കവിത
ലിഖിത ദാസ്
ഇറങ്ങിപ്പോയ ഒരു മനുഷ്യനെ
നിങ്ങൾ തിരിച്ചു വിളിയ്ക്കുകയോ
അയാൾ അപ്രതീക്ഷിതമായി
തിരികെ വരികയോ ചെയ്തിട്ടുണ്ടൊ..?
അയാളുടെ നരച്ച ചിരി –
പാകമല്ലാത്ത ഒരു
കുപ്പായത്തിനുള്ളിൽപ്പെട്ടുപോയ
ഉടലുപോലെ
നിങ്ങളെ അസ്വസ്ഥപ്പെടുത്തും.
അയാളുടെ നോട്ടം –
എത്ര മധുരമിട്ടിട്ടും കടുപ്പമേറ്റിയിട്ടും
ഒത്തുകിട്ടാത്ത ഒരു ചായ കണക്ക്
നിങ്ങളുടെ ഒരു ദിവസത്തിന്റെ
നല്ലപാതിയെ ഉലച്ചുകളയും.
അയാൾ മുഖവുരയില്ലാതെ
ഇറയത്ത് കേറിയിരിക്കും..
അയാളില്ലായ്മയിൽ
വിലാപത്തിന്റെ മുഴക്കമുള്ള
വൈകുന്നേരങ്ങൾ മുഴുവൻ
നിങ്ങൾ ദുഖത്തിന്റെ
നനഞ്ഞ ചിറകൊതുക്കി
ഒറ്റയ്ക്ക് പാർക്കുകയായിരുന്നുവെന്ന്..
വിഷാദമിപ്പോൾ
എന്റെ വീഞ്ഞുപാത്രമെന്ന്..
ഇടവഴികളിൽ, ജനാലയരികുകളിൽ,
വേനലുകളിൽ,
മഴപ്പെയ്ത്തുകളിലൊക്കെയും
ഒച്ചയില്ലാത്തൊരു കരച്ചിലിനെ
കൊണ്ടുകളഞ്ഞുവെന്ന്..
പിന്നെയുമത് വീടുതിരയുന്ന
പൂച്ച മുഖത്തോടെ
പാതിരാത്രിയിൽ കേറിവന്ന്
ഉടലൊട്ടിപ്പിടിച്ച് കിടന്നുവെന്ന്..
ചുണ്ടുകൾ കൊണ്ട്
നാം നട്ടുവച്ച കാടുകളത്രയും
ചുട്ടുകത്തിച്ചെന്ന്..
പിന്നീടെഴുതിയ
നാല്പത്തിയൊന്ന് കവിതകൾക്കും
മുറിവെന്ന് പേരുവച്ചെന്ന്..
വെടിയേറ്റൊരു പക്ഷിപ്പിടച്ചിൽ,
ചിറകൊച്ച,
ഉടൽത്തുരുത്തിൽ ഒരു ശലഭമരണം..
നീ പോയതിൽ പിന്നെ
എന്റെ മുറ്റത്തെ തുമ്പിയനക്കങ്ങളെല്ലാം
ചോർന്നുപോയിരിക്കുന്നെന്ന്..
കിടപ്പുമുറിയിലെ അടങ്ങാത്തൊരു
കടൽപ്പെരുക്കത്തിന്റെ
നാവറ്റിച്ചുവെന്ന്..
നുണഞ്ഞു നുണഞ്ഞു കാമ്പെത്തുമ്പോൾ
ഓർമ്മകൾക്കെല്ലാം
നിന്റെ മുഖഛായയെന്ന്.. ചോരച്ചുവയെന്ന്..നനവെന്ന്
പറഞ്ഞു പറഞ്ഞൊരു
വേനലും പ്രളയവും പേമാരിയും കടന്ന്
അയാളിറങ്ങും.
ഒന്ന് കെട്ടിപ്പിടിച്ചേക്കണം.
ഭൂതകാലത്തിന്റെ തെഴുപ്പും പച്ചപ്പും
അയാൾക്ക് കൊടുക്കണം…
നിന്റെയുടലിൽ അയാൾക്ക്
ഭൂമി വാസനിക്കണം.
നിറയണം…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.