അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ

0
867

മഴ പെയ്തൊഴിഞ്ഞു. മണ്ണിലും മനസ്സിലും. പഠിച്ചു നമ്മൾ പുതിയ കുറെ പാഠങ്ങൾ. പഠിപ്പിച്ചു, മഴ. മുൻപ് പരിചിതമുള്ളതായിരുന്നില്ല ഈ അനുഭവിച്ച ഒന്നും. നേരിട്ടു നമ്മൾ പക്ഷെ, ഒറ്റക്കെട്ടായി. അതിജീവനം, അതിന്റെ യാത്ര തുടങ്ങി കഴിഞ്ഞിരിക്കുന്നു.

സ്കൂളുകൾ ഇന്ന് തുറന്നു. പ്രളയാനന്തര കേരളത്തിന്റെ ഏറെ പ്രാധാന്യമുള്ള അധ്യായം. അക്കാദമിക കേരളം ഇനി രൂപവും ഭാവവും മാറേണ്ടതുണ്ട്. നമ്മുടെ പുതിയ തലമുറ പ്രകൃതിയുടെ മൂല്യനിർണ്ണയത്തിൽ ഇതിനകം വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൂടി പകർന്നു നൽകാനുള്ള വിശാലത നമ്മുടെ സിലബസുകൾക്ക് വേണ്ടതുണ്ട്.

രക്ഷാപ്രവർത്തനം മുതൽ പുനരധിവാസം വരെയുള്ള ഓരോ ഘട്ടങ്ങളിലും അവർ സജീവമായി ഇടപെട്ടിരുന്നു. തലതാഴ്ത്തി ഫോണിലേക്ക് നോക്കിയിരിക്കുന്നു എന്ന് പഴികേൾക്കുന്നവർ. അതേ ഫോണും സാങ്കേതിക വിദ്യയും സാമൂഹിക മാധ്യമങ്ങളും തന്നെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാൻ സഹായിച്ചത്. അതിജീവനം സാധ്യമാക്കി കൊണ്ടിരിക്കുന്നത്.

സ്‌കൂളും കോളേജിലും അവധി ആയിരുന്നു. പക്ഷെ, അവർ കർമ്മനിരതരായിരുന്നു. ഓൺലൈനിൽ മാത്രമല്ല, മണ്ണിലിറങ്ങി പണിയെടുക്കാനും പുതിയ തലമുറ മുന്നിൽ ഉണ്ടായിരുന്നു. ജലം കൊണ്ട് മുറിവേറ്റവരുണ്ട്‌. കുഞ്ഞുമനസ്സുകളിൽ ആ മുറിവുണ്ട്. അതുകൂടി ഉണക്കാൻ പ്രാപ്തിയുള്ളതാവണം ഇനിയുള്ള നമ്മുടെ അധ്യയനങ്ങൾ.

പ്രിയ അധ്യാപകരെ, നിപ്പയും പ്രളയവും അക്കാദമിക്ക് കലണ്ടറിനെ പിടിച്ചുലച്ചിട്ടുണ്ട്. പാഠഭാഗങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷകൾ പുന:ക്രമീകരിക്കേണ്ടിവരും. ഒന്ന് പറയട്ടെ, വലിയ പരീക്ഷകൾ അവർ ഇതിനകം വിജയിച്ചു കഴിഞ്ഞിരിക്കുന്നു. വലിയ പാഠങ്ങൾ അവർ പഠിച്ചു കഴിഞ്ഞിരിക്കുന്നു. അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ.

ആയതിനാൽ, ധൃതി പിടിച്ചു ഓടല്ലേ, പരീക്ഷകൾ മുന്നിൽ കണ്ട് പാഠങ്ങൾ തീർക്കാൻ. അവർ പങ്കുവെക്കട്ടെ, നമ്മൾ പരസ്പരം പകർന്ന സ്നേഹത്തെ കുറിച്ച്. അവർ എഴുതട്ടെ, നമ്മളൊന്നിച്ചു നീന്തികയറിയ വെള്ളകെട്ടുകളെ കുറിച്ച്. അധ്യയനം പുതിയ നിർവ്വചനങ്ങൾ തേടേണ്ടിയിരിക്കുന്നു. പുതിയ പാഠങ്ങളെ കൂടി ഉൾക്കൊള്ളാൻ.

ചേർത്ത് പിടിക്കാം നമുക്കിനിയും എല്ലാവരെയും, ആ ദിവസങ്ങളിൽ ചേർത്തു പിടിച്ച പോൽ. ക്ലാസ് മുറികളിൽ ക്യാമ്പുകളുടെ ഓർമ്മമണമുണ്ടാവും. ചുവരുകളിൽ ചളിയുണ്ടാവും. ഓർമ്മമണങ്ങൾ സുഗന്ധമായി പുനർജനിക്കട്ടെ. ചുവരുകളിൽ പുതിയ ചിത്രങ്ങൾ വരക്കട്ടെ. നമ്മളൊന്നിച്ചു താണ്ടിയ ഈ ആഗസ്റ്റിന്റെ അതിജീവന ചിത്രങ്ങൾ.

© എഡിറ്റര്‍, ആത്മ ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here