വായന ആത്മനിലേക്കുള്ള പ്രയാണം

0
738

നിധിൻ. വി. എൻ

പുസ്തകങ്ങളോട് കൂട്ടുള്ള കൂട്ടുകാർ ഏറെയുണ്ടാകും. സ്വന്തമായി ചെറുതെങ്കിലും നല്ലൊരു പുസ്തക ശേഖരമുള്ളവരായിരിക്കും അവരിൽ ഭൂരിഭാഗവും. ഇന്ന്, ലോക പുസ്തകദിനം. അക്ഷരങ്ങളെ പ്രണയിച്ച് അക്ഷരങ്ങൾക്ക് ശക്തിയുണ്ടെന്ന് തെളിയിച്ച മഹാപ്രതിഭകളെ ഓർക്കുന്നതിനുള്ള ഒരവസരം കൂടിയാണ് ഇന്ന്. പുസ്തകങ്ങളെ മറക്കുകയെന്നാൽ സംസ്കാരത്തെ മറക്കുകയാണെന്ന് ഓർമ്മ വേണം. ദേശ-ചരിത്രങ്ങളിലേക്കും, മൺമറഞ്ഞ പ്രതിഭകളിലേക്കുമുള്ള പ്രണയാത്തെ സാധ്യമാക്കാൻ പുസ്തകങ്ങൾക്ക് കഴിവുണ്ട്. പുസ്തകങ്ങളിലേക്ക് സഞ്ചരിക്കുന്നവർ ഭൂത,വർത്തമാന,ഭാവികാലങ്ങളിലേക്ക് സഞ്ചരിച്ച് മൂന്നു കാലത്തിന്റെയും അനുഭവാനുഭൂതികളിൽ ലയിക്കുന്നു.

കാലത്തിന്റെ മാറ്റം വായനയിലും പ്രകടമാണ്. പുസ്തകങ്ങളിൽ നിന്ന് ഇലക്ട്രോണിക്ക് മാധ്യമങ്ങളിലേക്ക് തിരിയുമ്പോൾ വായനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായി വളർച്ചയുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്.

ലോക പുസ്തകദിനം എന്ന ആശയത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചത് സ്പെയിനിലെ പുസ്തക കച്ചവടക്കാരാണ്. 1923 ഏപ്രിൽ 23 മുതൽ സ്പെയിനിൽ പുസ്തക ദിനമായി ആചരിക്കാൻ തുടങ്ങി. സ്പെയിൻ എഴുത്തുകാരനായ ‘ഡോൺ മിഗ്വെൽ ഡി സെർവാന്റസ’ ന്റെ ചരമദിനം ആയതിനാലാണ് സ്പെയിനിൽ ഈ ദിനം പുസ്തകദിനമായി ആഘോഷിക്കപ്പെട്ടിരുന്നത്. ഏപ്രിൽ 23, ഡോൺ മിഗ്വെൽ ഡി സെർവാന്റസിനെ കൂടാതെ വില്ല്യം ഷേക്സ്പിയർ, ഇൻകാ ഗാർസിലാസോ ഡി ലാവേഗ തുടങ്ങിയ എഴുത്തുക്കാരുടെ ചരമദിനം കൂടിയായതിനാൽ ഈ എഴുത്തുക്കാരുടെ ഓർമ്മയ്ക്കു മുന്നിൽ യുനസ്കോ 1995-ലെ സമ്മേളനത്തിൽ വച്ച് ഏപ്രിൽ 23 ലോക പുസ്തകദിനമായി തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 23 ലോക പുസ്തകദിനം മാത്രമല്ല പകർപ്പവകാശദിനം കൂടിയായി കരുതപ്പെടുന്നു.

ഡോൺ മിഗ്വെൽ ഡി സെർവാന്റസ്

ദ പ്രിൻസ് ഓഫ് വിറ്റ്സ് ( രസികന്മാരുടെ രാജകുമാരൻ) എന്നറിയപ്പെടുന്ന സെർവാന്റസ് സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളും, “ദ സിഗ്ലോ ദെ ഓറോ ” എന്നറിയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകൻ കൂടിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസ്സിക്കുകളിൽ ആദ്യത്തേത് എന്നറിയപ്പെടുന്ന ” ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ” എന്ന കൃതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. അറുപത്തിയഞ്ചിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത പുസ്‌തകം,എഴുതപ്പെട്ടതിൽ ഏറ്റവും ഉദാത്തമായ സങ്കൽപ്പിക കഥകളിൽ ഒന്നായി കരുതപ്പെടുന്നു.

വില്ല്യം ഷേക്സ്പിയർ

ലോകസാഹിത്യചരിത്രം ഷേക്സ്പിയർ എന്ന പേരില്ലാതെ തീർത്തും അപൂർണമാണ്. നാടകകൃത്തും, എഴുത്തുകാരനുമായി സ്വന്തം ഇടം ലോക സാഹിത്യത്തിൽ ഉണ്ടാക്കിയെടുത്ത പ്രതിഭയാണ് അദ്ദേഹം. 1564 ഏപ്രിൽ 23ന് ഷേക്സ്പിയർ സഹോദരന്മാരിൽ ഒരാളായി ജനിച്ച വില്ല്യം,ജന്മനാലുള്ള പ്രതിഭ കൊണ്ട് എഴുത്തുകാരനായി.

ഷേക്സ്പീരിയൻ സാഹിത്യനാടക ജീവിതത്തെ വിവിധ വശങ്ങളായി വരച്ചു വച്ചാൽ ഓരോ സമയത്തും അദ്ദേഹം കൃത്യമായ നിലപാടുകളുള്ള എഴുത്തുകളാൽ വിസ്മയിപ്പിച്ചു.ആദ്യകാല രചനകൾ ശുഭാന്ത്യങ്ങളായിരുന്നെങ്കിൽ പിന്നീടുള്ള രചനകൾ ദുരന്ത നാടകങ്ങളായിരുന്നു. തന്റെ കുട്ടിയുടെ മരണമാണ് അദ്ദേഹത്തെ ദുരന്തനാടകങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ഹാംലറ്റ്,ഒഥല്ലോ, കിങ് ലിയർ, മാക്ബത്ത്,ആന്റണി ആന്റ് ക്ലിയോപാട്ര തുടങ്ങി പ്രശസ്തമായ ദുരന്ത നാടകങ്ങളൊക്കെ ഈ സമയത്താണ് എഴുതിയത്. പിന്നീട് ദുരന്തവും ശുഭവും ഇടകലർന്ന നാടകങ്ങളുണ്ടായി. ദ ടെംപസ്റ്റ് ആ ഗണത്തിൽ വരുന്നതാണ്. ഷേക്സ്പിയറിന്റെ എഴുത്തകളെക്കുറിച്ച് പറയുമ്പോൾ ഭാവഗീതങ്ങളെ മറന്നുകളയാനാവില്ല. അദേഹത്തിന്റെ അസാമാന്യ പ്രതിഭയെ എടുത്തു കാണിക്കുന്നതാണവ.1616 ഏപ്രിൽ 23-ന്  തന്റെ അൻപത്തിരണ്ടാം ജന്മദിനത്തിലാണ് അദ്ദേഹം അന്തരിച്ചത്.

ഇൻകാ ഗാർസിലാസോ ഡി ലാവേഗ

സ്പാനിഷ് ഇതിഹാസ ലേഖകനാണ് ഡി ലാവേഗ.അദ്ദേഹത്തിന്റെ രചനകൾ ജനസ്വാധീനമുള്ളതും സ്വീകാര്യതയുള്ളതുമായിരുന്നു. വ്യത്യസ്ഥമായ ദർശനങ്ങളിലൂടെ സാഹിത്യ പ്രാധാന്യമുള്ള കൃതികൾ രചിച്ച ഡി ലാവേഗ, സാധാരണക്കാരിൽ നിന്നും വ്യത്യസ്ഥമായി ചരിത്രത്തെ നോക്കി കണ്ടു. ദി ഫ്ലോറിഡ ഓഫ് ദി ഇൻക, ദി റോയൽ കമന്റേറ്ററീസ് ഓഫ് ദി ഇൻക, ദി ജനറൽ ഹിസ്റ്ററി ഓഫ് പെറു എന്നിവയാണ് പ്രധാനകൃതികൾ. 1616 ഏപ്രിൽ 23-ന് അന്തരിച്ചു.

ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയുമാണ് പുസ്തകങ്ങൾ. പുസ്തകളിലേക്കെത്തുകയെന്നാൽ അറിവിലേക്കെത്തുക എന്നു തന്നെയാണ് അർത്ഥം. ഈ പുസ്തകദിനം പുസ്തകങ്ങളിലേക്കുള്ള, അറിവിലേക്കുള്ള, അവനവന്റെ വളർച്ചയിലേക്കുള്ള പ്രയാണമാകട്ടെ !

LEAVE A REPLY

Please enter your comment!
Please enter your name here