നയിച്ചു. അകത്തുനിന്നും അരി വെന്ത മണം വന്നു.
ഞാൻ അടുക്കളയിലേക്ക് പാളി നോക്കി. പണിതിരക്കിലായ പെണ്ണുങ്ങൾ ഒന്നും അറിയുന്നില്ല. ഒരു സ്ത്രീ കലത്തിൽ നിന്നും ചോറ് വാർക്കുന്നു. ചുമരിനോട് ചേർന്ന് ഞാത്തിയിട്ട കയർ പിടിച്ച് അയാൾക്ക് പുറകെ ആയാസപ്പെട്ടുകൊണ്ട് ഞാൻ മര ഏണിപ്പടികൾ കയറി. നടുവകത്ത് കളർഷീറ്റ് വിരിച്ച മേശമേൽ പൂ പാത്രം. ദിനേശ് ബീഡിയുടെ കെട്ട്. തീപ്പെട്ടി കൂട്. മൂന്നു സെല്ലിൻ്റെ ഒരു ടോർച്ച്!
കട്ടിലിനോട് ചേർന്നുള്ള അയലിൽ നിന്നും അയാൾ ലുങ്കിയെടുത്ത് അരയിൽ ചുറ്റി. ‘വേഷം മാറി വരാനുള്ള പുറപ്പാടായിരിക്കും…..’ ഞാൻ സ്വയം ആശ്വസിക്കാനായി വിശ്വസിക്കാൻ ശ്രമിച്ചു. മുണ്ട് ഉരിഞ്ഞെടുത്ത് കാക്കി ട്രൗസർ ഊരാൻ തുടങ്ങിയപ്പോൾ എനിക്ക് എന്തോ പന്തികേട് മണത്തു. ഒരു വഷളൻ
ചിരി അയാളുടെ ചുണ്ടിൽ മിന്നി മറഞ്ഞു. ഞാൻ ഓടാൻ ഭാവിക്കുകയായിരുന്നു. പെട്ടെന്നാണ് അയാൾ എൻ്റെ കൈ കടന്നു പിടിച്ചു കൊണ്ട് അയാളിലേക്ക് അടുപ്പിക്കാനാഞ്ഞത്.ഞാൻ ആർത്തലറികൊണ്ട് കുതറി മാറി. എവിടുന്നാണ് എനിക്കാ കരുത്ത് കിട്ടിയത് ?
അവൻ ഷോക്കേറ്റത് പോലെ അന്ധാളിച്ചു പോയി. ഞാൻ കിതച്ചു കൊണ്ട് ഏണിപ്പടികൾ ചാടിയിറങ്ങി ഓടി.

“ഊയെൻ്റെപ്പാ….. അദാരാപ്പാ…..”
അടുക്കളയിൽ നിന്നും പേടിച്ചരണ്ട പെണ്ണുങ്ങളുടെ ഒച്ച ഞാൻ ഓട്ടത്തിനിടയിൽ കേട്ടു. ഇടവഴി പിന്നിട്ട് ,ഞാൻ ഓടിക്കൊണ്ടി
രുന്നു. എൻ്റെ കുഞ്ഞിക്കാലുകളാൽ ആകുന്നത്ര വേഗത്തിൽ……
ചരൽ കല്ലുകളിൽ കാൽപ്പാദം വേദനിച്ചു. അയാൾ പീരങ്കിയുമായി പിന്നാലെ പിന്തുടരുണ്ടെന്ന് കരുതി ഞാൻ കിതച്ചു കൊണ്ട് ഓടികൊണ്ടേയിരുന്നു.
വീടണയുന്നതുവരെ.

ഉറ്റവരോട് പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടാതെ ഉഴറിയ
ദിനരാത്രങ്ങൾ…. ആ നശിച്ച ദിനം ഓർമ്മയിൽ നിന്നും
മാഞ്ഞു പോയെങ്കിൽ എന്ന് ഞാനാശിച്ചു. ഒടുവിൽ മനസ്സിൻ്റെ ഉള്ളറകളിൽ നീറി ഉരുകി ഉറഞ്ഞുപോയ രഹസ്യമായി ആ ഓർമ്മ അവശേഷിച്ചു. ഇപ്പൊഴും പ്രകൃതി വിരുദ്ധ പീഢന വാർത്തകൾ പത്രത്താളിൽ കാണുമ്പോൾ
ആ പഴയകാല ഓർമ്മകൾ ചുരമാന്തും. അപ്പോൾ ഉള്ളിൽ നിന്നും രോഷത്തിൻ്റെ ലാവ തിളച്ചുമറയാറുണ്ട്.

മുതിയങ്ങവയലും അതിൻ്റെ മനോഹാരിതയും പ്രകൃതി വിലാസവും നോക്കെത്താദൂരത്തു നിന്നും ഞാൻ ഇപ്പൊഴും കണ്ടു കൊണ്ടിരിക്കുന്നു!: ആരും കളങ്കപ്പെടുത്തിയിട്ടുണ്ടാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ….

* കാവിതേച്ചത്= റെഡ് ഓക്സൈഡ് പൂശിയത്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...