
കെ.മധു
വെളളാരങ്ങര പെരുങ്കളിയാട്ടം (2016 ഡിസം.29 – 2017 ജനു.2)
പുതുവർഷദിനത്തിനു രണ്ടുനാൾ മുമ്പ് ബേക്കൽ വരെ നടത്തിയ ഒരു യാത്രക്കിടയിലാണ് വെള്ളാരങ്ങര പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞത്. 95 വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ടം എന്ന നിലയ്ക്കും മുച്ചിലോട്ടു കാവുകളിലെ പെരുങ്കളിയാട്ടമല്ലാത്തവഇതുവരെ കാണാത്തതിനാലും ഒരു പുതുവർഷ സമ്മാനം പോലെ കടന്നു വന്നവെള്ളാരങ്ങര കളിയാട്ടത്തിന്എന്തായാലും പോകണമെന്നു തീരുമാനിച്ചു. പയ്യന്നൂർ പഴയ സ്റ്റാന്റിനടുത്ത് ബൈപ്പാസ് റോഡിലാണീ ക്ഷേത്രം.
പ്രധാന ശ്രീകോവിലിൽ വെള്ളാരങ്ങര ഭഗവതിക്കൊപ്പം കന്നിക്കൊരു മകനും ബാലി ദൈവത്തിനും സ്ഥാനമുണ്ട്. ഒരു മണ്ഡപത്തിൽ വിഷ്ണുമൂർത്തി , അങ്കക്കുളങ്ങര ഭഗവതി ,രക്തചാമുണ്ഡി എന്നിവരും വേറൊന്നിൽ കുണ്ടോറ ചാമുണ്ഡിയും കുറത്തിയമ്മയും നിലകൊള്ളുന്നു.
ഇവർക്കു പുറമെ പുതിയ ഭഗവതിക്കും ഗുളികനും മണ്ഡപവും നാഗ സ്ഥാനവുമുണ്ട്. വിശ്വകർമ്മ വിഭാഗത്തിലെ മൂശാരിമാരുടെ കാവാണിത്. അതു കൊണ്ടു തന്നെയാണ് ‘ നാങ്കുവർണ്ണക്കാരുടെ’ (ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ )ആരാധ്യദേവതകളായ കന്നിക്കൊരു മകനും നെടുവാലിയൻ (ബാലി) ദൈവത്തിനും ഇവിടെ പ്രമുഖ സ്ഥാനം ലഭിച്ചത്. പുതുവർഷദിനത്തിൽ രാത്രി 8 മണിയോടെ കാവിലെത്തി. കന്നിക്കൊരു മകന്റെ വെള്ളാട്ടം നടക്കുകയായിരുന്നു അപ്പോൾ . പിന്നെ പ്രധാനമായും ബാലി ദൈവത്തിന്റെ വെള്ളാട്ടമായിരുന്നു. കുഞ്ഞിമംഗലം രാജേഷ് പെരുവണ്ണാൻ എന്ന കോലക്കാരന്റെ പ്രതിഭ തെളിയിക്കുന്ന അവതരണമായിരുന്നത്.
ഏറെ വ്യത്യസ്തവും ആകർഷകവുമാണ് ബാലിയുടെ വെള്ളാട്ടവും തെയ്യവും. നമ്മുടെ ന്യത്ത-നാട്യ – നടന രംഗത്തുള്ളവർക്ക് ഏറെ പഠിക്കാനുള്ള തെയ്യങ്ങളിൽ ഒന്നാണിത്. ബാലി-സുഗ്രീവ യുദ്ധത്തെ ആവിഷ്കരിക്കുന്ന ഈ തെയ്യത്തിന്റെ ഭാവ ഹാവാദികൾ അത്യാകർഷകവും ആശ്ചര്യജനകവുമാണ്. ചതുർവിധാഭിനയങ്ങളിൽ വാചികമൊഴികെയുള്ളതെല്ലാം നമുക്കീ തെയ്യത്തിൽ നിന്ന് വാ യിച്ചെടുക്കാം. ഈ വെള്ളാട്ടത്തിനു ശേഷം കാവ് ഏറെക്കുറെ വിജനമായി.വെള്ളാരങ്ങര ഭഗവതിയുടെ കൊടിയിലത്തോറ്റ
സമയത്തൊക്കെ വിരലിൽ എണ്ണാവുന്നവരേ അവിടെ ഉണ്ടായിരുന്നുള്ളു. തോറ്റത്തിനു ശേഷം പുലരും വരെ ചടങ്ങുകൾ ഒന്നുമുണ്ടായിരുന്നില്ല. ഒറ്റക്കായതുകൊണ്ട് ബോറടിച്ച നിമിഷങ്ങൾ. നല്ല തണുപ്പും. ഒന്നിരിക്കണം എന്ന ആഗ്രഹത്തോടെ
പടിപ്പുരയിലേക്കു നടന്നു.അവിടെ നാലഞ്ചു പേരുണ്ടായിരുന്നു. അവിടെയിരുന്ന് പരസ്പരം പരിചയപ്പെട്ടു. അവരിൽ ഒരാളൊഴികെ എല്ലാവരുംകണ്ണൂർ ജില്ലക്കാരായിരുന്നു. ആ ഒരാൾ എറണാകുളം ജില്ലയിലെ പറവൂരിൽ നിന്ന് കളിയാട്ടം കാണാനായി വന്നതാണ്..പിന്നെ നേരം പുലരുവോളം തെയ്യവിശേഷങ്ങൾ പറഞ്ഞും കേട്ടുമിരുന്നു. അവിടെ വച്ചു പരിചയപ്പെട്ട ശ്രീ.ബാബു
തെയ്യങ്ങളുടെ ഒരു ‘ മിനി എൻസൈക്ളോപീഡിയ ‘ ആയിരുന്നു. അദ്ദേഹം കാണാത്ത തെയ്യങ്ങൾ കുറവാണ്.ഓരോ തെയ്യത്തിന്റേയും സവിശേഷതകളും ഐതിഹ്യങ്ങളും അദ്ദേഹത്തിന് മന:പാഠമാണ്.ഇത് വെളളാരങ്ങര കളിയാട്ടം അനുഭവിക്കുന്നതിൽ എനിക്കേറെ
സഹായകമായി.പ്രത്യേകിച്ച് അവിടുത്തെ കുറേ തെയ്യങ്ങൾ ഞാൻ ആദ്യമായി കാണുന്ന സാഹചര്യത്തിൽ. തെയ്യപ്പറമ്പിൽ നിന്നുണ്ടാകുന്ന സൗഹൃദം ഒരു വേറിട്ട അനുഭവമാണ്. മണിക്കൂറുകൾ കൊണ്ട് ഞങ്ങൾ ചിരപരിചിതരെപ്പോലെ ആയി മാറി.
പുലർച്ചെ അഞ്ചരയോടെ കന്നിക്കൊരു മകൻ തെയ്യം പുറപ്പെട്ടു.തുടർന്ന് പുതിയ ഭാവതി. അങ്കക്കുളങ്ങര ഭഗവതി, കുറത്തി അമ്മ, രക്തചാമുണ്ഡി, ബാലി, കുണ്ടോർ ചാമുണ്ഡി ഗുളികൻ.വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളും അരങ്ങിലെത്തി.അപ്പോഴേക്കും കാവ്
ജനസമുദ്രമായി മാറിയിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പതിനായിരങ്ങൾ അവിടേയ്ക്ക് ഒഴുകിയെത്തി.
ഏതാണ്ട് ഒന്നരയോടെ വെള്ളാരങ്ങര ഭഗവതിയുടെ മുടി നിവർന്നു. വലിയ മുടി ആദ്യമായിട്ടായിരുന്നു ഞാൻനേരിട്ടു
കാണുന്നത്. വിലോഭനീയമായ ഒരനുഭവമായിരുന്നത്. അറുപതിലധികം പേരുകളിൽ വിളിക്കപ്പെടുന്ന തിരുവർക്കാട്ടു ഭഗവതി (മാടായിക്കാവിൽ ഭഗവതി) തന്നെയാണ് വെള്ളാരങ്ങര ഭഗവതിയും. പാരമ്പര്യത്തിൽ നിന്നു വ്യതിചലിക്കാതെയുള്ള ചെണ്ടമേളത്തിന്റേയും തോടിയും മധ്യമാവതിയും മനോഹരമായി വായിച്ചു കൊണ്ടുള്ളചീനിക്കുഴലിന്റേയും അകമ്പടിയോടെയുള്ള ഭഗവതിയുടെ പ്രദക്ഷിണം അന്യാദൃശമായ അനുഭവമാണ് പകർന്നു തന്നത്. തിരമാല കണക്കുള്ള ജനപ്രവാഹത്തിനിടയിൽ തിരുസ്വരൂപം ഒരു നോക്കു കണ്ട് നാട്ടിലേക്കു മടങ്ങി, പുതിയ കുറേ സൗഹൃദ സമ്പാദ്യവുമായി .