അഞ്ജന പി.പി
പഴകിദ്രവിച്ച വാക്കുകളോരോന്നും
വിണ്ടുകീറിയ കീഴ്ചുണ്ടില്‍ സ്വതന്ത്രമാക്കപ്പെട്ടു
മറ്റൊരുവന്റെ ഗന്ധം ചുമക്കുന്ന ഉമിനീരില്‍
മുക്കിവച്ചവയായിരുന്നു, അവയൊക്കെയും
യുദ്ധത്തില്‍ ബാക്കിയായ പോറലുകളില്‍
ചായമടിച്ച് ശുദ്ധിവരുത്തേണ്ടിയിരിക്കുന്നു
നാഭി തുരന്ന് ചോര വറ്റിച്ച തുകല്‍ സഞ്ചിയെ-
തരിശിട്ട്, ശാസ്ത്രത്തെ പിന്താങ്ങേണ്ടിയിരിക്കുന്നു
വിരുന്നുകാര്‍ നിക്ഷേപിച്ച തവളക്കുഞ്ഞുങ്ങള്‍
അന്നം കിട്ടാതെ ചത്തു മലര്‍ക്കട്ടെ!
മസ്തിഷ്‌കം മാത്രമുള്ള തൂവല്‍ത്തൊപ്പിക്കാരന്‍
അടുത്ത അങ്കം കുറിച്ച് ഓല കൈമാറി
നീട്ടിയ ഇടതു കൈയ്യില്‍ ചവുട്ടി, ചുവന്ന
പണക്കിഴി കിലുക്കി ചിരിച്ചു
വിടര്‍ത്തി നല്‍കിയ മാറിടത്തില്‍, നടുക്ക് –
തേഞ്ഞ വെള്ളിനാണയം കുത്തി നടന്നു
തിരശ്ശീലയില്ലാത്ത ജാത്രയില്‍ ഇരുട്ടിനെ
പ്രണയിച്ച്
ആനന്ദം വിറ്റ് വിശപ്പടക്കിയവള്‍!
ഇന്നിന്റെ വേശ്യ!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in