നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി

0
11
harikrishnan-O-athmaonline

ഹരികൃഷ്ണൻ ഒ

“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന് പോകില്ല എന്ന് പറയാതെ പറഞ്ഞു സമർത്ഥിക്കുന്ന ഒരു പ്രയോഗമാണത്. കറുപ്പായിരിക്കുക എന്നാൽ സമൂഹത്തിൽ സ്വീകാര്യമല്ലാതെയിരിക്കുക എന്നുകൂടിയാണ്.കറുപ്പിനോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ അസഹിഷ്‌ണുതയെ ജാതിയുമായി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിൽ വർഗ്ഗത്തിൻ്റെയോ (ക്ലാസ്സ്) നിറത്തിന്റെയോ പേരിൽ ആളുകളെ വേർതിരിക്കുമ്പോൾ ഇന്ത്യയിൽ വേർതിരിവിന് അടിത്തറയാകുന്നത് ജാതിയാണ്. വർഗ്ഗം (ക്ലാസ്സ്), വർണ്ണം ജാതി എന്നിവ മൂന്നും ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇന്ത്യൻ സമൂഹത്തിൽ മാത്രമായിരിക്കും. ഒരാൾ കറുത്ത നിറത്തിൽ കാണപ്പെട്ടാൽ അയാളുടെ ക്ലാസ്സും, ജാതിയും ചേർത്ത് വായിക്കാൻ ഇന്ത്യൻ ജാതി സമൂഹത്തിന് മാത്രമെ കഴിയു. വെളുത്ത നിറമുള്ള പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന മനുഷ്യർക്ക് അവരുടെ ജാതി വെളിപ്പെടുത്തുന്നത് വരെ ഒരു പരിധി വരെ ജാതീയ അധിക്ഷേപം നേരിട്ടില്ലെന്നുവരാം. എന്നാൽ കറുത്ത നിറമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം, അയാളെ കാണുന്ന മാത്രയിൽ തന്നെ അയാളുടെ ജാതി നിർവ്വചിക്കപ്പെടുന്നു. പട്ടികജാതിക്കാരൻ കറുത്തിരിക്കണമെന്ന ജാതിയുടെ വർണ്ണ ചിന്ത ശക്തമാണ്. കറുത്ത സവർണ്ണനെ നമുക്ക് ചിന്തിക്കാൻ കൂടി കഴിയാത്തതിന് കാരണം ഈ വർണ്ണചിന്തയാണ്. കറുത്ത നമ്പൂതിരിക്ക് ലഭിക്കാത്ത സ്വീകാര്യത വെളുത്ത നമ്പൂതിരിക്ക് ലഭിക്കുന്നതിന്റെ കാരണവും ഈ ജാതി, വർണ്ണചിന്തയാണ്.സിനിമകളിൽ നമുക്ക് ഇത് പ്രതിഫലിക്കുന്നത് കാണാം. ‘വാസ്തവം’എന്ന സിനിമയിൽ നമ്പൂതിരി വേഷത്തിൽ എത്തുന്ന സലീം കുമാറിന്റെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. . “ഈ ബ്ലാക്ക് & വൈറ്റ് കണ്ടിട്ട് സംശയിക്കേണ്ട”, “എവിടെ ആ സാധനം” എന്ന് പറഞ്ഞു കൊണ്ട് പൂണൂൽ തപ്പുന്ന കറുത്ത നമ്പൂതിരിക്ക് നമ്മുടെ ജാതി സമൂഹത്തിൽ സ്വീകാര്യത കുറയും. അല്ലെങ്കിൽ, ഒരു ഹാസ്യകഥാ പാത്രമായ് ഒതുങ്ങിപോകും.
ആറാം തമ്പുരാനിലെ കലാഭവൻമണി നമ്പൂതിരി വേഷത്തിൽ വരുമ്പോഴും ഈ ജാതി കണ്ണുകൾ കൊണ്ടാണ് നാം നോക്കി കാണാൻ ശ്രമിക്കുന്നത്.നമ്മുടെ ജാതി വർണ്ണ ചിന്തയെ നന്നായ് അറിയാവുന്നത് കൊണ്ടാണ് കലാഭവൻമണിയെ പോലെ ഒരാളെ ഹാസ്യത്തിന് വേണ്ടി ഉപയോഗിച്ചത്, കറുത്ത നിറത്തിൽ ജനിച്ച സവർണ വിഭാഗം തൻ്റെ സവർണ ഐഡന്റിറ്റി വെളിപെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഒരിക്കൽ കറുത്ത നിറമുള്ള ഒരു സുഹൃത്തിന്നോ‌ട് നിനക്ക് പട്ടികജാതി വികസന വകുപ്പിന്റെ ധന സഹായം ഇല്ലേ എന്ന് മറ്റൊരു സുഹൃത്ത് ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മുഖം മാറുകയും വളരെ ദേഷ്യത്തോടെ ഞാൻ ഒരു നായരാണ് എന്ന് പറയുകയും പിന്നീട് ഫേസ് ബുക്കിൽ തൻ്റെ പേരിൻ്റെ കൂടെ ജാതി പേര് കൂട്ടിച്ചേർക്കുകയും ചെയ്തു‌. കറുത്തിരിക്കുക എന്നത് ഒരു ദളിത് സ്വത്വത്തിൻ്റെ മാത്രം ഭാഗമാണ് എന്ന് ചിന്തിക്കുന്ന ഒരു ജാതി-വർണ ബോധം ഈ സമൂഹത്തിൽ നിലവിലുണ്ട്.ഈ ബോധം കലോത്സവ വേദികളിൽ നമുക്ക് വ്യക്തമായി കാണാം. നാടോടി നൃത്തം ഗ്രൂപ്പ് ഇനങ്ങളിൽ എതെങ്കിലുമൊരു ആദിവാസി ഗോത്ര സമൂഹത്തിന്റെ നൃത്തരൂപമാണ് ഭൂരിഭാഗം പേരും അവതരിപ്പിക്കുന്നത്.
മത്സരാർത്ഥികളെ എല്ലാവരെയും മേക്കപ് ആർട്ടിസ്റ്റ് കറുത്ത ചായം പൂശുന്നത് കാണാം. ആളുകളെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഉള്ള കറുപ്പ് ചായം എന്തിനെയാണ് സൂചിപ്പിക്കുന്നത്? അദിവാസികൾ എല്ലാം അവർ നൽകിയ നിറത്തിൽ ഉള്ളവരാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണൊ? മുഖം തിരിച്ചറിയാൻ കഴിയാത്ത വിധമുള്ളയീ ഛായം പൂശൽ ഒരു വിഭാഗം ജനതയ്ക്ക് മേലുള്ള ഛായം പൂശൽ ആയി കണക്കാക്കാം. അവരുടെ സ്വത്വം മറ്റൊരു വിഭാഗം അവർക്ക് വേണ്ട രീതിയിൽ പുന്നർസൃഷ്ടിക്കുന്നു. അതുകൊണ്ടു തന്നെ വെളുത്ത നിറത്തിൽ ഉള്ള ഒരു ആദിവാസി യുവതിയെ/യുവാവിന്നെ കാണുമ്പോൾ പൊതുസ‌മൂഹത്തിന് ഞെട്ടൽ ഉണ്ടാകുന്നു.സായ് പല്ലവി എന്ന തെന്നിന്ത്യൻ നടി ബടാഗ ഗോത്ര വിഭാഗത്തിൽ പെടുന്നയാളാണ് എന്നറിഞ്ഞപ്പോൾ ഇതേ ഞെട്ടൽ ആണ് ആളുകളിൽ കണ്ടത്.

ആദിവാസികൾക്കിടയിലെ, ദളിതർക്കിടയിലെ വെളുത്ത നിറത്തിന്നെ സംശയത്തോടെ മാത്രമേ ആളുകൾ നോക്കി കാണു. വെളുത്ത കുട്ടിയെ പ്രസവിച്ച ദളിത് യുവതിയോട് , “ഏത് മാപ്ലളയ്ക്ക് ഉണ്ടായതാ” എന്ന് ചോദിച്ച് പരിഹസിച്ച കഥ ഇന്നും ഓർമയുണ്ട്. കറുത്ത മനുഷ്യ‌രെ സ്വീകരിക്കാൻ സവർണ പൊതുബോധത്തിന് ബുദ്ധിമുട്ടാണ്. കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രം ഇന്ത്യയിൽ ദളിത് സൗന്ദര്യശാസ്ത്രത്തിനോട് ചേർന്ന് മാത്രമാണ് വായിക്കപ്പെടുന്നത്. ദളിത് സാഹിത്യ രചനകളിലാണ് കറുപ്പിൻ്റെ സന്ദര്യത്തെ പറ്റി പറയുന്നത്.അത് ദളിത് രാഷ്ട്ര‌ീയവുമായി ചേർത്തു വായിക്കുകയും വേണം. അതേ സമയം വെളുപ്പ് നിറം ഒരു ബ്രാമണിക്കൽ ചിന്തയുടെ ഭാഗമായി മാറുകയും ചെയ്യുന്നു.

കല്ല്യാണ ആലോചനകളിൽ വെളുത്ത കുട്ടികൾക്ക് ഡിമാൻഡ് കൂടുതൽ ആണ്. മകനോ മകളോ കറുത്ത നിറത്തിൽ പെടുന്നവരുടെ അച്ഛൻ്റെയും അമ്മയുടെയും വേവലാതി നമുക്ക് കല്യാണമാർക്കറ്റിൽ കാണാൻ സാധിക്കും. അടുത്ത കുടുംബത്തിലെ ഒരു സഹോദരിയുടെ പെണ്ണുകാണാൻ വന്ന മൂന്ന് കൂട്ടർ, “പെണ്ണിന് നിറം കുറവാണ് “ എന്ന ഒറ്റ കാരണം പറഞ്ഞ് മടങ്ങിയ‌തിന് സാക്ഷിയായിട്ടുണ്ട്. ‘ നിറം കുറവാണ്’ എന്ന പ്രയോഗം തന്നെ നോക്കു.. കറുപ്പിനെ അപ്പോൾ ഈ സവർണ ബോധം ഒരു നിറമായിട്ട് കൂട്ടിയിട്ടേ ഇല്ല. നിറങ്ങളിലെ അവഗണിക്കപെട്ട ഒരു വിഭാഗമായി കറുപ്പ് നിലനിൽക്കുന്നു.

സിനിമയിലെ വെളുത്ത നായകന്മാരും കറുത്ത വില്ലന്മാരും ഈ ബോധത്തിന്റെ സൃഷ്‌ടി തന്നെ ആണ്. ഒരു കറുത്ത നായകനെ സ്വീകരിക്കാനുള്ള പൊതു സമൂഹത്തിന്റെ ബുദ്ധിമുട്ട് കലാഭവൻ മണിയുടേയും വിനായകന്റെയും ഒക്കെ സിനിമ മേഖലയിലെ വളർച്ചയിൽ നമ്മൾ കണ്ടതാണ്. സിനിമയിൽ നായകനെയും നായികയെയും വില്ലനെയും മാത്രം ശ്രദ്ധിക്കുന്ന നമ്മൾ എപ്പോഴെങ്കിലും വില്ലന് ചുറ്റും നിൽക്കുന്ന ഫൈറ്റ് ചെയ്യാൻ നിൽക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരിൽ പൊതുസമൂഹത്തിൻ്റെ സൗന്ദര്യബോധത്തിലെ വെളുത്ത നിറമുള്ള ആരെയെങ്കിലും കാണാൻ സാധ്യമാണോ? കറുപ്പിനെ സിനിമ സ്ക്രീനിൻ്റെ ഒരു മൂലയിലേക്ക്, ആരും ശ്രദ്ധിക്കാത്ത ഒരിടത്തേക്ക് മനപൂർവ്വം മാറ്റി നിർത്തുകയാണ്. ഈ സവർണ്ണ ബോധം കറുപ്പായി ഇരിക്കുന്നതിൽ അപകർഷതാബോധം സൃഷ്‌ടിക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് സൗന്ദര്യ വർദ്ധക വസ്തുക്കൾ . ഇവയുടെ പരസ്യങ്ങളിൽ എല്ലാം തന്നെ കറുത്ത നിറം എന്നത് എന്തോ കുറവാണ് എന്നും വെളുത്താൽ മാത്രമെ നിങ്ങൾ സമൂഹത്തിൽ സ്വീകരിക്കപ്പെടുകയുള്ളു എന്ന ബോധം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചെറിയ കുട്ടിയുടെ പുസ്തകത്തിൽ “fair” “ugly” പോലുള്ള നിറങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ നൽകുമ്പോൾ ഈ സമൂഹത്തിൽ കറുപ്പായി ഇരിക്കുക എന്നത് ഒരു പ്രതിഷേധമായി തന്നെ കാണേണ്ടതുണ്ട്.

അമേരിക്കയിലെ കറുത്ത വർഗക്കാർക്ക് വേണ്ടി നീതിന്യായ പ്രസംഗങ്ങൾ നടത്തുന്ന നമ്മൾ നിറത്തിന്റെ് പേരിൽ കാണിക്കുന്ന ഈ പാർശവൽക്കരണത്തെപ്പറ്റി ബോധവാന്മാരല്ല. അതിന് കാരണം അതിനെ പിന്താങ്ങുന്ന ജാതിയാണ്. ഇന്ത്യയിൽ നിറവും, വർഗവും (ക്ലാസ്)മെല്ലാം ജാതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജാതി ഇന്ത്യയിൽ നിലനിൽക്കുന്നിടത്തോളം കാലം നിറത്തിന്റെ പേരിൽ ഇവിടെ വിവേചനം നടന്നുകൊണ്ടേ ഇരിക്കും.

“വെളുപ്പ് സൗന്ദര്യവുമായ് ഒരു ഉടമ്പടിയും വെച്ചിട്ടില്ല. പക്ഷെ, ജാതിയുമായ് ഉടമ്പടി യുണ്ട്. “

LEAVE A REPLY

Please enter your comment!
Please enter your name here