ജോണ്‍ എബ്രഹാം; സമാന്തര സിനിമയുടെ അമരക്കാരന്‍

0
977
athmaonline-john-abraham-nithin-vn-thumnail

നിധിന്‍.വി.എന്‍

ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍
വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു,
ഞാനൊരുവനെ തേടി വന്നു!
വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍
മേല്‍‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍! -(എവിടെ ജോണ്‍-ബാലചന്ദ്രന്‍ ചുള്ളിക്കാട്)

സമാന്തര സിനിമയുടെ അമരക്കാരന്‍, ജോണ്‍ എബ്രഹാം. 1987 മെയ്‌ 31-ന് തന്റെ 49 വയസ്സില്‍ വിടപറഞ്ഞ ജോണ്‍ സാധാരണക്കാരന്റെ സിനിമാ സ്വപനങ്ങള്‍ക്ക് നിറം നല്‍കാനുള്ള ശ്രമത്തിലായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേ ഉള്ളൂ എങ്കിലും അതുമായി ജനങ്ങള്‍ക്കിടയിലൂടെ  നടന്ന് സിനിമ നിര്‍മ്മിക്കാന്‍ കഴിയും എന്ന് അദ്ദേഹം കരുതി. കോഴിക്കോട് ആസ്ഥാനമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ ജോണ്‍, ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ട് “അമ്മ അറിയാൻ” നിർമ്മിച്ചു. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും ചെയ്തു. അങ്ങനെ “ജനങ്ങളുടെ സിനിമ” എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.

സിനിമയുടെ സ്ഥിരം ചേരുവകള്‍ പോലെ അയാളുടെ ജീവിതം അതിശയമുളവാക്കുന്നതാണ്.  മദ്യപാനി, അരാജകവാദി, ബുദ്ധിജീവി ഇങ്ങനെ പലര്‍ക്കും പലതാകാം ജോണ്‍. എന്നാല്‍, സമാന്തര സിനിമാ രംഗത്തേക്ക് വരുന്ന ഏതൊരാള്‍ക്കും അയാള്‍ പാഠപുസ്തകമാണ് . നാല് സിനിമകളില്‍ ഒതുങ്ങുന്ന കലാപത്തെ ഇനിയും വായിക്കേണ്ടിയിരിക്കുന്നു. സിനിമ മാത്രം മേല്‍വിലാസമായി എടുത്തവന്റെ പ്രതിഷേധ
കത്തുകളായിരുന്നു ആ നാലു ചിത്രങ്ങളും.


“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്” എന്ന് പറഞ്ഞ ജോണ്‍; “വിദ്യാർത്ഥികളേ ഇതിലേ ഇതിലേ, അഗ്രഹാരത്തില്‍ കഴുത, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാൻ” എന്നീ ചിത്രങ്ങളിലൂടെ തന്റെ ശ്രമങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. 1972-ൽ നിർമ്മിച്ച “വിദ്യാർത്ഥികളേ ഇതിലേ ഇതിലേ” ആയിരുന്നു ജോണിന്റെ ആദ്യ സിനിമ. തുടര്‍ന്നുവന്ന ഓരോ ചിത്രവും ജോണിനെ വ്യത്യസ്തനാക്കി. വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ജോണ്‍ ചിത്രങ്ങളുടെ പ്രത്യേകത ആയിരുന്നു.


ജനകീയ സിനിമകളുടെ പിതാവ് എന്ന് ചലച്ചിത്ര-മാധ്യമലോകം വിശേഷിപ്പിക്കാറുള്ള ജോണ്‍, ലഹരിയായി കൊണ്ടുനടന്നിരുന്നത് സൗഹൃദവും, കലയും ആയിരുന്നു. “കോട്ടയത്ത് എത്ര മത്തായിമാർ” എന്നത് ജോണിന്റെ വളരെ പ്രശസ്തമായ ചെറുകഥയാണ്. സംവിധായകന്‍ എന്നതിനു പുറമേ ചെറുകഥാകൃത്തായും അദ്ദേഹം തിളങ്ങിയിരുന്നു.



എവിടെ ജോണ്‍,
ഗന്ധാകാമ്ലം നിറച്ച നിന്‍
ഹൃദയഭാജനം?
ശൂന്യമീക്കല്ലറയ്ക്കരികില്‍
ആഗ്നേയ സൗഹൃദത്തിന്‍
ധൂമവസനമൂരിയെറിഞ്ഞ
ദിഗംബരജ്വലനം?-(എവിടെ ജോണ്‍-ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഒരു ഉത്തരമായി, ചോദ്യമായി ജോണ്‍ ഉണ്ട്. സിനിമ സാധാരണക്കാരനില്‍ നിന്നും അകലെ അല്ലെന്ന് അയാള്‍ ഓര്‍മ്മപ്പെടുത്തുന്നു. ലഹരി കത്തുന്ന കണ്ണുകളോടെ അയാള്‍ സ്വയം ഒരു ഇതിഹാസമായി നമ്മുക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദീദി ദാമോദരന്റെ തിരക്കഥയില്‍ പ്രേംചന്ദ് സംവിധാനം ജോൺ, ജോണ്‍ അബ്രഹാമിന്റെ കഥ പറയുന്നു.

നിധിൻ വി.എൻ

..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here