(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അധ്യായം 9
കാറ്റ്
ആ സംഭാഷണ ശകലങ്ങള്‍ തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്നറിയാതെ വിറയ്ക്കുന്ന ഹൃദയത്തോടെ സമീറ പുസ്തകമടച്ചു.
” ഇതെന്താ ഇങ്ങനെ?” സമീറ വാകപുസ്തകം തത്തക്കൂടിന്റെ അടുത്തേക്കു മാറ്റി വെച്ചു. ‘തന്നെ ആര്‍ക്കും വേണ്ട’ എന്ന മനുഷ്യ മനസ്സിന്റെ വൈകൃതങ്ങളൊന്നുമില്ലാത്തതിനാല്‍ പുസ്തകം വെച്ച സ്ഥലത്ത് തന്നെ അനുസരണയോടെ ഇരുന്നു.
മനസ്സില്‍ തിങ്ങി നിറയുന്ന ഭീതിയുടെ കനലുകള്‍ പുകഞ്ഞു കൊണ്ടിരിക്കുന്നത് സമീറ അറിയുന്നുണ്ടായിരുന്നു. പൊടി തട്ടിയെടുത്ത തത്തക്കൂടും മരക്കുതിരയും പഴയ ബാലമാസികകളുമെടുക്കാതെ അവള്‍ തലകുനിച്ചു പതിയെ നടന്നു ഏറ്റവും മുകളിലത്തെ കോണിപ്പടിയിലേക്കിറങ്ങി നിന്നു ആ മാസ്മരിക ലോകത്തെ കരയുന്ന വാതിലുകള്‍ കൊണ്ട് ബന്ധിച്ചു.
മച്ചിന്‍പുറത്തു താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ തന്നെ പിന്തുടരുന്നുണ്ടോ എന്നറിയാനായി സമീറ വീണ്ടും തിരിഞ്ഞു നോക്കി. തലേ ദിവസം പെയ്ത മഴയുടെ അവശേഷിപ്പ് മുറ്റത്തും തൊടിയിലും കാണാമായിരുന്നു. ദേവാദാരു മരത്തിന്റെ കൊമ്പുകളിലൂടെ പടര്‍ന്നു കയറിയിരുന്ന പാഷന്‍ ഫ്രൂട്ട് വള്ളികള്‍ കാറ്റില്‍ നിലത്തു വീണിരുന്നു. തലേ ദിവസം വരെ പരിമളം പരത്തിയിരുന്ന ഓറഞ്ചു ചെമ്പകപ്പൂക്കള്‍ താഴെ ചിതറിക്കിടന്നിരുന്നു. മുറ്റമാകെ പ്ലാവിലയും പുളിയിലയും നിറഞ്ഞു വൃത്തികേടായിരുന്നു. പാതി പൊളിഞ്ഞ കൂട് നോക്കി നിര്‍ത്താതെ കരയുന്ന അമ്മക്കോഴിയെയും ഇടയ്ക്കിടെ കൂവി പ്രതിഷേധമറിയിക്കുന്ന പൂവനെയും സമീറ കനിവോടെ നോക്കി നിന്നു. കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോള്‍ സമീറ നട്ട കുഞ്ഞു സിന്ദൂരം മാവിന്‍ തൈ ഭൂമിയില്‍ക്കിടന്ന് കണ്ണുനീര്‍ വാര്‍ത്തിരുന്നു.
നിസ്സംഗത ചിന്തകളെ മൂടിയിരുന്നെങ്കിലും തന്റെ മാവിന്‍ തയ്യിനെ രക്ഷിക്കാതിരിക്കാന്‍ സമീറയ്ക്കായില്ല. അവളോടിച്ചെന്നു ആ കുഞ്ഞു തയ്യിനു ചുറ്റുമുള്ള മണ്ണ് അമര്‍ത്തി മാവിനെ പൂര്‍വ്വസ്ഥിതിയിലാക്കി.
” നിന്റെ പേരിന്റെ അര്‍ഥമറിയുമോ,” എന്ന ചോദ്യം സമീറയുടെ ചെവിക്കുള്ളില്‍ ഒരു ചീവീട് കണക്കെ മൂളിപ്പറന്നു.
” സമീറാ,” ആ പതിഞ്ഞ ശബ്ദം വീണ്ടും സമീറ കേട്ടു. അവള്‍ കൈ വെച്ച് ചുറ്റുമുള്ള വായുവിനെ തള്ളി മാറ്റാന്‍ നോക്കി. ഏതോ ഒരിടത്ത് അവള്‍ക്കൊരു തണുപ്പനുഭവപ്പെട്ടു- കാറ്റിനെ തൊട്ടറിഞ്ഞത് പോലെ. അന്ന് അനുഭവിച്ച അതേ കുളിര്. അവളുടെ ശരീരത്തിലേക്കു ഒരു മരവിപ്പ് ഇരച്ചു കയറി. അവള്‍ നിലവിളിച്ചു കൊണ്ട് പിന്നോട്ട് മാറി.
” പേടിക്കേണ്ട,” കാറ്റ് പിന്നെയും മന്ത്രിച്ചു.
”നീയാ വാക മരപുസ്തകം വായിക്കൂ. ഞാന്‍ നിന്നെ സഹായിക്കാം. നീ എന്നും സത്യത്തിന്റെ കൂടെ നില്‍ക്കണം,” കാറ്റ് പിന്നെയും പറഞ്ഞു.
” ആരാ?” സമീറയുടെ ശബ്ദം പുറത്തു വരാന്‍ മടിച്ചു നിന്നു.
”ഞാന്‍ കാറ്റാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.”
സമീറ വരാന്തയിലേക്കുള്ള സ്റ്റെപ്പിനടുത്തിരുന്നു. കാലും കയ്യും വിറയ്ക്കുന്നുണ്ടായിരുന്നു. അവള്‍ക്കു എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാരുന്നു. അപ്പച്ചനോടും അമ്മച്ചിയോടും പറയണോ? ആതിരയെ വിളിക്കണോ? സമീറ ചിന്തകളില്‍ മുഴുകി.
അമ്മച്ചി അടുക്കളയിലോ പുറകിലെ മുറ്റത്തോ ആയിരിക്കും. അപ്പച്ചന്‍ തന്റെ മുറിയിലിട്ട ചാരുകസേരയിലിരുന്നു ഫോണ്‍ നോക്കുന്നുമുണ്ടാകും. ലൂക്കയെ വിളിച്ചാലോ? അവനിതെല്ലാം എന്റെ വട്ടു മാത്രമാണെന്നല്ലേ പറയൂ? അന്ന് സ്‌കൂളില്‍ പെയിന്റിങ്ങ് മത്സരത്തില്‍ താന്‍ മരങ്ങളുടെ ചിത്രം വരച്ചപ്പോള്‍ കാറ്റടിച്ചത് പോലെ മരങ്ങള്‍ ഒന്ന് ചലിച്ചത്, അത് പറഞ്ഞപ്പോഴും ആ ചിത്രത്തിനു തനിക്കു ഫസ്റ്റ് പ്രൈസ് കിട്ടിയപ്പോഴും ലൂക്ക പുച്ഛിച്ചത്, സ്‌കൂളില്‍ നിന്നു തിരിച്ചു വരുന്ന വഴിക്കുള്ള ഞാവല്‍ മരത്തില്‍ നിന്നു ഞാവലു വേണമെന്ന് പറഞ്ഞപ്പോള്‍ മരത്തില്‍ക്കയറിപ്പറിച്ച ഞാവല്‍ കൊണ്ട് നാക്കു നീലയാക്കിക്കൊതിപ്പിച്ച് ലൂക്ക വീട്ടിലേക്കു ഓടിയത്, അതിനു ശേഷം വീശിയ കാറ്റില്‍ തനിക്കു കൈ നിറയെ ഞാവല്‍ കിട്ടിയത്, കുളക്കടവിലിരുന്നു മോതിരം വലത്തെ കൈ കൊണ്ട് ഊരിക്കളിച്ചപ്പോള്‍ വെള്ളത്തിന്റെ പ്രതലത്തിലെത്തിയ അത് അത്ഭുതമെന്നോണം തന്റെ കയ്യില്‍ തിരിച്ചെത്തിയത്, അന്ന് സ്‌കൂളില്‍ മാജിക്ക് ഷോ ഉണ്ടായിരുന്ന ദിവസം ഒരു ശബ്ദം തന്നെ അപകടത്തില്‍ നിന്നു രക്ഷിച്ചത്, അമ്മച്ചിയുടെ കൂടെ പള്ളിയില്‍ പോയപ്പോള്‍ എത്ര കാറ്റടിച്ചിട്ടും തന്റെ ഷോള്‍ മാത്രം തലയില്‍ നിന്നത്, ഔസേപ്പിന്റെ കടയില്‍ നിന്നു പച്ചക്കറികള്‍ വാങ്ങി വീട്ടിലേക്കു വരുമ്പോള്‍ തന്നെ പിന്തുടര്‍ന്ന പയ്യന്മാരെ ഒരു കൊടുങ്കാറ്റു പേടിപ്പിച്ചത്, വാകക്കുന്നില്‍ പോയപ്പോള്‍ പ്രകൃതി തന്നോട് സംസാരിക്കുകയാണെന്ന് തോന്നിയത്, എല്ലാം സമീറ കൂട്ടിവായിച്ചു. താനറിയാതെ കാറ്റ് തന്നെ പിന്തുടരുകയായിരുന്നോ? ഭയം പിന്നെയും സമീറയുടെ ചിന്തകള്‍ക്ക് തടയിട്ടു.
സമീറ മുറിയില്‍ പോയി ജനാലപ്പാളികള്‍ തുറന്നു പുറത്തേക്കു നോക്കിയിരുന്നു. ഒരു അപ്പൂപ്പന്‍ താടി മുറ്റത്തെ പിങ്ക് തെച്ചിപ്പൂവില്‍ പറ്റിപ്പിടിച്ചിരുന്നിരുന്നു.
‘ എന്ത് രസമാ, അപ്പൂപ്പന്‍ താടി പറക്കുന്നത് കാണാന്‍,’ ഉടനെ അത് അന്തരീക്ഷത്തിലേക്കു പറന്നുയര്‍ന്നു. പിന്നെ, കുഞ്ഞ് കൈകള്‍ കൊണ്ട് വായുവില്‍ പിടിച്ചു പതിയെ സമീറയുടെ അരികിലെത്തി. സമീറ കൈകള്‍ നീട്ടി അപ്പൂപ്പന്‍ താടിയെ ഉള്ളംകയ്യിലൊതുക്കി.

” വിശക്കുന്നുണ്ടോ?” എന്തോ അങ്ങനെ ചോദിക്കാനാണ് സമീറയ്ക്കു തോന്നിയത്.
ഒരു കുസൃതിച്ചിരിയോടെ അപ്പൂപ്പന്‍ താടി സമീറയുടെ ഉള്ളം കയ്യിനെ ഇക്കിളിപ്പെടുത്തി.
അപരിചിതമായ ലോകത്ത് പുതിയ കൂട്ടുകാരുണ്ടാകുന്നത് പോലെ സമീറയ്ക്കു തോന്നി.
സമീറയന്നു ആ കുളക്കടവില്‍ പോയി. കുളത്തിന്റെ ചുറ്റുമതിലില്‍ പച്ചപ്പായലു പോലെ വളരെ ചെറിയ കളച്ചെടികള്‍ വളര്‍ന്നു നിന്നിരുന്നു. ചീവീടുകളുടെ ചെവിടടപ്പിക്കുന്ന മൂളലിനിടയിലും ഉപ്പൂറ്റന്റെയും അണ്ണാറകണ്ണന്റെയും ശബ്ദം സമീറ തിരിച്ചറിഞ്ഞു. കുളത്തിനു ചുറ്റും വളര്‍ന്നു നിന്നിരുന്ന ചെണ്ടു മല്ലിപ്പൂക്കള്‍ സമീറയോട് സ്വകാര്യം പറഞ്ഞു. ഇളം കാറ്റില്‍ കാട്ടു മുല്ലപ്പൂക്കള്‍ അന്തരീക്ഷത്തില്‍ പരിമളം പരത്തി. കുളത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ചെറു മീനുകള്‍ നീന്തിത്തുടിച്ചു. അവയ്ക്കു മീതെ നിഴല്‍ വരച്ചിട്ടു മായപ്പൊന്മാന്‍ പറന്നു പോയി.
പ്രകൃതിയുടെ താളത്തിനൊത്തു സമീറയുടെ ഹൃദയമിടിച്ചു. അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ഓരോ നിമിഷവും മത്സരിച്ചു ജീവിക്കുന്ന വേഗതയേറിയ ശബ്ദങ്ങളിലും ദൃശ്യങ്ങളിലും ഉഴറുന്ന ഇന്നത്തെ തലമുറ പ്രകൃയോടിത്തിരി നേരം സംസാരിക്കണമെന്ന് സമീറയ്ക്ക് തോന്നി.
”ഇപ്പോ വിശ്വാസമായോ?” കാറ്റ് സമീറയോട് ചോദിച്ചു. ചുണ്ടുകള്‍ക്ക് പുറകില്‍ വിരിഞ്ഞ ചിരി മറച്ചു പിടിച്ചു കൊണ്ട് അവള്‍ ഗൗരവം നടിച്ചു.
”എന്നോടഭിനയിക്കേണ്ട. എനിക്കു നിന്റെ മനസ്സിലുള്ളതെല്ലാം അറിയാന്‍ കഴിയും,” കാറ്റ് ഉറപ്പിച്ചു പറഞ്ഞത് കേട്ടു സമീറ മാതാവിനെ വിളിച്ചു പോയി.
” പേടിക്കേണ്ട. തന്റെ മനസ്സിലുള്ളതൊന്നും ഞാനാരോടും പറയില്ല,” മാവിന്‍ കൊമ്പത്ത് നിന്നു വീഴാറായ ഒരു പക്ഷിക്കൂട് ശരിക്ക് വെക്കുവാന്‍ കാറ്റ് പറന്നു പോയി. ഇക്കാലത്തും ‘ഇത്രയും നല്ല മനസ്സുള്ളവരുണ്ടല്ലോ,’ സമീറ പറഞ്ഞതിത്തിരി ഉറക്കെയായിപ്പോയി.
” ഉവ്വ്. മനുഷ്യരെല്ലാരും കണക്കാ. ആര്‍ക്കും ഒരു ഉപകാരോം ചെയ്യില്ല.”
കാര്യം ശെരിയാണെങ്കിലും മറ്റൊരാള്‍ ഇങ്ങനെ മനുഷ്യനെ അടച്ചധിക്ഷേപിക്കുന്നതെന്തോ സമീറയ്ക്കു അത്ര ഇഷ്ടപ്പെട്ടില്ല.
”അങ്ങനെ പറയാന്‍ പറ്റില്ല,” സമീറ തീര്‍ത്തു പറഞ്ഞു. കാറ്റിനെ പിന്നെ അവിടെങ്ങും കണ്ടില്ല.
സൂര്യന്റെ രശ്മികള്‍ ഭൂമിയില്‍ നിന്നു വിടവാങ്ങുന്നത് വരെ സമീറ അവിടെയിരുന്നു. കാറ്റ് മടങ്ങി വരുമെന്ന് തന്നെയാണ് സമീറ പ്രതീക്ഷിച്ചിരുന്നത്. തന്നെ താനായിട്ടിരിക്കാന്‍ പഠിപ്പിച്ച താന്‍ ചെയ്യുന്ന കാര്യങ്ങളെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന കാറ്റിനെ താനെപ്പോഴോ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന ചിന്ത സമീറയുടെ മനസ്സില്‍ മിന്നി മറഞ്ഞു.
ആ ശബ്ദം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമെന്താണ് എന്നു സമീറ തേടിക്കൊണ്ടേയിരുന്നു. അവസാനം, ഗൂഗിള്‍ അതിനിരുത്തരം കണ്ടെത്തിക്കൊടുത്തു.
കാറ്റ് – അതാണ് തന്റെ പേരിനര്‍ത്ഥം. അപ്പോള്‍, കാറ്റുദ്ദേശിച്ചതെന്താണ്?
‘ഇനി കാറ്റ് പിണങ്ങിക്കാണുമോ?’ സമീറ തന്റെ മണ്ടന്‍ വിചാരങ്ങളെ മാറ്റിവെച്ചു.
കാറ്റ് പോലെ ഭാരമില്ലാത്ത മനസ്സുമായി വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു കാര്യം തീര്‍ച്ചപ്പെടുത്തിയിരുന്നു. തട്ടിന്‍ പുറത്തു നിന്നു ആ വാകമര പുസ്തകം പുറത്തെടുക്കണം. എന്നാലേ, തനിക്ക് വല്യച്ഛന്റെ കൊലയാളിയെ കണ്ടു പിടിക്കാനാകൂ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല