ഒരാൾ വീണുകിട്ടിയാൽ കവിതയിലൂടെ പോലും നമ്മൾ പ്രതിഷേധിക്കുന്നു.
അവൻ ഇല്ലാതാകുന്ന നിമിഷത്തേക്ക് ഉറവ പൊട്ടാൻ വേണ്ടി നമ്മുടെ കരുണയെ നമ്മൾ സുരക്ഷിതമായി നിക്ഷേപിച്ചിരിക്കുന്നു.
ഒന്നു കഴിഞ്ഞു; എവിടെ അടുത്തത്?
മധുവിന്റെ മരണവും ഒരു മധുവിധു കണക്ക് രസങ്ങൾ ആറി മായും
നമ്മൾ അടുത്തതിലേക്ക് പോകും.
സർക്കാരിനേയും പ്രതിപക്ഷത്തേയും
കുറ്റപ്പെടുത്തി സ്വയം സുരക്ഷിതരാകും.
മധുവിനെ തച്ചുകൊന്നതിന്റെ കുറ്റബോധം കൊണ്ട് എന്നെഴുതിവച്ചിട്ട്
തൂങ്ങിച്ചാകാൻ മാത്രം നമുക്കോരോരുത്തർക്കും ഈ കൊലയിൽ പങ്കുണ്ട്.
ആ പാവത്തിനുകിട്ടിയ അടിയിലും ചവിട്ടിലും നമ്മൾ ഓരോരുത്തരുടേയും കൈകാലുകളും കപ്പം കൊടുത്തിട്ടുണ്ട്.
പ്രിയ മധു, ഞങ്ങൾക്കിതു കാക്കപ്പുലയല്ല,
പ്രതിഷേധത്തിന്റെ മധുവിധു മാത്രം.
പിണ്ഡച്ചോറുപോലെ ഇതും ആറും.
——————–
കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്