മലക്കാരി അരുൾ ചെയ്തത്

0
366
the arteria-Vayana-Malakkaari-sureshkoovaatt-Thushara Pramod

വായന

തുഷാര പ്രമോദ്

ഫേസ്‌ബുക്ക് വാളിലെ ഒന്നുരണ്ട് നിരൂപണക്കുറിപ്പുകൾ കണ്ണിൽ തടഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിക്കാരനായ സുരേഷ് കൂവാട്ട് എന്ന എഴുത്തുകാരന്റെ മലക്കാരി കൈയ്യിലേക്കെടുത്തത്. നോവലിലൂടെ കടന്നുപോകുമ്പോൾ പരിചയമുള്ള ഇടങ്ങളെല്ലാം മുന്നിൽ മനോചിത്രങ്ങളായി തെളിഞ്ഞു വന്നു. എഴുത്തിന്റെ പശ്ചാത്തലവും, എന്റെ പശ്ചാത്തലവും ഒന്നായതിനാൽ മാത്രം അനുഭവിക്കാൻ കഴിഞ്ഞ സവിശേഷതയാണത്. മലക്കാരിയോടൊപ്പം അതിലെ ഒരു കഥാപാത്രമായി, കാഴ്ചക്കാരിയായി, മൗനമായി സഞ്ചരിക്കാനെനിക്കായി.

സുരേഷേട്ടൻ മലക്കാരിയിൽ സൃഷ്‌ടിച്ച അക്ഷരലോകത്തിൽ നിന്നും പുറത്ത് കടക്കാൻ ഏറെ പ്രയാസമാണ്. വായന കഴിഞ്ഞും അതിലെ കഥയും കഥാപാത്രവും നമുക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ആ എഴുത്തിന്റെ ആഴം എത്രയെന്നു മനസിലാക്കാമല്ലോ..ഒരുപക്ഷെ ആരും ഓർമ്മിക്കാൻ പോകുന്നില്ലാത്ത ഒരു കൂട്ടം ജീവിതങ്ങളെയാണ് മലക്കാരി തുറന്നുകാട്ടുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ കാടിന്റെ മറവിൽ ജീവിച്ചു തീർന്നവരുടെ അടയാളപ്പെടുത്തലുകൾ കൂടിയാണ് ‘മലക്കാരി’. കാടിന്റെ തണൽപറ്റി ജീവിച്ച കുറേ മനുഷ്യരുടെ ജീവിതവും അവർ നേരിട്ട ചൂഷണങ്ങളും ഇവിടെ എഴുതപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്ക്‌ മുൻപ് തലശ്ശേരിയിൽ നടന്ന രണ്ട് പെൺകുട്ടികളുടെ ദുരുഹ മരണത്തിന് പുറകെയുള്ള കഥാകാരന്റെ അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. സത്യത്തിലേക്കെത്താൻ കഥാകാരൻ സഞ്ചരിക്കുന്ന വഴികൾ, അന്വേഷണം വഴിമുട്ടുന്ന സാഹചര്യങ്ങളിൽ സത്യം സ്വയമേവ മുന്നിൽ വന്നു നിൽക്കുന്ന മുഹൂർത്തങ്ങൾ.. ഇവയൊക്കെയും നമ്മെ അത്ഭുതപ്പെടുത്തും..

വയനാട്ടിൽ, കാടിന്റെ നിഴൽ പറ്റി ജീവിച്ച ലീല തലശ്ശേരിയിലേക്ക് പറിച്ചുനടപ്പെടുന്നതും.. ലീലയും ഗംഗയും തമ്മിൽ ഉണ്ടാകുന്ന ആത്മബന്ധവും ഹൃദയം തൊട്ടറിയാൻ സാധിക്കും. ഗംഗയും ലീലയും എന്തിന് മരണം തിരഞ്ഞെടുത്തെന്ന ഉള്ളു പൊള്ളിക്കുന്ന ഒരു ചോദ്യവുമായാണ് നോവലിന്റെ അവസാനം വരെയും ആകാംഷയോടെ നമ്മൾ ചെന്നെത്തുന്നത്. ഗംഗയ്ക്കും ലീലയ്ക്കുമപ്പുറം വെള്ളൻ എന്ന അച്ഛൻ എന്റെ ഹൃദയത്തെ ഉലച്ചുകളഞ്ഞു. ഉറുമ്പ് സ്വരുകൂട്ടി വെക്കുന്നത് പോലെ തന്റെ മകൾക്ക് വേണ്ടി ഓരോ സമ്മാനവും കരുതിവെച്ച്, വള്ളിയൂർകാവിന്റെ ഉത്സവ തിരക്കിൽ, കാഴ്ച്ച മങ്ങിയ കണ്ണുകളാൽ തന്റെ മകളെ തേടുന്ന വെള്ളനെയൊർത്ത് ഞാൻ കരഞ്ഞുപോയിട്ടുണ്ടെന്ന് പറഞ്ഞാലതിൽ അതിശയോക്തിയില്ല. തമ്പ്രാൻ വിലക്കുവാങ്ങിയ അടിമയാണ് താൻ എന്ന സത്യത്തെ വിസ്മരിച്ചുകൊണ്ട്, അമ്മ മരിച്ച കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് ആർത്തുപെയ്യുന്ന മഴയിൽ കുടിലിന്റെ ഉമ്മറത്തു നിസ്സംഗനായി ഇരിക്കുന്ന വെള്ളൻ ഒരു കാലഘട്ടത്തിന്റെ മുഖം കൂടിയാണ്. വെള്ളൻ എന്ന മനുഷ്യൻ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ പോരാട്ടമാണെന്ന് പറയാം. അവൻ കാത്തൂസൂക്ഷിക്കുന്ന ആത്മാഭിമാനവും കരുത്തും കഥയിലൂടനീളം നമുക്ക് കാണാൻ സാധിക്കും. തമ്പ്രാൻ എന്ന് വിളിക്കേണ്ടിടത്ത് ഗംഗയുടെ അച്ഛനെ അയാൾ ചീരനെന്ന് പേര് വിളിക്കുന്നു. തനിക്കൊപ്പം പോന്നവനെന്നോണം സൗഹൃദം സൃഷ്ടിക്കുന്നു, സൂക്ഷിക്കുന്നു. വെള്ളനും വള്ളിയൂർക്കാവുമൊക്കെ കണ്ണുമുന്നിലങ്ങനെ നിറഞ്ഞു നിൽക്കും. സത്യവും കാല്പനികതയും കലർത്തി പൊള്ളുന്ന അക്ഷരങ്ങൾകൊണ്ട് ഇനിയും പറയാതെ പോയ ജീവിതങ്ങളെ കൂടി അടയാളപ്പെടുത്തിവെക്കാൻ സുരേഷ് കൂവാട്ടിന് സാധിക്കട്ടെ. വർഷങ്ങൾക്കിപ്പുറവും കാലം മായ്ക്കാതെ വച്ച ചില ജീവിതങ്ങളെ തൊട്ടറിയാൻ ‘മലക്കാരി’ തീർച്ചയായും വായിക്കപ്പെടേണ്ടതുണ്ട്..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here