ചന്തിക്കാപ്പഴം

0
1037
chanthikkaappazham-Vipitha-the-arteria-athmaonline

കവിത

വിപിത

സ്കൂളിൽ വച്ച്
പണ്ടൊരിക്കൽ
പേരക്കാ വലിപ്പത്തിൽ
അടികൊണ്ടുരുണ്ട് പഴുത്തൊരു
ചന്തിക്കാപ്പഴമുണ്ടായിരുന്നു.

അടിക്കുംതോറും പഴുക്കുന്ന
മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന്
എനിക്കും ഗ്രേസിക്കുമറിയാം.

ചന്തപ്പിള്ളേരുടെ ചന്തിക്കാ
പഴുപ്പിക്കുന്ന കന്നിത്തട്ട്,
അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ
ചോന്ന ഒരു പഴമാരുന്നു സൂര്യൻ.

അടികൊണ്ട് നിക്കറു നനഞ്ഞപ്പോ,
അപ്പൻ സാർ പാടി,
“അരുവികൾ പള പളയൊഴുകി വരുന്നൊരു
പുഴയുടെ പേരെന്ത് ”

പിള്ളേരാർത്തു.
പെടുപ്പൽ,
റോസപ്പന്റെ പെടുപ്പൽ.

ഗ്രേസി മാത്രം കരഞ്ഞു.

മൂന്നാം വട്ടം അടികൊണ്ട്
പെടുക്കുമ്പോൾ,
ചന്തച്ചെറുക്കായെന്നൊരു വിളി
കന്നം പൊളിച്ചു.

ഗ്രേസിയുടെ കണ്ണു ചുവന്നു
ഒരു കൊച്ചു മുള്ളു റോസാ.
ദേഹം വെറച്ചു.
കൈകൾ സ്പ്രിംഗ് വച്ച
പാവ പോലെ വിറച്ചു.

ഒറ്റയാക്കത്തിൽ ചൂരൽ
പിടിച്ചു വാങ്ങി അപ്പൻ സാറേ
തല്ലാനോങ്ങി.

തമ്പുരാനെ, അപ്പന്മാരുടെ
അപ്പനായ അപ്പൻ സാറിനെ
തല്ലാമോ?.

ഗ്രേസി തല്ലും മുന്നേ കയ്യിൽ
പിടി വീണു.
ഒരു മുയൽക്കുഞ്ഞിനെ പോലെ
അപ്പൻസാറിന്റെ പിത്തക്കയിൽ
ഗ്രേസിയുടെ കൈ പിടച്ചു.

ഗ്രേസിക്കും തട്ട് വീണു.
ചന്തിക്കാപ്പഴം, ചോന്നതൊന്ന്
രണ്ടാമതും പൊന്തി.

ഞങ്ങൾ രണ്ടും ചന്തപ്പിള്ളേരായി.
ക്ലാസ്സ്‌ മുറി ആദ്യവട്ടം ചന്തയായി.
ചോന്ന സൂര്യൻ കടലിലൊളിച്ചു.

വിപിത
തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയാണ്.

SUPPORT US

ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.

Google Pay : 8078816827

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here