കവിത
സുകുമാരൻ ചാലിഗദ്ധ
ഞാൻ യുദ്ധത്തെ വായിക്കുകയാണ്
ആ വായനയിൽ കിട്ടിയ
അക്ഷരങ്ങളിലൂടെയാണ്
ആ രാജ്യത്തെയും അവിടത്തെ
മനുഷ്യരേയും ഇവിടത്തെ
മനുഷ്യരേയും ജീവനോടെയും
അല്ലാതെയും കണ്ടത് .
ഒരു കുട്ടി സാറ്റ് കളിച്ചു
വെടിവെപ്പുകാരൻ്റെ വെടിയുണ്ട
അൻപത്തൊമ്പതുവരെ പൊട്ടി.
അതിൽ പൊട്ടാതെ രക്ഷപ്പെട്ട പൂജ്യം അറുപത്തൊന്ന് ചിരി ചിരിച്ചു .
ഞാനിവിടെയിരുന്ന് ഊതിനോക്കി
ആ ജനങ്ങളെ രക്ഷിക്കാൻ നോക്കി
ആ കുട്ടിയെ എടുത്തു നോക്കി
ആ വാഹനങ്ങളെ മറിച്ചിടാൻ നോക്കി.
…ഠോ……ഠോ……ഠോ…
ഫോണിലും ടീവിയിലും
പുകപടലങ്ങൾ നിറഞ്ഞു
വാർത്തകൾ വായിക്കുന്നവർ
കരയാതെ പറയുന്നു .
കാണുന്നവരെല്ലാരും വിറച്ച് വിറച്ച്
ചോറ് മതിയാക്കുമ്പോൾ
യുദ്ധഭൂമിയിലെ കുട്ടികൾക്ക്
വിശപ്പായിരുന്നു.
ഞാനന്ന് കറിവെച്ചില്ല
ചോറിൽ ഉപ്പ് തളിച്ചിട്ടും
ചോറിൻ്റെ നിറം വെളുപ്പുതന്നെ
ഒരു സമധാനത്തിൻ്റെ ചിറകായിരിക്കും .
ഞാൻ എൻ്റെ യുദ്ധം
ആദ്യം അവസാനിപ്പിച്ചു
ഇനി അവരെല്ലാവരും
അവരുടെ യുദ്ധം അവസാനിപ്പിക്കട്ടെ .
ഇനി കാണുന്നതും
വായിക്കുന്നതും
ജീവിച്ച ചിരികളാവട്ടെ
സാറ്റ്.
അവരുടെ തോക്കിനകത്തെ
ആഭരണങ്ങളുടെ കിലുക്കം
പൂമൊട്ടുകളാവട്ടെ കുട്ടികളത് തൊടട്ടെ .
സാറ്റ് .
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????❤️