HomeTHE ARTERIASEQUEL 89കാംബ്ലി കരഞ്ഞ രാത്രി, ഇന്ത്യയും

കാംബ്ലി കരഞ്ഞ രാത്രി, ഇന്ത്യയും

Published on

spot_imgspot_img

പവലിയൻ

ജാസിർ കോട്ടക്കുത്ത്

 

ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം കരഞ്ഞ, ഹൃദയം പൊട്ടിപ്പോയ മത്സരം ഏതായിരിക്കും? ഞാൻ പറയും അത് 1996 ലോകകപ്പിലെ ശ്രീലങ്കയുമായുള്ള സെമി ഫൈനൽ മത്സരം ആയിരിക്കുമെന്ന്. ഇന്ത്യയുടെ സ്വന്തം മണ്ണിൽ, ഈഡൻ ഗാർഡൻസിൽ കിരീടം നേടുമെന്ന് ഏവരും വിശ്വസിച്ച ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നിര ഒരു ചീട്ട് കൊട്ടാരം പോലെ തകർന്നു വീണ ആ മത്സരം കണ്ട ആരാധകർ എങ്ങനെ കരയാതിരിക്കും?

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ എന്നിവർ സംയുക്തമായാണ് 1996 ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്. 1996 ജനുവരിയിൽ കൊളംബോയിലെ സെൻട്രൽ ബാങ്കിൽ തമിഴ് പുലികൾ സ്ഫോടനം നടത്തിയത് ചൂണ്ടിക്കാണിച്ചു സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ഓസ്‌ട്രേലിയയും വെസ്റ്റ്‌ ഇൻഡീസും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിച്ചതിനാൽ ശ്രീലങ്ക നേരിട്ട് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. ആദ്യ ഓവറുകളിലെ ഫീൽഡിങ് നിയന്ത്രണങ്ങൾ തന്ത്രപരമായി ഉപയോഗിച്ച രമേഷ് കലുവിതരണ, സനത് ജയസൂര്യ എന്നീ ഓപ്പണിങ് ജോഡിയുടെ അറ്റാക്കിങ് ബാറ്റിംഗിന്റെ മികവിൽ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ ശ്രീലങ്ക ജയിച്ചു കയറി. കെനിയക്കെതിരെ നേടിയ 398 റൺസ് 2006 വരെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ആയിരുന്നു. ക്വാർട്ടറിൽ ഇഗ്ലണ്ടിനെയും തകർത്ത് കൊണ്ട് ശ്രീലങ്ക ആധികാരികമായി സെമിഫൈനലിൽ പ്രവേശിച്ചു. സച്ചിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ ടൂർണമെന്റിൽ കുതിപ്പ് നടത്തിയത്. ക്വാർട്ടറിൽ ചിരവൈരികളായ പാകിസ്ഥാനെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 39 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയും സെമിഫൈനലിൽ കയറി. ഒരു ലക്ഷത്തിലേറെ കാണികളാണ് ഈഡൻ ഗാർഡൻസിൽ സെമി ഫൈനൽ വീക്ഷിക്കാനായി എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 1 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ തുടക്കത്തിലേ പതറി. ജവഗൽ ശ്രീനാഥിന്റെ മാസ്മരിക സ്പെൽ മൂന്ന് മുൻ നിരക്കാരെ കൂടാരം കയറ്റിയെങ്കിലും അരവിന്ദ ഡിസിൽവയും റോഷൻ മഹാനാമയും ചേർന്ന് അവരെ 251 എന്ന മികച്ച സ്കോറിൽ എത്തിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ നവ്ജോത് സിദ്ദുവിനെ നഷ്ടമായി. പക്ഷെ പതിവ് പോലെ സച്ചിന്റെ ബാറ്റ് ഇന്ത്യയെ പതിയെ മുന്നോട്ട് നയിച്ചു. ഇന്ത്യൻ സ്കോർ 98 ൽ നിൽക്കേ 65 റൺസ് നേടിയ സച്ചിൻ ജയസൂര്യയുടെ പന്തിൽ പുറത്തായി. പിന്നീടങ്ങോട്ട് അവിശ്വസനീയമാം വിധം ഇന്ത്യൻ ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു. അസ്ഹറുദ്ധീൻ, അജയ് ജഡേജ, നയൻ മോംഗിയ തുടങ്ങിയ പ്രബലർ ഒരു ചെറുത്ത് നിൽപ്പിന് പോലും ആകാതെ ശ്രീലങ്കൻ ബൗളിംഗ് നിരക്ക് മുന്നിൽ കീഴടങ്ങി. സച്ചിന് പിന്നാലെ ക്രീസിൽ എത്തിയ അസ്ഹറുദ്ധീൻ ആറ് പന്തുകൾ നേരിട്ട് റൺസ് ഒന്നുമെടുക്കാതെയാണ് ക്രീസിൽ നിന്ന് തിരിച്ചു കയറിയത്. പിന്നാലെയെത്തിയ വിനോദ് കാംബ്ലി പതിയെ സ്കോർ ബോർഡ് ചലിപ്പിക്കാൻ ശ്രമിച്ചപ്പോൾ മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. ആദ്യം പുറത്തായത് ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിച്ച സഞ്ജയ്‌ മഞ്ചരേക്കർ ആയിരുന്നു. 25 റൺസാണ് താരം നേടിയത്. പിന്നാലെ ജവഗൽ ശ്രീനാഥ് 6 റൺസ് എടുത്ത് റൺ ഔട്ടായി. ഒരു മികച്ച കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷയിൽ ഒരറ്റത്ത് വിനോദ് കാംബ്ലി ശ്രീലങ്കൻ ബൗളർമാരെ പ്രതിരോധിച്ചു നിൽക്കുന്നുണ്ടായിരുന്നു. പക്ഷെ അജയ് ജഡേജ റൺസ് ഒന്നുമെടുക്കാതെയും നയൻ മോംഗിയ ഒരു റൺസിനും തിരിച്ചു ഡഗ്ഔട്ടിലേക്ക് നടന്നു. തൊട്ട് പിന്നാലെ ആദ്യ പന്തിൽ തന്നെ സംപൂജ്യനായി ആഷിഷ് കപൂറും വീണതോടെ ഇന്ത്യൻ സ്കോർ 120/8 എന്ന നിലയിൽ എത്തി. ഗ്യാലറിയിൽ നിറഞ്ഞു കവിഞ്ഞ ആരാധകക്കൂട്ടം അപ്പോഴേക്കും നിരാശയുടെ പടുകുഴിയിൽ വീണിരുന്നു. ഇനി ഒരു തിരിച്ചു വരവില്ലെന്ന് ഉറപ്പായ പലരും കണ്ണുകൾ പൊത്തി കരഞ്ഞു. ഒപ്പം, ക്രീസിലുണ്ടായിരുന്ന കാംബ്ലിയും. 29 പന്തിൽ 10 റൺസ് ആയിരുന്നു അപ്പോൾ കാംബ്ലിയുടെ സമ്പാദ്യം. ഗ്യാലറിയിൽ കാര്യങ്ങൾ കൈ വിടുകയായിരുന്നു. ചില ആരാധകർ സ്റ്റാൻഡുകൾക്ക് തീ വെച്ചു. പ്ലാസ്റ്റിക് കുപ്പികളടക്കം കൈയിൽ കിട്ടിയതെല്ലാം മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. ഇതോടെ മത്സരം നിർത്തി വെക്കേണ്ടി വന്നു. ഇന്ത്യൻ ടീമിന്റെ അലക്ഷ്യമായ ബാറ്റിങ്‌ വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ മാനസികമായി തകർത്തിരുന്നു. മത്സരം വീണ്ടും ആരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യൻ ആരാധകരുടെ വഴിവിട്ട അക്രമ സംഭവങ്ങൾ മൂലം മുടങ്ങി. ഇതോടെ മാച്ച് റഫറി ക്ലയ്‌വ് ലോയ്ഡ് മത്സരം ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. മൈതാനത്ത് നിന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് നടന്നു നീങ്ങിയ വിനോദ് കാംബ്ലി ഒരു നൊമ്പരക്കാഴ്ചയായിരുന്നു.

“I remember watching five batsmen depart while I was at the crease. Had at least one of them kept me company, we could have made a match of it. I cried because I thought I was robbed of a chance to do it for my country.” എന്നാണ് പിന്നീട് ഈ മത്സരത്തെ കുറിച്ച് കാംബ്ലി പറഞ്ഞത്. സച്ചിന്റെ കൂടെ ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി മാറുമെന്ന് ഏവരും പ്രതീക്ഷിച്ച കാംബ്ലിക്ക് പിന്നീട് തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ആയില്ല. ഈ മത്സരത്തോടെ കാംബ്ലി ക്രിക്കറ്റ് ലോകത്തിൽ നിന്ന് തന്നെ പതിയെ അപ്രത്യക്ഷമാകുകയായിരുന്നു. ക്രിക്കറ്റ് എന്ന മത്സരം ഉള്ളിടത്തോളം 1996 മാർച്ച് 13 എന്ന തിയ്യതിയും കുപ്രസിദ്ധമായ ഈ മത്സരവും ഓർമ്മിക്കപ്പെടും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...