ന്യൂഡൽഹി: പരസ്‌പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമായി കാണാനാകില്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 377 ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഉത്തരവായി. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്‌തമാക്കി.
സ്വവർഗബന്ധം സദാചാരപരമായി മോശമാണെന്ന തെറ്റിദ്ധാരണ മാറാനും നിയമസാധുത വഴിയൊരുക്കുമെന്നും ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ റോഹിങ്ടൺ എഫ് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.നാല് വിധിന്യായങ്ങളാണ് അഞ്ചംഗ ബെഞ്ചിൽനിന്നുണ്ടായത്. ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ പ്രത്യേക വിധി പറഞ്ഞില്ല. യോജിച്ചുള്ള വിധിയാണെന്ന് വിധിപ്രസ്‌താവം വായിക്കവെ ചീഫ് ജസ്‌റ്റീസ് പറഞ്ഞു.
സ്വവര്‍ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകൻ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനിൽ മെഹ്റ, റിതു ഡാൽമിയ, അമൻനാഥ്, അയേഷ കപൂർ എന്നിവർ നൽകിയ പൊതുതാല്പര്യ ഹര്‍ജികളിലാണ് വിധി. 377ാം വകുപ്പ് യുക്‌തിഹീനവും ഏകപക്ഷീയവുമാണെന്ന് കോടതി നീരീക്ഷിച്ചു.
വ്യത്യസ്‌ത വ്യക്‌തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജ്ജിച്ചു. പരമ്പരാഗത കാഴ്‌ചപ്പാടുകൾ ഉപേക്ഷിക്കുവാൻ സമയമായി. വ്യക്‌തിത്വം പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും കാലത്തെ ഭ്രഷ്‌ടിന്നും വിവേചനത്തിനും ഭിന്ന ലൈംഗിക വ്യക്‌തിത്വമുള്ളവരുടെ സമൂഹത്തോട് ചരിത്രം മാപ്പുപറയേണ്ടതുണ്ടെന്ന് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്‌റ്റിസ് ഇന്ദു മൽഹോത്ര അവരുടെ വിധിന്യായത്തിൽ പറഞ്ഞു.
രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു. 377ാം വകുപ്പ് ഇല്ലാതാകുന്നതോടെ ഈ പ്രശ്നങ്ങൾ അവസാനിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഇത്തരം ബന്ധങ്ങൾക്ക് നിയമസാധുത ലഭിച്ചാൽ വിവേചനങ്ങൾ സ്വാഭാവികമായും അവസാനിക്കും. ലൈംഗികതയുടെ പേരിൽ ഒരാളും ഭയന്ന് ജീവിക്കാൻ ഇടവരരുതെന്നും കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു.
ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശം തന്നെയാണെന്ന് 377‐ാംവകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്ന ഭരണഘടനാബെഞ്ച് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഐപിസി 377‐ാംവകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് 2009ൽ ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു.ഈ ഉത്തരവ് 2013ൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജികളാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് പരിഗണിച്ചത്.
കടപ്പാട്: http://www.deshabhimani.com