HomeTHE ARTERIASEQUEL 58കഥാന്തരം

കഥാന്തരം

Published on

spot_imgspot_img

കഥ

സൗമിത്രൻ

“ഞാൻ തുരുമ്പ് വിറ്റ് ജീവിച്ചോളാ”മെന്നും പറഞ്ഞ് പള്ളിക്കൂടത്തിൻ്റെ പടിക്കൽ കാർക്കിച്ച് തുപ്പി പടിയിറങ്ങിപ്പോയ ആറാംക്ലാസ്സുകാരൻ കോയ, കോയാക്കയായി വളർന്ന് പന്തലിച്ചതിൻെറ പെരുക്കം രമേശൻ അറിഞ്ഞത് പുഴക്കരയിലെ അയാളുടെ ബംഗ്ലാവിൻ്റെ പണിയുടെ മേൽനോട്ടക്കാരനായി എത്തിയതില്പിന്നെയാണ്. ശനിയാഴ്ചകളിൽ പറ്റുകഴിച്ച് ബാക്കി ആഴ്ചശ്ശമ്പളം എണ്ണിക്കൊടുക്കുമ്പോൾ പേ പിടിച്ച വാക്കുകൾക്ക് പിൻപേ അലഞ്ഞ് ഗതികെട്ട് പോയ സഹപാഠിയോടുള്ള അനുകമ്പയോ പുച്ഛമോ കോയാക്കായുടെ മുഖത്ത് വായിച്ചെടുക്കാൻ ആവില്ല.
“എൻെറയീ കാലിച്ചാക്കിൽ വന്ന് നിറയാത്തതൊന്നും ഉണ്ടാവില്ല രമേശാ , നീ കണ്ടോ “ എന്നായിരുന്നു പഠിത്തം നിർത്തേണ്ടിയിരുന്നോ എന്ന് പെരുവഴിയിലെ വെയിലത്ത് അന്നൊരിക്കൽ ചോദിച്ചതിന് കോയാ പറഞ്ഞ ഉത്തരം. കണ്ടു, ടൗണിലെ തിരക്കിൽനിന്നകലെ രണ്ടേക്കർ റബർ തോട്ടത്തിൻ്റെ നടുവിൽ കോയാക്കാ പണിയുന്ന ബംഗ്ലാവിൻെറ ചുമതലക്കാരനായി എത്തിയപ്പോഴാണ് അയാളുടെ കാലിച്ചാക്കിൽ വന്നു നിറഞ്ഞതൊക്കെ രമേശൻ വിശദമായി കണ്ടത്.
പിന്നെ പഴയത് പോലെ കോയാന്ന് വിളിക്കാൻ നാവ് പൊന്തിയിട്ടില്ല. എല്ലാരും വിളിക്കുന്ന പോലെ കോയാക്കാന്ന് വിളിച്ചു. കോയാ അത് കേട്ടതായി ഭാവിച്ചില്ല. കാര്യങ്ങൾ കൃത്യമായി പറഞ്ഞേൽപ്പിക്കും. അത് ചെയ്യുന്നതിൽ വീഴ്ച വന്നാൽ മറ്റുള്ളവരെ ശകാരിക്കുന്നത് പോലെ ശകാരിക്കില്ല. കുട്ടിക്കാലത്തെ സൗഹൃദം അതിലൊതുങ്ങും. നായുടേം നരിയുടേം വായീന്ന് പിടിച്ചു പറിച്ചു വേണം നരന് തിന്നാനെന്ന പാഠം രമേശൻ പഠിക്കുന്നതിന് വളരെ മുന്നേ പഠിച്ചതിൻെറ ഇരുത്തം കോയായ്ക്കുണ്ടായിരുന്നു. അതിന് വേണ്ട ഒളിവിദ്യയും ഒടിവിദ്യയും പഠിക്കാൻ രമേശന് ഇതുവരെയും ആയിട്ടുമില്ല.

വിഷയങ്ങളുടെ ഭാഷാവൈചിത്ര്യത്തിൽ പകച്ചും അധ്യാപകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചൂളിയും നിന്നപ്പോൾ കോയാക്കാ മടിക്കുത്തിലിത്തിരി കാശും തോളിൽ ചാക്കുമായി കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളിലെ കുഗ്രാമങ്ങളിലും പെരുവഴികളിലും വിലപേശുകയായിരുന്നു. അങ്ങനെ കാശ് പൊലിക്കുന്ന ഇടങ്ങളെല്ലാം കോയാക്കാ കണ്ടു പിടിച്ചു. എന്നും പുലർച്ചയ്ക്ക് ഔസേപ്പച്ചൻെറ ചായക്കടയിലെത്തി, പത്രത്തിലെ അങ്ങാടി നിലവാരം തപ്പിപ്പിടിച്ച് മനസ്സിലിട്ട് നാനാവിധ സ്വതസിദ്ധികളാൽ പരുവപ്പെടുത്തും. പക്ഷേ കിനാക്കൊമ്പുകളിൽ തൊട്ടത് അങ്ങാടിനിലവാരത്തിൽ പെടാത്ത രണ്ട് കാര്യങ്ങളിൽ തൂങ്ങിയാടിയാണ്. മണ്ണും തുരുമ്പും. മുതൽ മുടക്കില്ലാത്ത ഇടനില കളിയിൽ തോട്ടങ്ങൾ വരെ മറിച്ച് വിറ്റു. ടൗണിലെ പഴയ കെട്ടിടത്തിൻെറ പിറകിലെ ചായ്പ്പിൽ തുടങ്ങിയ ആക്രിക്കടയായിരുന്നു കോയാക്കായുടെ ഓഫീസ്. പഴയ കപ്പൽ പൊളിച്ച് വാങ്ങുന്നത് വരെയെത്തി ആ കച്ചവടം. അന്നേരം വിറളിപൂണ്ട വാക്കിന് പിൻപേ നടന്നതിൽ രമേശന് ഖേദം തോന്നി. സൗന്ദര്യശാസ്ത്ര ചർച്ചകളിലെ കണ്ണ് മിഴിച്ച് പോകുന്ന ശാഠ്യങ്ങളും ദുശ്ശാഠ്യങ്ങളും. മാതൃഭാഷയ്ക്ക് മുലപ്പാലിൻെറ മധുരമാണെന്ന് പറഞ്ഞ യൂ.ജി.സിക്കാരനോട് ഭാഷയൊരു ഉപകരണം മാത്രമാണെന്ന് തല്ല് കൂടിയ കൊല്ലൻ തങ്കപ്പൻ. തരം കിട്ടിയാൽ ഭാഷയെ ഒന്ന് നക്കി നോക്കണമെന്ന രമേശൻെറ ആശയ്ക്ക് അന്ന് മുതലുണ്ട് പഴക്കം. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ചാണ് പാലാരിമുക്കിൽ പവർക്കട്ടിൻെറ ഇരുട്ടിൽ ബസ്സിറങ്ങിയത്. വിശാലൻെറ കടയുടെ സൈഡിൽ ഒതുക്കി വച്ചിരുന്ന സൈക്കിൾ എടുക്കുന്നതിന് മുൻപ് അത്യാവശ്യം വാങ്ങാനുള്ള സാധനങ്ങളെക്കുറിച്ച് വീട്ടിൽ വിളിച്ച് ചോദിച്ചു.
ഒരു കൂട് പപ്പടം, കുറച്ച് ഉണക്കമീൻ, പിന്നെ കുറച്ച് വറ്റൽ മുളകും.
പുളിയും വറ്റൽ മുളകും ചേർത്തരച്ചതും ചുട്ട പപ്പടവും ഉണ്ടെങ്കിൽ രാത്രിയിലത്തെ കഞ്ഞിയും ഉച്ചയ്ക്കൽത്ത ചോറും കുശാൽ.

മീങ്കോട്ടിക്കവല അടുക്കാറായപ്പം റോങ്ങ് സൈഡിലൊരു ഓട്ടോറിക്ഷ ഇരുട്ടത്ത് മൂടിപ്പുതച്ച് കിടന്നത് കാണാത്ത മട്ടിൽ സൈക്കിൾ ആഞ്ഞ് ചവിട്ടി പോകാമെന്ന് വിചാരിച്ചപ്പോഴാണ് “കുഞ്ചിത്തണ്ണിയപ്പൻ” എന്ന പേര് എഴുതിയ ഓട്ടോയിൽ നിന്നും ഒരു കൈ പുറത്തേക്ക് നീണ്ടത്.
“നീയെന്നാ പമ്മിക്കിടക്കുന്നെ? കഞ്ചാവോ ചാരായമോ വല്ലോം തൊടങ്ങിയോ “
രമേശൻ സൈക്കിൾ നിർത്തിയിട്ട് ഡ്രൈവർ സീറ്റിലിരുന്ന ജോസൂട്ടിയോട് ചോദിച്ചത് ശ്രദ്ധിക്കാതെ അയാൾ പറഞ്ഞു:
“മീൻകൊട്ടിയിലെ ബെന്നിച്ചൻെറ മാടക്കടയുടെ പൊറകിലേക്കൊന്ന് ചെല്ലണം . കുട്ടിച്ചൻ കാത്ത് നിക്കുന്നൊണ്ട് “
ജോസ്സൂട്ടി പറഞ്ഞത് കേട്ട് രമേശൻെറ വയറ്റിൽ തീയാളി.
“എടാ ,എൻെറ കാര്യം അറിയാവല്ല …എനിക്ക് മേലാ ഇതിൻ്റെയൊന്നും എടേച്ചാടാൻ . തക്കാലം വേറെ പണി നോക്ക് “
“ അവൻെറ മോള് കച്ചേരിക്കുന്നേലെ ആശുപത്രീലാ. മെഡിക്കലിലോട്ട് മാറ്റണമെന്നാ ഡോക്ടർമാര് പറയുന്നത്. അത്യാവശ്യമായിട്ട് കൊറച്ച് കാശെത്തിക്കണം. അവിടത്രേം പോലീസുകാരാ . അവനെ കിട്ടിയാ തെളിയാതെ കിടക്കുന്ന മോട്ടീരെല്ലാം അവൻെറ തലേക്കേറ്റും. അവൻ തരുന്ന കാശ് നീ ആശുപത്രീച്ചെന്ന് കൊടുത്താ മതി. നീയാവുമ്പം ആശുപത്രീലെ പതിവുകാരനായത് കൊണ്ട് ആരും സംശയിക്കത്തില്ല.”

ഒന്നും പറയാതെ സൈക്കിൾ ആഞ്ഞുചവിട്ടി വിട്ട രമേശന് മീൻകൊട്ടി അടുക്കും തോറും വെപ്രാളം കൂടിക്കൂടി വന്നു. തിരിഞ്ഞു പോകാൻ വേറെ വഴിയുമില്ല. കുട്ടിച്ചൻ ഉൾപ്പെടെ എല്ലാരും ഓരോരോ കാര്യത്തിന് സഹായിച്ചിട്ടുള്ളവരാ. അവരെ പിണക്കാൻ മനസ്സും വരുന്നില്ല .
“നീയിത് അറ്റൻഡർ തങ്കപ്പൻെറ കയ്യീ കൊടുത്താ മതി. ബാക്കി ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്.”
സന്ധ്യ കഴിയുമ്പോൾ അടയ്ക്കുന്ന ബെന്നിച്ചൻെറ മാടക്കടയുടെ പിന്നിൽ നിന്നും നിഴലൊരാൾ പുറത്ത് വന്നതും പോക്കറ്റിലെന്തോ കുത്തിത്തിരുകി പിൻമറഞ്ഞതും നൊടിയിടയിലായിരുന്നു. സൈക്കിൾ മുന്നോട്ട് നീങ്ങിക്കഴിഞ്ഞപ്പോൾ വളവ് തിരിഞ്ഞ് വന്ന പോലീസ് ജീപ്പ് വേഗത നന്നേ കുറച്ച് രമേശനെ നോക്കിയെങ്കിലും അകത്തിരുന്ന് പോലീസുകാരാരോ “ഇത് ആ ഭാഷപ്രാന്തനാ സാറേ “ എന്ന് പറഞ്ഞത് കൊണ്ട് നിർത്താതെ പോയി. വയറ്റിൽ വല്ലാത്ത വെപ്രാളവുമായാണ് വീട്ടിലെത്തിയത്. സൈക്കിളിൻെറ ഒച്ച കേട്ടപാടെ തന്നെ ഇറയത്തിരുന്നു പഠിക്കുകയായിരുന്ന പ്ലസ്‌വൺകാരൻ അശ്വിൻ രമേശ് എഴുന്നേറ്റ് വന്നത് സഹായമായി. സൈക്കിൾ അവനെ ഏൽപ്പിച്ച് കിണറ്റുകരയിലിരുന്ന ബക്കറ്റിൽ വെള്ളവും കോരി കക്കൂസിലേക്ക് പോയി തിരിച്ചു വന്നപ്പോൾ സമാധാനം തോന്നിയില്ലെങ്കിലും മനസ്സിലെ വെപ്രാളം മറച്ചു വച്ച് കെട്ടിയോളുടെ പേര് പതിവ് പോലെ നീട്ടി വിളിച്ചു:
“അമ്മിണിയേ …”
വാതിൽപ്പടിയിൽ ചാരിയിരുന്ന അമ്മിണിയുടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ അകത്തെവിടെയോ ചുരുണ്ട് കിടക്കുന്ന മകളുടെ പേരും നീട്ടി വിളിച്ചു:
“കുഞ്ഞിപ്പെണ്ണേ …”
പിന്നെ വാതിൽപ്പടിയിൽ ചാരിയിരുന്ന അമ്മിണിയുടെ അടുത്തിരുന്ന് അവരുടെ കൈയ്യോ കാലോ പതിയെ തിരുമ്മുന്നതിനിടെ സി എഫ് എൽ വിളക്കിൻെറ വെളിച്ചത്തിൽ പഠിക്കുകയായിരുന്ന മകനെ ആകപ്പാടെ ശ്രദ്ധിച്ചു. ഇതൊക്കെ പതിവാണ്.
“ഇനി കഞ്ഞി കുടിച്ചിട്ടിരിക്കാം “
അശ്വിൻ പുസ്തകം മടക്കിവച്ചിട്ട് എഴുന്നേറ്റു.
“അമ്മയ്ക്കും കുഞ്ഞിപ്പെണ്ണിനും കൊടുത്തതാ” എഴുന്നേൽക്കുന്നതിനിടയിൽ അശ്വിൻ പറഞ്ഞു.
രമേശൻ ഭാര്യയെ താങ്ങിയെടുത്ത് മുറിയിൽകൊണ്ടുകിടത്തി.
കിടപ്പുദീനത്തിൻെറ ഗന്ധങ്ങൾക്കിടയിൽ നിന്ന് അയാൾ ചുരുണ്ട്കൂടിക്കിടന്ന് ഉറങ്ങുന്ന മകളുടെ മുടിയൊന്നൊതുക്കി. അപ്പോഴേക്കും അശ്വിൻ ഇറയത്ത് അത്താഴക്കഞ്ഞി എടുത്തിരുന്നു. രമേശൻ ചെറിയ തൈര് ഭരണിയിൽനിന്ന് രണ്ട് സ്പൂൺ തൈര് മകൻെറ പാത്രത്തിലേക്ക് ഒഴിച്ചു.
ഉപ്പൂപ്പിയിൽ നിന്ന് ലേശം ഉപ്പും ഒഴിച്ച് കൊടുത്തു.
ഇങ്ങനെ ഒഴിക്കുമ്പോ കൈ വിറയ്ക്കും. മനസ്സ് കിടുങ്ങും. ദേഹത്തിനു ചെറിയ ബലക്ഷയം തോന്നും. ഒരു ദിവസം ഇതുപോലെ നാല് പാത്രങ്ങളിൽ ഫ്യൂരിഡാൻ കലക്കേണ്ടിവരില്ലേ ? നാലഞ്ച് വർഷം മുൻപ് തീരുമാനിച്ചതാണ്. നാല് പാത്രങ്ങളിലല്ല , അശ്വിൻെറത് ഒഴിച്ചുള്ള മൂന്നു പാത്രങ്ങളിൽ. അശ്വിൻെറ കാര്യങ്ങൾ ജോസൂട്ടിയെ പറഞ്ഞേൽപ്പിക്കാൻ തുനിഞ്ഞത് കൊണ്ടാണ് അന്ന് നടക്കാതെ പോയത് .
“ഒരു പക്ഷേ അശ്വിൻെറ കാര്യം നാളെ വല്ലാതായാൽ നീ തുണയ്ക്കുന്നോണം അവനെ ആര് തുണയ്ക്കും ?” ജോസൂട്ടിയുടെ ആ ചോദ്യത്തിനുള്ള ദുഃഖകരമായ ഉത്തരമാണ് ഇന്നീ ജീവിതം.
കഞ്ഞി കോരുന്ന സ്പൂൺ പാത്രത്തിൽ തട്ടുന്ന ശബ്ദത്തിനുമേൽ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അച്ഛനും മകനും മുറ്റത്തേക്ക് നോക്കി.
ജോസൂട്ടി !
കഞ്ഞികുടി കഴിഞ്ഞ രമേശനെയും കൂട്ടി മുറ്റത്തേക്കിറങ്ങിയ ജോസൂട്ടി പതുക്കെപ്പറഞ്ഞു :
“അതിങ്ങ് തന്നേരെടാ. താനിതിൽ ഇടപെടേണ്ടാ. ആശുപത്രീക്കിടക്കുന്ന കൊച്ചിൻെറ ചികിത്സയ്ക്ക് കാശെത്തിക്കണമെന്ന് കുട്ടിച്ചൻ വന്നു പറഞ്ഞപ്പോ ഞാനാ ഈ വഴി പറഞ്ഞത്.നീയാവുമ്പം ആശുപത്രീ സ്ഥിരം കയറിയിറങ്ങുന്നതല്ലേ . ആരും സംശയിക്കത്തില്ലെന്ന് കരുതി. വിട്. നീയതിങ്ങ് തന്നേരെ .ഞാൻ വേറെ വഴിയൊപ്പിച്ചോളാം. അയ്യായിരമുണ്ടെന്ന് പറഞ്ഞപ്പോ വിശ്വസിക്കാവുന്ന ആരെങ്കിലും വേണമെന്ന് തോന്നി.”
രമേശൻ എടുത്ത് കൊടുത്ത കാശും വാങ്ങി പോകാൻ നേരം ജോസൂട്ടി പറഞ്ഞത് ഉറങ്ങാൻ കിടന്നിട്ടും അയാളുടെ മനസിൽ നിന്നും പോയില്ല:
“ആരാനും അദ്ധ്വാനിച്ചുണ്ടാക്കിയത് മോട്ടിച്ചു വിറ്റ് കുട്ടിച്ചനൊണ്ടാക്കിയ കാശാ . പ്രാക്കുണ്ടാകും. അതവൻെറ പെണ്ണുമ്പിള്ളേടേം കൊച്ചിൻറേം തലയ്ക്കിരിക്കട്ടെ.”
ചെകുത്താൻെറ സഹായം വേണ്ടിടത്ത് ജോസൂട്ടിയുണ്ടാവും എന്ന് അവൻ തന്നെയാ പറയാറ്. പൂനാവയലിലെ തിരുനാളിന് കുത്തേറ്റ് വീണ തെങ്ങുംപ്ലാക്കിലെ തലതെറിച്ച നാലാമനേം ജീപ്പിലിട്ട് കോട്ടയത്തേക്ക് പാഞ്ഞ പാച്ചില് ജോസൂട്ടിയെക്കൊണ്ടല്ലാതെ ആരെക്കൊണ്ടും പറ്റത്തില്ലെന്നാ നാട്ടിലെ പെരുമ. ഇല്ലാരുന്നേ കുത്ത് കൊണ്ട് വീണവനിന്ന് പെണ്ണുമ്പിള്ളേം മക്കളേം കൊണ്ട് ബൊലേറോവിൽ കറങ്ങി നടക്കത്തില്ലായിരുന്നു. അതിനെന്താ , തെങ്ങുംപ്ലാക്കിക്കാര് സ്വന്തം ചോരേ മറന്നാലും ജോസൂട്ടിയെ മറക്കത്തില്ല. അവിടുത്തെ അപ്പച്ചൻെറ ശാസനയാത്രെ. ജോസൂട്ടി നക്കാപിച്ചാക്കൊന്നും നിക്കത്തില്ല. ആരെയേലും സഹായിച്ച് ഏടാകൂടത്തിൽ ചാടിയാൽ അവൻ ചെന്ന് സഹായം ചോദിക്കും. തെങ്ങുംപ്ലാക്കിക്കാര് താഴേന്നും മോളീന്നുമൊക്കെ വിളിപ്പിച്ച് അവനെ ഊരിയെടുക്കും. ജോസൂട്ടിക്ക് കുഞ്ചിത്തണ്ണിയപ്പനെന്ന ദൈവനാമഛായയുള്ള വിളിപ്പേരിട്ടവൻെറ മനസ്സിൽ ഇതൊക്കെക്കിടന്നിരിക്കും. ജോസൂട്ടി ആ പേര് സ്വന്തം ഓട്ടോയിൽ വലിയ അക്ഷരങ്ങളിൽ എഴുതി വച്ച് ആഘോഷിക്കുകയും ചെയ്തു.
വശം തിരിഞ്ഞ് കിടക്കുകയായിരുന്ന രമേശൻ മലർന്ന് കിടന്ന് കൈകൾ ചങ്കത്ത് കയറ്റി വെച്ചു “ഇല്ല , ജോസൂട്ടിയെ മറക്കാനൊക്കത്തില്ല .”
ഒന്ന് വശം തിരിഞ്ഞ് കിടന്ന രമേശൻ വീണ്ടും മലർന്ന് കിടന്നു. അമ്മിണിയേയും കുഞ്ഞിപ്പെണ്ണിനെയും കൊണ്ട് ആശുപത്രി വാസം പതിവായ കാലത്ത് മാസങ്ങളോളം പറമ്പിൽ കുറച്ച് റബ്ബറുണ്ടായിരുന്നത് വെട്ടി പാലോറച്ച് ഷീറ്റടിച്ച് ഉണക്കിത്തന്നത് ജോസൂട്ടിയാ. ചെലവ് കാശല്ലാതെ കൂലിയൊന്നും വാങ്ങീല്ല. ആശുപത്രീ കൊണ്ട് പോകുമ്പം ഓട്ടോയുടെ എണ്ണക്കാശ് മാത്രമേ വാങ്ങൂ.
അപ്പൻ സമ്പാദിച്ച റബ്ബറുള്ളത് കൊണ്ട് അവനിതൊക്കെ ചെയ്യാം.
എങ്കിലും ഇതൊക്കെ ചെയ്യണമെന്നത് അവൻെറ മനസ്സിൽ പതിഞ്ഞ ദൈവപാഠം.
കൂർക്കം വലിയുടെ ശബ്ദങ്ങൾക്കിടയിൽ രമേശൻ ഉണർന്ന് തന്നെ കിടന്നു.
തെക്കേപ്പറമ്പിക്കാരുടെ റബർമരങ്ങൾക്കിടയിലൂടെ കാറ്റ് വന്നപ്പോൾ രമേശൻെറ ഓർമ്മകളിൽ പാറക്കുറ്റികളും മുള്ളുകമ്പികളും വന്ന് നിറഞ്ഞു. അരയേക്കറോളം റബ്ബറുണ്ടായിരുന്നത് തെക്കേപ്പറമ്പിക്കാർക്കാ വിറ്റത്. വിൽക്കാൻ ചെന്നപ്പോൾ ഇതൊക്കെ എപ്പോഴേ അവരുടേതായിരിക്കുന്നു എന്ന ഭാവമായിരുന്നു. വിലപേശാനൊന്നും നിന്നില്ല. നിർത്തീല്ലെന്ന് പറയുന്നതാ ശരി. വിൽക്കാനാ ചെന്നതെന്ന് മണത്തപ്പോഴേ അവിടുത്ത അച്ചായൻ മക്കളൊക്കെ കാനഡയിലും ഇറ്റലിയിലുമൊക്കെ പോകുന്നതിന് മുൻപുള്ള കഥ തുടങ്ങി. അപ്പനുമായുള്ള ചങ്ങാത്തം പൊലിപ്പിച്ച് അയവിറക്കി. കൂലിപ്പണി കഴിഞ്ഞ് അപ്പാപ്പന്മാർ കപ്പേം പോട്ടിയും തിന്ന് കള്ളും കുടിച്ച് പാതിരാത്രിയിൽ ചൂട്ടും മിന്നിച്ച് കാട്ടുവഴിയിറങ്ങിയ ഭ്രമാത്മക വിവരണം വന്നു. അമ്മിണിയേയും കുഞ്ഞിപ്പെണ്ണിനെയും ചൊല്ലി അനുതപിച്ചു. അശ്വിനെ ഒടേതമ്പുരാൻ കാത്തു രക്ഷിക്കാൻ വേണ്ട പുണ്യം കാരണവന്മാർ ചെയ്തു വച്ചിട്ടുണ്ടെന്ന് വിശ്വാസത്തിൽ പിടിച്ച് ആണയിട്ടു. കൂട്ടത്തിലൊരു വിലയും പറഞ്ഞൊപ്പിച്ചു .അഡ്വാൻസ് വച്ചതിൻെറ പിറ്റേ ആഴ്ച അതിരു തിരിച്ച് മുള്ളുവേലിയും കെട്ടി. പോയത് പോയി. ഉറച്ച് നിന്ന് വില പേശാൻ പറ്റിയ സമയമായിരുന്നില്ലല്ലോ. അമ്മിണിയേയും കുഞ്ഞിപ്പെണ്ണിനെയും കൊണ്ട് ഓട്ടമായിരുന്നില്ലേ. മംഗലാപുരവും വെല്ലൂരും തിരുവനന്തപുരവും. പിന്നെ ആയുർവേദചികിത്സാലയങ്ങൾ. ചുരുക്കാവുന്നതൊക്കെ ചുരുക്കി. ആശയൊന്നേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിപ്പെണ്ണ് എഴുന്നേറ്റ് നടക്കണം. കുടുംബത്തിൻെറ കെട്ടുറപ്പായിരുന്ന അമ്മിണിയുടെ സൗമ്യസ്വേച്ഛാധിപത്യം വീണ്ടും കണ്ടില്ലെങ്കിലും അവൾ സ്വന്തം കാര്യങ്ങൾക്കെങ്കിലും പ്രാപ്‌തയാകണം. പിന്നെ , നാളെ അശ്വിനും വീഴുകയാണെങ്കിൽ നേരിടാൻ ഒരു തയ്യാറെടുപ്പ്.

അമ്മിണിയും കുഞ്ഞിപ്പെണ്ണും കിടക്കുന്ന മുറിയുടെ മലർക്കെ തുറന്നിട്ട വാതിലിനരുകിൽ വിരിച്ച പായകളിൽ രമേശനും അശ്വിനും കിടന്നു. അപ്പുറത്ത് നിന്നും ഒച്ചയോ കരച്ചിലോ കേട്ടാൽ എഴുന്നേറ്റ് ചെല്ലണം.തൂറ്റോ മുള്ളോ ആണെങ്കിൽ അത്. കഴപ്പോ വേദനയോ ആണെങ്കിൽ തിരുമ്മിക്കൊടുക്കണം. ഇടയ്ക്ക് തിരിച്ച് കിടത്തണം. അശ്വിനോട് എഴുന്നേൽക്കേണ്ടാ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒച്ച കേട്ട് അവനും ഉണരും. തീണ്ടാരിക്കാലമെന്ന് ഓർക്കുമ്പോ ആദ്യമൊക്കെ രമേശന് പേടിയായിരുന്നു. പിന്നെ അത് മാറി. രമേശൻ അശ്വിന് നേരെ തിരിഞ്ഞ് കിടന്നു.
മകനോട് പറയാൻ ചിലതൊക്കെ മനസ്സിൽ അടുക്കിത്തുടങ്ങിയിട്ട് കുറച്ചു നാളായി.അത് പറഞ്ഞ് തീരുന്ന നിമിഷം എന്തിനോ ഉള്ള ഒരുക്കങ്ങൾ തുടങ്ങാനുള്ള പതിഞ്ഞതും ഘനമാർന്നതുമായ മുഴക്കങ്ങൾ മനസ്സിലുണ്ടാകും എന്നറിയാവുന്നത് കൊണ്ടാണ് മാറ്റിമാറ്റി വയ്ക്കുന്നത്.
മകൻെറ ദുരിതങ്ങളോർത്തപ്പോൾ അയാളുടെ മനസ്സിൽ ദുഃഖവും വാത്സല്യവും നിറഞ്ഞു. പതിനാറ് വയസ്സ് കഴിഞ്ഞു എന്നോർത്തപ്പോൾ ഭീതിയും നിസ്സഹായതയും തളർത്തി. കുഞ്ഞിപ്പെണ്ണ് പതിനേഴ് തുടങ്ങിയപ്പോഴാണ് കിടപ്പിലായത്. അതുവരെ കളിച്ചും ചിരിച്ചും നടന്നതാ. നാൽപ്പത് കഴിഞ്ഞപ്പോഴാ അമ്മിണി വീണത്. ചുമലിലേക്ക് ഈ ഭാരങ്ങൾ വന്നു വീണപ്പോൾ കൂട്ടിനുണ്ടായിരുന്നത് ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന ഈ കുരുന്നാണ്. ഇവനെന്തെങ്കിലും…..
രമേശൻ ഉറക്കപ്പായിൽ എഴുന്നേറ്റിരുന്ന് മുഖം പൊത്തി പ്രാർത്ഥിച്ചു.
പിന്നെ ഉറക്കപ്പായിൽ നീണ്ട് നിവർന്ന് കിടന്ന് വാക്കുകളുടെ അഭയപ്രപഞ്ചത്തിലേക്ക് മനസ്സമർത്തി. ശീലം തെറ്റാതെ ഭംഗിയില്ലാത്ത വാക്കേതെന്ന് തിരഞ്ഞ് തിരഞ്ഞ് അങ്ങനെ ഒരു വാക്ക് പോലും ഭൂലോകത്ത് ഇല്ലെന്ന ആനന്ദത്തിൽ മുഴുകി അല്പനേരം കിടന്നു. പിന്നെ അർത്ഥങ്ങളെക്കുറിച്ച് ലവലേശം വ്യാകുലപ്പെടാതെ മനസ്സിൻെറ തീരത്ത് ചിതറിക്കിടന്ന വാക്കുകൾ ഒരിക്കലും എഴുതാനാകാത്ത വടിവുകളിൽ കോർത്തിണക്കി സുന്ദരമായ കോലങ്ങൾ ചമച്ചു.
പെരുവിരലോളം മാത്രം വലിപ്പമുണ്ടായിരുന്ന കോലങ്ങൾ അർത്ഥങ്ങളെയും ഇളകിയാട്ടത്തിൻെറ ചടുലതയെയും പരിത്യജിച്ച് ഭയാനകരൂപങ്ങളായി വളർന്ന് ആകാശത്തിന് ചോട്ടിലെ അരണ്ട വെളിച്ചത്തിൽ ആരെയോ അന്ധമായി പരതുന്ന അവധാനതയിൽ ചിന്തകൾ ഉറക്കത്തിലേക്ക് ചാഞ്ഞു.

പിറ്റേന്ന് ഞായറാഴ്ച പുലർന്നപ്പോൾ അശ്വിൻ കുളിച്ചൊരുങ്ങി പുറത്ത് പോയതിൽ പിന്നെ എഴുന്നേറ്റ രമേശൻ അമ്മിണിയേയും കുഞ്ഞിപ്പെണ്ണിനെയും പല്ലു തേപ്പിച്ചിട്ട് കട്ടൻകാപ്പി കൊടുത്തു. വീടിനോട് ചേർന്ന കക്കൂസിൽ കൊണ്ടുപോയി തൂറ്റപ്പാത്രത്തിൽ തൂറ്റിച്ച് കഴുകി എണ്ണ തേപ്പിച്ച് കുളിപ്പിച്ച് തുവർത്തിത്തുടച്ച് വസ്ത്രം മാറ്റിച്ച് അവരെ കസേരയിൽ കൊണ്ട് വന്ന് ഇരുത്തി. വിരിച്ച് കിടക്കാനും പുതച്ച് കിടക്കാനും ഉപയോഗിച്ച കള്ളിമുണ്ടുകൾ കഴുകാനിട്ടു. മൂത്രത്തിൻെറ നനവുണ്ടായിരുന്ന പായകൾ കഴുകി ഉണക്കാനിട്ടു. പകരം മൂലയ്ക്ക് കഴുകി ഉണക്കി വച്ചിരുന്ന പായകൾ വിരിച്ചു. ഇനി രാവിലത്തേക്കും ഉച്ചയ്ക്കത്തേക്കും ചേർത്ത് കഞ്ഞി വയ്ക്കണം. രാവിലെ ഉപ്പിട്ട കഞ്ഞി മതി. ഉച്ചയ്ക്കത്തേക്ക് ഉള്ളിയും പരിപ്പുമിട്ട് സാമ്പാറ്‌ പോലെ വയ്ക്കണം. അല്പം കുറച്ച് തൊടിയുള്ളതിലെ ചീരയും പാവലും കോവലുമെക്കെ നോക്കണം. അപ്പോഴേക്കും അശ്വിൻ എത്തും.
ചില ഉച്ച നേരങ്ങളിൽ അവൻ വന്ന് കയറുമ്പോൾ അവൻെറ മുഖത്ത് കാണുന്ന വീര്യങ്ങൾ കെട്ടുപോയ ശാഠ്യങ്ങളുടെ കരുവാളിപ്പ് സ്വന്തം ചെറുപ്പത്തിലെ ശാഠ്യങ്ങളുടെ തിളപ്പറിയാവുന്ന രമേശൻ കണ്ടറിയും. വിശന്നാൽ ഏതെങ്കിലും ഹോട്ടലിൽ നിന്ന് നല്ലതുപോലെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആൾക്കാർ കണ്ടാൽ ആർഭാടമെന്ന് കരുതുമെന്ന് പറഞ്ഞ് അവൻ ഒഴിവാകും.
ഇങ്ങനെയൊക്കെ ആലോചിച്ച് ഓരോന്ന് ചെയ്യുന്നതിനിടയ്ക്കാണ് ഈപ്പൻ ജോർജ് എന്ന ഈപ്പുട്ടി ബൈക്കോടിച്ച് മുറ്റത്തേക്ക് കയറി വന്നത്. ലോകത്ത് കോടിക്കണക്കിന് ആളുകളുണ്ടെങ്കിലും അപൂർവം ആളുകൾ തമ്മിലേ മനസ്സിണക്കമുള്ളൂ. രമേശന് അങ്ങനെ ഒരാളായിരുന്നു ഈപ്പുട്ടി . ഭാഷ ചാകാൻ കിടക്കുന്നു എന്ന് ആവലാതിപ്പെട്ട കവിവ്യാജനോട് അതിൽപ്പിന്നെ ആംഗ്യഭാഷയിലാകുമോ വ്യവഹാരം എന്ന് കുതർക്കം പറഞ്ഞവൻ.
ഒരുവനെ അവൻെറ പോഴത്തത്തിലിട്ട് ആറ്റിയും നീറ്റിയും പൊലിപ്പിക്കുന്നതാണ് ഉത്തമ സാഹിത്യം എന്ന സിദ്ധാന്തത്തിൻെറ ഉപജ്ഞാതാവ്.
മാലോകരുടെ ജീവന്മരണപോരാട്ടത്തിനിടയിൽ വന്നു കയറുന്ന ഭാവിയുടെ ദല്ലാളായ ഇൻഷുറൻസ് ഏജൻറ്. സെഞ്ചൂറിയൻ കോടിപതി. സന്മനസ്സുള്ള സമാധാനക്കാരൻ.

“അവരവിടെ ഇരിക്കെട്ടെന്ന് “
അമ്മിണിയേയും കുഞ്ഞിപ്പെണ്ണിനെയും താങ്ങിയെടുത്ത് അകത്തിരുത്താൻ തുടങ്ങിയപ്പോൾ ഈപ്പുട്ടി തടഞ്ഞു. തിണ്ണയിൽ രമേശൻ വിരിച്ച് കൊടുത്ത പത്രത്തിലിരുന്ന ഇപ്പൂട്ടി അശ്വിനെ കുറിച്ച് ചോദിച്ചു.
“രാവിലെ പോയതാ. പള്ളിപ്പടിക്കെ കാണും. പതിവായി ലോട്ടറി എടുക്കുന്ന കൊറച്ച് ആൾക്കാരുണ്ട്. വികാരിയച്ചൻ ഏർപ്പാടാക്കിയതാ. പിന്നെ പേട്ടേ പോയി പുതിയ ടിക്കറ്റുകളെടുക്കണം. തീർന്ന മരുന്ന് വാങ്ങണം.”
ഈപ്പുട്ടി പതിവായി ചെയ്യുന്നത് പോലെ ക്ലബിലെ സുഹൃത്തുക്കളായ ഡോക്ടർമാരിൽ നിന്നും മെഡിക്കൽറെപ്പ്മാരിൽനിന്നും സംഘടിപ്പിച്ച മരുന്നുകളെടുത്ത് കൊടുത്തു. പിന്നെ കാണാമെന്ന് പറഞ്ഞ് പോകാനിറങ്ങിയ ഈപ്പുട്ടി മടിച്ച് മടിച്ച് നിന്നു.
“ഒരു കാര്യമുണ്ടായിരുന്നു. അല്ലേലൊന്നുമില്ല “ ഈപ്പുട്ടി രമേശൻെറ മുഖത്തേക്ക് നോക്കി .”അല്ലെങ്കിപ്പറയാം .വന്നേ”
“പല്ലവട്ടം ആലോചിച്ചതാ “ ബ്രീഫ്‌കേസ് ബൈക്കിൽ വച്ച് കെട്ടുന്നതിനിടയിൽ ഈപ്പുട്ടി പറഞ്ഞു. “ തെറ്റൊന്നുമില്ലെന്നാ എനിക്ക് തോന്നുന്നത് “
“ അതെ , തെറ്റൊന്നുമില്ല “ തീരുമാനിച്ചുറച്ച ഈപ്പുട്ടി കണ്ണുകളിൽ പോളിസി ഡീൽ ചെയ്യുന്ന സൗമ്യദൃഢതയോടെ രമേശൻെറ മുഖത്തേക്ക് നോക്കി. ”ഞങ്ങടെ യൂണിയൻെറ സംസ്ഥാനസമ്മേളനം അടുത്ത മാസം കോട്ടയത്ത് നടക്കുകയാ. ആയിരത്തഞ്ഞൂറോളം പ്രതിനിധികളുണ്ടാകും. ചില സവിശേഷ സാഹചര്യങ്ങളിൽ അവരിൽ നിന്ന് പിരിവെടുത്ത് സഹായധനം നൽകുന്ന പതിവുണ്ട്. ഒരാൾ നൂറു രൂപ വച്ചെടുത്താലും ഒന്നര ലക്ഷത്തോളം രൂപ വരും. ഞാനൊന്ന് ശ്രമിക്കട്ടെ?”
കേൾവിക്കാരന് മറിച്ചൊന്ന് ചിന്തിക്കാൻ ഇടകൊടുക്കാതെ സ്വന്തം ചിന്ത ആഴത്തിൽ പതിപ്പിക്കുന്ന ചാതുരിയിൽ ഈപ്പുട്ടി വിദഗ്ദ്ധനായിരുന്നു.
“സ്വാഗതസംഘത്തിൽ ഞാൻ അവതരിപ്പിച്ച് സമ്മതിപ്പിക്കാം. പക്ഷേ സമ്മേളനത്തിന് മുന്നിൽ രമേശൻെറ പുരോഗമനസഹയാത്രികത്വം സ്ഥാപിച്ചെടുക്കണം. “
തുകയുടെ സമ്മോഹനതയ്ക്കും ജീവിതത്തിൻെറ ദുഃസ്‌ഥിതിക്കും ഇടയിൽ പരുങ്ങി നിന്ന രമേശൻെറ തോളിൽ ഈപ്പുട്ടി കൈ വെച്ചു.
“താൻ ഗംഭീരമായി കവിത ചൊല്ലുമല്ലോ. ഇടവേളയ്ക്ക് ഒരു കവിത ചൊല്ലിയാൽ മതി. പഴയത് മതി. കടമ്മനിട്ടയുടെ ആയിക്കോട്ടെ. കുറത്തിയോ കാട്ടാളനോ മറ്റോ.”
സ്റ്റാർട്ട് ചെയ്ത ബൈക്ക് മുന്നോട്ട് നീങ്ങാൻ സാവകാശമെടുത്തു.
“ഒന്നും ആലോചിക്കേണ്ട. ആലോചിച്ചാൽ തെണ്ടലാണെന്ന് തോന്നും. തൻെറ ജീവിതമെന്ന പോരാട്ടത്തിനിടയിൽ ഇതൊക്കെ നിസ്സാരമാ. അടുത്ത മാസം ഇരുപത്താറ് മുതൽ ഇരുപത്തെട്ട് വരെയാ സമ്മേളനം. ഇരുപത്തേഴാം തീയ്യതി ഉച്ചയ്ക്ക് മുൻപ് കോട്ടയത്ത് എത്തേണ്ടിവരും. ഞാൻ എല്ലാം ശരിയാക്കിയിട്ട് വിളിക്കാം.”
ഒരു ഹസ്തദാനത്തിന് ശേഷം ബൈക്ക് നീങ്ങിയപ്പോൾ “എന്താ വേണ്ടത്” എന്ന ചോദ്യവും ഉള്ളിലിട്ട് തെല്ലിട നിന്നതിൽപ്പിന്നെ രമേശനും തിരിഞ്ഞ് നടന്നു.
ഇപ്പൊ കാര്യങ്ങളൊക്കെ തീരുമാനിക്കാൻ മുൻപെത്തെക്കാളും എളുപ്പമാണ്. അഭിമാനത്തിന് രണ്ടാം സ്ഥാനമേയുള്ളൂ എന്ന തീർപ്പ് നേരത്തെ ഉണ്ട്. അശ്വിനോടൊന്ന് ആലോചിക്കണം. പ്രായോഗിക തീരുമാനങ്ങളെടുക്കാൻ അവന് മിടുക്ക് കൂടും. അമ്മിണിയോടും കുഞ്ഞിപ്പെണ്ണിനോടും ചോദിക്കേണ്ട. പ്രശ്നങ്ങൾ ഉള്ളുരുക്കുമ്പോൾ അവരുടെ മുഖം മനസ്സിൽ കണ്ടാൽ മതി.
ആ ദൈന്യതയിലുണ്ടാകും ഉത്തരം.

കോയാക്കായുടെ സൈറ്റിൽ തിക്കിത്തിരക്കി ഓരോന്ന് ചെയ്യുമ്പോഴും രമേശൻെറ മനസ്സിൽ കടമ്മനിട്ടയുടെ കാട്ടാളൻെറ താളഭേരികളായിരുന്നു.
ഈപ്പുട്ടി അല്പം മുൻപ് കൂടെ വിളിച്ചിരുന്നു. നാളെയാണ് കോട്ടയത്തെത്തേണ്ടത്. കടമ്മനിട്ടയുടെ ചൊൽക്കാഴ്ചകൾ പല പ്രാവശ്യം കണ്ടിട്ടുള്ളതാണ്. കാട്ടാളനും കുറത്തിയും ശാന്തയുമൊക്കെ സുഹൃത് വേദികളിൽ താളഭേദം വരുത്തി വരെ ചൊല്ലിയിട്ടുണ്ട്. എങ്കിലും കടമ്മനിട്ടയുടെ ശബ്ദത്തിൻെറ പരുക്കൻ ഭാവവും താളവുമായിരിക്കും പൊതുസദസ്സുകളിൽ എറിക്കുക. ചെറുപ്പം മുതലേ ആവേശമായി വാരിപ്പുണർന്ന കവിതയും പുസ്തകങ്ങളും ശാപമായിരുന്നോ എന്ന വികൽപ്പത്തിൻെറ നിഴലകലുന്നു. മദ്യപാന സദസ്സിൽ രണ്ട് പെഗ് അധികം കിട്ടാനായി ചൊല്ലിയഴിച്ചിട്ട കവിതകൾ ഇതാ ജീവിതത്തിനൊരു കൈത്താങ്ങാകുന്നു.
ടൗൺഹാളിൻെറ മുന്നിലെത്തിയ രമേശൻ പരിഭ്രമിച്ച് പോയി. ടൗൺഹാളിൻെറ മതില് കാണാനില്ല. പകരം കോട്ട കൊത്തളങ്ങൾ. കൊടിതോരണങ്ങൾ. വളണ്ടിയർമാരുടെ സുരക്ഷാനാട്യങ്ങൾ. ആകെ മൊത്തം ടൗൺഹാളും പരിസരവും ഒരു സ്വതന്ത്ര സ്വേച്ഛാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് പോലെ.
“സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഈപ്പൻ ജോർജ് …..”
പറയുമ്പോഴൊരു തപ്പലൊക്കെ ഉണ്ടായിരുന്നെങ്കിലും വളണ്ടിയർമാർ ഗേറ്റ് ഒരാൾക്ക് മാത്രം കടക്കാൻ പാകത്തിന് തുറന്ന് അകത്തേക്ക് ഞെരുക്കിക്കയറ്റി വിട്ടു.
ഓഡിറ്റോറിയത്തിൻെറ മുറ്റത്ത് തേടിത്തിരഞ്ഞപ്പം പ്രസീഡിയത്തിൽ നിന്ന് ഇറങ്ങി വന്ന ഈപ്പുട്ടി കുശിനിയിൽ ചെന്ന് രണ്ട് ചായയും സംഘടിപ്പിച്ച് തകരമേശയ്ക്ക് ഇരുപുറവും ഇരുന്ന് മുഖത്തെ പ്രസാദമില്ലായ്മയുടെ കഥയഴിച്ചു. “ഇന്നലെ പാതിരാത്രീലെ സെക്രട്ടേറിയേറ്റിൽ ഞാൻ രമേശൻെറ കാര്യം ഒന്നൂടെ പറയാൻ തലക്കാട് വെട്ടുമ്പോഴേക്കും ഒരുത്തൻ കേറി മറുവെട്ടു വെട്ടി. എനിക്ക് പ്രവർത്തിച്ചാ ശീലം. അവന് സംസാരിച്ചും ശീലമുണ്ട്. അവൻെറ ബുജി വർത്തമാനത്തിൽ സെക്രട്ടേറിയറ്റ് ചാഞ്ഞു. ഞാൻ ഏതായാലും പ്രതീക്ഷ കൈവിട്ടിട്ടില്ല . രമേശൻ ഉച്ചയൂണിന് ശേഷമുള്ള സെഷൻ തുടങ്ങുന്നതിന് മുൻപ് കവിത ചൊല്ല്.”
ഓഡിറ്റോറിയത്തിന് പുറത്തേക്കുള്ള ഉച്ചഭാഷിണികൾ മുരടനക്കി.
“സുഹൃത്തുക്കളെ …”
“രമേശൻ വന്നത് ശരിയായ നേരത്താ. അടുത്ത പരിപാടി കേക്കുമ്പം കാര്യങ്ങൾ മനസിലാകും. പോകരുത്. ഇവിടെ തന്നെ ഇരിക്കണം. ഞാനിപ്പം വരാം . “ ഈപ്പുട്ടി ധൃതിയിൽ പോയി.
“സുഹൃത്തുക്കളെ “ അല്പം വൈഷമ്യങ്ങൾക്ക് ശേഷം ഉച്ചഭാഷിണി വീണ്ടും സജീവമായി.
“ നമ്മുടെ സംസ്ഥാന സമ്മേളനം രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയാൻ നേരമാകുന്നു. നമ്മൾ ജീവിക്കുന്ന ഈ സമൂഹം നമ്മളോട് കാണിക്കുന്ന സ്നേഹലാളനകൾക്ക് പകരമായി നമ്മൾ എന്ത് നൽകിയാലും മതിയാകില്ല എന്ന് നമുക്കറിയാം. എങ്കിലും സമൂഹത്തിന് ഒരു സ്നേഹതിലകമായി ജീവകാരുണ്യപ്രവർത്തി നടത്തുകയെന്നത് എല്ലാ സംസ്ഥാനസമ്മേളനങ്ങളിലും പതിവാണ്. ഹൃദ്രോഗികൾ , വൃക്ക മാറ്റിവയ്‌ക്കേണ്ടവർ തുടങ്ങി പലർക്കും ചെറിയൊരു കൈത്താങ്ങായി നമ്മൾ സ്വയം ധന്യരായിട്ടുണ്ട്. ഇക്കുറി നമ്മൾ കുറച്ചു കൂടി വിശാലമായ ഒരു സേവന തലത്തിലേക്ക് ചുവട് വയ്ക്കുകയാണ് . “

രമേശൻെറ കാതുകൾ പൂച്ചപ്പൂട വീഴുന്ന ഒച്ചയ്ക്കായി പോലും ത്രസിച്ചു .
“മലാലാ യൂസഫ് സായ് എന്ന കൊച്ചു മാലാഖയെ ഞാൻ പരിചയപ്പെടുത്തേണ്ട കാര്യമില്ല. വിദ്യയുടെ വെളിച്ചത്തിനായി കൊതിച്ച ആ മാലാഖക്കുഞ്ഞ് തീയുണ്ട വിതച്ച തീവ്രവാദികളുടെ ദുഷ്ടതയെ ഇച്‌ഛാശക്തിയാൽ അതിജീവിച്ച് ഇന്ന് ലോകമെമ്പാടും ഇരുൾപടർന്നയിടങ്ങളിൽ അക്ഷരജ്വാലയായി പടരുകയാണ്. ആ മാലാഖയുടെ ധീരോചിതമായ പ്രേരണകൾക്ക് നമ്മളാലാകും വിധം ഐക്യദാർഢ്യം പ്രഖ്യാപിക്കണം. ആ ജ്വാലയിൽ നിന്ന് നമുക്കും ഒരു ചെറുതിരി കൊളുത്താം. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നിർധനരായ പെൺകുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിക്കാണ് സംസ്ഥാനക്കമ്മിറ്റി രൂപം നൽകിയിട്ടുള്ളത്. ഇതിനായി ചില സ്പോൺസർമാരെ നമ്മൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഈ പദ്ധതിക്ക് ആവശ്യമാണ് . അതിനാൽ ഓരോരുത്തരും ഇരുനൂറ് രൂപയിൽ കുറയാത്ത തുക അതാത് ജില്ലാ സെക്രട്ടറിയെ ഏൽപ്പിക്കണമെന്നും അവരത് സംസ്ഥാന ട്രഷററെ ഏൽപ്പിക്കണമെന്നും സംസ്ഥാനക്കമ്മിറ്റിക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നു.”
ഇരുനൂറ് ഗുണം ആയിരത്തിയഞ്ഞൂറ്. ഉച്ചയൂണിന് പന്തിയിലിരുന്ന രമേശൻെറ മനസ്സിൽ പൂജ്യങ്ങൾ കറങ്ങിത്തിരിഞ്ഞ് ഒത്തുകൂടി ഇരുന്നു. മൂന്ന് ലക്ഷം! പിന്നെയും പൊങ്ങിപ്പറന്ന പൂജ്യങ്ങളുടെ പടലങ്ങൾക്കിടയിൽ നിന്ന് മൂന്ന് പരുങ്ങി പിന്തിരിഞ്ഞു. പൂജ്യങ്ങൾ മാത്രമായി. കവിത ചൊല്ലിക്കഴിഞ്ഞ് രമേശനെ സ്റ്റേജിന് പുറത്തേക്കുള്ള വഴിയരികിലെ മുറിയിൽ നിർത്തിയിട്ട് പോയ ഈപ്പുട്ടി മറ്റൊരാളുമായി തിരികെയെത്തി. ആഗതൻ കണ്ടപാടെ കൈപിടിച്ച് കുലുക്കുന്നതിനിടയിൽ ഈപ്പുട്ടി അയാളെ പരിചയപ്പെടുത്തി.
“ഞങ്ങടെ ജനറൽ സെക്രട്ടറിയാണ് “
“മിസ്റ്റർ രമേശ് , കവിത പാടിയത് വളരെ നന്നായിരുന്നു. ഭാര്യയ്ക്ക് സൂക്കേടാണെന്ന് ഈപ്പൻ പറഞ്ഞു. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കാം. മെഡിക്ലെയിം പോളിസി എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഉപകരിച്ചേനെ. പിന്നെ ഈപ്പാ, നാളത്തെ സാംസ്കാരിക സമ്മേളനത്തിൻെറ കാര്യത്തിൽ വീഴ്ചയൊന്നും വരല്ലേ “ അയാൾ മറ്റെന്തോ തിരക്കിലേക്ക് തിക്കിത്തിരിഞ്ഞ് പോയി.
രമേശനെ തനിച്ചാക്കി ഈപ്പുട്ടിയും എങ്ങോട്ടോ പോയി.
തനിച്ചായപ്പോൾ രമേശൻെറ മനസ്സിൽ നിസ്സഹായതയുടെ ഉപ്പു കാറ്റ് നീറി. ഗതികേടോർത്ത് പാഞ്ഞ മനസ്സ് ടയർ പാളി എവിടെയൊക്കെയോ ഇടിച്ച് ചോര ചിന്തി. വിളറിയ മുഖത്ത് ഒരു വിളർത്ത ചിരിയുമായി നിന്ന രമേശനെ ചിലരൊക്കെ അഭിനന്ദിക്കാനെത്തി. ചിലരൊട്ടും ഗൗനിച്ചില്ല. മുനിസിപ്പാലിറ്റിയുടെ കുപ്പത്തൊട്ടിയിൽ വീണത് പോലെ. കുതറിച്ചാടിപ്പോകാൻ ഒക്കാത്ത വിധം കുടുക്കുന്ന ജാള്യത. അതിനുമുപരി പൂനാവയലിലിരുന്നു ദീനമായി നോക്കുന്ന കണ്ണുകൾ. ഒക്കെ സഹിച്ചിവിടെ നിൽക്കാം. ഈപ്പുട്ടി ശരിയാക്കിയാൽ വാങ്ങാൻ ആളില്ലാതെ പോകരുതല്ലോ. ആശയൊഴിഞ്ഞ് റോഡിലേക്കിറങ്ങിയ രമേശനോപ്പം വന്ന ഈപ്പുട്ടി നിർബന്ധിച്ച് ബിയർ കഴിക്കാൻ കയറ്റി. “ എനിക്ക് വേറെയും ക്ളബ്ബുകളിൽ അംഗത്വമുണ്ട്. മൂരാച്ചി ക്ലബ്ബെന്ന് ഇവന്മാര് പറയും. ജീവകാരുണ്യ പ്രവർത്തനങ്ങൾ അവർക്കുമുണ്ട്. ഞാനൊന്ന് നോക്കട്ടെ .”
രണ്ടാമത് വന്ന ബിയർ ഈപ്പുട്ടി നിർബന്ധിച്ചെങ്കിലും രമേശൻ കഴിച്ചില്ല.
“ മലാലാ യൂസഫ് സായ് സെൻറർ ! ഭാവി വിലപേശലുകളിൽ ക്രെഡിബിളിറ്റി തെളിയിക്കാനുതകും പോലും!”
മൂന്നാമത് വന്ന ബിയർ രമേശനും പങ്ക് വച്ചു .
ബാറിൽ നിന്നിറങ്ങി ഈപ്പുട്ടിയുമായി പിരിഞ്ഞ രമേശൻ ഇരുട്ടുവോളം പാർക്കിൽ കുത്തിയിരുന്നു. പിന്നെ ടൗണിൽ ചുറ്റിത്തിരിഞ്ഞു. ശേഷം പൂനാവയലിലേക്കുള്ള അവസാന ബസ് പിടിക്കാൻ പാകത്തിന് സ്റ്റാൻഡിലെത്തി.
ബസ്റ്റാൻഡിൽ നിന്നാൽ കിഴക്കൻ മലകളിൽ വേനൽ തീ പടരുന്നത് കാണാം.
തീച്ചാലുകൾക്കിടയിലെവിടെയോ പൂനാവയൽ.
അവിടെയൊരു കൂരയിൽ അമ്മിണിയും കുഞ്ഞിപ്പെണ്ണും കാത്തിരിപ്പുണ്ട്.
അച്ഛൻ മടിക്കുത്ത് നിറയെ കാശുമായി വരുന്നത് കാത്ത് അവർക്കൊപ്പം അശ്വിനും വിളക്കണയ്ക്കാതെ ഇരിക്കുന്നുണ്ട്.
രമേശൻെറ ഉള്ള് പിടഞ്ഞു.
പൂനാവയലിലേക്കുള്ള അവസാന ബസ് സ്റ്റാൻഡിൽ പിടിച്ചു.
പോകാതെ തരമില്ലല്ലോ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...