ഗര്‍ഭപാത്രമില്ലാതാവുന്ന മഹാരാഷ്ട്രയിലെ ബീഡ് ജില്ല !

0
267

കഴിഞ്ഞ ദിവസത്തെ ‘ദി ഹിന്ദു ബിസിനസ് ലൈനില്‍’ മഹാരാഷ്ട്രയിലെ ബീഡില്‍ നിന്ന്, രാധേശ്യാം ജാധവ് എഴുതിയ റിപ്പോര്‍ട്ട് നിർബന്ധമായും വായിക്കേണ്ടതാണ്. ‘ബീഡ് ജില്ലയ്ക്ക് ഗർഭപാത്രമില്ല’ എന്ന തലക്കെട്ടിലുള്ളതാണ് സ്റ്റോറി.

ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമായേക്കും എന്നതിനാല്‍ നിര്‍ബന്ധിത ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരുന്ന കരിമ്പ് മുറിക്കാനെത്തുന്ന കരാര്‍ തൊഴിലാളികളെ കുറിച്ചാണ് സ്റ്റോറി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍. ഒരു ദിവസം നഷ്ടമായാല്‍ കോണ്‍ട്രാക്റ്റര്‍ക്ക് 500 രൂപ ഫൈന്‍ നല്‍കണം. ഇതാണ് സാമ്പത്തിക വളര്‍ച്ച നേടി എന്ന് അമ്പത്താറിഞ്ച് നെഞ്ച് വിരിച്ച് പറയുന്ന ഇന്ത്യ ! എന്തൊക്കെ ചെയ്താല്‍ ജീവ സാധ്യമാകുന്ന മനുഷ്യരാണ് നമുക്ക് ചുറ്റിലും !”

വിശദമായി പറഞ്ഞാല്‍.

ഇന്ത്യയിലെ ഏറ്റവും വലിയ വരള്‍ച്ചാ മേഖല പ്രദേശങ്ങിലൊന്നാണ് മറാത്തവാഡ മേഖലയില്‍ ഗോദാവരിക്കരയിലുള്ള ബീഡ്. ഇവിടെ നിന്ന് ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ബെല്‍റ്റായ പിടിഞ്ഞാറന്‍ പ്രദേശങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പ് വെട്ടലിനായി പോവുക. കുടുംബമായി തൊഴില്‍ തേടിയെത്തുന്ന ഇവരിലെ ഭര്‍ത്താവിനേയും ഭാര്യയേയും ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാണ് കോണ്‍ട്രാക്റ്റര്‍മാര്‍ പണം നല്‍കുക. ഈ ദിവസങ്ങളില്‍ ഒരു ദിവസമെങ്കിലും ഭാര്യാഭര്‍ത്താക്കന്മാരില്‍ ആരെങ്കിലും അവധിയെടുത്താല്‍ ദിവസം 500 രൂപ എന്ന നിലയില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പിഴ നല്‍കണം.

ഒരുടണ്‍ കരിമ്പ് വെട്ടിയാല്‍ ഒരു യൂണിറ്റിന് അഥവാ ദമ്പതികള്‍ക്ക് ലഭിക്കുന്നത് 250 രൂപയാണ്. അഥവാ മൂന്ന്, നാല് ടണ്ണെങ്കിലും ഒരു ദിവസം വെട്ടിയില്ലെങ്കില്‍ ദൂരദേശത്ത് എത്തി ജോലി ചെയ്യുന്നതില്‍ ഒരു പ്രയോജനവും ഉണ്ടാകില്ല.

ആര്‍ത്തവദിവസങ്ങളാണ് കഠിനമായ ജോലി ചെയ്യാന്‍ ഈ മാസങ്ങളില്‍ വലിയ പ്രയാസം. അതുകൊണ്ട് തന്നെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് താത്പര്യം ആര്‍ത്തവമില്ലാത്ത ആരോഗ്യമുള്ള സ്ത്രീകളെയാണ്. അതുകൊണ്ട് ബീഡിലെ സ്ത്രീകള്‍ ചെറുപ്പത്തിലേ തന്നെ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായതിന് ശേഷം ഗര്‍ഭപാത്രം നീക്കും. ഇരുപതുകളുടെ രണ്ടാം പകുതി മുതലുള്ള രണ്ടു രണ്ടരപതിറ്റാണ്ട് ജോലിയും ജീവിതവും നിലനിര്‍ത്താനുള്ള മാര്‍ഗ്ഗമാണത് അവര്‍ക്ക്. ആര്‍ത്തവമെന്ന സ്വഭാവിക ജൈവ പ്രക്രിയ രണ്ടരപതിറ്റാണ്ടെങ്കിലും നേരത്തേ അവസാനിപ്പിക്കുക എന്ന ആരോഗ്യറിസ്‌കിലേയ്ക്ക് അവര്‍ പ്രവേശിക്കുന്നത് എന്ന് ചുരുക്കം. ഹോര്‍മോണ്‍ ഇംബാലന്‍സ്, മാനസികാരോഗ്യപ്രശ്‌നങ്ങള്‍, ഭാരം വര്‍ദ്ധിക്കല്‍ എന്നിങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങളും വിദദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കരാര്‍ തൊഴില്‍ മേഖലയിലെ സ്ത്രികളുടെ ജീവിതമാണ്. നമ്മുടെ യാഥാര്‍ത്ഥ്യം!

ആര്‍ത്തവം അമ്പലത്തില്‍ കേറാന്‍ വേണ്ടി മാത്രമല്ല, ജീവിക്കാന്‍ കൂടി സ്ത്രികള്‍ക്ക് തടസമാണെന്ന് നിശ്ചയിക്കുന്ന നശിച്ച ലോകത്താണ് നമ്മുടെ ജീവിതം.

കടപ്പാട്: ആരതി പി എം, ശ്രീജിത്ത് ദിവാകരൻ

ബിസിനസ്സ് ലൈൻ റിപ്പോർട്ട് വായിക്കാം:

https://www.thehindubusinessline.com/economy/agri-business/why-half-the-women-in-maharashtras-beed-district-have-no-wombs/article26773974.ece

LEAVE A REPLY

Please enter your comment!
Please enter your name here