കോഴിക്കോട് : തൃക്കോട്ടൂരിൻറെ കഥാകാരനായ യു എ ഖാദറിൻറെ ജീവിതവും സാഹിത്യസപര്യയും ഇതിവൃത്തമാക്കി മലയാളം സർവകലാശാല നിർമ്മിച്ച ‘മാമൈദിയുടെ മകൻ’ എന്ന ചലച്ചിത്രം ഇന്ന് (ഏപ്രിൽ 15) വൈകീട്ട് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ പ്രദർശിപ്പിക്കും. കഥാകൃത്തുമായുള്ള സംഭാഷണത്തിലൂടെ ആഖ്യാനം നിർമ്മിച്ച ചിത്രത്തിന് ഒന്നര മണിക്കൂർ ദൈര്‍ഘ്യമുണ്ട്.
ബർമയിൽ മാമൈദിയുടെ മകനായി ജനിച്ച് കേരളത്തിലെത്തിയ യു.എ.ഖാദറിൻറെ കഥകൾ ആഴത്തിൽ വിശകലനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് ഡോ. എം.വി. മുഹമ്മദ് റാഫിയാണ്. എ. മുഹമ്മദ് ഛായാഗ്രഹണവും ആർ റിഞ്ജു എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിൻറെ സംഗീതസംവിധായകൻ പി.കെ.രാഹുലാണ്. എഴുത്തുകാരുടെ ജീവിതവും സർഗാത്മക പ്രവർത്തനങ്ങളും രേഖപ്പെടുത്താനുള്ള മലയാള സർവകലാശാലയുടെ ‘സുവർണരേഖകൾ’ എന്ന പദ്ധതിയിൻ കീഴിലാണ് ചിത്രം തയ്യാറാക്കിയത്.
പ്രദർശനത്തിൻറെ ഭാഗമായി നടക്കുന്ന ചടങ്ങിൽ യു.എ.ഖാദർ, വൈസ് ചാൻസലർ കെ.ജയകുമാർ, രജിസ്റ്റ്രാർ ഡോ.കെ.എം.ഭരതൻ, ഡോ. എം.വി. മുഹമ്മദ് റാഫി എന്നിവർ സംസാരിക്കും. ‘ഖാദറിൻറെ പെണ്ണുങ്ങൾ’ എന്ന വിഷയത്തിൽ ഡോ.ഷംഷാദ് ഹുസ്സൈൻ പ്രഭാഷണം നടത്തും.