ഏകാന്തതിയിലെ ആര്‍ദ്രതകള്‍

0
105

(പുസ്തകപരിചയം)

അമീന്‍ പുറത്തീല്‍

വര്‍ത്തമാന കാലത്ത് സമാനതകളില്ലാത്ത ഒരു മഹാമാരിക്കാലമാണ് നമ്മളിലൂടെ കടന്നു പോയത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. നമ്മുടെ അന്നത്തിനും ദാഹ ജലത്തിനും ആഘോഷത്തിനും ദുഖത്തിനും മാത്രമല്ല പ്രണയത്തിനും രതിക്കും വരെ കൂച്ചുവിലങ്ങിട്ട ഇരുണ്ട രണ്ടാണ്ടുകള്‍! ‘‘ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നു പോകുന്നു’’ പി കെ പാറക്കടവിന്‍റെ ഈ ഒറ്റവരിക്കഥയിലുണ്ട് ആ മഹാമാരിക്കാലത്തെ ഭീതിയും പരപ്പും. കൊറോണ തടവിലാക്കിയ ഒരു ഹതഭാഗ്യന്‍റെ മൌന നൊമ്പരങ്ങളുടെ പകര്‍ത്തെഴുത്താണ് “ഇരുള്‍ മുറിയില്‍ ഒറ്റയ്ക്ക്” എന്ന ഈ കഥാ സമാഹാരം.
ഉറ്റവരും ഉടയവരും ഒപ്പമില്ലാതെ, ഇരുള്‍ മുറിയില്‍ ഒറ്റയ്ക്ക് ജീവിതം എരിഞ്ഞു തീരുമ്പോള്‍ അനുഭവിച്ച നോവുകളാണ് ആര്‍ദ്രമായ ഈ കുഞ്ഞു കഥകളുടെ ഉള്ളടക്കം.
ആവര്‍ത്തന വിരസമായ ദിനരാത്രങ്ങളെ, തികച്ചും വ്യതസ്തമായ ഓരോ ദിനക്കുറിപ്പെന്ന പോലെ വൈവിധ്യമായ കഥകളിലൂടെ പറയുകയാണ്‌ നവാഗത കഥാകൃത്ത് അര്‍ഷദ് കൂടല്ലൂര്‍. പതിറ്റാണ്ടുകളുടെ വിയര്‍പ്പു കണികകള്‍ കൊണ്ട് പണിതുയര്‍ത്തിയ പുതു വീട്ടിലേക്ക് ചൂടുമണല്‍ക്കാട്ടില്‍ നിന്നെത്തിയ പ്രവാസിയുടെ വ്യഥയാണ് ക്വാറന്‍റൈന്‍ എന്ന കഥ. കൊവിഡ് കാലം നമ്മളിലുണ്ടാക്കിയ മാറ്റങ്ങളിലേക്ക് വിരല്‍ ചുണ്ടുന്നു പരിണാമം, ലോക്ക് ഡൌണ്‍, കുത്തിയിരിപ്പ്, എന്നീ കഥകള്‍.  കൃഷിയിലേക്ക് മടങ്ങിയവര്‍, മൊബൈല്‍ ഫോണിനു അടിമകളായവര്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നിറങ്ങി റേഷന്‍ കടകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്ന ആളുകള്‍ എന്നിങ്ങനെ ചിലരു കൂടി ഇരുള്‍ മുറിയില്‍ ഒറ്റയ്ക്കായ കഥാകൃത്തിനൊപ്പം ഉണ്ട്.
പലചരക്കുകടയിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ദുരനുഭവങ്ങള്‍ പങ്കുവെക്കുന്ന കഥകളാണ് നിശബ്ദതയും ഒപി ടിക്കറ്റും. പരിചിതരെ അപരിചിതരാക്കുന്ന കഥ പറയുന്നു മാസ്ക്. ക്ഷണ നേരം കൊണ്ട് ഒരു മാസ്ക് നമ്മെ പരിചിതരും അപരിചിതരുമാക്കുന്നതിന്‍റെ കഥയാണത്. കൊറോണ വൈറസിനെപ്പൊലെ പേടിപ്പെടുത്തുന്ന ആരോഗ്യ വകുപ്പിന്‍റെയും ഉദ്യോഗസ്ഥരുടെയും കഥകളും അര്‍ഷദ് ഇതില്‍ പറയുന്നുണ്ട്.
പകല്‍ വെളിച്ചത്തില്‍ പച്ചപ്പ്‌ കാണാതെയും നിലാവെളിച്ചത്തിന്‍റെ കുളിര് ആസ്വദിക്കാതെയും ഇരുള്‍ മുറിയില്‍ കഴിഞ്ഞു കൂടിയ അനുഭവങ്ങളത്രയും നീട്ടി വലിച്ചു പരത്തിപ്പറയാതെ, കുറഞ്ഞ വാക്കുകളുള്ള കുഞ്ഞു കഥകളിലൂടെ പ്രതിഫലിപ്പിക്കാനുള്ള ഉദ്യമമാണ് അര്‍ഷദ് കൂടല്ലൂരിന്‍റേത്. ആയാസ രഹിതമായ വായന ഈ കഥകള്‍ പ്രദാനം ചെയ്യുന്നു. അതി വിദൂരമല്ലാതെ തന്നെ, കഥാ സാഹിത്യത്തില്‍ തന്‍റെയിടം ഉറപ്പിക്കാന്‍ അര്‍ഷദിന് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here