(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 19
ഡ്രാമ
രാവിലെ പറമ്പിലൂടെയുള്ള നടത്തം സമീറയ്ക്കു പതിവുള്ളതാണ്. വഴിയിൽ മടിത്തട്ടിൽ മഞ്ഞു തുള്ളികളെ താങ്ങി നിർത്തുന്ന വാടിത്തുടങ്ങിയ പൂക്കളെക്കാണാം. മഴതൻ പ്രണയിനിയുടെ താളത്തിനൊത്തു ഓളങ്ങൾ തീർക്കുന്ന വെള്ളക്കെട്ടുകളെക്കാണാം.
അന്ന് പക്ഷേ സമീറ നടക്കാൻ പോയില്ല. തലേ ദിവസത്തെ സംഭവങ്ങളായിരുന്നു മനസ്സ് നിറയെ. അമ്മച്ചി കാണാതെ തലയിണയുടെ അടിയിൽ മടക്കി വെച്ചിരുന്ന ആ നോട്ടീസ് പുറത്തെടുത്തു. സാധാരണത്തെപ്പോലെ നോട്ടീസിൽ നാടക നടത്തിപ്പുകാരുടെ പേരോ അഡ്ഡ്രസ്സോ ചേർത്തിട്ടില്ല. നാടകത്തിന്റെ പേരും സ്ഥലവും തീയതിയും സമീറ ഇന്നലെ വിളിച്ചു നോക്കിയ നമ്പറും മാത്രമേ ഉള്ളൂ. വേറെ എന്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സമീറയ്ക്കൊരു രൂപവും കിട്ടിയില്ല. വർഷയത്തന്നെ വിളിക്കാം. അവൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുമായിരിക്കും.
“ ഹലോ. വർഷാ.”
“ എന്താ, നിന്നെ പോലീസ് അറസ്റ്റു ചെയ്തോ?”
“ ഹേ?”
“ ഞാൻ വെറുതേ നിന്നെയൊന്നു വിരട്ടിയതല്ലേ? ഇനിയും വല്ല കള്ളങ്ങളും പറയാൻ വിളിച്ചതാണോ?”
“ ടീ, നീയെന്നെയൊന്ന് സഹായിക്കണം. എനിക്കൊരു നോട്ടീസ് കിട്ടിയിട്ടുണ്ട്. ഒരു നാടകത്തിന്റെ. അതിനെക്കുറിച്ചു ഒന്നന്വേഷിക്കണം.”
“ നീയെന്നേം പെടുത്തോ? ഇന്നലെ ആരായിരുന്നു നിന്നെ ഇത്ര അർജെൻറായി വിളിച്ചതെന്ന് കേൾക്കട്ടെ.”
“ അത്. അപ്പച്ചൻ. വീട്ടിലാകേ പ്രശ്നമാ. അതൊക്കെ നിന്നെ നേരിൽ കാണുമ്പോൾ പറയാം. നീയിതു പറാ. നാടകത്തിന്റെ…”
“ നാടകോം മണ്ണാങ്കട്ടയും. ഈ കാല്പനിക ലോകത്തൊന്നും ജീവിക്കാൻ എന്നെക്കിട്ടില്ല. നിനക്ക് വേണമെങ്കി എന്റെ കെട്ടിയോനെ പരിചയപ്പെടുത്തിത്തരാം. അങ്ങേരു നിന്റെ ടൈപ്പാണ്. ഫുൾ ടൈം ഇമാജിനറി വേൾഡിൽ. ഭാവനാ ലോകത്ത് ആരെങ്കിലും വിരലനക്കിയാൽ ഇദ്ദേഹമവിടെ പ്രസെൻറ്.”

“ അത് കൊള്ളാലോ. നീ തന്നെ ചോദിച്ചാ മതി.”
“ എനിക്കു സമയമില്ല. അങ്ങേരേം കിട്ടും ന്നു തോന്നുന്നില്ല. ഇപ്പോൾ ഏതോ പുതിയ ഡ്രാമയുടെ തിരക്കിലാ.”
“ നാടകത്തിൽ ഇൻററസ്റ്റുണ്ടോ? “
“ നാടകമെന്നൊക്കെപ്പറഞ്ഞു ഡീഗ്ലാമറൈസ് ചെയ്യല്ലേ. ഇത് ആപ്പ ഊപ്പ നാടകമൊന്നുമല്ല. ഡ്രാമയാണ്. മോഡേൺ ഡ്രാമ,” അത് പറഞ്ഞു വർഷ ഉറക്കെച്ചിരിച്ചു. ചിലപ്പോൾ വർഷ വളരെ സീരിയസാണ്. മറ്റു ചിലപ്പോൾ തമാശയും. ഓഫീസ് കാര്യങ്ങളുമെന്തെങ്കിലുമാണെങ്കിൽ വർഷയെപ്പിടിച്ചാൽ കിട്ടില്ല. അത്രയ്ക്ക് ആത്മാർത്ഥതയാണ്.
“ഭർത്താവെന്നു പറഞ്ഞാലിങ്ങനെയാകണം. എനിക്കും ഫുൾ ഫ്രീഡം. അങ്ങേർക്കും ഫുൾ ഫ്രീഡം. അല്ലാതെ, നീയിങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണമെന്ന് പറഞ്ഞു പുറകേ നടന്നു ശല്യപ്പെടുത്തില്ല.”
“ഇന്നു വൈകുന്നേരം കാണാം. കഫെ കോഫി ഡെയിൽ.”
“ ഓക്കേ,” അത് പറഞ്ഞു ഫോൺ കട്ടു ചെയ്യുമ്പോഴും സമീറയുടെ മനസ്സിൽ കാറ്റിനെക്കുറിച്ചായിരുന്നു ചിന്തയായിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല