ഇന്ത്യയിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുന്ന സംരംഭ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം സംരംഭകരാക്കി മാറ്റാനും അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനുമാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട 90 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമൂഹ്യനീതി വകുപ്പ് ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സി-സ്‌റ്റെഡ് (സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്) മുഖേന മൂന്നു റീജിയണുകളിൽ പരിശീലനം നല്‍കും. സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുയോജ്യമായ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനും മറ്റ് നൂതന പദ്ധതികള്‍ തുടങ്ങുന്നതിനുമായാണ് തുക അനുവദിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കുന്നതിന് നേരത്തെ ഉത്തരവായിരുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2 അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രാജ്യത്താദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് നമ്മുടേത്, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോർഡ്, ട്രാന്‍സ്‌ജെന്‍ഡറുകൾക്കായി സ്‌പോർട് മീറ്റ് തുടങ്ങി രാജ്യത്തിനു തന്നെ മാതൃകയാവുന്നു നിരവധി ചുവടുകൾ സർക്കാർ ഇതിനോടകം എടുത്തിരുന്നു.
(മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന്)