പീറ്റർ, ഐ ലവ് യു

0
1406
athmaonline-true-story-aneesh-anjali

ട്രൂ-സ്‌റ്റോറീസ്
നമുക്കു ചുറ്റിലും അസാധാരണ ജീവിതം നയിക്കുന്ന വ്യക്തികളുടേയും സംഭവങ്ങളുടേയും പകർത്തിയെഴുത്തിന്റെ കോളം… അവിശ്വസീനയമായ ജീവിതങ്ങളുടെ കഥാസരിത് സാഗരമാണ് ട്രൂ സീരീസ് നിങ്ങൾക്ക് മുൻപിൽ തുറന്ന് വെക്കുന്നത്. ഒരു പക്ഷേ ചരിത്രത്തിൽ നിന്ന് വിസ്മരിക്കപ്പെട്ടവരുടെ സെൽഫ് പോട്രേറ്റുകൾ സ്വയം സംസാരിക്കുന്നു…

അനീഷ് അഞ്ജലി

പീറ്റർ,
ഐ മിസ് യു …

1960-കളിൽ നാസയുടെ ഫണ്ടോടുകൂടി നടത്തി പരാജയപ്പെട്ട ഒരു പരീക്ഷണത്തിന്റെ കഥയാണിത്.50 വർഷങ്ങൾക്കു ശേഷമാണ് ലോകം ഈ പരീക്ഷണകഥ അറിഞ്ഞതു പോലും.

കഥയിലെ നായകൻ ഒരു ഡോൾഫിൻ ആണെങ്കിൽ നായിക അന്ന് 20 വയസ്സുണ്ടായിരുന്ന ഒരു പെൺകുട്ടിയായിരുന്നു. പീറ്റർ എന്ന (bottlenose dolphin) ഡോൾഫിന്റേയും മാർഗരറ്റ് ഹവേ ലോവാറ്റ് എന്ന പെൺകുട്ടിയും മാസങ്ങളോളം ഒരു മുറിയിൽ ഒരുമിച്ച് താമസിച്ചു ജീവിച്ച അത്ഭുതകരമായ ശാസ്ത്രപരീക്ഷണത്തിന്റെ കഥയാണ് അവർ തന്നെ പറഞ്ഞ് ലോകം കേട്ടത്.
മിക്ക കുട്ടികളെയും പോലെ, മാർഗരറ്റ് ഹവേ ലോവാട്ടും മൃഗങ്ങളോട് സംസാരിക്കുന്ന മനുഷ്യരുടെ കഥകൾ കേട്ടാണ് വളർന്നത്. അമ്മ കൊടുത്ത “മിസ് കെല്ലി” എന്ന പുസ്തകത്തിൽ മനുഷ്യരോട് സംസാരിക്കാനും അവർ പറയുന്നത് മനസ്സിലാക്കാനും കഴിയുന്ന ഒരു പൂച്ചയെക്കുറിച്ചുള്ള കഥയുണ്ടായിരുന്നു. അതവരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകവും കഥയുമായിരുന്നു. മിക്ക കുട്ടികളിൽ നിന്നും വ്യത്യസ്തമായി, വളരുന്നതിനനുസരിച്ച് മനുഷ്യരോട് സംസാരിക്കുന്ന മൃഗങ്ങളുടെ കഥകൾ ലോവാട്ട് ഉപേക്ഷിച്ചില്ല.

peter-i-love-you-true-story-aneesh-anjali-002

1963ൽ തന്റെ ഇരുപതാം വയസ്സിൽ ക്രിസ്മസ് വേളയിൽ, അവളുടെ സഹോദരൻ കരീബിയൻ ദ്വീപായ സെന്റ് തോമസിൽ കിഴക്കേ അറ്റത്തുള്ള ഒരു രഹസ്യ ലബോറട്ടറിയെക്കുറിച്ച് പറഞ്ഞു. ഒരു “ഡോൾഫിനേറിയം” മനുഷ്യരും ഡോൾഫിനുകളുമായി പ്രവർത്തിക്കുന്ന ഒരു പരീക്ഷണലാബിന്റെ കഥയായിരുന്നു അത്. ഡോൾഫിനുകളും മനുഷ്യനും തമ്മിലുള്ള ചങ്ങാത്തത്തെകുറിച്ച് പരീക്ഷണം നടത്തുന്ന കാര്യം ആലോചിച്ചു മാർഗരറ്റിന് ഉറക്കം വന്നില്ല. എത്രയും പെട്ടെന്ന് ലാബ് സന്ദർശിക്കാൻ അവൾ തീരുമാനിച്ചു. ആദ്യമായി അവിടെയെത്തിയതിനെക്കുറിച്ച് ലോവാട്ട് ഓർമ്മിക്കുന്നു. “ഞാൻ അവിടെ ചെളിനിറഞ്ഞ ഒരു കുന്നിൻ മുകളിലൂടെ പുറത്തേക്കിറങ്ങി, അടിയിൽ വലിയ വെള്ള കെട്ടിടമുള്ള ഒരു മലഞ്ചെരിവിലെ പൂളിൽ ഞാനെത്തി.” തുറന്ന ഷർട്ടും ധരിച്ച് സിഗരറ്റ് വലിച്ച് നിൽക്കുന്ന ഉയരമുള്ള ഒരാളെ ലോവാട്ട് കണ്ടു. ലാബിന്റെ ഡയറക്ടറായ ഗ്രിഗറി ബാറ്റ്സൺ ആയിരുന്നു അത്. “നീ എന്തിനാ ഇവിടെ വന്നത്?” അദ്ദേഹം ലോവാട്ടിനോട് ചോദിച്ചു. നിങ്ങൾക്ക് ഡോൾഫിനുകൾ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്, എനിക്ക് സഹായിക്കാനാകുന്ന എന്തെങ്കിലും ഉണ്ടാവും എന്ന് കരുതി വന്നതാണ്.” അറിയിക്കാതെ വന്ന സന്ദർശകയുടെ ധൈര്യത്തിൽ മതിപ്പുളവാക്കിയ ബാറ്റ്സൺ ഡോൾഫിനുകളെ കാണാൻ അനുവാദം കൊടുത്തു. കുറച്ചുനേരം അവയെ നിരീക്ഷിക്കാനും അവൾ കണ്ടത് എഴുതാനും ആവശ്യപ്പെട്ടു. ശാസ്ത്രീയ പരിശീലനത്തിന്റെ അഭാവം ഉണ്ടായിരുന്നിട്ടും, മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു നിരീക്ഷകയായി ലോവാട്ട് മാറി, ബാറ്റ്സൺ അവളോട് ആവശ്യമുള്ളപ്പോഴെല്ലാം തിരിച്ചുവരാമെന്ന് പറഞ്ഞാണ് അന്ന് അവിടെ നിന്നും തിരിച്ചയച്ചത്.

peter-i-love-you-true-story-aneesh-anjali-004

ആദ്യ കാഴ്ച ലോവാട്ട് ഇങ്ങനെ ഓർക്കുന്നു. ആ പൂളിൽ മൂന്ന് ഡോൾഫിനുകൾ ഉണ്ടായിരുന്നു പീറ്റർ, പമേല, സിസ്സി. സിസിയായിരുന്നു ഏറ്റവും വലിയത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അവൾ ഒരു തരം ഷോ നടത്തി. പമേല വളരെ ലജ്ജയും ഭയവുമുള്ളവളായിരുന്നു. പീറ്റർ ഒരു ചെറുപ്പക്കാരനായിരുന്നു. അവൻ പ്രായപൂർത്തിയായവനും അല്പം വികൃതിയുമായിരുന്നു.
മനുഷ്യരെയും ഡോൾഫിനുകളെയും കൂടുതൽ അടുപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഡോൾഫിനേറിയം അമേരിക്കൻ ന്യൂറോ സയന്റിസ്റ്റ് ഡോ. ജോൺ ലില്ലിയുടെ ബുദ്ധിയായിരുന്നു. ലില്ലിയുമായി സംസാരിച്ച മാർഗറ്റ് തിരിച്ചുപോയത് ചില ഉറച്ച തീരുമാനങ്ങളുമായിട്ടായിരുന്നു. മനുഷ്യന്റെ ഭാഷ ഡോൾഫിനുകൾക്ക് പഠിച്ചെടുക്കാൻ കഴിയുമോ എന്ന പരീക്ഷണത്തിനായി ലില്ലി മാർഗരറ്റിനെ തിരഞ്ഞെടുത്തു. ഡോൾഫിനുകളുമായി ഇടപഴകാൻ ഏറ്റവും ഇഷ്ടം ഉണ്ടായിരുന്ന മാർഗരറ്റ് അത്തരമൊരു ഉത്തരത്തിന് കാത്തുനിൽക്കുകയായിരുന്നു. പക്ഷേ വെള്ളത്തിൽ ജീവിക്കുന്ന ഡോൾഫിനുമായി സഹവസിക്കാൻ വലിയ ധൈര്യവും ക്ഷമയും ആവശ്യമായിരുന്നെന്ന് പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ മാർഗരറ്റിനെ കൂടുതൽ ചിന്തിപ്പിക്കുകയുണ്ടായി.

peter-i-love-you-true-story-aneesh-anjali-001

ഒരു കുട്ടിയെ സംസാരിക്കാൻ പഠിപ്പിക്കുന്ന ഒരു അമ്മയെപ്പോലെ, മനുഷ്യന് സമാനമായ ശബ്ദമുണ്ടാക്കാനുള്ള താൽപര്യം ഡോൾഫിനിൽ ഉണ്ടാക്കി ഒരു ഡോൾഫിനൊപ്പം ജീവിക്കാൻ അവൾ തീരുമാനിച്ചു. ആ കെട്ടിടത്തിന്റെ മുകൾ നിലയിലെ ഒരു മുറിയിൽ കാൽ മുട്ടോളം വെള്ളം നിറച്ച് മാസങ്ങളോളം തനിക്കൊപ്പം താമസിക്കാൻ പീറ്റർ എന്ന ഡോൾഫിനെ തിരഞ്ഞെടുത്തു. മാർഗരറ്റിന്റെ ഊണും ഉറക്കവുമെല്ലാം ആ മുറിയിലായിരുന്നു. ഇതിനിടയിൽ പീറ്ററും അവളും തമ്മിൽ അടുത്തു. ആഴ്ചയിലൊരു ദിവസം പീറ്ററിനെ മറ്റു ഡോൾഫിനുകൾക്കൊപ്പം കഴിയാൻ അനുവദിക്കുകയും ചെയ്തു. മാർഗരറ്റിന്റെ കാലിൽ ഉരുമ്മിയും ഉമ്മ വെച്ചും അവൻ സ്നേഹം പ്രകടിപ്പിച്ചു. അവളുടെ പേര് പോലും ഉച്ചരിക്കാൻ അവൻ ശ്രമിച്ചു എന്നാണ് മാർഗരറ്റ് രേഖപ്പെടുത്തിയത്. ഇതിനിടയിൽ അവളോട് പീറ്ററിന് ഒരു പ്രത്യേകതരം ലൈംഗികാകർഷണം പോലും ഉണ്ടാകാൻ തുടങ്ങി. ഇത് എങ്ങനെയോ പുറത്ത് അറിഞ്ഞ ഒരു ടാബ്ലോയിഡ് പത്രം ഒരു സ്ത്രീയും ഡോൾഫിനും തമ്മിലുള്ള ഉള്ള രതിക്രീഡകൾ എന്ന പേരിലോ മറ്റോ ചില വാർത്തകൾ എഴുതി. സത്യത്തിൽ അത് അവരുടെ ഭാവന മാത്രമായിരുന്നു എന്ന് മാർഗരറ്റ് പിന്നീട് പറയുകയുണ്ടായി. നിലാവുള്ള രാത്രികളിൽ മാർഗരറ്റും അവനും കടലിൽ എന്ന പോലെ ആ മുറിയിലെ വെള്ളത്തിൽ ഒരുമിച്ചു ജീവിച്ചു. മാസങ്ങളോളം നീണ്ട ആ ജീവിതത്തിൽ ഇരുവർക്കുമിടയിൽ ഏതൊരു വളർത്തുമൃഗത്തോടുമുണ്ടാകാവുന്ന ബോണ്ട് രൂപപ്പെട്ടു. പീറ്ററിന്റെ ഓരോ ചലനങ്ങളും മാർഗറ്റ് രേഖപ്പെടുത്തി. ഒരു പക്ഷേ മറ്റു മൃഗങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങളെക്കാൾ ഉപ്പു ജലത്തിൽ ജീവിക്കുന്ന ഒരു ജീവിയുമായി ലയിച്ചു ജീവിച്ച ഒരു പരീക്ഷണം ലോകചരിത്രത്തിൽ തന്നെ ഉണ്ടായിക്കാണില്ല.

'peter-i-love-you-true-story-aneesh-anjali-005

ലില്ലിയുടെ ചില എക്സ്ട്രീം പരീക്ഷണങ്ങൾ ഈ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് തടസ്സമായി. മൃഗങ്ങളിൽ എൽ എസ് ഡി പോലുള്ള മയക്കുമരുന്നുകൾ നൽകി അവയെ സ്വാധീനിക്കാനാവും എന്ന കണ്ടെത്തലുകൾ വഴി ലില്ലി അതിനായി മുതിർന്നപ്പോൾ മാർഗരറ്റ് അത് എതിർത്തു. എന്നാൽ ആ എതിർപ്പ് ദുർബലമായിരുന്നു. ലില്ലിയുടെ പരീക്ഷണശാല, അയാളുടെ മാത്രം തീരുമാനങ്ങൾ. ലില്ലിയുടെ മണ്ടത്തരങ്ങൾ നാസയെ ഈ പദ്ധതിക്ക് ഫണ്ട് നൽകുന്നതിൽ നിന്ന് പുറകോട്ട് പോകാൻ പ്രേരിപ്പിച്ചു . ഡോൾഫിനും മനുഷ്യനും തമ്മിലുള്ള ഭാഷ കൈമാറ്റം ചെയ്യുന്ന പരീക്ഷണം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. മാസങ്ങളോളം അടുത്തിടപഴകിയ പീറ്ററും മാർഗരറ്റും തമ്മിൽ പിരിയാൻ തീരുമാനിച്ചു. ഇരുവരും അഗാധമായ വിഷാദത്തിലേക്ക് വീഴുകയും ചെയ്തു. പെട്ടെന്നൊരു ദിവസം മാർഗരറ്റിനെ കാണാതായത് പീറ്ററിനെ നിരാശനാക്കി. ഡോൾഫിനേറിയം പൂട്ടി അവശേഷിക്കുന്ന ഡോൾഫിനുകളുമായി ലില്ലി മിയാമിയിലെ തന്റെ വീട്ടിലേക്ക് മടങ്ങി. കുടുസ്സു മുറിയിൽ തനിച്ചായ പീറ്റർ മാർഗരറ്റിനെ കാണാതെ നിരാശനായി. കുറച്ചു ദിവസങ്ങൾക്കു ശേഷം ലില്ലി മാർഗരറ്റിനെ ആ വാർത്ത അറിയിച്ചു. ശ്വാസമെടുക്കാൻ വെള്ളത്തിന് മുകളിലേക്ക് വരാതെ പീറ്റർ ആത്മഹത്യ ചെയ്തു എന്ന്. പാതിവഴിയിൽ പരാജയപ്പെട്ട ഒരു പരീക്ഷണത്തിന് ഇരയായി പീറ്റർ ചരിത്രത്തിലേക്ക് ഊളിയിട്ടു..

പരീക്ഷണ നാളുകളിൽ ഈ ചിത്രങ്ങളെല്ലാം പകർത്തിയ ഒരു ഫോട്ടോഗ്രാഫറെ വിവാഹം കഴിച്ച മാർഗ്രറ്റ് പിന്നീട് പീറ്ററെ താമസിപ്പിച്ചിരുന്ന മിയാമിയിലെ കെട്ടിടത്തിലേക്ക് താമസം മാറ്റി. പീറ്ററിന്റെ ഓർമ്മകളിൽ മക്കളോടൊപ്പം അവർ പുറം ലോകമറിയാതെ വർഷങ്ങളോളം അവിടെ ജീവിച്ചു. 2014ൽ തന്റെ തൊണ്ണൂറാം വയസ്സിൽ ഈ കഥ ബിബിസിയുടെ ഒരു ഡോക്യുമെന്ററി സംവിധായകനോട് തുറന്നു പറയുന്നതുവരെ ഓർമ്മകളുടെ ആഴങ്ങളിൽ അവർ പീറ്ററിനെ ഓർത്ത് കഴിഞ്ഞു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here