കഥ
ഹീര കെ.എസ്
ഒരു പുതുവർഷം കൂടി വ്യാധികളുടെ ആകുലതകൾക്കിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ കടന്നെത്തിയിരിക്കുന്നു.. ആഘോഷങ്ങൾ വഴിമാറിയ ഒരു ഓണക്കാലം. തുമ്പയും തുളസിയും തേടിയലഞ്ഞ തൊടികൾ ഓർമകളിൽ നിന്നുപോലും പതിയെ തെന്നിമാറുന്നു..
ചുവന്നു തുടങ്ങിയ ആകാശത്തിലേക്ക് ഇടയ്ക്കു കണ്ണുകൾ വിടർത്തി ഗ്രോബാഗിലെ ചെടികൾക്ക് വെള്ളമുതിർത്ത് നിൽക്കവേ അടുത്ത വീട്ടിലെ ടെറസ്സിൽ നിന്നും ആ കൊച്ചുകുറുമ്പന്റെ വിളി കേട്ടു…
“ആന്റി…ചായ കുടിച്ചോ…”
നിഷ്കളങ്കമായ ആ രണ്ടുവയസ്സുകാരന്റെ നിറഞ്ഞ പുഞ്ചിരിയിൽ എവിടെയോ ഒരു ഓണക്കാലത്തിന്റെ ആർപ്പുവിളികളും ആരവങ്ങളും വീണ്ടും വിടർന്നു..
കൊച്ചുവർത്തമാനങ്ങളും കുരുന്നു കുറുമ്പുകളും നീട്ടി വഴിയുടെ ഇരുകരയിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഈ സൗഹൃദം വളർന്നത് എങ്ങിനെയെന്ന് ഓർത്തെടുക്കവേ വീണ്ടും അവന്റെ സ്വരം….”ദേ കാക്ക..”
ആകാശത്തിന്റെ വിശാലതായിലേക്കു അവന്റെ കൈകൾക്കൊപ്പം ഒരു കൊച്ചു കുട്ടിയായി സങ്കൽപ്പിച്ചു സഞ്ചരിച്ചു.
“ഒരു പാട്ട് പാടട്ടെ..”
അവന്റെ ചോദ്യത്തിന് തലകുലുക്കി തീരും മുൻപേ ഈണത്തിൽ ഏതൊക്കെയോ ഈരടികൾ വായുവിലൂടെ സഞ്ചരിച്ചു ആ പ്രദേശമാകെ മുഖരിതമാക്കി.
പ്രോത്സാഹനത്തിന്റെ ചുവടുപ്പറ്റി വീണ്ടും പല ഭാഷകളിൽ അവനറിയുന്ന പാട്ടുകൾ വിടർത്തി.
തൊട്ടടുത്ത ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും ആരോ ഇടയ്ക്ക് തല പൊക്കി നോക്കുന്നുണ്ടായിരുന്നു.
അപരിചിതത്വത്തിന്റെ മുഖമുദ്രയുള്ള നഗരവാസികളിൽ ഒരാളായി മാറി, സ്വയം എടുത്തണിഞ്ഞ ഗൗരവത്തിന്റെ ആവരണം പിച്ചിച്ചീന്തിയ കുരുന്നിനോട് എന്തെന്നില്ലാത്ത ഒരു അടുപ്പം തോന്നിതുടങ്ങിയിരുന്നു.
പൊടുന്നനെ പേരറിയാത്ത അവന്റെ അമ്മയുടെ സ്വരം… “ഞങ്ങൾ നാളെ ദുബായിലേക്ക് പോകും..ഇവന്റെ അച്ഛന്റെ അടുത്തേക്ക്..”
സന്തോഷമുള്ള വാർത്തയെങ്കിലും ഉള്ളിൽ ചെറിയൊരു വിങ്ങൽ. വർഷങ്ങൾക്കു മുൻപേ കെട്ടിപ്പൊക്കിയ മതിലുകൾക്ക് അപ്പുറമുള്ള ചിരപരിചിത മുഖങ്ങളിൽ പോലും കുശലാന്വേഷണങ്ങൾ ഈ നഗരത്തിൽ വിരളം.
രണ്ടാഴ്ച മുമ്പ് വിരുന്നെത്തിയ ഈ കുരുന്നിനെ ആദ്യമായി കാണുന്നത് ജോലി കഴിഞ്ഞു വന്നു വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ കേട്ട ആ ശബ്ദത്തിലാണ്. “ആന്റി….”
അടുത്തുള്ള വീടിന്റെ ജന്നൽകമ്പിയിൽ തൂങ്ങി നിൽക്കുന്ന വിടർന്ന ചിരിയുള്ള ഒരു കുഞ്ഞു മുഖം.. ഒരു പുഞ്ചിരി മാത്രം പകരമായി നൽകി വീട്ടിലേക്കു നടന്നു. പിന്നീടുള്ള ദിവസങ്ങളിൽ സന്ധ്യമയങ്ങുന്ന നേരത്ത് ആ വിളി ഒരു പതിവായി.
ചിന്തകളിൽ നിന്നും യാഥാർഥ്യത്തിലേക്ക് വീണ്ടും തിരിച്ചു കയറി.
“ഇനി എന്നു വരും..” ആ ചോദ്യത്തിന് മറുപടി പറഞ്ഞത് അവന്റെ അമ്മയാണ്.
“ഒരു വർഷം അവിടെ ആയിരിക്കും”.
അവരുടെ മുഖത്തെ സന്തോഷത്തിനും പ്രതീക്ഷയ്ക്കും എല്ലാ ആശംസകളും നേർന്നു അവനോടു മാത്രം വിടപറയാതെ പതിയെ തിരിച്ചു നടന്നു… അൽപനാളെങ്കിലും ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്കും, പഴയകാലത്തിന്റെ പച്ചപ്പിലേക്കും മനസ്സിനെ കൊണ്ടെത്തിച്ച ആ കുരുന്നിന് അകമേ നന്ദി പറഞ്ഞു കൊണ്ട്… വീണ്ടും സമൃദ്ധിയുടെ ഒരു പൂക്കാലം വന്നെത്തുമെന്ന പ്രതീക്ഷയോടെ…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.