യതിയോർമ്മകൾ

0
472

ഷൗക്കത്ത്

നവംബര്‍ രണ്ട് ഗുരു നിത്യയുടെ ജന്മദിനം…..

എത്ര എഴുതിയാലും തീരാത്ത 
കരുണാര്‍ദ്രമായ കവിതയാണവന്‍.
പിടിവിട്ടുപോയ പട്ടത്തെ 
ആകാശത്തുതന്നെ ബന്ധിച്ചവന്‍.
നീ നിന്‍റെ വഴിയില്‍ 
നിന്നെ തേടുകയെന്ന്‌
ആകാശനീലിമയിലിരുന്ന്
അരുള്‍മൊഴിയായവന്‍.
അതെന്നോ ഇതെന്നോ അലയേണ്ടെന്ന്
ഹൃദയത്തില്‍ അടക്കം പറഞ്ഞവന്‍.
ഗുരുത്വമെന്നാല്‍ നാം നമ്മെയൊന്ന്
സ്നേഹത്തോ‌ടെ തൊ‌ടലാണെന്ന്
സൗമ്യമൊഴിയായവന്‍.
ഇന്ദ്രിയങ്ങളെയും മനസ്സിനെയും 
ബുദ്ധിയെയും അതതിന്‍റെ ലോകങ്ങളില്‍
ആര്‍ദ്രതയോടെ കര്‍‍മ്മനിരതമാക്കലാണ്
ധ്യാനമെന്ന് പകര്‍ന്നവന്‍.
ആത്മീയതയെന്നാല്‍ മതമോ മതാനുബന്ധലോകങ്ങളോ മാത്രമല്ല,
അത് കലയും സാഹിത്യവും സംഗീതവും
ശാസ്ത്രവും സിനിമയും കൂടിയെന്ന്
ജീവിച്ചനുഭവിപ്പിച്ചവന്‍.
എല്ലാം ഒന്നെന്ന് അവന്‍ പറഞ്ഞു ന‌‌ടന്നിട്ടില്ല.
അതവന് ജീവിതമായിരുന്നു.
ഫേണ്‍ഹില്ലിലേക്ക് ഒഴുകിയെത്തിയവര്‍ക്ക്
അതവിടെ തേടേണ്ടിയും വന്നില്ല.
അതവരുടെ അനുഭവമായി മാറുകയായിരുന്നു.
ഗുരുവിനെ കാണാനെത്തി അവരവരെ കണ്ടുമടങ്ങിയവരായിരുന്നു അധികവും.
ആത്മീയതയെന്നാല്‍ എന്തെന്ന് അങ്ങനെയാണ്
പലരും പറയാതെയറിഞ്ഞത്..

അവന് പാ‌ടാന്‍
ഒരൊറ്റ പാട്ടേ ഉണ്ടായിരുന്നുള്ളൂ…

‍”ഒന്നായ മാനവര്‍ക്കൊറ്റ നീതി
ഈ മണ്ണു നമ്മു‌ടെ ആകെ ഭൂമി.
ഒന്നായ് പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്‍ക്കുമോമനകള്‍…..”

സുഗത പ്രമോദ്

 

ഗുരു…

സഫലമാണെന്‍റെ യാത്രകൾ..
സമൃദ്ധമാണെന്‍റെ പാതകൾ..
നിറയെ പൂത്തും കായ്ച്ചും നിൽക്കും
ഹരിതമാണെന്‍റെ ഉദ്യാനം.

സ്നേഹമുണ്ടതിൽ സാഹോദര്യവും,
സൗഹൃദം ,പ്രണയം, വാത്സല്യവും..
നിറയെ തിങ്ങി വിങ്ങുമെന്‍റെ
ജീവിതാരാമം മോഹനം.

നിന്‍റെ പാതകൾ പിന്തുടർന്നാണു-
ഞാൻ നടന്നതീ കാലമത്രയും
നീ, എനിക്കായ് നിറച്ച സ്നേഹങ്ങൾ
തുളുമ്പുന്നുണ്ടെന്‍റെ ഉൾക്കുടങ്ങളിൽ.

നിന്നെയോർക്കാതെ ചെയ്തതില്ല ഞാൻ
കുഞ്ഞുവേലകൾ പോലുമേ 
നിന്നെ സ്വപ്നം കാണാത്ത രാവുകൾ
ഇല്ലെനിക്കിന്ന് ഒന്നുമേ..

നിന്‍റെ വാത്സല്യവാരിധിക്കുള്ളിൽ
മുങ്ങി ഞാൻ മരിച്ചോരുനാളുകൾ..
എന്‍റെ ഉള്ളിലായ് നീ യിറങ്ങിപ്പോയ്-
എന്‍റെ പ്രാണനായ് തുടിച്ച നാളുകൾ.

അശനിപാതം പോൽ പൃഥ്വിയിലേക്കു-
വന്നുദിച്ചോരു ജീവനെ
നീ ,തലോടിയില്ലായിരുന്നെങ്കിൽ
നിലച്ചു പോയേനെയെപ്പോഴേ..

നിന്‍റെ യൂഷ്മള സ്റ്റേഹത്താലാണു-
എന്‍റെ നാമ്പു മുളച്ചതും,
തളിരിലകൾ തളിര്‍ത്തതും ,പിന്നെ-
പൂമരമായ് ഞാൻ പടർന്നതും..

ഇന്നെൻ തണലിൽ വന്നിരിക്കാനൊരു-
കുഞ്ഞോമൽ കിളിക്കൂട്ടമുണ്ടല്ലോ..
എന്‍റെ ശാഖയിലൂഞ്ഞാലിലാടി ഉല്ലസിക്കുകയാണല്ലോ…

താത, നീയെന്‍റെ ജീവനിൽ ചേർത്ത
നീർ മഴത്തുള്ളിയൊന്നിതാ..
രത്നം പോലെന്‍റെയുള്ളിലെ ചെപ്പിൽ
കാത്തു പൂജിക്കയാണു ഞാൻ.

നിന്‍റെ സാന്ത്വന സ്പർശമില്ലാതെ
നില നിൽപ്പില്ലെനിക്കിപ്പോഴും. 
നിന്‍റെ സ്നേഹ ശകാരമില്ലാതെ 
ഒന്നുംഞാൻ ചെയ് വതില്ലതിപ്പോഴും.

ചുവടു തെറ്റിയാലിപ്പൊഴും നിന്‍റെ-
കയ്യുകൾ താങ്ങിനെത്തുന്നു. 
മനസ്സിടറിയാലപ്പോഴേ നിന്‍റെ-
സാന്ത്വനം വാക്കായെത്തുന്നു.

സ്വപ്നത്തിൽ വന്നു നീ തലോടുന്നു
സ്വർഗ്ഗമാക്കുന്നെന്നാരാമം.
ഏതൊരഗ്നി നടുവിലുമെന്നെ-
വർഷപാതമായ് പൊതിയുന്നു.

ഏതു പ്രളയക്കെടുതിയിലുമെന്നെ-
മേരുവിലേക്കുയർത്തുന്നു. 
ആഞ്ഞടിക്കും കൊടുങ്കാറ്റിലെന്നെ-
നിന്‍റെ നെഞ്ചോടു ചേർക്കുന്നു.

ഞാൻ തളരില്ല, തകരുകയില്ല
താഴ്വരയായ് നീ നിൽക്കുമ്പോൾ
ഏതു വീഴ്ചയിലുമെന്നെയിങ്ങനെ 
താങ്ങുവാനായ് നീ, നിൽക്കുമ്പോൾ.

നിന്‍റെ പാതകൾ മാത്രമാണെന്‍റെ-
മുന്നിലേക്കുള്ള ദൂരങ്ങൾ..
നിന്‍റെ പാദങ്ങൾ മാത്രമാണെന്‍റെ-
ജീവനാശ്രയമെൻ ഗുരോ……..

പ്രമോദ് കുറംപാല

നവംബർ 2 . 1924 നവംബർ മാസം രണ്ടാം തീയതി മഹാസ്നേഹവും സൗന്ദര്യവും പൂർണ്ണമായ സർഗ്ഗാത്മകതയുമായി ഈ ഭൂമിയിലെ സുന്ദരവസന്ത ഗ്രാമത്തിൽ ഉദയം ചെയ്തു. ‘കലയും കാരുണ്യവും അറിവും ആജന്മത്തിൽ നിറഞ്ഞു തുളുമ്പി .ബുദ്ധനും ക്രിസ്തുവും നബിയും നാരായണ ഗുരുവും കാറൽ മാക്സ്സും ,ലോകത്തിന്റെ മഹാ പ്രകാശങ്ങളൊക്കെയും ജയച്ചന്ദ്രനിൽ ലയിച്ചു ചേർന്നു.തന്റെ സ്വപ്നങ്ങളിൽ യഥാർത്ഥ ജീവിതത്തിനെ തേടിയുള്ള യാത്ര അന്ന് തുടങ്ങി.. കുമാരനാശാനും, ഷേക് പീയറും ,വിക്ടർ യുഗോയും ,വാൻ ഗോഗും ,ഷഗാ ലും ,അഭിനവ ഗുപ്തനും, എന്നു വേണ്ട പ്രപഞ്ചമനോഹാരിത മുഴുവനും ചേർന്ന് ഒരു സൗന്ദര്യ ശാസ്ത്രം രൂപപ്പെടുകയായിരുന്നു ജയച്ചന്ദ്രനിൽ . യാത്രകൾ തുടങ്ങി പരിധി കളില്ലാത്ത യാത്ര ഗാന്ധിജിയിൽ ,രമണ മഹർഷിയിൽ ,നടരാജഗുരുവിലൂടെ നാരായണ ഗുരുവിലേക്ക് ജയച്ചന്ദ്രൻ നിത്യവസന്തമായി മാറി. എന്ന വച്ചാൽ സാക്ഷാൽ നിത്യ ചൈതന്യമായി മാറി. പ്രീയ ഗുരുവേ ഈയുള്ളവൻ എന്തൊക്കെയോ എഴുതി കൂട്ടി, പ്രീയ ഗുരു ,.. അന്ന് ആ കൈ പിടിച്ചു നടന്ന ഈ സ്നേഹ താഴ് വരയിൽ ഞാനിന്നും പുൽനാമ്പുകളെയും ,ഹിമകണങ്ങളെയും നോക്കി മഹാ സൂര്യന്റെ അരുണ വർണ്ണം നോക്കിയിരിക്കുകയാണ്. ഗുരുവിന്റെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാനായി.

LEAVE A REPLY

Please enter your comment!
Please enter your name here