മോഹനകൃഷ്ണൻ കാലടി
ഒരു കൃഷിക്കാരനിരുന്ന് പാടുന്നു
ഒറ്റയ്ക്ക് വയൽവരമ്പത്ത് സന്ധ്യയ്ക്ക്.
പാട്ടിലൊരു വിത്തിന്റെ തേങ്ങലുണ്ട്
പാടത്തൊരു പക്ഷി കൂട്ടിനുണ്ട്.
വഴി മറന്നെത്തിയ പാട്ടുകാരൻ
ചിറകെന്ന മുറിവൊലിയ്ക്കുന്ന പക്ഷി .
അങ്ങിങ്ങ് പൊട്ടിമുളയ്ക്കും തൃണങ്ങൾക്ക്
രണ്ട് പേരോടും കരുണയുണ്ട്.
രാത്രി നേരത്താ മുളകൾ പതുക്കനെ
മൂർച്ചവാളായിപ്പകരുമത്രെ
തെറ്റിയെത്തുന്ന നിഴലുകളെക്കൊന്ന്
രക്തം കുടിച്ച് മറയുമത്രെ.
ഈ രഹസ്യങ്ങൾ പറയാൻ ഭയക്കുന്ന
കാറ്റിൻ കിതപ്പിൽ പകൽ കെടുമ്പോൾ
ആരോ വരച്ച വരമ്പത്ത് രണ്ട് പേർ
രൂപത്തിൽ പക്ഷി, നിഴൽ മനുഷ്യൻ.
സർപ്പങ്ങളൂരിയുപേക്ഷിച്ചൊരാടകൾ
ചേർച്ച നോക്കുന്ന സമയജന്മം .
പൂർത്തിയാക്കാൻ കഴിയാത്തൊരീ ചിത്രണം
പുസ്തകത്തിൽ വെടിഞ്ഞെത്തിടുന്നോർ
കന്നുപൂട്ടുന്നവർ മണ്ണൊരുക്കുന്നവർ
കണ്ണേറ് തട്ടാതെ വിത്തിടുന്നോർ
ഞാറ് പറിച്ചു നടുന്നവർ, ആർക്കുമേ
വേദനിയ്ക്കാതെ കള പിഴുതോർ
കാവലിരിയ്ക്കുവോർ , വെള്ളം തിരിയ്ക്കുവോർ
ചാഴിവർഗ്ഗത്തെ തുരത്തുന്നവർ
പേറ്റാട്ടി കുട്ടിയെയെന്നപോൽ നിർമ്മമം
ചേറ്റിലേറി കൊയ്ത് കൂട്ടിടുന്നോർ
കറ്റ കെട്ടുന്നവർ, കറ്റയേറ്റുന്നവർ
സത്യം മെതിച്ച് നെല്ലാക്കുന്നവർ .
എല്ലാം കണക്കുമെഴുതും തവളകൾ
ഞണ്ടുകൾ , കൊറ്റികൾ, നീർക്കോലികൾ
ഓരോ ചടങ്ങിലുമോരോരോ പാട്ടുമായ്
താളമൊഴുകുന്ന കൈത്തോടുകൾ
ഉതിർമണി കൊത്തുവാനെത്തുന്ന തത്തകൾ
ഉൽസവം കൂടും കുലദൈവങ്ങൾ ,
അവരതേ കാറ്റിനെ വിളിച്ചു പറയുന്നു
അവരതേ കാറ്റിനെയോർത്ത് പാടുന്നു :
‘അല്ലയോ പുഞ്ചവരമ്പിലെക്കാറ്റേ
അല്ലയോ ഗോതമ്പുവയലിലെക്കാറ്റേ
അല്ലയോ ചോളനിരപ്പിലെക്കാറ്റേ
അല്ലയോ വെള്ളരിപ്പാടത്തെക്കാറ്റേ
നിന്നെയെപ്പോഴും മണക്കുന്നതെന്തേ
ഇന്നോളമില്ലാത്തൊരു ഗൂഢഗന്ധം ?
നിന്റെയുടുപ്പിൽ വിയർപ്പിൽ ചിരിപ്പിൽ
നീ നിന്റെ ഗന്ധമറിയുന്നീലെന്നോ ?
നിന്റെ കുതിപ്പിൽ കരിയുന്നു ചുറ്റും
ഞങ്ങൾ വളർത്തും കതിരും കൊടിയും
നിൻ ചിറകേറ്റ് മുറിഞ്ഞു വീഴുന്നു
ഞങ്ങടെ തുമ്പികൾ നെയ്തൊരാകാശം .
മണ്ണിന്റെ ഗന്ധം മടുത്തുവെന്നോ, നീ
മൃത്യുവിൻ പാടം തിരയുകയെന്നോ
ആരുടെയാജ്ഞ നീ, ഏതൊരബോധം ?
അല്ലയോ , അന്നം രുചിയ്ക്കാത്തക്കാറ്റേ !”
പാട്ടിന്റെ ചൂടത്തുറങ്ങാതെയപ്പൊഴും
പാടവരമ്പത്തതേ കൃഷിക്കാരൻ .
അയാളുടെ നെഞ്ചത്ത് പറ്റിക്കിടന്ന്
കിനാവിൽ ചിരിച്ചൂ നിലാവിന്റെ വിത്ത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.