വായില്ലാക്കുന്നിലപ്പൻ

0
258

കവിത

മനീഷ

അയാൾക്ക്
അവൾ മാത്രമായിരുന്നു
കൂട്ട്.
ആനക്കൊമ്പിന്റെ
നിറമുള്ള,
പഞ്ഞിമിട്ടായി
ഉടലുള്ള,
കാപ്പിക്കുരു
കണ്ണുള്ള
നായ്ക്കുട്ടി!

കട്ടിലിൽ അയാൾ
ഉറങ്ങുമ്പോൾ
അവൾ താഴെ കാവൽ.
മുറ്റത്തയാൾ ഇരിക്കുമ്പോൾ
അതിരുകളിൽ
അവളുടെ പരിശോധന.
അയാൾ കഴിക്കുന്നതൊക്കെ
അവളും കഴിച്ചു.
അയാൾ അവളെ മടിയിലിരുത്തി
ലോകവാർത്തകൾ
ചർച്ച ചെയ്തു.
രോമക്കാടുകൾ
ചീകിയൊതുക്കി.
പാലും,കോഴിയും
സ്നേഹവും
കൊടുത്തിട്ടും
തുടുക്കുന്നില്ലെന്നു
പരാതി പറഞ്ഞു.
ഞാനില്ലയെങ്കിൽ
ആരുണ്ട് ഇങ്ങനെ
പോറ്റാനെന്നു
നിശ്വസിച്ചു.

ഒറ്റപ്പെടലിന്റെ
നരയിൽ
തിളങ്ങിപ്പാറിയ
പഴയ കറുപ്പിനെ
പരതി, ഉയിർ വേവുമ്പോൾ
കൊന്നവടി വെട്ടി
അവളെ തല്ലി.
ഉമ്മറത്ത് മുള്ളി,
മുറ്റത്ത് ഉലാത്തി,
വെറുതെ കുരച്ചു
കാരണങ്ങൾ കേട്ട്
അവൾ ചിന്തിച്ചു.
ചിലപ്പോഴെ ഇതൊക്കെ
തല്ലുകിട്ടുന്ന കുറ്റമാവൂ?

നടക്കുമ്പോൾ വേച്ചു പോകുന്നു.
വീണാൽ ഇനി ഉയരുമോ
എന്നുറപ്പില്ല.
ഞാനില്ലെങ്കിൽ
അവൾ
ആർക്കും വേണ്ടാത്ത
തെരുവ് പട്ടിയാകുമോ
ആകുലപ്പെട്ട് അയാൾ
കണ്ണടച്ചു.
‘നിദ്രാവന’ത്തിൽ ചാമ്പലായി.

അവൾ കുരച്ചു,
കരച്ചിൽ എന്ന്
മറ്റുള്ളവർ വ്യാഖ്യനിച്ചു.
തുടലില്ലാത്ത അവൾ
ഇറങ്ങിയോടി
മണം പിടിച്ചു
‘നിദ്രാവന’ത്തിന്റെ
പടിക്കൽ കിടന്നു.
വളർത്തുമ്പോ പട്ടിയെ
വളർത്തണം.
മക്കളെ ചേർത്തണച്ചു
പലർ പറഞ്ഞു.
നിലാവിനും, വെയിലിനും
അപ്പുറം പട്ടിക്ക്
വിശന്നു.
കരച്ചിൽ നേർത്തുവന്നു.
വിശപ്പകറ്റാൻ
അടുത്ത വീട് പരതി.
വീട്ടു പുറകിലെ
തെങ്ങിൻ
ചോട്ടിൽ നിറയെ
ഭക്ഷണം.
“ഞാനില്ലെങ്കിൽ
നീയൊക്കെ പഠിക്കും”
അപ്പുറത്തൊരു
അമ്മ ശകാരം.
കുട്ടിയപ്പോൾ
വായില്ലാക്കുന്നിലപ്പന്റെ
കഥ വായിക്കുകയായിരുന്നു.

ഭക്ഷണശേഷം
നിദ്രാവന വാതിൽക്കൽ
പട്ടി കിടന്നു.
അവിടെ
ഒറ്റയായിപ്പോയ
മറ്റൊരുവൾ അവളെ
മാടിവിളിച്ചു.
ഉടമ മരിച്ച അവളും
ഇണ മരിച്ചൊരു വൃദ്ധയും
ജീവിതം തുടർന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here