അങ്കിൾ: കെട്ട കാലത്തിന്റെ കഥ പറയും സിനിമ

0
649

ശരണ്യ എം ചാരു

കെട്ട കാലത്തിന്റെ കഥ പറയുന്ന സിനിമകളെ കെട്ട കാലത്തിൽ തന്നെ കാണണം, അന്ന് തന്നെ ഉൾക്കൊള്ളണം. അത്തരമൊരു സിനിമയാണ് ജോയ് മാത്യു –  മമ്മൂട്ടി ചിത്രമായ ‘അങ്കിൾ’.

മലയാളികൾക്ക് ജന്മസിദ്ധമായി കിട്ടിയ സംശയവും, കപട സദാചാര ബോധവും വളരെ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ഒരു റോഡ് മൂവി എന്ന് പറയത്തക്ക വണ്ണം ആവിഷ്ക്കരണത്തിൽ വ്യത്യസ്തത വരുത്തി ചിത്രീകരിച്ച സിനിമയിൽ ഓരോ കഥാപാത്രവും തങ്ങളുടെ റോളുകൾ മനോഹരമായി ചെയ്തു. മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണകുമാർ അങ്കിള്‍ എന്ന കഥാപാത്രവും കാർത്തിക മുരളിയുടെ ശ്രുതിയും അവതരണത്തിൽ മുന്നിട്ട് നിന്നു. ദുൽഖർ സൽമാൻ ചിത്രം CIA യിൽ കാർത്തിക ചെയ്ത കഥാപാത്രത്തിനെക്കാൾ മികവുറ്റതാണ് ഈ ചിത്രത്തിലെ മമ്മൂട്ടി – കാർത്തിക കോമ്പിനേഷൻ. കുട്ടിത്തം നിറഞ്ഞ സംസാരവും, കുഞ്ഞു കളികളും സിനിമയെ ഒരുപടി മുന്നിൽ എത്തിക്കുന്നുണ്ട്.

കൃഷ്ണകുമാറിന്റെ മുൻകാലത്തെ കാണികൾ അറിയുന്നത് മറ്റുള്ളവരുടെ സംസാരങ്ങളിലൂടെ മാത്രമാണെങ്കിലും, യാത്രയിൽ ഉടനീളം ചില നോട്ടങ്ങളിലൂടെയും പ്രവർത്തിയിലൂടെയും നായകനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ പ്രേക്ഷകൻ നിർബന്ധിതനാകുന്നു. അല്ലെങ്കിൽ ചില നുറുങ്ങുകളിലൂടെ സംവിധായകൻ കാണികളെ അതിലേക്ക് എത്തിക്കുന്നു.

മുത്തുമണിയും തിരക്കഥാകൃത്ത് കൂടിയായ ജോയ്മാത്യുവും നല്ല പ്രകടനം കാഴ്ച്ച വയ്ക്കുമ്പോഴും കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന രംഗങ്ങളും രാഷ്ട്രീയ ബോധവും എല്ലാ കാണികളും ഒരുപോലെ അംഗീകരിക്കുന്നതാകും എന്ന് തോന്നുന്നില്ല.

സിനിമയെ കേരളാ ബോർഡറിന് മുൻപും പിൻപും എന്ന രീതിയിൽ രണ്ട് അതിർത്തികൾക്കുള്ളിലായി അവതരിപ്പിക്കുന്നത് ഇവിടെ കാണാം. കേരളത്തിന് പുറത്ത് ആണിനും പെണ്ണിനും ലഭിക്കുന്ന സ്വാതന്ത്ര്യം കേരളത്തിനുള്ളിൽ എത്തുമ്പോൾ വഴി മാറുന്നത് കൃത്യമായി അവതരിപ്പിക്കപ്പെടുന്നുണ്ടിതില്‍. സിനിമയുടെ ആദ്യ പകുതിയിൽ മലയാളി പ്രേക്ഷകന്റെ മനസ്സിലെ പഴകിയ ചിന്തകളെയും, വിരോധാഭാസങ്ങളെയും, ചാപല്യങ്ങളെയുമാണ് ചോദ്യം ചെയ്യുന്നതെങ്കിൽ രണ്ടാം പകുതിയിൽ അടക്കിപ്പിടിച്ച ലൈംഗീകതയുടെ ഭാഗമാവുന്ന ജനത്തിന്റെ, തീരെ പുരോഗമിക്കാത്ത മനസ്സിന്റെ ഭാവം ആണ് ആവിഷ്ക്കരിക്കപ്പെടുന്നത്.

സദാചാരത്തിന് ജാതിയും മതവുമില്ലെന്നും പ്രായവും ബന്ധവും തടസ്സമല്ലെന്നും സിനിമ തെളിയിക്കുന്നു. അപ്പോഴും കാടിന്റെ മക്കൾ നാട്ടിലെ ജനങ്ങളെക്കാൾ അറിവും ബോധവും ഉള്ളവരാണെന്ന് പറയാതെ പറയുന്നു  തിരകഥാകൃത്ത്.

മറ്റൊരു സിനിമകളിലും കണ്ടിട്ടില്ലാത്ത രീതിയിൽ നിരന്തരമായി ഫോൺ വിളികൾ ഈ സിനിമയുടെ മാത്രം പ്രത്യേകതയാണ്. അത് വളരെ നന്നായി അവതരിപ്പിക്കുമ്പോൾ തന്നെ കെപിഎസ്‌സി ലളിതയുടെ വല്യമ്മച്ചി കഥാപാത്രം മുതൽ വേലക്കാരി വരെ പറഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തെ കുറിച്ചുള്ള ആശങ്കകളും ജനങ്ങളെ സിനിമയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ ആണ്.

കയ്യടി നേടാനുള്ള നെടുനീളൻ ഡയലോഗുകൾ പറയുനിടത്ത് മാത്രമല്ല ഒരു സൂപ്പർസ്റ്റാറിന്റെ വിജയമെന്നും സാധാരണ ജീവിതത്തിൽ, കൂട്ടം കൂടി വരുന്ന ഒരു ജനത്തിന്റെ മുന്നിൽ എന്നും ഒരാൾ നിസ്സഹായൻ ആയിരിക്കുമെന്നുമുള്ള വലിയൊരു ഓർമ്മപ്പെടുത്തലുണ്ട് സിനിമയിൽ. കണ്ട് മറന്ന ക്ലീഷേകളിലേക്ക് നായികാ നായകന്മാരെയും സിനിമയെയും കൊണ്ട് പോകാതെ, അമിത നന്മ നിറഞ്ഞതോ പെര്‍ഫെക്ട് ആയതോ ആയി ആരെയും സിനിമ ആവിഷ്ക്കരിക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു. ചില്ലറ കുറുമ്പും തരികിടയും ഒക്കെയുള്ള ഒരുപാട് പേരിലൂടെയാണ് കഥ നീങ്ങുന്നത്. സെന്റിമെന്റൽ ആയി പോകുന്ന ഓരോ അവസ്ഥകളിലും അതിനെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു എന്നതും കഥയിലെ വ്യത്യസ്തത തന്നെ.

വ്യത്യസ്തവും മികവുറ്റതുമായ നല്ല സിനിമകളും ആശയവും കഥാപാത്രവും ഇനിയും മലയാളത്തിന് ലഭിക്കുന്നതിന് ഇതൊരു നല്ല തുടക്കമാവുന്നതിനൊപ്പം, നല്ല സിനിമകളിലേക്കുള്ള  തിരിച്ചു വരവിൽ മമ്മൂട്ടിയെന്ന മികച്ച നടനും ഇത് വഴി പുതിയ തുടക്കം കുറിക്കട്ടെ എന്ന് ആശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here