കവിത
പി വി സൂര്യഗായത്രി
അവർ വീട്ടിലേക്കൊരു ചൂല് വാങ്ങി
ആദ്യം വന്നു കയറിയപ്പോൾ
തരക്കേടില്ലാത്ത പ്രൗഢിയൊക്കെ
ചൂലിനുണ്ടായിരുന്നു
നല്ല നീളം ഉറച്ച കൈപ്പിടി
ഒത്ത തണ്ടും തടിയും.
വീട്ടുകാരി ചൂല്
കൈയ്യിലൊതുങ്ങുമോ എന്നും
പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും
രണ്ട് ദിവസം പരീക്ഷിച്ചു
കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ
ചൂല് ‘എ’യിൽ നിന്നും
‘എ പ്ലസ്’ ഗ്രേഡിലേക്കുയർന്നു.
വന്ന ആദ്യ ദിവസങ്ങളിൽ
ചൂലിനെ അടുക്കളയിൽ കയറ്റിയതേയില്ല
വെള്ളം പോലും തൊടീച്ചില്ല
ഹാളിലും മുറികളിലുമായി
വീടാകെയൊന്ന് ചുറ്റിക്കണ്ടു
നിറയെ തിളങ്ങുന്ന അരികുകളുള്ള
മിനുത്ത പ്രതലങ്ങളിൽ
അനായാസേനെ ഓടി നടന്നു
കണ്ടിടങ്ങളും തൊട്ടിടങ്ങളുമെല്ലാം
ആരും പറയാതെ വെടിപ്പാക്കി.
‘പുത്തനച്ചിയെപ്പോലെ പുരപ്പുറം തൂത്തെന്ന് ‘
ആളുകൾ പറഞ്ഞു.
ഒരു വർഷം തികയും മുന്നേ
ഏതൊരു യന്ത്രവുമെന്നപോലെ
ചൂലിന്റെ പുതുമ നഷ്ടപ്പെട്ടു.
നീളവും തടിയും കുറഞ്ഞു
മെലിഞ്ഞു നിറം മങ്ങി
പഴയ കളിപ്പാട്ടം പോലെ
ചളുങ്ങിയ പിഞ്ഞാണം പോലെ
കേട് വന്ന് അടുക്കളപ്പുറങ്ങളിൽ
നിരങ്ങാൻ തുടങ്ങി.
പോടായ പല്ലുകൾ ഇളക്കി മാറ്റും പോലെ
നടന്നു തേഞ്ഞ ചൂലിന്റെ ക്ഷയിച്ച
അനേകം കാലുകൾ ഊർന്നു വീഴുകയൊ
ലാഘവത്തോടെ
പിഴുതെറിയുകയോ പതിവായി.
‘ചൂലി’നെ ‘കുറ്റിച്ചൂലെ’ന്നു
വീട്ടുകാര് പേരുമാറ്റി വിളി തുടങ്ങി.
പതുക്കെ മുറികളിൽ കയറ്റാതെയായി
ഹാളിൽ ഇരിപ്പിക്കാതെയായി
മുറികൾ തൊടീക്കാതെയായി
ഇറയത്ത് ഇറക്കാതെയുമായി.
കുറച്ചു ദിവസം അടുക്കളപ്പുറത്ത്
ചുറ്റിത്തിരിഞ്ഞ് പിന്നാമ്പുറത്തെ
മുറ്റത്തായി സ്ഥിരവാസം.
ഏഴര വെളുപ്പിനും അന്തിക്കും
ഊഴം വരുവോളം നീണ്ട കുത്തിയിരുപ്പ്.
‘അങ്ങേലെ മുത്തീം മുക്കിലിരിക്കും
ഇങ്ങേലെ മുത്തീം മുക്കിലിരിക്കും’
എന്ന പോലെ കുറ്റിച്ചൂലുകൾ
വീടുകളിലെ മുറ്റമാകെ ചുറ്റും മണ്ടി നടന്നു
‘അങ്ങു ചെന്ന് കിരുകിരുക്കും
ഇങ്ങു ചെന്നും കിരുകിരുക്കും
പിന്നെ മിണ്ടാതെ കുത്തിയിരിക്കും.’
ഓരോ വീടിന്റെയും മുക്കായ
മുക്കുകളിലെല്ലാമിപ്പോൾ
അങ്ങേലെയും ഇങ്ങേലെയും മുത്തിമാരുടെ
നീണ്ട കുത്തിയിരിപ്പും കിരുകിരുക്കലുമേ
കാണാനും കേൾക്കാനുമുള്ളൂ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ഇഷ്ടം