1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു സത്താർ. 1975ൽ പുറത്തിറങ്ങിയ ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘അനാവരണ’ത്തിലൂടെ നായകനായി അരങ്ങേറ്റം. ശരപഞ്ജരം, അവളുടെ രാവുകൾ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.
തമിഴ്, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെ 148 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കി വച്ചതാ’ണ് ഏറ്റവും ഒടുവിലത്തെ ചിത്രം.
ആലുവ കടങ്ങല്ലുർ സ്വദേശികളായ ഖാദർ പിള്ള, ഫാത്തിമ ദമ്പതികളുടെ 10 മക്കളിൽ ഒമ്പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം. ആലുവ യു.സി. കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
1979ൽ നടി ജയഭാരതിയെ വിവാഹം കഴിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ട നടൻ കൃഷ്. ജെ. സത്താർ ഇവരുടെ മകനാണ്. 1987ൽ ദമ്പതികൾ വേർപിരിഞ്ഞു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സത്താറിന്റെ അന്ത്യം ഇന്ന് പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു.