”പ്രകൃതിവേട്ടയുടെ ബാക്കിപത്രമാണ് പ്രളയം…”

0
361
klf 19 Kerala Literature Fest Kozhikode 2019

ബിലാൽ ശിബിലി

മഹാപ്രളയത്തിൽ നിന്ന് അതിജീവനം നടന്നെങ്കിലും, ഒന്നും നമ്മൾ അതിൽ നിന്ന് പഠിച്ചിട്ടില്ല. പ്രകൃതിയോട് നമ്മൾ കാണിച്ച ക്രൂരതകളുടെ മറുപടിയാണ് പ്രളയം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം നടന്ന ‘പ്രളയാനന്തരം – അനുഭവവും സാഹിത്യവും’ എന്ന ചർച്ചയിൽ എല്ലാവരും ഒരേ സ്വരത്തിൽ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. സേതു, ബെന്യാമിൻ, മനോജ് കുറൂർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എൻ. പി ഹാഫിസ് മുഹമ്മദ് മോഡറേറ്ററായി.

സ്വയം സന്നദ്ധരായ യുവതലമുറയുടെ ഊർജ്ജത്തെ കുറിച്ച് സേതു വാചാലനായി. നവമാധ്യമങ്ങൾ ഉപയോഗിച്ച് യുവത നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കാൻ സേതു മറന്നില്ല.

പ്രളയത്തെ നേരിട്ട് അനുഭവിച്ച മധ്യ തിരുവിതാങ്കൂറിലെ മൂന്ന് എഴുത്തുകാരാണ് ചർച്ചയിൽ പങ്കെടുത്തത്. വെള്ളപൊക്കം എന്നത് ബാല്യകാലത്ത് ഒരു ആഘോഷമായിരുന്നു. ഈ പ്രളയം പക്ഷെ ഭീതിയാണ് സമ്മാനിച്ചത്. ബെന്യാമിൻ പങ്കുവെച്ചു. അദ്ദേഹത്തിന് പക്ഷെ തന്റെ വീട്ടിലെ മൂന്നിരട്ടി മൂല്യമുള്ള പുസ്തകങ്ങളെ കുറിച്ചായിരുന്നു ശങ്ക. മണൽ ഖനനവും തോട് നികത്തലും അടക്കമുള്ള പ്രകൃതിയോട് ചൂഷണങ്ങളും ക്രൂരതകളുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ബെന്യാമിൻ അഭിപ്രായപെട്ടു.

പഴയനിയമത്തിലും മറ്റു സാഹിത്യങ്ങളിലും ഉള്ള ദുരന്ത അതിജീവന അഭയാർത്ഥി കഥകൾ എന്നും സ്വപ്നം കാണാറുണ്ട്. അതിനെ തന്റെ കൃതികളിൽ പ്രതിപാദിച്ചിട്ടുമുണ്ട്. അത് അറം പറ്റിയ പോലെ തോന്നി എന്നാണ് മനോജ് കുറൂർ അഭിപ്രായപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിച്ച അനുഭവങ്ങളും അദ്ദേഹം അഭിമാനപൂർവം പങ്കുവെച്ചു. ഏറെ പ്രശംസിക്കപ്പെട്ട ഒരുമയിൽ പക്ഷെ വിള്ളലുകൾ ഉണ്ട്. ക്യാമ്പുകളിൽ പോലും അയിത്തമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോവുന്ന വാഹനങ്ങളിൽ വരെ പാർട്ടി കൊടികൾ കെട്ടാൻ നമ്മൾ മത്സരിച്ചു. ബോധ്യങ്ങൾ ഉണ്ടായില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ. മനോജ് തന്റെ ആശങ്കകൾ കൂട്ടിച്ചേർത്തു.

ചേക്കുട്ടി പാവകൾ ഉൾപ്പെടെയുള്ള അതിജീവന മാർഗങ്ങൾ അഭിമാനകരമാണ് എന്ന് സേതു അഭിപ്രായപ്പെട്ടപ്പോൾ, ആലപ്പാടിനെ വേണ്ടി ഇറങ്ങാൻ നമ്മൾ ഇനിയും മടിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത മുഴുവൻ ആളുകളും ചോദിച്ചു.

വിദ്യാർത്ഥി യുവതലമുറയുടെ പുനരധിവാസ പ്രവർത്തനങ്ങളെ മോഡറേറ്റർ ഹാഫിസ് മുഹമ്മദ് പ്രശംസിച്ചപ്പോൾ, ശബരിമല വിഷയങ്ങൾക്ക് ശേഷമുണ്ടായ സംഭവവികാസങ്ങളെ അദ്ദേഹം ആശങ്കയോടെയാണ് നോക്കി കണ്ടത്.

സാഹിത്യ രചനകളെ തീർച്ചയായും പ്രളയം സഹായിക്കും. കൂടുതൽ ആവിഷ്കാരങ്ങൾ ഉണ്ടാവും. പാനൽ ഒന്നടകം അഭിപ്രായപ്പെട്ടു.

ഫോട്ടോ : ജൈസല്‍ സി

LEAVE A REPLY

Please enter your comment!
Please enter your name here