HomeTHE ARTERIASEQUEL 58ഏകാന്തതയുടെ വേഗമളക്കുന്ന കവിതകൾ (കരുണാകരന്റെ കവിതകളുടെ വായന )

ഏകാന്തതയുടെ വേഗമളക്കുന്ന കവിതകൾ (കരുണാകരന്റെ കവിതകളുടെ വായന )

Published on

spot_imgspot_img

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ

ഡോ. രോഷ്‌നി സ്വപ്‌ന

For me,
beauty is a
physical sensation.

ബോർഹസ് സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ അത് കവിതയിലും
ബാധകമാണ് എന്ന് തോന്നുന്നു.
വളരെ കുറച്ച് എഴുതുകയും ആ എഴുത്തുകളിലൂടെ വളരെയേറെ പറയുകയും
ചെയ്യുന്ന കവിയാണ് കരുണാകരൻ. കവിതയുടെ തലക്കെട്ട് മുതൽ ഒടുക്കം വരെ
വാക്കിന്റെ, ഭാഷയുടെ, സാധ്യതകളെയൊക്കെ “ഏകാന്തതയുടെ വേഗത്തെയെന്ന
പോൽ കണ്ടെടുക്കുന്നു കരുണാകരൻ. ഏകാന്തതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു എന്ന പേരിലുള്ള
കവിത നോക്കൂ

ഏകാന്തതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ

തന്റെ മുറിയിൽ മുഷിഞ്ഞ് വെറുതെ
ഇരിക്കുമ്പോൾ അന്യരുടെ വീട്
കുത്തിതുറക്കുന്നതു സങ്കൽപ്പിക്കുന്ന ഒരു കവി
എന്റെ കൂട്ടുകാരിയാണ്.

പതിമൂന്നു ദിവസം കവിതകളൊന്നും തന്നെ എഴുതാതെ അവളുടെ
പൂച്ചക്കുഞ്ഞിനോടു മാത്രം സംസാരിച്ച്
പകലും മരിച്ചുപോയ പ്രിയപ്പെട്ട
കവികളുടെ വരികൾ അവർ ചൊല്ലിയിരുന്നപോലെ
അവതരിപ്പിച്ച്
രാത്രിയും
അവൾ തനിച്ചിരിപ്പിന്റെ കൊടുമുടി കാണുന്നു.

പതിനാലാം ദിവസം അവൾ
ഏതെങ്കിലും രാജ്യത്തെ
ഏതെങ്കിലും പട്ടണത്തിലെ
ഏതെങ്കിലും
സമയത്ത്

ഏതെങ്കിലും വീട്
കുത്തിതുറക്കുന്നു.
മാസമുറകൾ ഉപേക്ഷിച്ച്

മോഹങ്ങൾക്ക് മേൽ വേറെ വേറെ ഉടലുകൾ
പുതപ്പിക്കുന്ന സമയം
അവൾ കവികളുടെ ധീരതയോടെ അന്യരുടെ വീടുകൾ
കൊള്ളയടിക്കുന്നു.
ചിലപ്പോൾ ആ ശ്രമങ്ങളിൽ കൊല്ലപ്പെടുന്നു.

“ഏകാന്തതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ”
അവൾ ഒരിക്കൽ എന്നോടു പറഞ്ഞു:
ഞാനത് വേട്ടയാടുന്നു.

കുറേ മുമ്പുള്ള ഒരു വെള്ളിയാഴ്ച്ചയായിരുന്നു അവൾ എന്നെ സന്ദർശിച്ചത്.

പുണ്യവതികൾ രഹസ്യമായി അനുകരിക്കുന്ന
ഉയർത്തെഴുൽപ്പ് ദിവസം പോലെ ഒന്നിൽ.””

മഴ കൊണ്ടു നടക്കും പോലെ
ഏകാന്തതയെ വേഗത്തിലേക്ക് കോർത്തു വയ്ക്കുന്നു കവി..സ്വതവേ ഏകാന്തതയ്ക്ക് പൊതു വ്യാവഹാരിക ഇടത്തിൽ
ചാർത്തപ്പെടുന്നത് ചലനമില്ലായ്മ എന്ന അവസ്ഥയോടാണ്. ജഡത്വം, മങ്ങിയ വെളിച്ചം എന്നിവയൊക്കെ അതിന്റെ
ഭാഗമായി പറയപ്പെടുന്നു. പക്ഷേ കരുണാകരന്റെ കവിതയിൽ

‘’അത്രയും വേഗം
ഈ കവിതയ്ക്കുണ്ട്
എന്റെ
ഏകാന്തതക്കുമുണ്ട് ”

എന്ന തിരുത്തൽ ആണുള്ളത്. ഏകാന്തതയെയും കവിതയെയും തിരുത്തി
വായിക്കുക എന്ന് കവി പറയുന്നു.

കരുണാകരന്റെ കവിതകൾ വേഗത്തിൽ വായിച്ചു തീർക്കാം എന്ന് കരുതും.
പക്ഷേ ജീവിതത്തെയും കാഴ്ചകളെയും അർത്ഥങ്ങളെയും പുനക്രമീകരണം
ചെയ്യുന്നുണ്ട് കരുണാകരൻ. ഒറ്റവായനയിൽ നിന്ന് പല വായനകളിലേക്ക്
പടരുന്ന കാവ്യ സ്വഭാവം ഈ കവിതകൾ സൂക്ഷിക്കുന്നു. അനുഭവത്തിന്റെ
ഏറ്റവും സൂക്ഷ്മമായ തെരഞ്ഞെടുപ്പുകളേ കരുണാകരനിൽ കവിതയാവുന്നുള്ളൂ.

“അനുഭൂതികളെ
അപ്പടി
ആവിഷ്കരിക്കലല്ല
കവിത
അനുഭൂതികളിൽ
നിന്ന്
രക്ഷ നേടൽ കൂടിയാണ്
കവിത”

എന്ന് ടി എസ് എലിയറ്റ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇത് കരുണാകരന്റെ
കവിതയിൽ നേരിൽ അനുഭവിക്കാം. അകത്തേക്ക് തുറക്കുന്നതോടൊപ്പം
പുറത്തേക്കു തീർക്കുക കൂടി ചെയ്യുന്നു അവ. പറഞ്ഞുകേട്ടിട്ടുള്ള ഏകാന്തതയെ ഉയർത്തെഴുന്നേൽപ്പ് പോലെ രഹസ്യമായി
അനുകരിക്കുകയാണ് കവിതയിൽ.(ഏകാന്തതയെക്കുറിച്ച് പറഞ്ഞു
കേട്ടിട്ടില്ലേയുള്ളൂ )

പല കവിതകളിലും ഇത്തരം സൂക്ഷ്മാനുഭവങ്ങളുണ്ട്. സൗന്ദര്യം
ആത്യന്തികമായി ഭാഷയിലാണ് എന്ന ബോർഹസ് ചിന്ത പോലെ കരുണാകരന്റെ കവിതയിൽ അനേക ലോകങ്ങൾ തീർക്കുന്നു. പലയിടത്തും
ഭാഷ തന്നെ കവിതയാകുന്നു. ഒരു സംഘം ഉറുമ്പുകൾ ഒരു കളിവള്ളമെന്ന
പോൽ ഒരു തുമ്പി ചിറക് കൊണ്ടുപോകും പോലെ എന്ന വിധത്തിൽ
സൂക്ഷ്മമാകുന്നു ഭാഷ ചിലപ്പോൾ.
അത് കവിതയുടെ ചരിത്രത്തിൽ, ജീവിതത്തിന്റെ ചരിത്രത്തിൽ,
മനുഷ്യചരിത്രത്തിൽ കാറ്റിലുലഞ്ഞ് ഓർമയാവുന്നു.

ആ ഓർമ്മയിൽ കവിയായിരുന്നു കാലം കയറിവരുന്നു.

“കളിവള്ളം പോലെ
നീങ്ങുന്ന
തുമ്പിച്ചിറകു കാണാൻ
കണ്ണട മാറ്റി
കുനിഞ്ഞുനിന്ന
ആൾ”

ആയി കവി രൂപാന്തരപ്പെടുന്നു. മനുഷ്യരിൽ നിന്ന് പൂമ്പാറ്റച്ചിറകിലേക്കും
മുറിവിലേക്കും പടരുന്ന ജീവിതത്തിലെ വലിയ കാൻവാസ് നിവരുന്നു.
സത്യത്തിൽ ആ പൂമ്പാറ്റച്ചിറക് കൊണ്ടുപോകാനുള്ള ശ്രമം തന്നെയല്ലേ
കവിതയെഴുത്ത്?
ഉറുമ്പു തന്നെയല്ലേ കവി?

കവിതയിൽ മറ്റൊരു ജീവിതം കൂടി സാധ്യമാണ്. ലോർക്കയുടെ
ഒരു കവിതയിൽ അങ്ങനെ ഒരു പറച്ചിലുണ്ട് എന്നാണോർമ്മ

” നക്ഷത്രങ്ങളിൽ
നിന്നും ഭൂമിയെ രക്ഷിക്കാൻ അടർന്നുവീണ
നനവുകൾ
ആണ് നമ്മൾ ”

എന്ന് മനുഷ്യനെയും ജീവിതത്തെയും പ്രതി ലോർക പറയുന്നുണ്ട്.
ആ മനുഷ്യനാണ് ഇവിടെ തുമ്പിച്ചിറക് കാണാൻ കണ്ണട മാറ്റി കുഞ്ഞു
നിൽക്കുന്നതും, കവിതയിൽ വായിച്ച പോലെ തന്നെ എന്ന് അത്ഭുതപ്പെടുന്നതും.
കവിതയോർത്ത്
കുന്നിന്റെ മുകളിലേക്ക് കയറിയ ആളാകുന്നതും. കാറ്റിൽ ഉലയുന്ന
മേഘം കണ്ട ആൾ ആകുന്നതും

(കളിവള്ളം പോലെ )

നമ്മുടെ കാഴ്ചയുടെ അനുഭൂതികൾ തന്നെയാണോ അപരനെയും
പിന്തുടരുന്നത്? ഉറപ്പില്ല.
അതോ മറ്റേതോ തരത്തിലോ?
ഒരു ഉറപ്പും ഇല്ലാത്ത ലോകക്രമത്തെ ഒട്ടൊന്നു സംശയിക്കുന്നു
ചിലപ്പോൾ കവി.

“അങ്ങനെ ആകുമോ
അതും ഓർത്തിരിക്കുക”

എന്നപോലെ..

കരുണാകരൻ വസ്തുതകളെ തുറന്നു നോക്കുകയാണ്.
അതിൽ മനുഷ്യരും പ്രാണികളും പരിഹാരങ്ങളും ചരങ്ങളും അചരങ്ങളുമുണ്ട്. അനുഭവമാണ് ഇയാൾക്കുള്ള അടിസ്ഥാനം. വരണ്ടു കിടക്കുകയാണെങ്കിലും
വേരോടാതെ വയ്യ
എന്ന് അത്രമേൽ തിളക്കുന്ന വാക്കുകളെ മാത്രമേ അയാൾ കവിതയിലേക്ക്
കലർത്തു.

“ഞാനും വൃദ്ധനാകുന്നത് മറ്റൊരു നാട്ടിലാണ് ”
എന്ന കവിത ഇത്തരത്തിൽ അപര ലോകങ്ങളെ, അസാന്നിധ്യങ്ങളെ
അഭിസംബോധന ചെയ്യുന്നു. “ഇപ്പോളില്ലായ്മ”യെ കുറിച്ച് പലരും എഴുതിയിട്ടുണ്ട്.

അപ്പോള്‍ ആയുസ്സ് മുഴുവനും അപഹരിക്കാൻ പ്രാപ്തമായ ഒരു മഴവില്ല്
കാണാൻ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്നു കവി.

ഭാഷ തന്നെയാണ് ഇവിടെയും അർത്ഥത്തിന്റെ ആഴത്തെ അടയാളപ്പെടുത്തുന്നത്.
ഏണസ്റ്റോ കർദിനാൾ എന്ന തലക്കെട്ടിലുള്ള കരുണാകരൻ കവിത
കാലത്തിന്റെയും ചരിത്രഘടനയുടെയും അനുഭൂതിയുടെയും
മറ്റൊരു തലമാണ് അന്വേഷിക്കുന്നത്. പ്രണയം കൊണ്ട് മത്ത് പിടിച്ച
ദൈവത്തിനൊപ്പം തൊണ്ണൂറ്റി അഞ്ചാമത്തെ വയസ്സിൽ മലകയറുന്ന
കവിയോട് ദൈവം ഒരു ഓർമ്മ പറയാൻ പറയുകയാണ്.

” ഭൂമിയിൽ കണ്ട്
ഇപ്പോഴും മറക്കാത്തത്”

ദൈവം കവിയോട് പറഞ്ഞു അപ്പോൾ കവിക്ക് തോന്നുന്നത് തന്റെ
കിടപ്പുമുറിയിലെ പുസ്തകങ്ങൾ വച്ച പലകയുടെ മിനുസം തൊട്ട പോലെയാണ്.

ഓർമ്മകൾ പലതും പകർന്നു പകർന്നു വരുന്നു. കണ്ണുകൾക്ക്‌ ഒന്നും സ്വീകരിക്കാൻ തോന്നുന്നില്ല. ഓർമ്മയിൽ തെളിഞ്ഞ
കാഴ്ച കവി ദൈവത്തോട് പറയുന്നില്ല.

” മരിച്ചവരുടെ
മലകയറ്റം രസമുണ്ട്
നല്ല ശ്രമവുമാണ്’.

എന്ന് കവിത അവസാനിക്കുന്നു. പുസ്തകങ്ങളെക്കുറിച്ച് ഇനിയുമുണ്ട് കവിതകൾ.
‘ക്ഷമ’ അത്തരം ഒരു കവിതയാണ്.
തന്റെ കവിതയുടെ ആഴങ്ങളിൽ ഓർമ്മകളുണ്ട് എന്ന് കവി തിരിച്ചറിയുന്നത്
ഇങ്ങനെയാവാം.

” കല്ല് ചെന്ന് വീഴുന്നിടത്തുനിന്ന് ഒരൊച്ച പെട്ടെന്ന് പറന്നുപോയി ”
(അവൾ)

” അത്രയും സാധാരണമാണ് ചങ്ങാതി വയസ്സ് ആവുക എന്നാൽ ”

(പത്ത് പത്തൊൻപത് അൻപത് )

കവിത എത്രമേൽ സ്വകാര്യവും നിഗൂഢവും ആണെന്ന് “മണം”
എന്ന കവിത പറയുന്നു.

“കുളിമുറിയിൽ ഞാൻ മൂളിയ
പാട്ടുകൾ
ഞാൻ കരഞ്ഞ നേരം
ഇപ്പോൾ മാഞ്ഞുപോയിരിക്കുന്നു

വെളിച്ചം ഉറയൊഴിച്ച
ഒരു മണം ഇപ്പോൾ
ഇരിപ്പു മുറിയിലേക്കു പുറപ്പെട്ടിരിക്കുന്നു

ചില പട്ടണങ്ങൾ ഉടലിൽ പൂശി നിൽക്കുന്ന പോലൊന്ന്
പിന്നെ ഒരിക്കൽ ഞാൻ ഓർക്കാൻ പോകുന്നത് ”

ഓർമ്മയിൽ അനുഭവത്തിൽ
ഭാവിയിൽ ധ്യാനിച്ചിരിക്കുന്ന കവി!

ആവിഷ്കാരത്തിന് അതീവ സാന്ദ്രമായ ഒരു നിമിഷം.

ഈ കവിതയുടെ മുകളിൽ മാർക്സിന്റെ ഒരു വരി ഉദ്ധരിക്കപ്പെടുന്നു

I have remained virgin for you.

ധ്വനി സാന്ദ്രതക്കും അർത്ഥ ഗഹനതയും മാർക്സിനെക്കാൾ മറ്റാരെയാണ്
കവി കണ്ടുപടിക്കേണ്ടത്!

ഏകാന്തത തന്നെയാണ് കരുണാകരന്റെ കവിതയിൽ കൂടുതൽ..
“ഒക്ടോവിയ പാസിന്റെ ലൈബ്രറി”
എന്ന കവിതയിൽ പുസ്തകങ്ങൾ കത്തിത്തീർന്നതിനെ കുറിച്ച് കവി പറയുന്നത്

“ആത്മാഹുതിയിൽ
എരിയുന്ന കാട് പോലെയോ വൃദ്ധയായയുടെ
യാചകിയുടെ
ഉറക്കത്തിലെ
പിറുപിറുപ്പ് പോലെയോ എന്നോ”
ആണ്

നിർഭാഗ്യവാന്മാരുടെയും നിർഭാഗ്യവതികളുടെയും വംശത്തിൽ
പെടുന്നവരാണ് കവികൾ എന്ന് കരുണാകരൻ പറയുന്നു. അപ്പോൾ അയാൾക്ക് മരിച്ച ബന്ധു തീൻ മേശയിൽ ഇരിക്കുന്ന കൂജയിൽ
നിന്ന് വെള്ളം എടുത്ത് കുടിക്കുന്നത് കാണാം.

അത് സ്വപ്നം കണ്ട് ഉണരാം.

“കവികളിൽ ഒരാളുടെ മുലഞെട്ടുകൾ
വായിൽ അലിഞ്ഞത് ഓർക്കാം
ആ ഓർമ്മ നഷ്ടമാകാം വിജനതയെക്കുറിച്ച്
വരുന്ന നായയെ കാണാം
കണ്ണുകളിൽ നിറയുന്ന
തണുപ്പ്
തുടക്കാതെ വെക്കാം

മരണം ഇവിടെ കവിക്ക് നേർക്കുനേർ നിൽക്കുന്ന ഒരു അവസ്ഥയാകുന്നു
. മരിച്ചുപോയത് താൻ തന്നെ എന്നയാൾക്ക് സംശയിക്കാം. സംഭാഷണങ്ങളിൽ
അയാളുടെ ശ്വാസമോ ഗന്ധമോ വന്നു പാർക്കാൻ തുടങ്ങുമ്പോൾ വാ പൊത്തി ഒന്ന് ചുമക്കാം.

അയാൾ
അല്ലെങ്കിൽ
നിങ്ങൾ

എന്നുപറയുന്നതോടുകൂടി ജീവിതവും മരണവും തമ്മിൽ മരിച്ചവരും
ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള അന്തരം കുറയുന്ന കാഴ്ച നാം നോക്കി നിൽക്കുന്നു,
നിസ്സഹായരായി.

ഈ “അയാൾ” കരുണാകരന്റെ പല കവിതകളിലും ഉണ്ട് “കളി ” എന്ന
കവിത നോക്കൂ

“മൂന്നു ബസുകളുടെ ചവിട്ടുപടി മണത്ത്, അതേ ബസ്സ്റ്റാൻഡിൽത്തന്നെ
ചുറ്റി നടക്കുന്ന തെരുവുനായ പോലെ’ എന്ന് മരിച്ചു പോയ ഒരു കവിയെ
അനുകരിച്ച് ഞാൻ മകളോട് പറഞ്ഞു:

ബാല്യത്തെപ്പറ്റി.

നീണ്ടു നീണ്ടു നിന്ന ദിനങ്ങൾ അതേ പോലെ പിറ്റേന്നും വന്നതിനെപ്പറ്റി.

പുതുതായി പണി കഴിച്ച കുട്ടികളുടെ പാർക്കിൽ ഇരിക്കുകയായിരുന്നു
ഞങ്ങൾ, ഞാനും അവളും. പാർക്കിൽ വരുന്നവരെ ആണെന്നും പെണ്ണെന്നും
തരം തിരിച്ച് എണ്ണുന്നുണ്ടായിരുന്നു ഞങ്ങൾ മകൾ എന്നെ നോക്കി.

“അച്ഛനെ പ്രസവിച്ചത് ഒരു പൂന്തോട്ടത്തിലായിരുന്നു എന്ന് എന്നോട്
അച്ഛമ്മ പറഞ്ഞിട്ടുണ്ട്” അവൾ പറഞ്ഞു:

“ഞാനത് വിശ്വസിക്കുന്നില്ലെങ്കിലും

“ഞാനുമത് വിശ്വസിക്കുന്നില്ല” ഞാൻ പറഞ്ഞു:

“അച്ഛമ്മ ധാരാളം നുണകൾ പറയുന്നു
“ഈ പാർക്കിൽ പക്ഷേ

ഉപേക്ഷിക്കപ്പെട്ട കളിക്കോപ്പുകൾക്കിടയിൽ നിന്നും നിനക്കോ
എനിക്കോ ഒരു ബസ്സ് കണ്ടുകിട്ടിയാലോ?”

പുതുതായി പണി കഴിച്ച് കുട്ടികളുടെ
പാർക്കിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ.

ആദ്യം അവളും പിന്നെ ഞാനും
ആളുകളെ എണ്ണുന്നത് നിർത്തി ആദ്യം
അവളും പിന്നെ ഞാനും ഓർക്കാൻ തുടങ്ങി
കളിച്ച കളികൾ,
കളിച്ച കൂട്ടുകാർ, സ്ഥലങ്ങൾ വളരെ വളരെ മുമ്പ്.
മറ്റൊരു പട്ടണത്തിലേക്ക്
അവൾ താമസം മാറ്റിയതിനും മുമ്പ്.

എല്ലാ തെളിവുകളും നശിപ്പിക്കുന്ന ഒടുവിലത്തെ കുറ്റവാസന ആയാണ്
കവിക്ക് ‘’അയാളു’’ടെ സാന്നിധ്യം. അയ്യപ്പപ്പണിക്കരുടെ കള്ളനും, മോഷ്ടാവും
ആറ്റൂരിന്റെ “ഉള്ളിൽ ചീഞ്ഞു നാറുന്ന ഒരുവളും ” അയ്യപ്പനിലെ “അപരനും”
പി എൻ ഗോപീകൃഷ്ണൻ “പുരുഷനും ”
കൽപ്പറ്റ നാരായണനിലെ “വീണപ്പോൾ താങ്ങുന്നവനും”
പി.രാമൻ നീട്ടി വിളിക്കുന്ന മാർക്കോസും എല്ലാം അയാളിൽ ഉണ്ട്.
അല്ലെങ്കിൽ അയാൾ തന്നെയാണ്.
. ഈ അപരസാന്നിധ്യം കവിതയെ കർത്തൃത്വത്തിൽ നിന്നും
തുറവിടങ്ങളിലേക്കും അവിടെനിന്നു ഉറവിടങ്ങളിലേക്കും പടർത്തുന്നു.

കരുണാകരന്റെ കവിതയിൽ തലകുത്തി നിന്നുകൊണ്ട് വർത്തമാനം
പറയുന്ന ഒരു ബുദ്ധൻ ഉണ്ട്. വെളിച്ചത്തിലേക്ക് ഉയർത്തിയ രണ്ട്
ആയുധങ്ങൾ പോലെ ചോരകുടിക്കുന്ന പാദങ്ങളാണ് ബുദ്ധനുള്ളത്.
കവിക്ക് മാത്രമായൊരു ദർശനത്തിനാണ് ഇങ്ങനെ വെളിപ്പെടുന്നത്.

യേശുവിൻറെ നിവർത്തിവെച്ച മെലിഞ്ഞ കൈകൾ ഓർക്കുക. അവയിലും ചോര പൊടിയുന്നുണ്ടല്ലോ! ഒരാളുടെ ഏകാന്തതയിൽ
വിശ്വസിക്കാൻ ഉള്ളതല്ലേ മതം? ഇതിലും മികച്ച രാഷ്ട്രീയ വിമർശനം മറ്റെന്ത്!

അപ്പോഴും കവി പ്രാർത്ഥിക്കുന്നു

“ദൈവമേ
അതിനാൽ
വലുതായൊന്നും എനിക്ക് സമ്മാനിക്കല്ലേ”

വലുതുകളെ ഏറ്റെടുക്കാനാവില്ല

” എന്തെന്നാൽ
ഞാൻ കരയിൽ വീഴുക തന്നെ ചെയ്യും
രണ്ടു തിരകൾക്കിടയിൽ
ഉടൽ തേടുന്ന ഒരു നിഴൽ പെട്ടെന്ന് കടലിൽ കാണാതാവും.
മൂന്നാമത്തെ തിര
അതേ നിഴൽ എടുത്ത്
വീണ്ടും പിറകിലേക്ക്
ഏറിയും ”
എന്നെത്തന്നെ കാണാതാക്കും””

എന്നതുകൊണ്ടാണത്. തന്നിലുള്ള ആത്മവിശ്വാസമാണ് അത്.
അഹംബോധവുമാണിത്.
മകൾ വിട്ടു പോയ ശേഷമുള്ള ഏകാന്തതയെ എത്ര വേദനയോടെയാണ്
കളി എന്ന കവിതയിൽ വിവരിക്കുന്നത്!

ഏകാന്തതയിൽ അല്ലേ മനുഷ്യൻ കവിയാവുക!

‘കാപ്പനച്ചൻ ‘
ഒരു ദാലിയനിഫ്റ്റ് ഉള്ള കവിതയാണ്. ഭ്രാന്തിനുള്ള അവകാശവും
ഭാവനയ്ക്ക് ഉള്ള സ്വാതന്ത്ര്യവും ഒരുപോലെ എന്ന ദാലിയുടെ കാഴ്ച
ഈ കവിതയിലുണ്ട്. കാപ്പനച്ചന്റെ മുറിയിലുള്ള രണ്ട് ഫോട്ടോകൾ,
പൂക്കൾക്കിടയിലെ പെൺകുട്ടി, കടലിനുമിടയിൽ നടക്കുന്ന ഉണ്ണിയേശു.

കാപ്പനച്ചന്റെ മരണശേഷം കവി അയാളെ സ്വപ്നം കാണുന്നുണ്ട്.
പെൺകുട്ടി ചെയ്തതുപോലെ വീട്ടിലേക്കുള്ള പടികൾ കയറി മുറ്റത്തെ
പൈപ്പിൽ നിന്ന് വെള്ളം എടുത്തു കാലും മുഖവും കഴുകി..
അച്ചൻ നീട്ടിയ
സഞ്ചിയിലെ ഒരു ഫോട്ടോ. കവിതയിലവസാനം നിലത്തുനിന്ന് ചുമലിലേക്ക് പടരുന്ന നിഴലിൽ ഒരിക്കൽ ഒരു കുതിര /അതോ കഴുതയോ തല ഉയർത്തുന്നത്
കണ്ടത് ഒഴിച്ചാൽ ഇപ്പോഴും തന്നെ മുറിയിൽ ചിത്രങ്ങളില്ല എന്ന് കവി ആണയിടുന്നു..മാന്ത്രികമായ/മായികമായ ഒരു വായനാനുഭവമാണ് ഈ കവിത

കാപ്പനച്ചനെ കുറിച്ചുള്ള മറ്റൊരു കവിതയിൽ (കാപ്പനച്ചൻ വീണ്ടും )
ഈ ഭ്രമാത്മകത തുടരുന്നു.

” ഏതോ
കുന്നിനെ വലം വച്ചു പോയ വളരെ ഉയരത്തിലേക്ക്
ചവിട്ടിപ്പോയ ഒരു നടപ്പാത കാലടികളുടെ നനവോടെ ഞങ്ങളെ വന്നു
മുട്ടിയ പോലെ തോന്നി.
അവിടമാകെ ഒരു മണം
പരന്നു

കാല്പനിക ഭാവനയുടെ അതീവ സാന്ദ്രമായ മരണാനുഭവം.

“മരിച്ചതിനുശേഷം
കാപ്പനച്ചനെ
ആദ്യമായി ഞങ്ങൾ കാണുകയായിരുന്നു അതിനുമുമ്പേ
വെയിൽ മുറിച്ചുകൊണ്ട് ഒരു നിഴൽ ഞങ്ങളെ കടന്നുപോയി”

ഭ്രമാത്മകതയെ കാല്പനികാനുഭൂതി ആക്കി പരിവർത്തിപ്പിക്കുന്ന
കാവ്യ നീതി പല കവിതകളിലും ഉണ്ട് മരണത്തിൻറെ മരവിച്ച സാന്നിധ്യം
“അത് “എന്ന കവിതയിലും ഉണ്ട്. വിശദീകരിക്കാനാവാത്ത ഭാഷാഘടന കൊണ്ട്
വിസ്മയിപ്പിക്കുന്ന കവിതയാണ് ‘അത് ”

പല കവിതകളിലും വിഷയം മരണം തന്നെയാണ്.

ചീവീടുകളുടെ
ഒച്ചയായി, ഇരുട്ടായി, (അത്താഴത്തിനും മുമ്പ്)

വാതിൽക്കൽ
പക്ഷികൾ
ഇതേപോലെ
വന്നിറങ്ങിയ
സമയം
നിശബ്ദത രണ്ടാമത്തെ ആകാശമായി
മണ്ണിൽ വന്നു കിടന്ന ഇങ്ങനെ ഒരു സമയത്ത്”

( ഇങ്ങനെ ഒരു സമയത്ത്)

പക്ഷികളാണ് മരണം അറിയിക്കുന്നത് പക്ഷികളുടെ ചിലപ്പാണ്
മരണമായി അനുഭവിപ്പിക്കുന്നത്. ഒറ്റനിമിഷം മിന്നിമറയുന്ന ഓർമ്മയെ
പിടിച്ചെടുത്ത് പക്ഷിക്കലമ്പൽ ആക്കുന്നു സ്വന്തം മരണത്തെ ഓർക്കാൻ
ഇഷ്ടപ്പെടാതെ വീണ്ടും വീണ്ടും ഓർക്കുന്നു. മരിച്ചവരുടെ തന്നെ പുസ്തകങ്ങളിൽ
എപ്പോഴെങ്കിലും തൊട്ടുനോക്കിയിട്ടുള്ളവർക്ക് ഈ കവിതകളെ തൊടാൻ
ആവും. ജീവിതവും മരണവും എന്ന സമസ്യയെക്കുറിച്ച് ഓർക്കുമ്പോൾ,
ഒരു പക്ഷേ മനുഷ്യൻ നിരായുധനായി പോയേക്കാം.

“രണ്ട് പേരും
അവിടെത്തന്നെ നിന്നു
പിന്നെ വന്ന നിശബ്ദത… അന്തമില്ലാത്ത
വേറെ ഒരു പാത….
അവർ രണ്ടുപേരും നിൽക്കുന്നിടത്ത് നിന്ന് ഇപ്പോൾ നടന്നു തുടങ്ങിയിരിക്കുന്നു.
മനുഷ്യനോ മൃഗമോ എന്ന് വേർപെടാത്ത കാലടികളിൽ

( ആന്റി)

കരുണാകരൻറെ കവിതയിൽ ഏകാന്തതയുടെ വേരുകൾ പടർന്നുകിടക്കുന്ന
കാഴ്ച ഒരു പെയിൻറിങ് പോലെയാണ് അനുഭവപ്പെടുന്നത്. ഭാഷയിലാണ്
ഈ വേരുകൾ ലാബിറിൻത് പോലെ ചുഴിഞ്ഞുകിടക്കുന്നത്.
അത് കറങ്ങിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ചാടു കളിലേക്ക് സ്വയം
കൊളുത്തി ഇടുകയാണ് ചെയ്യുന്നത്.
നിലനിൽക്കുന്ന കാലത്തിന്റെ ഭാവനാനുഭൂതികളിൽ ഉറച്ചുനിന്ന്
ഭാഷയുടെയും കാഴ്ചയുടെയും അനുഭവത്തിനും ഏറ്റവും പുതിയ ഞടുക്കങ്ങൾക്ക് ഉയിര് കൊടുക്കുകയാണ്. മനുഷ്യൻറെ ജീവിതത്തിൽ
അപ്രതീക്ഷിതമായി ഇടപെടുന്ന അനുഭവ ലോകത്തെ ഇതിലും ആഴത്തിൽ
അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന ആധി ഈ കവിതകൾ വായിക്കുമ്പോൾ
എനിക്കുണ്ട്.

ഒരാൾ കൈകൾ പിന്നിൽ കെട്ടി ഉദാസീനനായി ലോകത്തെ നോക്കുന്നതിന്റെ
കനം ഈ കവിതകളിലുണ്ട്. ഭാഷയുടെ അപരജീവിതം,വ്യവഹാരം,
അർത്ഥത്തിന്റെ മറുതലം, അനുഭവത്തിന്റെ പ്രതീതി നിഷ്ഠ, ഇങ്ങനെ കവിതയും
ജീവിതവും കലർന്നു കുത്തിയൊലിക്കുന്ന വലിയ ജലപ്രവാഹങ്ങളാകുന്നു
കരുണാകരന്റെ കവിതകൾ. “ഇപ്പോഴും” എന്ന കവിതയും ഇത്തരത്തിൽ
ചുരുളികളടങ്ങുന്ന കാവ്യ ശരീരം സൂക്ഷിക്കുന്നു. ഓർമ്മയും കാഴ്ചയും
നേരും കലരുന്ന ആഖ്യാനമാണ് ഈ കവിതയിൽ…

“ആരുടെയോ
ശവക്കല്ലറ തേടുന്ന
ഞൊണ്ടിയായ ഒരാളെ
ഒരു ശ്മശാനത്തിൽ
കണ്ടത് വായിക്കുകയാണ് കവി അപ്പോൾ ഒരാൾ ഓർമ്മയിലേക്ക് കടന്നു വരുന്നു.
അയാളുടെ വിലാസം എഴുതിയ കടലാസ് മറ്റൊരു ഭൂഖണ്ഡത്തിലെ
തെരുവുകൾ പോലെ മാറ്റി പറഞ്ഞു കൊണ്ടിരിക്കുകയാണ്. അയാളെ
കാണാതെ കവി പട്ടണത്തിൽ നിന്ന് മടങ്ങി പോരുന്നു

അതിവേഗത്തിൽ മേൽപ്പാലത്തിലൂടെ ഇറങ്ങുന്ന ബസ്സിൽനിന്ന്
ഒരു പക്ഷിയെ എങ്കിലും കാണാനുള്ള അതിമോഹം കവിയിൽ
ഉണ്ടാകുന്നു. പക്ഷിയുടെ തെളിയാത്ത ഒച്ച, ആ ഒച്ചയിൽ തെളിയാത്ത പകലിനെ മൂടിവയ്ക്കുന്നു കവി.
പ്രതീതി യാഥാർഥ്യത്തിന്റെ കൊതിപ്പിക്കുന്ന തലങ്ങളാണ് ഇത്തരം
കവിതകളിൽ കണ്ടെത്താനാവുക. ചെന്നെത്താനാവാത്ത ഇടങ്ങൾ
കാട്ടി കൊതിപ്പിക്കുന്ന അനുഭവത്തിന് അസാധ്യതകൾ രുചിപ്പിച്ച്
ഭ്രമിപ്പിക്കുകയാണ് ഈ കവിതകൾ എന്നിൽ.

ആരെയും കണ്ടുമുട്ടാനില്ലാത്ത ഒരാളുടെ അലച്ചിൽ കൊണ്ട്
പിന്നെയും അപരിചിതമായ ഒരു പട്ടണം
അവിടെ ഒരു രാജ്യമായി പിന്നെയും വളർന്ന
എന്റെ അലച്ചിൽ
അതും ഓർമ്മവരുന്നു ഇപ്പോഴും.

ഈ കവിതകളുടെ പ്രതലം എവിടെ എന്ന് ഉറപ്പിച്ചു പറയാനാവില്ല.
അത്രമേൽ അസ്ഥിരവും അസ്ഥിരതയും ഭ്രമാത്മകതയും
സൂക്ഷിക്കുന്ന ഘടനയാണ് ഈ കവിതകൾക്ക്.

അതിൽ “ഞാൻ” എന്നത് നിലനിൽക്കുന്ന ജീവിതത്തിൻറെ
ഓർമ്മയിലാണ് തെളിയുന്നത്. പുഴയിൽ ചാടി മരിച്ച, പാട്ടുകാരൻ
ആവാൻ കൊതിച്ച
ചങ്ങാതി, ഒരിക്കൽപോലും സ്വപ്നത്തിൽ വന്നില്ല എന്ന് കവി വിഷാദം
സൂക്ഷിക്കുന്നു. പ്രതീതിഥാർത്ഥത്തിന്റെ അംശം ഈ കവിതയിലും ഉണ്ട്.

ഒരിക്കൽ
ഒരു കഥ വായിച്ചപ്പോൾ അതിൽ കണ്ട ഒരാൾ
അവനെപ്പോലെ ഉണ്ടല്ലോ എന്ന് ഞാൻ കണ്ടു നിന്നതൊഴിച്ചാൽ,
അവനെ ഞാൻ പിന്നെ കണ്ടിട്ടില്ല

എന്ന് കവി പറയുന്നു.

“എല്ലാ സന്ദർശനങ്ങൾക്ക് മുമ്പേ
അല്ലെങ്കിൽ
ഞങ്ങളുടെ
രണ്ടുപേരുടെയും
പിറവിക്കു മുമ്പുണ്ടായ മരണമായിരുന്നു അത്”

ഉണ്ടായിരിക്കുക എന്നതിന്റെയും ഇല്ലാതിരിക്കുക എന്നതിന്റെയും
സാധ്യതകളാണ് കവിതയിൽ.

” ചില രാത്രികളിൽ
മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോഴും
പുഴ എൻറെ കാലടികൾ
മണക്കുന്നു ”

ഈ കാലപ്പകർച്ചയെ വാക്കുകളിൽ ഒതുക്കുക പ്രയാസമാണ്.
അവനവനെയും അപരനെയും ഒരേ അനുഭവ പരിധിയിൽനിന്ന്
കൊണ്ട് ഒരൊറ്റ സൂക്ഷ്മസ്പർശമായി അനുഭവിക്കാൻ കവിക്ക് ആവുന്നുണ്ട്.
അതിന് തക്കതായ ഒരു ഭാഷാക്രമം അയാൾ തൻറെ ഭാഷയ്ക്ക്
ഉള്ളിൽനിന്നുതന്നെ കണ്ടെടുക്കുകയും ചെയ്യുന്നു.

” കൊല്ലപ്പെട്ട ആളുടെ പ്രശ്നം അവൾ മരിച്ചവരുമായി കൂടിക്കലരില്ല
എന്നതാണ് ” എന്ന കവിതയിൽ ഇത്തരമൊരു സ്ഥാനഭ്രംശം ഉണ്ട്

“മേശപ്പുറത്ത് വെച്ച
തണുത്ത വെള്ളം കുടിക്കാൻ എടുക്കുമ്പോൾ
കൈ വിറയ്ക്കും പോലെ ഉടലും ഉയിരും ചേർന്ന് അനുഭവിക്കുകയാണ്
ഈ സ്ഥാനഭ്രംശം.

“ആ സമയം ആ സമയം പട്ടണത്തിനു മീതെ
മാനത്തിന് തൊട്ടുതാഴെ എന്റെയോ ആനയുടെയൊ തെണ്ടിയുടെയോ
നായയുടെയൊ
ദൈവം വന്നു നിന്നു
അങ്ങനെ എനിക്ക് തോന്നി”

ഈ തോന്നൽ അത്ര എളുപ്പമല്ല. മനുഷ്യനും ദൈവവും എന്ന
വിന്യാസത്തിൽ മുഴുവൻ ഇടപെടുന്ന ഒരു കാവ്യനീതി യാണിത്.

മനുഷ്യൻ എന്ന അവസ്ഥയ്ക്കപ്പുറം കാലത്തെയും ഇതാരപ്രാണങ്ങളെയും
തന്നിലേക്ക് ചേർത്തു പിടിക്കാൻ പ്രാപ്തമായ ഒരു ദർശനമാണിത്
..മനുഷ്യനിൽ ഒരു ചെറിയ കുത്തിവര /തിരുത്ത് ഈ കവിതയിൽ
ഒളിഞ്ഞിരിപ്പുണ്ട്.

ജീവലോകത്ത് തന്നെ നിലയുറപ്പിച്ചു മറ്റൊരു ലോകത്തേക്ക് പ്രവേശിക്കാൻ
ശ്രമിക്കുന്ന മനുഷ്യൻറെ നീതി ബോധത്തിൽ നിന്നാണ് ‘എന്റെ കൊമ്പൻ’
എന്ന കവിത പിറക്കുന്നത്

ആന്ദ്രേ തർക്കോവ്സ്കിയുടെ നൊസ്റ്റാൾജിയയിൽ പള്ളിയിൽ കൈകൂപ്പി
പ്രാർത്ഥിക്കുന്നുണ്ട് ഒരു പെൺകുട്ടി. കത്തുന്ന മെഴുകുതിരികൾ
പശ്ചാത്തലം. മാതാവിൻറെ തിരുവസ്ത്രം അവൾ പതിയെ മാറ്റുന്നു.
ചിലച്ചു കൊണ്ട് പറന്നിറങ്ങുന്ന കിളികൾ…
അവയുടെ കൂട്ടം….
എൻറെ കാഴ്ചയെ ഇത്രമേൽ ആനന്ദിപ്പിച്ച മറ്റൊരു കവിതയില്ല….

അനുഭവത്തിന്റെ അപരലോകമാണ് ഈ കാഴ്ച എന്നിൽ തീർത്തത്.

ഇങ്ങനെ വാക്കിൻറെ വേരോടി പോകുന്ന യാത്ര അവനവനിലേക്ക്
തന്നെയുള്ള യാത്രയാകുന്ന തെളിവുകളാകുന്നുണ്ട് കരുണാകരന്റെ
കവിതകൾ. നമ്മിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യബിംബങ്ങൾ ഏറെയുണ്ട്
കരുണാകരനിൽ

“”ചെരുപ്പുകൾ ഊരാതെ വീട്ടിലേക്ക് ഓടി കയറുന്ന കുട്ടി ”
“പറന്നു പോകാൻ എന്ന പോലെ ഷൂസിന് കനം കുറയൽ ”

“കയ്യിൽ ചെരുപ്പുകൾ പിടിച്ച് ഒരു കുട്ടി”

“”ഒരു പ്രാവശ്യം കൂടി ഓർത്ത, അതുവരെ വാസനിച്ച മണങ്ങൾ””

ഷർട്ടിന്റെ കീശയിൽ
കൈ വച്ച് ജനൽ ചാടുന്ന ഒരാൾ

(കുറ്റാന്വേഷണം)

മരിച്ചവരുടെ മുന്നിൽ നൃത്തം അഭ്യസിക്കുന്ന മയിൽ
( വേലായുധൻ )

സത്യത്തിൽ ഒരു കവിത കലാസൃഷ്ടി എന്താണ് ചെയ്യുന്നത്?
ആത്യന്തികമായി അത് സംവദിക്കപ്പെടുന്നതിന്റെ പാരിമാണികമായ
അളവുകൾ എന്താണ്?

നിങ്ങളുടെ കവിതയിൽ എന്താണ് ഉള്ളത് എന്ന ചോദ്യത്തിന്
” അത് ദൈവത്തിനു തനിക്കും മാത്രമേ അറിയൂ “എന്ന് കവി ഒരിക്കൽ
പറയുന്നതായി ടി.എസ് എലിയറ്റ് ഒരു സംഭാഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്.
വൈലോപിള്ളിയുടെ സഹ്യന്റെ മകനിലെ ഗന്ധങ്ങൾ അങ്ങനെ
നമ്മെ പിന്തുടരുന്നതാണ്.

നീളവേ നടന്നാനാ
നിസ്പൃഹൻ വസന്തത്തിൻ കാലടി മണം കോലും
കാട്ടുപാതയിലൂടെ

ഈ വാസനകളെ പിന്തുടരുകയാണ്.
ഇരുട്ട് ഭാഗികമാണ് അത്രമേൽ ഏകാന്തതയാണ് അതിനുള്ളിൽ.
ഒരു വലിയ മൃഗത്തിൻറെ ഏകാന്തതയെയാണ് ഇരുട്ട് വെളിപ്പെടുത്തുന്നത്.
ഇതാണ് കവിതയുടെ യഥാർത്ഥ പാഠം.

“”മാമര നിഴലുകൾക്കകിടേ കുവാൻ
വീണ്ടുമാർദ്രയായിരു
ളെത്തി

എന്നാണ് വൈലോപ്പിള്ളി പറയുന്നത്.
ഒരേസമയം മനസിന്റെ ഏകാന്തതയാണ്. ശരീരത്തിൻറെ ഏകാന്തതയാണ്.
നിശബ്ദതയുടെ,മൗനത്തിന്റെ ഏകാന്തതയാണ്‌.

ഈ ഏകാന്തത കാളിദാസനിൽ ഉണ്ട്. ശകുന്തളയെ കണ്ടു പിരിയുന്ന
ദുഷ്യന്തനിൽ ഈ ഏകാന്തതയുണ്ട്.
അപ്പോഴാണ് കരുണാകരൻ ഇങ്ങനെ എഴുതുന്നത്

“”എന്നെ വിശ്വസിക്ക്‌
എല്ലാമരണവും
എല്ലാവരോടും ചെയ്യുന്നപോലെ
തെളിവുകളില്ലാതെ ഓർമ്മിക്കുക
എന്ന് മാത്രം”

ഒരാളുടെ മുന്നിൽ പീലി വിരിച്ചു നിൽക്കുന്ന മയിലിന്റെ സ്വപ്നവും
അയാളുടെ ജാലവിദ്യയും കവിയെ മറ്റൊരു ലോകത്തെ
ആവിഷ്കരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
അയാളുടെ അരികിൽ ഇരിക്കുമ്പോൾ കവി ഒരു മരണം ശ്വസിക്കുന്നുണ്ട്
നാം കണ്ടു പഠിച്ച അനുഭൂതി ലോകമല്ല കരുണാകരന്റെ കവിതയിൽ ഉള്ളത്.
കാഴ്ചയുടെയോ കേൾവിയുടെയോ പകർത്തി വെക്കലല്ല അത്.

നിലമോ മാനമോ തൊടാതെ
ആടുന്ന ഒരു മരം
എത്രയോ മുമ്പ് ഞാനും
ഈ ഭൂമി വിട്ടിരിക്കുന്നു
എന്ന് തോന്നി

( വേലായുധൻ )

എന്നാണ് കവി ഇതിനെ ആവിഷ്കരിക്കുന്നത്. തന്നെ തന്നെ സ്വപ്നം കാണുന്നുണ്ട്
ഒരാൾ, ഒരു കവിതയിൽ. ചിരിക്കുമ്പോൾ ചുറ്റും തിളച്ചുമറിയുന്ന വെളിച്ചം
ഉണ്ടായിരുന്ന ഒരു കൈനോട്ടക്കാരി കവിയുടെ ഓർമയിലുണ്ട്. ഒരാൾ “”ആയിരിക്കുന്നതിൻറെ”” ഇടം സ്ഥാനം, സമയം എന്നിവയെ കുറിച്ച്
യാതൊരു നിർബന്ധവും ഇല്ലാത്ത ഒരാൾ കരുണാകരനിൽ ഉണ്ട്.
അയാളാണ് 30 വർഷം മുമ്പ് ആത്മഹത്യ ചെയ്ത സുഹൃത്തിനെ
ആ ദിവസം ഒരു വാക്കുപോലും പറയാതെ നോക്കിനിൽക്കുന്നത്.
തീവണ്ടിയിൽ നിന്ന് പിറകോട്ട് പാഞ്ഞുപോകുന്നസമയത്. മറ്റൊരു
പ്ലാറ്റ്ഫോമിൽ ബുദ്ധനും ശിഷ്യന്മാരും ഇപ്പോഴും നിൽക്കുന്നത് കാണുന്നത്.
( ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതിയും വൃദ്ധനും)

ഈ കവിതകൾക്കെല്ലാം പിന്നിൽ മറ്റൊരു ലോകമുണ്ട്.
“നിലത്തും ചുമരിലും പെരുകുന്ന
പല വലിപ്പമുള്ള തന്റെ തന്നെ നിഴലുകൾക്കും ഒപ്പം ഒരു കൂട്ടം ആളുകളുടെ
കൂടെ എന്നപോലെ
( ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതിയും വൃദ്ധനും )

ഈ ലോകം അങ്ങിനെ പരന്നുകിടക്കുന്നു.
പെട്ടെന്ന് പിൻവാങ്ങിയെങ്കിലും പെട്ടെന്ന് തന്നെ പറന്നുപോകുന്ന
തുമ്പിയും പെട്ടെന്ന് ഓടിപ്പോകുന്ന പൂച്ചയും ഈ വേഗത്തിൻറെ ഭാഗമാകുന്നു.
അപ്പോഴും അസാന്നിധ്യങ്ങൾ ആണ് ഈ കവിതകളിൽ നിറയുന്നത്.

” നിന്നെ കാണാതിരുന്ന ഒൻപതു വർഷം അതിപ്പോൾ ഒന്നുമല്ല

( നാട്ടു നുണ)

ഈ ലോകങ്ങൾ പലതായി പടരുന്നുണ്ട് കവിയിൽ. ഈ ലോകങ്ങളിൽ
എല്ലാം ജീവിക്കുന്നുണ്ട് കവി. അതിനിടയിൽ ഒരു ശ്വാസത്തിന്റെ
അകലമേയുള്ളൂ.

മറ്റൊരു അർത്ഥത്തിൽ കരുണാകരന്റെ കവിതയുടെ വേരുകൾ തന്നെ
ഇത്തരത്തിലാണ് മണ്ണിൽ പടരുന്നത്.
ഞങ്ങളുടെ വൈരുദ്ധ്യങ്ങളുടെ പെട്ടെന്ന് മുറിച്ചു മാറ്റപ്പെടുന്ന
യാഥാർഥ്യത്തിന്റെ ആന്തരിക ലോകങ്ങളുടെ വിശാലതകളുടെ
ആഴങ്ങളുടെ, ഉയരങ്ങളുടെ, ഇല്ലായ്മകളുടെ നിറവുകളുടെ

“ഒരു രാത്രിയും പക്ഷേ
കുറച്ചു സമയം മാത്രമായി
അലമുറയോളം ഓടിപ്പോയ
ഒരു ഇടവേള
കൊണ്ട്
അതും തീർന്നു

എന്ന് ഈ കവി എഴുതുന്നുണ്ട്.

ഒരു തീപ്പെട്ടിക്കൂടിനുള്ളിലേക്ക് ചീവീടിനെ ഒതുക്കുന്നത്രക്ക് ലളിതവും,
അതേ തീപ്പെട്ടിക്കൂടിനുള്ളിൽ, ചിറകുകൾ ഉയർത്തി വച്ച ഒരു
ചെറിയ ജീവി,ഉറച്ചു പോയ ഒരു പറക്കലിലേക്ക്, ഒരു കുഴിയിലെക്കെന്ന
പോലെ വീഴുന്നത്രയ്ക്ക് കഠിനവുമാണ്
കരുണാകരൻ കവിതകളിൽ ജീവിതം.
( ഓരോ ആൺകുട്ടിയും നാടുവിടുന്ന പ്രായം)

എങ്കിലും

“പടയോട്ടങ്ങളുടെയോ
കുതിരകളുടെയോ ഉറക്കത്തിൽ പെട്ടുപോയ
ഒരാളെപ്പോലെ

( ടിപ്പുവിൻറെ കുതിര)
കവി ഇടയ്ക്കെങ്കിലും വെളിപ്പെടുന്നുണ്ട്.

“എന്നെ ചോരയോ മണ്ണോ അതോ
കൊടും വഞ്ചന പോലെ
പഴകിയ എന്തോ മണക്കുന്നുവെന്ന്

കവിക്ക് തോന്നുന്നുണ്ട്.
ഇത് മനുഷ്യൻറെ ബാഹ്യ ആന്തരിക ഭാവനാ ബന്ധങ്ങളുടെ
പ്രേരണമൂലമാണെന്ന് തോന്നാം.
പടയോട്ടങ്ങൾ വെറുക്കുന്ന രാത്രി വളരെ വൈകി ഉറങ്ങുന്ന ഒരാളായി
അയാൾ മാറുന്നതങ്ങനെയാണ്

കരുണാകരന്റെ കവിതകളിലെ
ദൃശ്യ ബിംബങ്ങളുടെ
നിര തുടരുകയാണ്

“തുമ്പികളുടെ ഒരു നിര” (കാത്തുനിൽപ്പ് )

“റോഡിൻറെ “അപ്പുറത്തുനിന്നും ഒരാൾ എന്നെ കൈകൊട്ടി
വിളിക്കുന്നത് വരെ” (കാത്തുനിൽപ്പ് )

“പിന്നിലടഞ്ഞ ഗേറ്റിൽ
പണ്ട് കണ്ട നിലാവ് തിളങ്ങിയോ “”
(ഞാനും അവനും )

“”മിന്നിമായുന്ന അവളുടെ രണ്ടു കണ്ണുകളിൽ
രണ്ടു രാജ്യങ്ങളിലെ സമയങ്ങൾ
തുള്ളിതുള്ളിയായി വറ്റുന്നത് കണ്ടു “”

(ഞങ്ങളുടെ നുണകൾ )

ശാന്തമായ വൈരുദ്ധ്യത്തിൽ തിരിഞ്ഞു നോക്കുന്ന ഭാവനകളുടെ ഉണ്മകൾ
കവിതകളിൽ പലയിടങ്ങളിലും കാണാം.
ദൃശ്യ-ശ്രാവ്യ ബിംബങ്ങളായും സ്പർശബിംബങ്ങൾ ആയും കാണുന്നു
എന്നതാണ് സത്യം.

” ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓർമവരുന്നു” എന്ന കവിതയിൽ
മനുഷ്യനിൽ നിന്ന് നേരെ ദൈവത്തിലേക്ക് ഒരു നേർവര കാണുന്നു കവി.
കുട്ടിക്കാലം മുതൽ വീട്ടുമുറ്റത്ത് മൃഗത്തിന്റെ
രൂപത്തിൽ പ്രത്യക്ഷപ്പെട്ട ദൈവത്തെയാണ് കവി നമുക്ക് കാട്ടിത്തരുന്നത്.

“”കണ്ണുകൾക്കുമുന്നിൽ ആണ് എല്ലാം അപ്രത്യക്ഷമായത് എന്ന വിചാരത്തിൽ “”

എന്ന ഭാവനയിലേക്ക് കവിതയെ ബന്ധിപ്പിക്കുന്നു.

” തിരിച്ചു നടക്കുമ്പോൾ എതിരെ വന്ന ആൾ
ദിക്കു തെറ്റിയത് പോലെ കടന്നു പോകുമ്പോൾ രണ്ടുപ്രാവശ്യം
തിരിഞ്ഞു നോക്കുന്നു.
ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ
ഓർമ്മ വരുന്നു ”

എന്നാണ് കവിത അവസാനിക്കുന്നത്.
സമയബോധവും അനുഭവസാക്ഷ്യവും ചേർന്ന് പുതുമയുള്ള
ആഖ്യാനവഴിയാണ് കരുണാകരൻ തന്റെ കവിതകളിൽ കലർത്തുന്നത്.
വ്യവസ്ഥാപിത സ്ഥിതി സങ്കല്പങ്ങളെ നിരാകരിക്കുന്നു കവി.
മുന്നോട്ട് മാത്രം പോകുന്ന സമയത്തിന്റെ ചീളുകളിൽ ഓർമ്മകൾ
കൊണ്ട് കവി ഇമേജുകൾ തീർക്കുന്നു. ദൈവത്തിൻറെ അംശമായി
അപരനെ കണ്ടെടുക്കുന്നു കവി.
തൻറെ മുന്നിലെ ചായ കപ്പിൽ നിന്ന് മുഖത്തേക്ക് കൈ നീട്ടുന്ന
വെളുത്ത പുക നാരുകൾ കവി കാണുന്നു. അയാൾ സംസാരിച്ചതിന്റെ
മാറ്റൊലികൾ കവിയെ നിശബ്ദമായി പുനരാനയിക്കുന്നു..

ഈ നിശബ്ദത കവിതകളിലൂടെ ആകമാനം ഇഴഞ്ഞു നീങ്ങുന്നുണ്ട്.

” ഞാനെൻറെ
നിശബ്ദതയോട് മന്ത്രിച്ചതേയുള്ളൂ
എവിടെനിന്നോ ഒരു കുരുവി പറന്നുവന്നു

(നിഴലാട്ടം)

“രണ്ട് ആംഗ്യങ്ങൾ
വഴിതെറ്റിയ
രണ്ടു തുമ്പികൾ പോലെ
( രണ്ട് ആംഗ്യങ്ങൾ)

“കടലിനും ആകാശത്തിനും ഇടയിൽ
കാണാതാവുന്ന
കപ്പൽ കണ്ടു കൊണ്ട് (ഷെർലി)

ഇങ്ങനെ ജീവിതത്തെയും ഭാവനയെയും
അതിസുന്ദരമായ ഏകാന്തതതയിലേക്ക് കലർത്തി വിടുകയാണ്
കരുണാകരനെന്ന കവി.

വേനലിനെ ഒരാൾ വലംവെക്കുന്നത് മഴ കൊണ്ടുനടക്കുന്നത്
പോലെയാണെന്നും, രാജ്യ ഭ്രഷ്ടനായ കവി സ്വന്തം മനോരാജ്യം
ഒറ്റയ്ക്ക് വെട്ടി പിടിക്കുന്നു എന്ന് ചെവിയിൽ പറയുന്നതും ഒരേസമയത്താണ്.
വ്യാവഹാരിക വേഗങ്ങൾ
കവി നിരാകരിക്കുകയാണ്.ഈ നിരാകരണം കവിതയുടെ ഭാഷയുടെ
ജിവിതത്തിന്റെ മറ്റൊരു തലം കവിയില്‍ രൂപപ്പെടുന്നുണ്ട് .
ദിക്ക് തെറ്റാത്ത ഒരു വഴി
അത് ഇരുട്ടിലും പൂക്കുന്നു
എന്ന് കവിക്ക് നിർഭയം എഴുതാന്‍ ആകുന്നത് അത് കൊണ്ടാണ് .

ഓർമ്മയില്‍ നിന്നും മരണത്തില്‍ നിന്നും തിളച്ചു കയറിയവർക്കേ കരുണാകരന്റെ കവിതകള്‍ മുഴുവനായി തീർക്കാൻ പറ്റു. കാരണം, ഓർമകളുടെയും ഉണ്മയുടെയും അറിയലിന്റെയും അസ്ഥിരതയുടെ സൗന്ദര്യത്തെ ഇത്രമാത്രം ആവിഷ്കരിച്ച കവിതകളെന്ന നിലയില്‍ ഇവ മരണത്തെ അതിജീവിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുമെന്നുറപ്പാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...