മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു.

0
483

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ് നയ്യാർ (95) അന്തരിച്ചു. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയ കുൽദീപ് നയ്യാർ അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ ശബ്ദമുയർത്തിയിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ കുൽദീപ് നയ്യാറുടെ ഭരണകൂടവിരുദ്ധ റിപ്പോർട്ടുകൾ അദ്ദേഹത്തെ പ്രശസ്തനാക്കി. ഇക്കാരണങ്ങളാൽ അദ്ദേഹത്തിന് അടിയന്തരാവസ്ഥക്കാലത്ത്  ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലായിരുന്നു നയ്യാർ അക്കാലത്ത് എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ ‘വരികൾക്കിടയിൽ’ (Between The lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

നയതന്ത്ര വിദഗ്ധൻ മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ കൂടി പ്രശസ്തനായ അദ്ദേഹം 1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബിലാണ് ജനിച്ചത്. ഒരു ഉർദു പത്രത്തിന്റെ റിപ്പോർട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് പത്രമായ ദ സ്റ്റേറ്റ്സ്മാനിലെത്തി. അടിയന്തരാവസ്ഥ കാലത്ത് ജയിലിലടയ്ക്കപ്പെട്ടു. 1990-ൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടു. 1997-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

14 ഭാഷകളിലായി 80 ദിനപത്രങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. 15 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here