സമഭാവന: ആയിരം യൗവനങ്ങളുടെ മൾട്ടി മീഡിയ മെഗാ ഷോ

0
272

ഇന്ത്യയിൽ ആദ്യമായി ആയിരം യുവ കലാപ്രതിഭകൾക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സമഭാവന എന്ന സർഗോത്സവത്തിന് ഫെബ്രുവരി 27 ബുധനാഴ്ച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. വൈകിട്ട് 5 ന് ബഹു.മന്ത്രി ശ്രീ എ.കെ ബാലന്റെ അധ്യക്ഷതയിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ സമഭാവനയുടെ സംസ്ഥാനതല ഉൽഘാടനം നിർവഹിക്കും.

വനിതാ പൂരക്കളി, ഗദ്ധിക,മാപ്പിള രാമായണം, കേരള നടനം, കഥകളി ,മോഹിനിയാട്ടം, വഞ്ചിപ്പാട്ട്, തുള്ളൽത്രയം, തോൽപ്പാവക്കൂത്ത്, കൂടിയാട്ടം, നാടകം, മാർഗംകളി, നാടോടി-ഗോത്ര കലാ രൂപങ്ങളുടെ സമന്വയം തുടങ്ങി മുപ്പത്തിൽപ്പരം കലാരൂപങ്ങളുമായി 300 ഓളം കലാപ്രതിഭകൾ അരങ്ങിലെത്തും. എഴുത്തച്ഛൻ മുതൽ ഒ. എൻ. വി വരെയുള്ള കവികളുടെ വിഖ്യാത കവിതകളെ കവിതകളെ വ്യത്യസ്തയാർന്ന കലാരൂപങ്ങളുടെ ഈണത്തിലും താളത്തിലും ചിട്ടപ്പെടുത്തിയതാണ് ഈ മൾട്ടി മീഡിയ മെഗാ ഷോ. കലാസൃഷ്ടികളുടെ തനിമ നിലനിർത്തുന്ന ശൈലിയിൽ ഓരോ അവതരണവും എട്ട് മിനുട്ട് ദൈർഘ്യത്തിലാണ് അതത് രംഗത്തെ വിഗഗ്ദരുടെ മേൽനോട്ടത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.രണ്ട് മാസത്തെ റിഹേഴ്സൽ ക്യാമ്പിലൂടെ കടന്നുപോയ ശേഷമാണ് നവ സാങ്കേതിക സാദ്ധ്യതകൾ ഉപയോഗിച്ച് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സമഭാവന അരങ്ങിലെത്തുന്നത്.നാടക-ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂരാണ് സമഭാവനയുടെ രൂപകൽപ്പനയും സാക്ഷാത്കാരവും നിർവഹിക്കുന്നത്.നവകേരള നിർമിതിയിൽ യുവ കലാകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സമഭാവന വരും മാസങ്ങളിൽ ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.

14 മിഴാവ് കൊട്ടിയാണ് വേദി ഉണരുക. തുടർന്ന് എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണത്തിലെ യുദ്ധകാണ്ഡം തോൽപ്പാവക്കൂത്തായും കാറൽമാൻ ചരിതം ചവിട്ട് നാടകമായും രംഗത്തെത്തും.പിന്നാലെ മാപ്പിള രാമായണവും. അതത് സൃഷ്ടികൾ രൂപപ്പെട്ട സാംസ്‌കാരിക പശ്ചാത്തലവും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളും മുന്നേറ്റങ്ങളും അടയാളപ്പെടുത്തുന്ന ഹ്രസ്വ ദൃശ്യാവിഷ്കാരങ്ങൾ ഓരോ അവതരണത്തിനും ആമുഖമായുണ്ടാകും. വേഗതയാർന്നതും ഏറെ ആസ്വാദ്യകരമായതുമായ ശൈലിയിലാണ് ഓരോ കലാരൂപങ്ങളും തനിമ ചോരാതെ അവതരിക്കപ്പെടുക..അതിജീവനവും നവകേരള നിർമിതിയും പ്രമേയമാക്കി ശ്രീ പ്രഭാവർമ എഴുതി ഡോ. ഓമനക്കുട്ടി ടീച്ചർ ഈണം നൽകിയ മുദ്രാ ഗാനത്തോടെ ആരംഭിക്കുന്ന സമഭാവന വൈലോപ്പിള്ളിയുടെ പന്തങ്ങൾ എന്ന കവിതയുടെ ആധുനിക ദൃശ്യാവിഷ്കാരത്തോടെ പൂർത്തിയാകും.

സമഭാവനയിലെ ഇതര കലാവിഷ്കാരങ്ങൾ

കഥകളി- പട്ടാഭിഷേകം – കോട്ടയത്ത് തമ്പുരാൻ

തുള്ളൽത്രയം – കല്യാണ സൗഗന്ധികം – കുഞ്ചൻ നമ്പ്യാർ

കേരളനടനം – എന്റെ ഗുരുനാഥൻ – വള്ളത്തോൾ

കൂടിയാട്ടം – ഭഗവത്ദജ്ജുകം – ബോധായനൻ

വിൽപ്പാട്ട് – ദുരവസ്ഥ – കുമാരനാശാൻ

നാടകം – അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് – വി.ടി. ഭട്ടതിരിപ്പാട്

കഥാപ്രസംഗം – പൂതപ്പാട്ട് – ഇടശ്ശേരി

മാർഗംകളി – ബൈബിൾ പുതിയ നിയമം ഉയിർപ്പിലെ വരികൾ

വഞ്ചിപ്പാട്ട് – രാമപുരത്ത് വാര്യർ – കുചേലവൃത്തം

തിരുവാതിര- കാവ്യനർത്തകി – ചങ്ങമ്പുഴ

പൂരക്കളി – എനിക്ക് മരണമില്ല – വയലാർ

കോൽക്കളി – നാടെവിടെ മക്കളെ – അയ്യപ്പപ്പണിക്കർ

നാടക ഗാനം – ഇത് ഭൂമിയാണ് – കെ.ടി.മുഹമ്മദ്.

നാടൻ കലാ സമന്വയം-കുറത്തി-കടമ്മനിട്ട

മോഹിനിയാട്ടം-സൂര്യകാന്തി-ജി.ശങ്കരക്കുറുപ്പ്

ഗദ്ധിക – ഗോത്രഗീതം – വാമൊഴിച്ചാറ്റ്

വനിതാ പൂരക്കളി – കൃഷ്ണപക്ഷത്തിലെ പാട്ട് – ഒ. എൻ.വി

സമഭാവനയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നവകേരളം എന്ന വിഷയം കേന്ദ്രീകരിച്ച് ഫെല്ലോഷിപ്പിന് അർഹരായവർ ഒരുക്കുന്ന ശിൽപ്പ-ചിത്ര പ്രദർശനം രാവിലെ 10 മുതൽ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here