പൊന്നാനി കടലില്‍ മണല്‍ത്തിട്ട: പ്രവേശനം നിരോധിച്ചു

0
669

പൊന്നാനി: അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ള മണല്‍ചാല്‍ തീര്‍ത്തും അസ്ഥിരമായ പ്രതിഭാസമാണെന്നും ഇത് ഏതു സമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ആയതിനാല്‍ മണല്‍തിട്ടയിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതും സ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാ കലക്ടര്‍ നിരോധിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്ത് നിരോധന ഉത്തരവ് ബോര്‍ഡ് സ്ഥാപിക്കും. വേലിയേറ്റ സമയത്ത് വെള്ളം ഉയരുകയും മണല്‍തിട്ട താഴ്ന്നു പോകുകയും ചെയ്യുമ്പോള്‍ കരയില്‍ നിന്നും കടലിനുള്ളിലേക്ക് നീങ്ങിയവര്‍ക്ക് കരയിലേക്ക് ഓടി കയറാനുള്ള സമയം ലഭിക്കാതിരിക്കുകയും അവര്‍ കടലില്‍ താഴ്ന്നു പോകാനും സാദ്ധ്യതയുണ്ട്.

ഇത്തവണത്തെ മഹാപ്രളയവും മലമ്പുഴ അണക്കെട്ട് തുറന്നതും കാരണം ഭാരതപ്പുഴയിലേക്കുള്ള ഒഴുക്കും പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണല്‍ത്തിട്ട. പുഴയിലൂടെ ഒഴുകി വരുന്ന എക്കല്‍ മണ്ണിന്റെ ശേഖരമാണ് സാധാരണ ഗതിയില്‍ അഴിമുഖങ്ങളില്‍ മണല്‍ത്തിട്ടകളായി രൂപപ്പെടുന്നത്. കടല്‍ക്ഷോഭം ഉണ്ടാകുന്ന സമയത്ത് ഇത്തരം മണല്‍ത്തിട്ടകളില്‍ നിരവധി മത്സ്യബന്ധന യാനങ്ങള്‍ തട്ടി തകര്‍ന്നിട്ടുണ്ട്, എന്നാല്‍ കടല്‍ക്ഷോഭത്തിന് ശേഷം പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് അഴിമുഖത്തിന്റെ തെക്കേ ഭാഗത്തേക്ക് മണല്‍തിട്ട രൂപപ്പെടാറാണ് പതിവ്.

പുലര്‍ച്ചെ അഞ്ചു മണിക്കും വൈകിട്ട് 5 മണിക്കും ജലവിതാനം വളരെകുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതല്‍ ദൂരം നടക്കാനാവുക. എന്നാല്‍ വേലിയേറ്റ സമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടം വിളിച്ചു വരുത്തുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here