നവീൻ എസ്
ബാംഗ്ലൂരിലെ ഒരു പരീക്ഷാ കേന്ദ്രം.
“ഓ പിന്നെ…അവരക്ക് സൊന്തം പണി വെക്കം തീർത്ത് വീട്ടീ പോകാനക്കൊണ്ടാണ്”
പത്ത് മണിയുടെ പരീക്ഷക്ക് ഒമ്പത് മണിക്ക് തന്നെ ഹാളിന്റെ ഗേറ്റ് അടക്കുമെന്ന അറിയിപ്പ് കേട്ട് അസ്വസ്ഥനായ മകനോടായി അയാൾ പറഞ്ഞു.
“മോൻ സമാധാനായി കഴിച്ചോ.ദേ…ഈ ബ്രഡ് കൂടി എട്ക്കട്ടെ.”
കയ്യിലെ പ്ലാസ്റ്റിക് കൂടയിൽ നിന്നും അയാൾ പൊട്ടിച്ചിട്ടില്ലാത്ത ബ്രഡിന്റെ പാക്കറ്റ് എടുത്തുയർത്തി.
“ഞാനിതെല്ലാം കൂടി വലിച്ചെറിഞ്ഞേച്ച് പോണോ?”
പകുതി കഴിച്ച റോബസ്റ്റ പഴമുയർത്തിയാണ് മകന്റെ ഉറക്കെയുള്ള ചോദ്യം.
“ഓ..വേണ്ട…വേണ്ട… അല്ലേലും മോനിപ്പം എന്നാ പെട്ടെന്നാ ദേഷ്യം വരുന്നേ!!”
ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കൂടയിലേക്ക് നോക്കി അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“നാശം പിടിക്കാൻ”
പഴം അയാൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ് അവൻ ധൃതിയിൽ നടന്നു പോയി.
തരിച്ചിരുന്നു പോയ അയാൾക്ക് മുന്നിലേക്കാണ് ആ അച്ഛനും മകളും വന്നത്. കാലിൽ തൊട്ട് വണങ്ങിയ മകളെ അച്ഛൻ മൂർദ്ധാവിൽ കൈ വെച്ചനുഗ്രഹിക്കുന്നു. പെട്ടെന്ന്, അയാൾ ഓടിച്ചെന്ന് ഹാളിലേക്ക് കയറുന്ന മകന്റെ കൈയ്യിൽ പിടിച്ചു. ഞെട്ടിത്തിരിഞ്ഞ അവനെ ചേർത്ത് പിടിച്ച് ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു. പിന്നെ അവനെ വിട്ട് പതിയെ തിരിഞ്ഞു നടന്നു.
മരത്തണലിൽ ചെന്നിരുന്ന അയോളോട് അടുത്തിരുന്ന കോഴിക്കോട്ടുകാരൻ മിണ്ടിത്തുടങ്ങി. പിന്നെ രാഷ്ട്രീയവും, വിലപ്പെരുപ്പവും, കാലാവസ്ഥയുമായി വിഷയങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു പോയി. ഇരുന്നും കിടന്നും ഉറക്കം കിട്ടാതെയുള്ള തലേന്നത്തെ RAC ടിക്കറ്റ് യാത്രയുടെ വൈഷമ്യം അയാൾ പങ്കിട്ടു.
”റൂമെടുത്തില്ലേ ?”
മറ്റെയാളുടെ ചോദ്യത്തിന് മറുപടിയായി അയാൾ വിരൽ ചൂണ്ടിയ ലോഡ്ജിന്റെ ബോർഡ് അവിടെയിരുന്നു തന്നെ വായിക്കാമായിരുന്നു.
”പരീക്ഷ കയ്യാൻ ഇനീം നേരെമ്പാടൂണ്ട്. ഇങ്ങക്കെന്തേലും കയ്ച്ച് ഒന്നൊറങ്ങി വന്നൂടെ? ഇന്നലെ ഒറങ്ങാത്തല്ലേ?”
കോഴിക്കാട്ടുകാരൻ ചോദിച്ചു.
“ഏയ് അത് ശര്യാവൂല. മോൻ ഒന്നും കഴിക്കാതെ പോയതോർത്തിട്ടൊരു സമാധാനോമില്ല. അവനിറങ്ങിയാൽ കഴിപ്പിക്കാനുള്ളതാ…”
അയാൾ കൂട ഉയർത്തിക്കാട്ടി.
“ഞാനിവിടെ കെടന്നോളാം. നമ്മുക്കിതൊക്കെയാ ശീലം.”
സിമന്റ് തിണ്ണയിൽ പേപ്പർ വിരിച്ച് അയാൾ കിടന്നു.
ഹാളിന് പുറത്തേക്കിറങ്ങുന്ന കുട്ടികളുടെ ബഹളം കേട്ടാണ് അയാളുണർന്നത്. തിരക്കിനിടയിലൂടെ നടന്ന് വരുന്ന മകനെ കണ്ടതും അയാൾ വേഗത്തിൽ അങ്ങോട്ട് ചെന്നു.
“എങ്ങനുണ്ടായി മോനേ?”
ഒരു മൂളൽ മാത്രമായിരുന്നു മറുപടി.
“ഓ…അതൊക്കെ പോട്ടെന്നേ. മോനിതെടുത്തങ്ങ് കഴിച്ചേ.”
അയാൾ ബ്രഡ് പാക്കറ്റെടുത്ത് നീട്ടി.
“നിങ്ങൾ റൂമിലേക്ക് പൊക്കോ. എന്റെ ഫ്രണ്ട്സുണ്ട്. ഞാൻ കഴിച്ചേച്ചങ്ങെത്താം.”
മകനെയും പുറകിലിരുത്തി പാഞ്ഞു പോകുന്ന ബൈക്ക് നോക്കി അയാൾ നിന്നു. അപ്പോൾ അയാളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരിയുണ്ടായിരുന്നു; അച്ഛന് മാത്രം സാധ്യമാകുന്ന ആ ചിരി.