കൈത്തരിപ്പു തീർക്കാൻ ഒരു മുതുകു കിട്ടുമോ,
തല്ലിക്കൊല്ലാൻ ഒരു മനുഷ്യനെ?
സജയ് കെ.വി
മടപ്പള്ളി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും പ്രശസ്ത നിരൂപകനും എഴുത്തുകാരനും ആയ സജയ് കെ. വി ഫേസ്ബുക്കില്‍ കുറിച്ചതാണ്. മോഷണകുറ്റം ആരോപിച്ചു പ്രബുദ്ധ മലയാളികള്‍ അടിച്ചു കൊന്ന മധു ആണ് ഫേസ്ബുക്ക് നിറയെ. പ്രതിഷേധം, കുറ്റബോധം, അമര്‍ഷം, സങ്കടം, പുച്ഛം തുടങ്ങിയ വികാരങ്ങള്‍ ഏതെന്ന് തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല. നമ്മുടെ ശിരസ്സുകള്‍ കുറ്റബോധത്താള്‍ എത്ര നാള്‍ താഴോട്ട് നോക്കി ഇരുന്നലാണ് നമുക്ക് ഇതില്‍ നിന്ന് കര കയറാന്‍ ആവുക. കൈ കഴുകാനാവുക.
ഫേസ്ബുക്കില്‍ വന്ന ചില പ്രതികരണങ്ങളിലൂടെ…..
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കും
പിണറായി വിജയന്‍
മുഖ്യമന്ത്രി

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്?
മധു… മാപ്പ്…
മമ്മൂട്ടി
സിനിമാ നടന്‍
ഞങ്ങളുടെ സമ്പത്ത് കവർന്നത് നിങ്ങളാണ്.
പക്ഷെ, കള്ളൻ ഞാനായിരുന്നു.
മനസ്സിൽ കക്കൂസ് കുഴിച്ചത് നിങ്ങളാണ്.
പക്ഷെ, ഭ്രാന്തൻ ഞാനായിരുന്നു –
വിചാരണ ചെയ്യപ്പെടേണ്ടത് നിങ്ങളാണ്
പക്ഷെ, പ്രതി എപ്പോഴും ഞാനായിരുന്നു
ഒന്നിച്ചുള്ള ഫോട്ടോ , എന്റെ ഔദാര്യം ആകേണ്ടതാണ്.
പക്ഷെ, അത് നിങ്ങൾ തീരുമാനിച്ച സെൽഫിയായിരുന്നു
ആരും മരിക്കരുതേ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചിരുന്നത്.
പക്ഷേ, നിങ്ങൾ എന്നെ മുറിച്ചിട്ടു.
ഇനി ഒച്ചയിടല്ലേ,
കൊന്നു കഴിഞ്ഞാൽ
കണ്ണീരൊഴുക്കുക എന്നത്
നിങ്ങളുടെ മാത്രം ആചാരം
പി എന്‍ ഗോപികൃഷ്ണന്‍
എഴുത്തുകാരന്‍
“ഞാൻ മധു…
ഇപ്പോൾ ഇരുട്ടാണ്….
എനിക്ക് നിങ്ങളെ കാണാൻ കഴിയുന്നില്ല…
നിങ്ങളൊക്കെ ആരാ….
എന്നെ എന്തിനാ തല്ലിയേ….?
എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല….
നിങ്ങളെന്റെ കീശ തപ്പിയതെന്തിനാ….
അവസാന ശ്വാസമെടുക്കുമ്പോഴും ഞാൻ ചോര തുപ്പിയതോർമയുണ്ട്….
ഞാൻ അവസാനമായി എടുത്ത ഭക്ഷണ സാധനങ്ങൾ എവിടെ…..?
അതവിടെക്കിടന്ന് എന്നെപ്പോലെ ജീർണ്ണിക്കുമോ…..?
കാടു വിളിക്കുന്നത് നിങ്ങൾ കേൾക്കുന്നില്ലേ….
ചുറ്റിലും നോക്കണേ, എന്നെപ്പോലെ ഇനിയും മധുമാരുണ്ട്…..
അവരെ തല്ലരുത് ….
വിശന്നിട്ടായിരിക്കും…
വിശന്നാൽ ഭ്രാന്താവും, എനിക്കന്നല്ല ആർക്കും…..
നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും വിശക്കാതെ സൂക്ഷിക്കണേ….
നിങ്ങളെന്താണ് ആ കൈയിലെ സാധനം ഉയർത്തി എന്നെയും നിങ്ങളെയും അതിലേക്ക് ചേർക്കുന്നത്…
ഓ അതാണോ നിങ്ങൾ പറഞ്ഞ സെൽഫി….?!
നിങ്ങളെങ്ങനെ ആണ് ചിരിക്കുന്നത്….?
വിശക്കുന്നുണ്ട്….
നല്ല വിശപ്പ്….
കണ്ണിലിരുട്ടു കയരുന്നുണ്ട്..
എന്നെ പറഞ്ഞു വിടുകയാണോ…
എന്റെ കാട് വിളിക്കുന്നുണ്ട്….
എന്റെ മണ്ണും…
ഇനി ഞാനുറങ്ങട്ടെ….
വിശക്കരുതെ ആർക്കും…!”_
Adv. ജഹാംഗീര്‍ ആമിനാ റസാഖ്
ഹൈക്കോടതി അഭിഭാഷകന്‍, കോളമിസ്റ്റ്

ഇരയെക്കുറിച്ച് കരഞ്ഞ് പോസ്റ്റിടാനും കൊലയാളിക്കൊപ്പം നാവുനുണയാനും നമ്മളോളം പ്രഗൽഭരായ മറ്റൊരു ജനത ഇല്ലെന്ന് തോന്നുന്നു..
കൊല ചെയ്യപ്പെട്ട ആ സാധു നമ്മളിൽ ഓരോരുത്തരുടെയും ജീവിതത്തിൽ കടന്നുവന്നിരുന്നെങ്കിൽ എങ്ങനെയൊക്കെയായിരിക്കും സ്വീകരണം എന്നൊന്ന് വെറുതെ നെഞ്ചിൽ കൈവച്ച് ചിന്തിക്കുക…
അറപ്പ് തോന്നുന്നു…
ശൈലന്‍
എഴുത്തുകാരന്‍
മോഷണം പോയത്
-നീതി അറിവ് ബോധം കനിവ് ദയ കരുണ സ്നേഹം കണ്ണ് കാത് കരള് കണ്ണീര് …..
കണ്ടെത്തിയത്
-അരി മല്ലി മുളക് ഒരുകെട്ട് ബീഡി ഒരുചാൺ വിശപ്പ് !
ആസിഫ് അലി വി. കെ
വര്‍ത്തമാനം ദിനപത്രം
കറുത്ത തൊലിയുള്ള മനുഷ്യരെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരായും മോഷ്ടാക്കള്‍ ആയും ചിത്രീകരിച്ചു മെസേജ് ഫോര്‍വേര്‍ഡ് ചെയ്ത എല്ലാ മലരുകളും ചേര്‍ന്ന് ഒരു മനുഷ്യനെ തല്ലി കൊന്നിട്ടുണ്ട് അട്ടപ്പാടിയില്‍ . കിട്ടുന്ന വണ്ടിപിടിച്ച് ചെന്ന് ആ ശവം കൂടി തിന്ന്.
രശ്മി ആര്‍. നായര്‍
ആക്ടിവിസ്റ്റ്
ആ സെല്‍ഫിയെടുത്ത മുനുഷ്യത്വമില്ലാത്ത ദ്രോഹിയെ ഞാന്‍ സ്ഥിരം കാണാറുണ്ട്, പല പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ജാഗ്രതാ മെസേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന പലരുടെയും രൂപത്തില്‍, അതില്‍ സുഹൃത്തുക്കളുണ്ട്, ബന്ധുക്കളുണ്ട്, സഹപ്രവര്‍ത്തകരുണ്ട്, എല്ലാവര്‍ക്കും അയാളുടെ രൂപമാണ്.
മധൂ, മാപ്പ്…
ജസീല്‍ എസ് .എം കല്ലാച്ചി
ഇഞ്ചിനിയര്‍, ദുബായ്
മരണശിക്ഷ നടപ്പാക്കുന്നതിന്റെ
അവസാന മണിക്കൂറിൽ
അവർ ചോദിച്ചു
അവസാന ആഗ്രഹം വല്ലതും
ചപ്പാത്തിയും മീൻ കറിയും വേണം
ജയിലധികൃതർ ചിരിച്ചു
ഒന്നുമറിയാത്ത ചിരി
ചപ്പാത്തിയും മീൻ കറിയും
പകുതി കഴിച്ച് അയാൾ പറഞ്ഞു
ജയിലിനു പുറത്ത് എന്റെ ശവം
കാത്ത് എന്റെ മകനുണ്ടാവും
പകുതി അവന് കൊടുക്കണം
ഞാനുമവനും ഇത്ര രുചിയുള്ള
ഭക്ഷണം കഴിച്ചിട്ടില്ല
പ്രിയപ്പെട്ട മധു
നിനക്കുമുണ്ടായിരുന്നില്ലേ 1
മറ്റാർക്കും മനസ്സിലാവാത്ത
ചില ആഗ്രഹങ്ങൾ
ഖേദത്തോടെ
കേരളം മുഴുക്കേ മലർന്ന് ,കിടന്ന്
മാപ്പ് പറഞ്ഞാലും തേഞ്ഞു. പോകാത്ത സെൽഫി
ജ്യോതിഷ് കെ.വി
അദ്ധ്യാപകന്‍, മര്‍ക്കസ് HSS, കോഴിക്കോട്
സഹോദരാ,
താങ്കളുടെ ചോര പാഴാവില്ല.
കാലം അതിന്റെ കണക്കു പുസ്തകത്തിൽ
ചിലതെല്ലാം കരുതിവെച്ചിട്ടുണ്ട്.
താങ്കൾക്ക് നീതി കിട്ടുന്ന
ഒരു പുതിയ പ്രഭാതത്തിൽ
എനിക്ക് ഉറച്ച പ്രതീക്ഷയുണ്ട്.
സദ്റുദ്ദീൻ വാഴക്കാട്
പ്രബോധനം വരിക
എന്‍റെ തീൻമേശയിലെ
വിഭവങ്ങളുടെ ആധിക്യത്താൽ
അപ്പുറത്തുള്ള
വിശപ്പിന്റെ മരണങ്ങൾ
ഞാൻ കാണുന്നില്ല
റഫീഖ് റഷീദ്
അൽ റയ്യാൻ ടി.വി ഖത്തർ
ഞാൻ വയറു നിറച്ചുറങ്ങിയപ്പോൾ…
നീ ഒട്ടിയ വയറുമായ് …
മർദ്ദനമേറ്റ് ചർദിച്ചവശനായ് ഉറങ്ങി …
എന്നെന്നേയ്ക്കുമായ്…
ജീവിച്ചിരിക്കാനെനിക്കെന്തവകാശം…
മാപ്പ്…
സഹീദ് പേരോട്
ശാസ്ത്രജ്ഞൻ,ദേശീയ കാലാവസ്ഥാ കേന്ദ്രം

വിദ്യാര്‍ഥികളുടെ പ്രതികരണങ്ങളിലൂടെ
കൊല്ലുന്നതിനു മുൻപ്തു
ണിയഴിക്കുന്നതെന്തിനാണ് ?
ആരാണ് ദളിത് ആദിവാസി ജനങ്ങളുടെ
അഭിമാനത്തെ തീരുമാനിക്കുന്നത്.?
ആ ചെറുപ്പക്കാരനെ വിവസ്ത്രനാക്കി
ചിത്രമെടുക്കുന്നതെന്തിനാണ്.?
ശാരിക പള്ളത്ത്
നിയമ വിദ്യാര്‍ഥി
കരയണം…
മാപ്പ് പറയണം, ആ മനുഷ്യനോട് ചെയ്ത ക്രൂരത എല്ലാം ചേർത്ത് മാപ്പ് പറയണം…
എന്നിട്ട് നാളെ മുതൽ വീണ്ടും മെട്രോ കണ്ട അട്ടപ്പാടിക്കാർ എന്നുപറഞ്ഞു ചിരിക്കണം…
ഇനിയും കാടനെന്നും മൗഗ്ലിയെന്നുമൊക്കെ വിളിച്ച് ആത്മരതിയടയണം…
ഇനിയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നു പറഞ്ഞു തൊലി കറുത്തവരെ കെട്ടിയിടണം…
ഇനിയും അതിഥി തൊഴിലാളികൾ മോഷ്ടാക്കളാണെന്നും ക്രിമിനലുകൾ ആണെന്നുമുള്ള ഫോർവേഡ്മെസേജ് അയക്കണം…
ഇനിയും സിനിമകളിൽ കറുത്ത കോമളികളെ കണ്ടും കാണിച്ചും അട്ടഹസിക്കണം…
ഇനിയും അവരെ കൊണ്ട് നിരന്തരം വിഡ്ഢിവേഷങ്ങൾ കെട്ടിച്ചു നിർവൃതിയടയണം…
ഇനിയും ആൾകൂട്ടങ്ങൾ ആളെ തല്ലുന്നത് നിസാരവൽക്കരിക്കണം…
ഇനിയും ഒരു വറ്റ് മോഷ്ടിച്ചവനെന്ന പേരിൽ മനുഷ്യരെ കൊല്ലണം…
ഇനിയും അവരുടെ മരണത്തിൽ മുതലക്കണ്ണീർ ഒഴുക്കണം…
കരയണം… ഇനിയും മാപ്പ് പറയണം…
പിന്നെയും പിന്നെയും ഇതൊക്കെ അവർത്തിച്ചുകൊണ്ടിരിക്കണം….
അഭിനവ് വി.കെ
മാധ്യമ വിദ്യാര്‍ഥി
ഞാൻ കരുതിയത്
ഇന്ന് കേരളം സ്തംഭിക്കും
എന്നാണ്.
ഇല്ല അല്ലെ?
അനുരഞ്ജ് പാര്‍വതി
ഗവേഷക വിദ്യാര്‍ഥി, കണ്ണൂര്‍ യൂണിവേര്‍സിറ്റി
ഒന്നും മിണ്ടാൻ പോലുമാവാത്ത വിധം തലകുനിപ്പിക്കുന്നു
അവന്റെ കണ്ണിൽ തുറിച്ചു നിൽക്കുന്ന വിശപ്പിന്റെ ആഴം..!
ഫാത്തിമ സഹറ ബത്തൂല്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ്
അവൻ കോടികൾ മോഷ്ടിച്ചില്ല. ഗൾഫിലേക്കോ ലണ്ടനിലേക്കോ നാടുവിട്ടില്ല. കൊട്ടും സ്യൂട്ടുമിട്ട് ആരുടെയും കൂടെ ഫോട്ടോ എടുത്തില്ല. അവന് തിന്നു കൊഴുത്ത, തടിച്ചു കൊഴുത്ത കൈകാലുകളോ വെളുത്തു തുടിച്ച ശരീരമോ ഇല്ല.
എല്ലുന്തിയ, മെലിഞ്ഞു കറുത്ത ശോഷിച്ചുണങ്ങി, വിശന്നു വലഞ്ഞ ഒരുവൻ. എന്നിട്ടും അവനെ തല്ലി.തല്ലുകമാത്രമല്ല. കൊന്നു. കാടത്തം, മൂന്ന് പേർ ചുറ്റും കൂടുമ്പോൾ ഞാൻ ആണ് എന്തിനും മീതെ എന്ന് ചിന്തിക്കുന്ന പേക്കൂത്തിന്റെ രാഷ്ട്രീയം. പൊതുജനത്തിന്റെ തുള്ളാട്ടം.
പ്രതികരിക്കേണ്ടത് ഇവിടെ അല്ല. മണ്ണിലേക്കിറങ്ങണം കാടിന്റെ മക്കൾക്കൊപ്പം. കൈച്ചേർത്തു പിടിക്കണം ഒന്ന് ചേർത്തു നിർത്തണം, ഞങ്ങളുണ്ട് കൂടെ എന്ന ഒറ്റവാക്ക് പറയണം. തല്ലിയതും കൊന്നതും ആരുതന്നെ ആയാലും തിന്നു കൊഴുക്കാൻ നിയമത്തിനു വിട്ടു നൽകാതെ അവനു നൽകിയ മരണത്തെ അത്രയും വേദനയിൽ കൊന്നവർക്കും തിരികെ നൽകണം. അവന്റെ വേദന ആവരറിയണം, വേദനയ്ക്കും ചോരയ്ക്കും വിശപ്പിനും വർണ്ണവും ജാതിയും വിഷയമല്ലെന്നത് അറിയിച്ചു കൊണ്ട് കൊല്ലണം.
ശരണ്യ.എം
മാധ്യമ വിദ്യാര്‍ഥി, കോഴിക്കോട് പ്രസ് ക്ലബ്