HomeTHE ARTERIASEQUEL 05മണ്ണിൽ മുള പൊട്ടുന്നത്

മണ്ണിൽ മുള പൊട്ടുന്നത്

Published on

spot_imgspot_img

വർത്തമാനം

രാംദാസ് കടവല്ലൂർ | ഉമേഷ് വള്ളിക്കുന്ന്

സിനിമയിൽ പ്രതാപ് ജോസഫ് ഗംഭീരമായി ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഇന്ന് വരെ ക്യാമറ കാണാത്ത മനുഷ്യരുടെ സ്വാഭാവികമായ പ്രതികരണങ്ങളെ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. എനിക്ക് ഈ സിനിമയുടെ തുടക്കത്തിലെ ദൃശ്യം തന്ന അനുഭവം എന്ന് പറയുന്നത് വെളുപ്പാൻ കാലത്ത് അടിമാലിയിൽ പോയി നിൽക്കുമ്പോൾ ഉള്ള നിശ്ശബ്ദത ആണ്. സിനിമ തുടങ്ങുന്നത് തന്നെ ചീവീടുകളുടെ ശബ്ദത്താൽ മാത്രം ഭംഗിക്കപ്പെടുന്ന ആ നിശ്ശബ്ദതയിലാണ്. ഒരു കേവല മലയാളി എന്ന നിലയിൽ ആ ദൃശ്യത്തിന്റെ ദൈർഘ്യം പോരാ എന്നെനിക്കു തോന്നി, ആ അനുഭവത്തിൽ തന്നെ കുറച്ചു നേരം കൂടെ നിൽക്കണം എന്ന ഒരു തോന്നൽ വന്നു. അതായത് സാധാരണ മൂന്നാറിലേക്ക് ടൂർ പോകുന്ന ഒരാളുടെ ഫീൽ. എന്നാൽ അവിടെ നിന്ന് സിനിമ പോകുന്നത് യഥാർത്ഥത്തിൽ അടിമാലിയിൽ ജീവിക്കുന്ന ആളുകളിലേക്കാണ്.. ആദിവാസികളാവട്ടെ, തോട്ടം തൊഴിലാളികൾ ആവട്ടെ ഇനി അവിടുത്തെ കുടിയേറ്റക്കാരായ ആളുകൾ ആവട്ടെ അവരുടെ ജീവിതങ്ങളിലേക്കാണ്. അങ്ങനെ കാണുന്ന വിഷ്വൽ എല്ലാം യാഥാർത്ഥ്യങ്ങൾ ആണ്. ഉദാഹരണത്തിന്.. ഇപ്പോ പ്രളയത്തെ കുറിച്ചു പറയുകയാണെങ്കിൽ, മലയാളികളിൽ, ചാനലുകളിലെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങൾ ത്രില്ലോടു കൂടി കണ്ടിട്ടുള്ളവർ ഉണ്ട്. ആളുകളെ പ്രളയജലത്തിൽ നിന്ന് രക്ഷപ്പെടുത്തി കടത്തുന്നത് .. മരത്തിന്റെ മുകളിൽ നിന്നൊക്കെ ആളുകൾ ഇടിഞ്ഞു വീഴുമ്പോൾ അത് കണ്ട് ആസ്വദിക്കുന്നവർ .. അതൊക്കെ ആണ് നമ്മുടെ ഒരു പൊതു രീതി. എന്നാൽ ഈ സിനിമയിൽ നമ്മൾ കാണുന്നത് പ്രളയത്തിന് ശേഷമുള്ള ഇടുക്കിയാണ്. എന്താണ് പ്രളയത്തിന് ശേഷം എന്നതാണ്. ദുരന്തമുഖത്ത് നിന്ന് നമുക്ക് ലൈവ് ആയിട്ട് ചാനലുകൾ തരുന്ന കുറേ വിവരങ്ങൾക്കപ്പുറം എന്താണ് മൂന്നാർ, എന്താണ് ഇടുക്കി, എന്താണ് പരിസ്ഥിതിലോല പ്രദേശം എന്നൊക്കെ ഉള്ളതിന്റെ വിശദമായ ഡോക്യൂമെന്റേഷൻ ചെയ്യാൻ പറ്റിയിട്ടുണ്ട്. ഇനിയും കുറെ പേര് ഡോക്യുമെന്ററി കാണാത്തവർ ഉണ്ട് എന്നത് കൊണ്ട് കൂടുതൽ കാര്യങ്ങൾ ഇവിടെ പറയുന്നില്ല. എന്നാലും ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാതിരിക്കാൻ പറ്റില്ല. അതിൽ വളരെ തമാശ ആയിട്ട് തോന്നുന്ന ഒന്നാണ് ഒരു നേതാവ് അവിടെ വന്നിട്ട്, മൂന്നു സെന്റ് ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആളുകളോട് നിങ്ങൾക്ക് മൂന്നു സെന്റ് ഭൂമി കിട്ടിയിട്ടെന്താ പത്തു സെന്റ് അല്ലേ വേണ്ടത് എന്ന് പറയുന്നത്. ആ സമരത്തിൽ നിന്ന് നിങ്ങൾ ഒരിക്കലും പിന്മാറരുത് എന്ന് പറയുന്ന അതേ നേതാവിന്റെ പാർട്ടിയുടെ ഭരണകാലയളവിൽ പത്തു സെന്റ് പോയിട്ട് മൂന്നു സെന്റ് പോലും കിട്ടിയിട്ടുണ്ടോ എന്ന കാര്യമാണ് ഒരു ആക്ഷേപഹാസ്യം പോലെ അതിൽ കാണുന്നത്‌. അത് പോലെ, നമ്മുടെ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ ചിത്രം സിനിമയിലുടനീളം കാണിക്കുന്നുണ്ട്. ഗുഹൻ എന്ന കവിയുടെ ഒരു കവിതയുണ്ട് ‘മറ്റൊരു കോവിലകത്തെ കോമന് കോഴിയിറച്ചിക്കായി ചിലരാൽ കഴുത്ത് ഞെരിക്കപ്പെട്ടവനീ ഞാൻ’. ആ വരികളാണ് എനിക്ക് ആ ചിത്രം കാണിക്കുമ്പോൾ മുഴുവൻ ഓർമ വന്നത്. അങ്ങനെ ഉള്ള ശക്തമായ രാഷ്ട്രീയ കമ്മ്യൂണിക്കേഷൻ ഈ സിനിമയിൽ ഉണ്ട്. പിന്നെ വ്യക്തിപരമായി എനിക്ക് പറയാനുള്ളത് എന്റെ അമ്മ ഒരു തോട്ടം തൊഴിലാളി ആയിരുന്നു. അപ്പോ എന്റെ കുട്ടിക്കാലം എന്ന് പറയുന്നത് ഒരു തോട്ടം തൊഴിലാളിയുടെ മകൻ എന്ന രീതിയിൽ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ സിനിമയിൽ കാണുന്നതൊന്നും പുറത്തു നിന്ന് കാണുന്ന ഒരു ദൃശ്യമായിട്ട് എനിക്ക് തോന്നിയിരുന്നില്ല. ഇപ്പൊ ഗോമതി അക്കയുടെ സമരപോരാട്ടം ആയാലും അതിലെ രാഷ്ട്രീയ ഇടപെടലുകൾ ആയാലും ട്രേഡ് യൂണിയനുകൾ ഓരോ സമരത്തെയും എങ്ങനെ കൊണ്ട് പോകുന്നു എന്നതും അധിനിവേശങ്ങൾ ഏതെല്ലാം തരത്തിൽ വരുന്നു എന്നതൊക്കെ അനുഭവിച്ചറിഞ്ഞ ഒരാൾ എന്ന നിലയ്ക്ക് ഈ ഡോക്യുമെന്ററി എന്നെ സംബന്ധിച്ചു വളരെ വൈകാരികമാണ്. മാത്രമല്ല ഇത് സാധാരണ ഡോക്യുമെന്ററി എന്നതിൽ നിന്ന് വ്യത്യസ്തമായി നേരത്തെ പറഞ്ഞ പോലെ മാസ്സ് എന്ന രീതിയിൽ, കുറെ കൂടെ സിനിമാറ്റിക് ആയിട്ട് നമ്മളുടെ ഉള്ളിലേക്ക് നിറയ്ക്കുന്ന തരത്തിലുള്ളതാണ്‌. അത് പോലെ മറ്റൊന്ന് ഗോമതിയക്കയുടെ സമരത്തിൽ നിന്ന് നമ്മൾ വിജി ചേച്ചിയുടെ, കോഴിക്കോട്ടെ മിഠായി തെരുവിലെ സ്ത്രീകളുടെ സമരത്തിലേക്ക് വരുന്നു. ആ സമരമെന്ന് പറയുന്നത് സ്ത്രീകളുടെ മൂത്രമൊഴിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായിരുന്നു. അപ്പോ ആ സിനിമയിൽ തന്നെ ഇടുക്കിയിലെ ഒരു പ്രായമുള്ളയാൾ പറയുന്നുണ്ട് വർഷങ്ങൾക്ക് മുന്നേ പെണ്ണുങ്ങൾക്ക് മൂത്രമൊഴിക്കാൻ വേണ്ടി നടത്തിയ സമരത്തിന്റെ കഥ. അവിടെ നിന്ന് വിട്ട്, ഇപ്പോഴിതാ മിഠായിത്തെരുവിൽ സമരം നടത്തി സ്ത്രീകൾ വിജയിക്കുന്നു. നേരത്തെ പറഞ്ഞ പോലെ.. ഒരു സമരവും അവസാനിക്കുന്നില്ല. ഒരു പക്ഷെ അടിച്ചമർത്താൻ പറ്റുമായിരിക്കും പക്ഷേ പിൽക്കാലത്തു അതിനു തുടർച്ചകൾ ഉണ്ടാവുന്നു, വിജയങ്ങൾ ഉണ്ടാവുന്നു എന്ന് തന്നെ ആണ് മനസ്സിലാക്കേണ്ടത്. അത് പോലെ പൊമ്പുളയ് ഒരുമൈ, അവരുടെ സമരങ്ങളെ, ഗോമതിയക്കയെ, പാവപ്പെട്ട അടിമകളെ പോലെ ജീവിച്ചു വന്ന ആ മനുഷ്യരെ- എല്ലാം ഏതെല്ലാം തരത്തിൽ ഒതുക്കി എന്നത് നമ്മുടെ മുമ്പിൽ ഈ വർത്തമാനകാലത്തു നടന്നതായത് കൊണ്ട് വളരെ കൃത്യമായിട്ട് കാണാൻ പറ്റും. ഈ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ രാംദാസ് ജി എങ്ങനെയാണ് ഈ ഗോമതിയക്കയെ പോലുള്ളവരുടെ തുടർന്നുള്ള ജീവിതത്തെ കാണുന്നത്.

ഇപ്പോ ഉമേഷ് പറഞ്ഞത് പ്രളയവുമായി ബന്ധപ്പെട്ട ഒരു കാര്യമാണല്ലോ. നമ്മുടെ സിനിമ കണ്ടിട്ടില്ലാത്തതു കൊണ്ട്, അധികം പേരിലേക്ക് അത് എത്തിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റാത്തത് കൊണ്ട്, ആ രീതിയിൽ പലതും പറഞ്ഞു വയ്ക്കുന്നതിൽ ഒരു ഭംഗികേടുണ്ട് എന്നെനിക്കറിയാം. പക്ഷേ എങ്കിലും സിനിമ കണ്ടിട്ടുള്ള ഒരാളെന്ന രീതിയിൽ ഉമേഷുമായിട്ടുള്ള കമ്മ്യൂണിക്കേഷനിൽ ചില കാര്യങ്ങൾ എനിക്ക് പറയാൻ തോന്നുന്നു. നേരത്തെ പറഞ്ഞ പോലെ നമുക്ക് വേണമെങ്കിൽ ഒരുപാട് രീതിയിൽ അവിടെ വീടുകളിൽ വെള്ളം കയറിയതിന്റെയോ മറ്റോ ദൃശ്യങ്ങളൊക്കെ ഒരുപാട് ആ സമയത്ത് എടുക്കാൻ പറ്റുമായിരുന്നു. 2018 ൽ അവിടെ ഷൂട്ട് നടക്കുമ്പോ പ്രളയത്തിന്റെ കെടുതികൾ അവസാനിച്ചിട്ടില്ല. പ്രളയത്തിൽ മുങ്ങി കിടക്കുന്ന കാലത്തു തന്നെയാണ്. അതൊക്കെ നമുക്ക് ഒരുപക്ഷെ എടുക്കാൻ പറ്റുമായിരുന്നു. പക്ഷെ അതൊക്കെ ഇവിടുത്തെ ഈ വാർത്ത ചാനലുകൾ ഉൾപ്പെടെ ഉള്ളവർ ചെയ്തിട്ടുള്ളത് എന്താണ്? ഒരു വിഷയത്തിനെ എടുക്കുമ്പോ.. ഉദാഹരണത്തിന്. ഈ പ്രളയവുമായി ബന്ധപ്പെട്ട വിഷ്വലൈസേഷൻ നോക്കിയാ മതി .. പാവപ്പെട്ട മനുഷ്യരുടെ ഒരു തരത്തിലുള്ള പ്രൈവസിയെയും മാനിക്കാത്ത രീതിയിൽ അവരുടെ യാതൊരു ഡിഗ്നിറ്റിയെയും മാനിക്കാത്ത രീതിയിൽ ദൃശ്യങ്ങൾ എടുക്കുന്നതിലൂടെ വലിയ രീതിയിൽ അതൊരു സെന്റിമെന്റൽ സാധനം ആക്കി മാറ്റുകയാണ് അവർ. അതേ സമയം അതും ആയി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളോ ഒന്നും ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. നമുക്കറിയാം കേരളത്തിൽ രണ്ടു തവണ പ്രളയത്തിന്റെ കെടുതികൾ ഉണ്ടായി. വലിയ രീതിയിൽ പെട്ടിമുടിയിലും കവളപ്പാറയിലും മണ്ണിടിച്ചിൽ ഉണ്ടായി. ഒരുപാട് പേര് ആ സംഭവത്തിലും പിന്നീടും മരിച്ചു പോയി. ഈ കാര്യവുമായി ബന്ധപ്പെട്ട് പരിസ്ഥിതിയെ പരിഗണിച്ചോ ആ സമൂഹത്തെ പരിഗണിച്ചോ എന്ത് നിലപാടാണ്, അല്ലെങ്കിൽ സൊസൈറ്റിയിൽ ഇതുമായി ബന്ധപ്പെട്ട് എന്ത് ചർച്ചയാണ് ഈ ചാനലുകളും വാർത്താമാധ്യമങ്ങളും ഒക്കെ കോൺട്രിബ്യുട് ചെയ്യുന്നത്? വീടിനകത്തു വെള്ളം കയറിയ അവസ്ഥകളും ഒക്കെ കാണിക്കുന്ന സമയത്തു മനുഷ്യരുടെ എല്ലാ രീതിയിലും ഉള്ള പ്രൈവസിയെയും ഹനിച്ചു കൊണ്ട് ടെലികാസ്റ്റ് ചെയ്യുകയാണ് ചാനലുകൾ ചെയ്യുന്നത്. അത് ചാനലുകളുടെ മാത്രം പ്രശ്നമായിട്ടു ഞാൻ പറയില്ല കാരണം കാലങ്ങൾ ആയിട്ട് നമ്മൾ ഇത്തരം സെന്റിമെന്റൽ അപ്പ്രോച്ച്‌കളിൽ.. ആ രീതിയിൽ ആണ് പലപ്പോഴും ചെയ്തു കണ്ടിട്ടുള്ളത്. അതിവൈകാരികതയുടെയോ വൈകാരികതയുടെയോ അപ്പുറത്ത്‌ ഇതിന്റെ ഭീകരത നേരിട്ട് കാണിച്ചു കൊടുക്കാൻ ഉള്ള ഒരു അപ്പ്രോച്ച് ആണ് നമ്മൾ സിനിമയ്ക്ക് അകത്തു ഉപയോഗിച്ചിട്ടുള്ളത്. ഒരൊറ്റ ന്യൂസോടു കൂടി നമ്മൾ അതിനെ ബ്രേക്ക് ചെയ്യുകയും ആ ന്യൂസിനപ്പുറത്തു പ്രളയം മൂലം ഉള്ള തകർച്ചകൾ നേരിട്ട് കാണിക്കാൻ വേണ്ടി അതിനകത്തു മനുഷ്യരെ നമ്മൾ കാണിച്ചിട്ടില്ല. മനുഷ്യരില്ലാത്തതു കൊണ്ടല്ല നമ്മൾ അതിൽ അവരെ കാണിക്കാഞ്ഞത്. മറിച്ച് അവരുടെ പ്രൈവസി പ്രധാനമാണ് എന്നത് കൊണ്ടാണ്. നമ്മൾ വിണ്ടുകീറിയ വീടുകൾ ഒലിച്ചു പോയ വീടുകൾ ഒക്കെ കാണിക്കുമ്പോഴും അത് ഇന്ന ആളുടെ വീടെന്നോ ഇന്ന വ്യക്തികളാണ് അതിനകത്തു ഉള്ളതെന്നോ നമ്മൾ കാണിച്ചിട്ടില്ല. അതേ സമയം നമ്മുടെ സിനിമ അതിന്റെ മുഴുവൻ ഭീകരതയെയും പുറത്തേക്ക് കാണിച്ചു തരുന്നുമുണ്ട്. അനുവദിച്ച വ്യക്തികളുടെ കാര്യങ്ങൾ മാത്രമാണ് ഷൂട്ട് ചെയ്തത്. പ്രധാനമായും അതിൽ ജോസ് എന്ന് പറയുന്ന, മൂന്നാറിലുള്ള അദ്ദേഹം സംസാരിക്കുന്നിടത്തു അദ്ദേഹത്തിന്റെ വീട് മാത്രമാണ് കാണിക്കുന്നത്. അദ്ദേഹം തന്നെ ആണ് ആ വീട്ടിൽ ഉണ്ടായിരുന്നതും പ്രശ്നങ്ങളെ പറ്റി പറയുന്നതും. അത് ഒഴികെ അതിനകത്തു കാണിക്കുന്ന ദൃശ്യങ്ങളിൽ എല്ലാം നമ്മള് വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടാണ് കാണിച്ചിട്ടുള്ളത്. നമ്മുടെ സിനിമയിൽ തോട്ടം തൊഴിലാളികൾ സംസാരിക്കുന്നുണ്ട്. പക്ഷെ ഞാൻ നേരത്തെ പറഞ്ഞ പോലെ അവരൊക്കെ സിനിമയിലേക്കാണ് ഇത് എന്ന ബോധ്യത്തോടെ സംസാരിച്ചവർ തന്നെയാണ്. അവർ നമ്മൾക്കൊപ്പം നിൽക്കാൻ തയ്യാറായി തന്നെ സംസാരിച്ച വ്യക്തികളാണ്. അല്ലാത്ത രീതിയിൽ ആരും അതിനകത്തു സംസാരിച്ചിട്ടില്ല. അവർ സംസാരിക്കുമ്പോൾ പോലും.. ചില .. ക്ലിഷേ സംഗതികൾ ഉണ്ടല്ലോ.. അതായത് അവരുടെ ഏറ്റവും സ്വകാര്യമായ എന്തേലും ഒക്കെ പകർത്തി വയ്ക്കുന്നതോ അവരുടെ സ്വകാര്യതയെ ലംഘിക്കുന്നതോ ആയ തരത്തിൽ ഒന്നും വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ ഒന്നും അതിലേക്ക് എടുക്കേണ്ട എന്ന ഒരു തീരുമാനം ആ സിനിമയുടെ തുടക്കത്തിലും അതെ പോലെ അതിന്റെ പൂർണമായ എഡിറ്റിംഗിലും നമ്മൾ പിന്തുടർന്നിട്ടുണ്ട്. എന്നാൽ അതിൽ പ്രളയവുമായി ബന്ധപ്പെട്ടു കാണിക്കേണ്ടതായിട്ടുള്ള എല്ലാം വളരെ തീവ്രമായി അതാത് വ്യക്തികളുടെ സമ്മതത്തോടു കൂടി തന്നെ കാണിച്ചിട്ടുമുണ്ട്. ഉമേഷ് പറയുന്ന ആ ചേട്ടൻ അദ്ദേഹത്തിന്റെ തകർന്നു കിടക്കുന്ന ആ വീട്ടിൽ നിന്ന് തന്നെ സംസാരിക്കുമ്പോഴും അദ്ദേഹം സംസാരിക്കുന്നത് തകർന്നു കിടക്കുന്ന ആ വീടിനെ കുറിച്ചേ അല്ല. സ്വന്തം വീട് മുഴുവനും തകർന്നു ഇരിക്കുമ്പോഴും അദ്ദേഹം സംസാരിക്കുന്നത് മൂന്നാറിൽ അല്ലെങ്കിൽ ഇടുക്കിയിൽ ഒരു കാലത്ത് ഡാം പണിക്കായിട്ടു തമിഴ്‌നാട്ടിൽ നിന്നും മറ്റും വന്നിട്ടുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന മൂത്രമൊഴിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ആ സമരത്തെ പറ്റി ആണ്. ആ സമരചരിത്രത്തെ പറ്റി അത്ര ധൈര്യത്തോടു കൂടിയും വീര്യത്തോടു കൂടിയും പറയുന്നതാണ് ആ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നത്. എനിക്കിപ്പോഴും വലിയൊരു അഭിമാനത്തോട് കൂടിയാണ് ഞാൻ ആ ഷോട്ടിനെ കാണുന്നത്. അദ്ദേഹം സംസാരിക്കുന്ന സ്ഥലമേതാണെന്നു കൂടി നമ്മൾ മനസ്സിലാക്കണം. അതായത് മുഴുവൻ തകർന്നു പോയൊരു വീട്ടിൽ നിന്ന് കൊണ്ട് .. അതേ വീടിനകത്തു വീടില്ലാത്ത മറ്റൊരു ഫാമിലി താമസിക്കുന്നും ഉണ്ടായിരുന്നു. അവര് താമസിച്ചിരുന്ന മുറി തകർന്നു പോവുകയും അടുക്കള, കക്കൂസ്, ഉമ്മറം അങ്ങനെ എല്ലാ ഭാഗങ്ങളും നശിച്ചു പോവുകയും തകർന്നു പോവുകയും ചെയ്ത ഒരു വീട്ടിൽ നിന്ന് കൊണ്ടാണ് അത്രേം ഊർജ്ജത്തോടെ, സമരവീര്യത്തോടെ ആ മനുഷ്യൻ അതിനകത്തു സംസാരിക്കുന്നത്. ആ രീതിയിലുള്ള കുറേ അധികം മനുഷ്യന്മാരുടെ ഒരു സ്ഥലം കൂടിയാണ് ഇടുക്കി എന്ന് പറയുന്നത്. ഇടുക്കി മാത്രമല്ല ലോകത്ത് എവിടെയും അത്തരം മനുഷ്യന്മാരുണ്ട്. എന്റെ സിനിമയുടെ ഭാഗമായിട്ട് ഞാൻ കണ്ട മനുഷ്യരെ പറ്റിയാണ് ഇവിടെ പറയുന്നത്. പിന്നെ ഇവിടെ ചോദിച്ചത് സമരത്തെ പറ്റി ആണല്ലോ.. ഗോമതി അക്കയുടെ സമരം എങ്ങോട്ട് പോവുമെന്നോ അവരുടെ രാഷ്ട്രീയ ജീവിതത്തെ പറ്റിയോ ഒരു അറിവും ഇല്ലായിരുന്നു.. അതൊക്കെ തീർത്തും അവരുടെ തീരുമാനം ആയിരുന്നു എന്ന് പറഞ്ഞല്ലോ..പക്ഷെ ഒരു കാര്യം നമ്മൾ തീർച്ചയായും ഉറപ്പിച്ചു പറയേണ്ടതുണ്ട്- കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സമരവ്യക്തിത്വങ്ങളിൽ ഒരാൾ … സമരവ്യക്തിത്വം എന്നത് മാത്രമല്ല അതിനപ്പുറം വലിയ ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലും അവരുടെ ഇടയിൽ അവരുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഉള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് വലിയ രാഷ്ട്രീയബോധ്യം കൊണ്ട് നടക്കുന്ന ഒരാളെന്ന നിലയ്ക്കും പോരാട്ടവീര്യം ജീവിതത്തിലും മനസ്സിലും സൂക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്കും കേരളം എത്രയോ വലിയ രീതിയിൽ ബഹുമാനിക്കേണ്ട ഒരാളാണ്. ഗോമതി അക്കയെ കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട കാര്യം ഒരു തരത്തിൽ ഉള്ള പ്രിവിലേജുകളും ഉള്ള ഒരാളേ അല്ല ഗോമതി അക്ക എന്നതാണ് . കേരളത്തിൽ ഭരണത്തിലും പ്രതിപക്ഷത്തും ഇരുന്ന് പ്രവർത്തിച്ച പല ഉജ്ജ്വലരായിട്ടുള്ള നേതാക്കളും ഉണ്ടായിട്ടുണ്ട്. ഇല്ല എന്നല്ല. അത്തരം സമരപാരമ്പര്യം ഒക്കെ കേരളത്തിന്റേതായിട്ട് ഉണ്ട്. പക്ഷെ എങ്കിൽ പോലും അണ്ടർ പ്രിവിലേജ്ഡ് ആയിട്ടുള്ള പൂർണമായിട്ടും മാർജിനലൈസ്ഡ് ആയിട്ടുള്ള ഭാഷാപരമായ പ്രിവിലേജ് പോലുമില്ലാത്ത ഗോമതി അക്ക.. എന്നിട്ടും കൃത്യമായിട്ടുള്ള ഐഡിയോളജിക്കകത്തു നിന്ന് കൊണ്ട് ആ ഐഡന്റിറ്റിയിൽ പെട്ട മനുഷ്യർക്ക് വേണ്ടി വർക്ക് ചെയ്യുകയും കേരളത്തിന്റെ പൊതുധാരയിലേക്ക് ഇറങ്ങാൻ തയ്യാറാവുകയും ചെയ്തു. അത് വളരെ പ്രധാനമാണ്.. കാരണം നമുക്കറിയാം CAA / NRC സമരത്തിൽ ഗോമതി അക്കയെ നമ്മൾ കാണുന്നുണ്ട്. കേരളത്തിലെ പല പ്രധാനപ്പെട്ട വിഷയങ്ങളിലും അവർ ഇടപെടുന്നതു നമ്മൾ കാണുന്നുണ്ട്. ഏറ്റവും അവസാനം വാളയാറിലെ സമരവുമായി ബന്ധപ്പെട്ട് പാലക്കാടുള്ള സമരത്തിലും അവരെ പോലീസ് അവിടെ നിന്ന് മാറ്റിയതായിട്ടൊക്കെ പത്രമാധ്യമങ്ങളിൽ നമ്മൾ വായിച്ചിട്ടുണ്ട്. പെട്ടിമുടിയിൽ ദുരന്തം നടന്ന സമയത്തും അവർ അവിടെ ഉണ്ടായിരുന്നു. ഈ സമയത്തൊക്കെ ഉള്ള ഇടപെടലുകൾ ശ്രദ്ധിച്ചതിൽ നിന്ന് നമ്മൾ ഗോമതി അക്കയെ കാണേണ്ടത്, അഥവാ ഞാൻ കാണുന്നത് വളരെ വലിയ രീതിയിൽ ബഹുമാനത്തോടെയാണ്. അവരുടെ ഒരു പോരാട്ടവീര്യം അത്രത്തോളമാണ്. അവരുടെ രാഷ്ട്രീയ തീരുമാനം അവരുടേത് തന്നെയാണ്.. കാരണം അങ്ങനെ ഒരു തീരുമാനം എടുക്കാൻ പാകത്തിന് രാഷ്ട്രീയ ബോധ്യം ഉള്ളിൽ ഉള്ള ഒരു വ്യക്തി കൂടെ ആണ് അവർ. അവരുടെ രാഷ്ട്രീയ തീരുമാനത്തെ പറ്റി അല്ല ഞാൻ പറഞ്ഞു വരുന്നത്. ആ പോരാട്ടത്തെ പറ്റി ആണ്. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ത്രീവ്യക്തിത്വങ്ങളിലും, അവരുടെ ഇടയിൽ നിന്ന് തന്നെ ഏറ്റവും വലിയ ഒരു പോരാട്ടം നടത്തിയ ഒരു സ്ത്രീ എന്ന നിലയിലും അംഗീകരിക്കപ്പെടേണ്ട, ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തിനുടമയാണ് ഗോമതി അക്ക. അവരേറ്റെടുത്ത സമരങ്ങൾ, ഇടപെടലുകൾ ഒക്കെ അവർക്ക് വ്യക്തിപരമായ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവർ വ്യക്തിപരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു, മറ്റു ജോലികൾ ചെയ്യേണ്ടി വന്നു. അങ്ങനെ പല പല രീതികളിൽ.. അവർ തന്നെ മുൻകൈ എടുക്കുകയും അവര് തന്നെ ഭാഗമായിരുന്ന ഒരു സംഘടന തന്നെ അവരെ പിടിച്ചു പുറത്താക്കുന്ന സാഹചര്യം വന്നു. അവർക്ക് പിന്നീട് നിലപാടുകൾക്കും മറ്റുമുള്ള സ്ഥലങ്ങളോ സ്ഥാനങ്ങളോ ഇല്ലാതാവുന്നു. അങ്ങനെ ഒക്കെ സംഭവിച്ചിട്ട് പോലും അവർ ഇപ്പോഴും അതേ പോരാട്ടത്തിന്റെ വീറോട് കൂടി തന്നെ മുന്നോട്ട് പോവുകയും ചെയ്തു എന്നത് വലിയ ബഹുമാനത്തോട് കൂടിയും വലിയ ആദരവോടു കൂടിയും ആണ് ഞാൻ കാണുന്നത്. ഗോമതി അക്കയെ പോലെ ഒരാളെ വളരെ അടുത്തു പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞു എന്നത് ഈ ഡോക്യൂമെന്ററിയിലൂടെ എനിക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സന്തോഷവും അഭിമാനവും ആണ് എന്നെനിക്ക് തോന്നുന്നു.

ശരിയാണ്..അന്ന് മണ്ണിന്റെ ഓപ്പൺ സ്ക്രീനിലെ പ്രദർശനസമയത്ത് ഗോമതി അക്ക ഉണ്ടായിരുന്നല്ലോ. പക്ഷെ അന്ന് ഞാൻ അടുത്ത് ചെല്ലുകയോ പരിചയപ്പെടുകയോ ഉണ്ടായില്ല. ഒരു റെസ്‌പെക്ട് കൊണ്ട് മാറി നിൽക്കാനാണു എനിക്ക് അന്ന് തോന്നിയത്. ആദരവ് കൂടിയ ഒരു അവസ്ഥയിൽ എനിക്ക് അങ്ങനെയാണ് ചിലപ്പോ തോന്നാറുള്ളത്. പിന്നെ.. ഗോമതി അക്കയെ കേന്ദ്രീകരിച്ചു ഒരു സിനിമ മുന്നോട്ട് പോവുമ്പോൾ ഗോമതി അക്കയുടെ എതിരാളികൾ, അതായത് ഈ സമരത്തെയോ ഗോമതി അക്കയെയോ ഒക്കെ ആക്ഷേപിക്കുന്ന ആളുകളിലൂടെയും സിനിമ പോവുന്നുണ്ട്. പക്ഷെ അവര് സംസാരിക്കുമ്പോഴും കൃത്യമായ ആത്മവിശ്വാസത്തോടെ അവർ ന്യായീകരിക്കുമ്പോഴും അവിടെ കൂടുതൽ കൂടുതൽ തിളക്കം ഏറി വരുന്ന ഒരു വ്യക്തിത്വം ഗോമതി അക്കയുടേത് തന്നെ ആണ്. രാംദാസ് ജി പറഞ്ഞത് പോലെ കേരളത്തിന്റെ സമരപോരാട്ട ചരിത്രങ്ങളിൽ പകരം വയ്ക്കാനില്ലാത്ത വ്യക്തി തന്നെ ആണ് ഗോമതി അക്ക. ബ്രിട്ടീഷുകാര് ഇവിടെ നിന്ന് പോയി, അടിമത്തം ഒക്കെ ഇവിടെ അവസാനിച്ചു എന്നൊക്കെ പറഞ്ഞാലും ആ സംവിധാനം കൃത്യമായും തുടരുന്ന ഇടങ്ങളാണ് ഒന്ന് പോലീസ് വകുപ്പും മറ്റൊന്ന് തോട്ടം മേഖലയും എന്നാണു എന്റെ തോന്നൽ. ബ്രിട്ടീഷുകാര് കൊണ്ട് വന്ന അതേ ഹൈറാർക്കി ഒക്കെ തന്നെ ആണ് ഇപ്പോഴും തോട്ടം തൊഴിലാളി മേഖലയിൽ നിലനിൽക്കുന്നത്. അവിടുത്തെ മാനേജരെ ഇപ്പോഴും ‘സായ്‌വ്’ എന്നാണു വിളിക്കുന്നത്. അതേ ഒരു ഹൈറാർക്കിയും അതേ ഘടനയും ഒക്കെ തന്നെ ഇന്നും നിലനിൽക്കുന്ന തോട്ടം മേഖലയിൽ ഈ സമരം ഒക്കെ മാറ്റത്തിന്റെ ഒരു തുടക്കം തന്നെ ആണ്. നമുക്കറിയാം ഒരുപാട് അരിമ്പുകൾ നുള്ളി കളഞ്ഞിട്ടാണ് പിന്നെ ഒരു ചെടി വളരുന്നത്. അത് പോലെ എത്രയൊക്കെ നുള്ളി കളഞ്ഞാലും വിജയിക്കുന്ന ഒരു സമരത്തെ ആണ് ഈ സിനിമയ്ക്ക് അടയാളപ്പെടുത്താൻ സാധിച്ചിട്ടുള്ളത്.

എനിക്ക് തോന്നുന്നത് നമ്മള് പിൻപറ്റിയ രീതി വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഗോമതി അക്കയുടെ പേർസണൽ ആയിട്ടുള്ള ഒരു കാര്യവും നമ്മൾ അതിനകത്തു കൊണ്ട് വന്നിട്ടില്ല. എന്റെ ചോദ്യങ്ങളിൽ പോലും അത് ഉണ്ടായിട്ടില്ല. പൊതുവെ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ പലപ്പോഴും ചെയ്യുന്ന ഒരു പ്രശ്നം എന്താന്ന് വച്ചാല്- പ്രശ്നം ആയി തന്നെ ആണ് എനിക്കതൊക്കെ തോന്നിയിട്ടുള്ളത്- വ്യക്തികളുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടത് ആണ് എന്ന് ഞാൻ എന്റെ സിനിമയുടെ തുടക്കത്തിലേ തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞല്ലോ. അത് കൊണ്ടാണ് ഗോമതി അക്കയുമായ് ഉള്ള ആ ഇന്റർവ്യൂവിൽ ഒന്നും എവിടെയും ഞാൻ അവരുടെ വ്യക്തിപരമായ വിഷയങ്ങൾ ചോദിച്ചിട്ടേ ഇല്ല.. അതായത്, അവർ എവിടെ താമസിക്കുന്നു അല്ലെങ്കിൽ അവർ ഇങ്ങോട്ടു പറയുന്ന കാര്യങ്ങൾ നമ്മൾ സിനിമയ്ക്കകത്തു ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതല്ലാതെ അവർ എങ്ങനെ ജനിച്ചു വളർന്നു അവരുടെ അച്ഛൻ എന്തായിരുന്നു അമ്മ എന്തായിരുന്നു .. അത്തരത്തിലുള്ള വളരെ അൺപൊളിറ്റിക്കലും അതേ സമയം തികച്ചും ക്ലിഷേയും ആയിട്ടുള്ള ചോദ്യങ്ങൾ എല്ലാം നമ്മൾ ഒഴിവാക്കി വയ്ക്കുകയും, പോരാട്ടജീവിതത്തെ മാർക്ക് ചെയ്യാനുമാണ് ഈ സിനിമയ്ക്കകത്തു ശ്രമിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ എനിക്ക് തോന്നുന്നു സിനിമയ്ക്കകത്തു ഗോമതി അക്ക മാത്രമല്ല അതിൽ ഇടപെടുന്ന ഓരോ മനുഷ്യന്റേയും നിലപാടിൽ നിന്നാണ് സിനിമ സംസാരിക്കുന്നത്. അത് ഒരു ആർക്കൈവ് മാത്രമല്ല. നമ്മൾ ആ മൂവ്‌മെന്റിനെ കൂടി ചേർത്തിട്ടാണ് അക്കയുടെ ഭാഗമായിട്ട് നിൽക്കുന്നത്. അങ്ങനെ വരുമ്പോ.. ഈ പറയുന്ന, എതിര് സംസാരിക്കുന്നവർ പോലും അതാണ് റിയാലിറ്റി എന്ന് വിശ്വസിച്ചു വയ്ക്കുന്നുണ്ട്. ആരാണ് ഈ മനുഷ്യർക്കിടയിൽ അത്തരം ബോധ്യങ്ങൾ കുത്തി തിരുകുന്നത്. കാരണം ഈ ഒരു മൂവ്മെന്റ് അവിടെ ശക്തിപ്പെടുകയും ഈ രീതിയിൽ അവരെല്ലാം കൂടെ ഒന്നിച്ചു നിന്നിട്ട് ഈ പറയുന്ന രീതിയിൽ അത് സ്പ്ളിറ്റ് ആവാതെ പോവുകയും ചെയ്‌താൽ അത് ഇവിടുത്തെ വ്യവസ്ഥാപിതമായ ഒരു രാഷ്ട്രീയ ശക്തിയെ ചോദ്യം ചെയ്യൽ ആവും. കോർപറേറ്റുകളേ വെറും ഒമ്പതോ പതിനഞ്ചോ ദിവസത്തെ സമരം കൊണ്ട് മുട്ട് കുത്തിക്കുന്ന രീതിയിലേക്ക് എത്തിക്കാൻ തക്ക ശക്തി ഉള്ള ഒരു മൂവ്മെന്റ് ആയി മാറുന്നു എന്നുള്ളതുമാണ് കാര്യം. ഒരു പത്തു ദിവസത്തേക്ക് വഴികൾ മുഴുവൻ ബ്ലോക്ക് ആവുകയും അവിടുത്തെ എല്ലാ റിസോർട്ടുകളിൽ നിന്നും ആളൊഴിഞ്ഞു പോവുകയും അവിടുത്തെ ടൂറിസം വരുമാനത്തെ പോലും ബാധിക്കുകയും ചെയ്തിട്ടുള്ള രീതിയിൽ അതിനെ മുഴുവൻ സ്തംഭിപ്പിച്ചു കൊണ്ട് അതേ സമയം ഏറ്റവും സമാധാനപരമായിട്ട് കൃത്യമായിട്ടുള്ള സ്ലോഗണിങ് ഒക്കെ ആയിട്ട് നടത്തപ്പെട്ട സമരം ആയിരുന്നു അത്. മുദ്രാവാക്യങ്ങൾ ഒക്കെ കേരളത്തിൽ കേട്ടിട്ടുള്ള ഏറ്റവും ഷാർപ്പ് ആയ കൂർമതയുള്ള മുദ്രാവാക്യങ്ങളായിരുന്നു. സ്കൂളുകളിൽ പോലും പോവാൻ അവസരം കിട്ടാത്ത സ്ത്രീകളടക്കമുള്ള മനുഷ്യർ ഉണ്ടാക്കിയെടുത്തത്‌. ഇത്തരത്തിൽ ഉള്ള ഒരു മൂവ്മെന്റ് അവിടെ വീണ്ടും ശക്തിയാർജിക്കുകയും അവരെല്ലാവരും കൂടെ ഒന്നിച്ചു നിൽക്കുകയും ചെയ്യുന്ന ഒരു സമയം വരികയാണെങ്കിൽ, ഈ പറയുന്ന രീതിയിൽ ഉള്ള മുന്നേറ്റങ്ങളിലോ കൊടിയേറ്റങ്ങളിലോ പാരിസ്ഥിതിക വിഷയങ്ങളിലോ ഒക്കെ ഇവർ ഇടപെടുകയും ചെയ്‌താൽ അത് ആത്യന്തികമായിട്ട് ബാധിക്കുക ഈ പറയുന്ന കോർപറേറ്റുകളെ തന്നെ ആണ് എന്നുള്ള തിരിച്ചറിവ് ഈ പറയുന്ന അധികാരവ്യവസ്ഥിതിയുടെ ഭാഗമായുള്ളവർക്കുണ്ട്. അത് മാത്രമല്ല മൂന്നാറിൽ അത്തരത്തിൽ ഒരു മൂവ്മെന്റ് ശക്തി ആർജ്ജിച്ചാൽ ഇപ്പോ ഇന്ത്യയിൽ നിലനിൽക്കുന്ന പല മൂവ്‌മെന്റുകൾക്കും അത് ബലം നൽകുമെന്നും അത്തരം മൂവ്മെന്റുകൾ എല്ലാം കൂടെ ഒന്നിച്ചു നിൽക്കാനുള്ള ഒരു കാരണം ആവുമെന്നും ഉള്ള വലിയ ഒരു സാധ്യത നിലനിൽക്കുന്നും ഉണ്ട്. ഈ ഒരു സാധ്യതയും പൊളിറ്റിക്കൽ ഇക്കോണമി യുടെ ഭാഗമായി നിൽക്കുന്ന കോർപ്പറേറ്റ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അവർ എല്ലാവരും കൂടിയിട്ടാണ് ഈ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. അതു കൊണ്ടാണ് ഇതിൽ എതിരുകൾ പറയുന്നവർ പോലും അവർ ശരി എന്ന് വിശ്വസിക്കുന്നത് തന്നെയാണ് പറയുന്നത്. വിശ്വസിപ്പിക്കൽ ആണ് ശരിക്ക് നടക്കുന്നത്. ഇത് ഇവിടെ മാത്രമല്ല, ഉദാഹരണത്തിന് ഗാഡ്ഗിൽ ആയി ബന്ധപ്പെട്ടു പറയുമ്പോൾ പോലും ആദിവാസികളെ മുന്നിൽ നിർത്തിക്കൊണ്ടാണ് അതിനെതിരായിട്ടുള്ള നിലപാട് ഉണ്ടാക്കുന്നത്. അല്ലെങ്കിൽ പാരിസ്ഥിതികമായിട്ടുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട നിലപാടുകളിൽ അവരെ മുന്നിൽ നിർത്തിക്കൊണ്ടാണ് എതിർക്കുന്നത്. ശബരിമല വിഷയത്തിൽ പോലും അത്തരം സംഭവങ്ങൾ ഉണ്ടാവുന്നുണ്ടല്ലോ. നമുക്കറിയാം കേരളത്തിൽ 2015ൽ വലിയ ഒരു മൂവ്മെന്റ്… സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന ഒരു തൊഴിലാളി സമരം.. നടന്ന അതേ സ്ഥലത്തു തന്നെയാണ് സ്ത്രീകളെ മുൻ നിർത്തി കൊണ്ട് ഒരു സുപ്രീം കോടതി വിധിക്കെതിരെ നാട് മുഴുവൻ സ്തംഭിപ്പിക്കുന്ന വലിയ രീതിയിൽ ഉള്ള കലാപങ്ങളിലേക്ക് സമൂഹത്തെ തള്ളി വിടുന്ന തരം ഇടപെടലുകൾ ഉണ്ടാക്കാൻ കഴിഞ്ഞത്. അത് സ്ത്രീകളെ തന്നെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് അവിടെ നടത്തുന്നത്. അതായത് ആരാണോ അവിടെ യഥാർത്ഥ ഗുണഭോക്താക്കൾ ആവേണ്ടിയിരുന്നത് അവർക്ക് മുന്നിലേക്ക് ഒരു സവർണ ഫാബ്രിക്കിനെ തന്നെ വക്കുകയും അത് സോഷ്യൽ മൂവ്മെന്റിന് എതിരായി നിൽക്കുകയും അങ്ങനെ ഒരു ഇൻജസ്റ്റിസ് സൊസൈറ്റിയിൽ ഉണ്ടാക്കുകയുമാണ് സത്യത്തിൽ സംഭവിക്കുന്നത്. അത് പോലെ ആണ് എല്ലാത്തിലും സംഭവിക്കുന്നത്. അത് സംഭവിപ്പിക്കുന്നതാണ്. കാരണം ആ മൂവ്മെന്റിനെ ദുർബലപ്പെടുത്തുക എന്നതു അധികാര വ്യവസ്ഥയ്ക്ക് അത്യാവശ്യം ആയിരുന്നു. എന്ത് കൊണ്ടാണ് മാസങ്ങളായി നടക്കുന്ന കർഷക സമരവുമായി ബന്ധപ്പെട്ട് നമ്മുടെ അധികാര സമൂഹം ഒരു ചർച്ചക്ക് വിളിക്കാത്തത്. കാരണം അത്തരമൊരു സമരം വിജയിച്ചു പോയാൽ നാളെ സമാനമായ പല തരം മൂവ്മെന്റ്‌സിനും അത് ബലം പകരുമെന്ന അധികാര വ്യവസ്ഥയുടെ ഒരു ഭയമോ ഒക്കെ ആണ് ഇത്തരം മൂവ്മെന്റുകളെ പല രീതിയിലുള്ള എലമെന്റുകളെ കടത്തി വിട്ടു കൊണ്ട്.. പല രീതിയിലുള്ള ബോധ്യങ്ങളെ അതിനകത്തേക്ക് കടത്തി വിട്ടു കൊണ്ട്.. അവർക്കിടയിൽ തന്നെ തെറ്റിദ്ധാരണകൾ ഉണ്ടാക്കി കൊണ്ട്.. മൂവ്മെന്റുകളെ പൊളിക്കാൻ ശ്രമിക്കുന്നത്. അത് അധികാരവ്യവസ്ഥ അവരുടെ ഒരു ഭയത്തെ സങ്കീർണമായ രീതിയിൽ മറികടക്കുന്നത് ആണ് എന്ന് മാത്രമാണ് എനിക്ക് തോന്നുന്നത്.

എല്ലാ തരത്തിലുള്ള അധിനിവേശങ്ങളുടെയും ഇരയായിട്ടുള്ള .. നമ്മുടെ നാടൻ ഭാഷയിൽ പറയുകയാണെങ്കിൽ ചവിട്ടിക്കൂട്ടി എന്നൊക്കെ പറയാവുന്ന തരത്തിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ ആണ് നമ്മുടെ ആദിവാസി സമൂഹം. അവരുടെ പാർപ്പിടങ്ങൾ നോക്കുകയാണെങ്കിൽ… ഇപ്പൊ കേരളത്തിൽ എത്രയോ വീടുകൾ ഉണ്ടാക്കി കൊടുത്തു, പക്ഷെ ഇപ്പോഴും ആദിവാസികളുടെ വീടുകൾ ഒരു ഷെഡ് അല്ലെങ്കിൽ ഫ്ലക്സോ ടാർപോളിനോ ഒക്കെ വലിച്ചു കെട്ടിയ അവസ്ഥയിലാണ്. അവരുടെ കുടിവെള്ളത്തിന്റെ കാര്യം പറയുകയാണെങ്കിൽ വെള്ളം ധാരാളം കിട്ടുന്ന സ്ഥലത്തു പോലും അവരുടെ കുടിവെള്ളപ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ഇടുക്കിയിൽ ആയാലും മക്കിമലയിൽ ആയാലും എല്ലാ ഇടത്തും ഇതൊക്കെ തന്നെ ആണ് അവസ്ഥ. പിന്നെ സിനിമയിൽ പറയുന്ന പോലെ അവരുടെ സ്ഥലനാമങ്ങളിൽ ഒക്കെ ഉണ്ടായ അധിനിവേശം. മാന്നാൻകണ്ടം അടിമാലി ആയി മാറുന്നു. നങ്കി സിറ്റി കഞ്ഞിക്കുഴി ആയി മാറുന്നു -അങ്ങനെ മൊത്തത്തിൽ തുടച്ചു നീക്കപ്പെടുന്നതോ പറിച്ചെടുത്ത് മറ്റൊരു സ്ഥലത്തേക്ക് വലിച്ചെറിയപ്പെടുന്നതോ ആയ ആദിവാസി സമൂഹത്തിന്റെ ചിത്രം സിനിമ തരുന്നുണ്ട്.

എനിക്ക് വേണമെങ്കിൽ ഈ സിനിമ പൊമ്പുളൈ ഒരുമൈ യുടെ ഒരു മൂവ്മെന്റ് മാത്രമായി ഒതുക്കി നിർത്താമായിരുന്നു. അങ്ങനെ ചെയ്യാഞ്ഞത്.. കാണുന്ന പ്രേക്ഷകര് അത് ഈ ഒരു മൂവ്മെന്റിനെ കുറിച്ചുള്ള സിനിമയാണ് എന്ന് എടുക്കുകയും ആ രീതിയിൽ അത് കാണുകയും ചെയ്യുമായിരിക്കാം. പക്ഷെ..അപ്പൊ അത് എന്നിൽ ഒരു വലിയ കുറ്റബോധം ഉണ്ടാക്കും. നമ്മൾ പറയുന്ന വിഷയത്തിന് ഒരു പൂർണത വരില്ല എന്ന തോന്നൽ ഉണ്ടായത് കൊണ്ടാണ് കുറച്ചൂടെ ലാർജർ പെർസ്പെക്റ്റീവിൽ ആ സിനിമയെ കൊണ്ട് വയ്ക്കുന്നത്. അങ്ങനെ കൊണ്ട് വയ്ക്കുമ്പോ അവിടുത്തെ എല്ലാ തരത്തിൽ പെട്ട മനുഷ്യരും മാർജിനലൈസ്ഡ് ആയി പോയ മനുഷ്യരും ഇതിൽ വരികയും അതിനൊരു പാൻ ഇന്ത്യൻ പെർസ്‌പെക്റ്റിവിലേക്ക് ആ സിനിമ മാറുകയും ആണ് ചെയ്യുന്നത്. കവി സച്ചിദാനന്ദൻ മാഷ് നമ്മുടെ സിനിമ കാണുകയും അദ്ദേഹം അതിനെ പറ്റി പറയുകയും ചെയ്ത ഒരു കാര്യം.. എനിക്ക് മെയിൽ അയച്ചിരുന്നു. “ഒരു ഭൂപ്രദേശത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത് എങ്കിലും ഇന്ത്യയ്ക്ക് മൊത്തം ബാധകമാണ് ഇതിൽ പറയുന്ന കാര്യങ്ങളും ചോദിക്കുന്ന ചോദ്യങ്ങളും ” എന്നതായിരുന്നു അദ്ദേത്തിന്റെ ഒരു നിരീക്ഷണം. ഞാൻ വലിയ സന്തോഷത്തോടു കൂടി ആണ് ആ ഒരു വീക്ഷണത്തെ നോക്കി കാണുന്നത്. കാരണം അദ്ദേഹത്തെ പോലൊരു മനുഷ്യന്റെ കയ്യിൽ നിന്നും അത്തരത്തിലൊരു കമന്റ് കിട്ടുക എന്നത് ഒരു ഫിലിം മേക്കർ എന്ന നിലയ്‌ക്കോ ഇങ്ങനെ ഒരു വിഷയം പറയാൻ ശ്രമിച്ച ഒരാൾ എന്ന നിലയ്‌ക്കോ സന്തോഷം തരുന്ന ഒരു കാര്യമാണ്. എന്ത് കൊണ്ടാണ് നമ്മൾ ഇതിനു അടിയിലേക്ക് കുഴിഞ്ഞു പോവേണ്ടി വരുന്നത് എന്ന ചോദ്യം പ്രധാനമാണ്. കാരണം നമുക്കറിയാം മൂന്നാറിലെ തോട്ടം മേഖല ശക്തിപ്പെടുമ്പോൾ തോട്ടം മേഖലയിലേക്ക് മൂന്നാറിലെ കാടുകൾ മാറുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഇപ്പോൾ ശബരിമല ആയിട്ട് ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ അല്ലെങ്കിൽ കേരളത്തിന്റെ ലാൻഡുമായിട്ട് ബന്ധപ്പെട്ട ചർച്ചകളിലും മറ്റും ആരുടെ കയ്യിലാണ് ഭൂമി.. ആരാണ് ഈ ഭൂമിയുടെ അവകാശികൾ എന്നത് അന്വേഷിച്ചു പോയാൽ കേരളത്തിലെ മുഴുവൻ ഭൂമിയുടെയും അവകാശികൾ ഇവിടുത്തെ ആദിമ ഗോത്ര വിഭാഗങ്ങൾ ആയിരുന്നു എന്ന ഉത്തരത്തിൽ എത്തും. അത് പിന്നീട് വന്നിട്ടുള്ള അധികാരസമൂഹം പല രീതിയിൽ കയ്യടക്കുകയും ഇപ്പോഴും കയ്യടക്കി കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതായത് നിങ്ങൾ ഒരു ഭാഗം ഏറ്റെടുക്കുകയും ആ ഭാഗം പല രീതിയിൽ കയ്യേറുകയും അത് അങ്ങനെ തന്നെ സ്ഥാപിക്കുകയും ചെയ്യുകയാണ്. അത് ചെയ്യുന്നത് പലപ്പോഴും ആ പേര് തന്നെ മാറ്റി ഇട്ടിട്ടാണ്. വളരെ സിമ്പിൾ ആയിട്ട് ഇതിനെ വേറെ ഒരു രീതിയിൽ പറയാം.. ഒരു മതത്തിൽ നിന്ന് വേറൊരു മതത്തിലേക്ക് വിവാഹിതയാവുന്ന ഒരു സ്ത്രീ പേര് മാറ്റുന്നതായി നമുക്ക് കാണാൻ പറ്റും. ഈ പേര് മാറ്റാൻ അവർ നിർബന്ധിതയാവുന്നത് എന്ത് കൊണ്ടാണ്. അത് അവരുടെ ഐഡന്റിറ്റിയെ നിഷേധിക്കുന്ന ഒരു പുരുഷാധിപത്യ വർണാധിപത്യ അധികാരസമൂഹം ആണ് അങ്ങനെ ഉണ്ടാക്കിയെടുക്കുന്നത്. അങ്ങനെ നിലനിർത്തേണ്ടതും അധികാരവ്യവസ്ഥയുടെ ആവശ്യമാണ്. അത് പോലെ ആണ് ഈ സ്ഥലനാമങ്ങളും. പല സ്ഥലനാമങ്ങളെയും മാറ്റി എടുക്കുന്നത്, ഓർമ്മകൾ പോലും അവിടെ അവശേഷിക്കരുത് എന്ന ഉദ്ദേശം കൊണ്ടാണ്. നമ്മുടെ സിനിമയ്ക്കകത്തു സണ്ണി എം കപിക്കാട് പറയുന്ന ഒരു വാചകമുണ്ട്. ഒന്നും മറക്കേണ്ട കാര്യമില്ല എന്നാണു അദ്ദേഹം പറയുന്നത്. അതെ നമ്മൾ ഒന്നും മറക്കേണ്ട കാര്യമില്ല. നമ്മൾ അത് പറയുകയും വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ നോക്കിയാൽ ഇന്ന് ഇന്ത്യയിലെയും കേരളത്തിലേയും ഏറ്റവും കൂടുതൽ ഭൂമി ഇല്ലാതായ മനുഷ്യരാണ് ഇവർ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂസമരങ്ങൾ എല്ലാം നടത്തിയത് ആദിവാസികൾ ആണ്. മുത്തങ്ങ, ചെങ്ങറ ഒക്കെ തൊട്ട് ഈ കുടിലുകെട്ടി സമരം ആവട്ടെ, അങ്ങനെ ഉള്ള സമരങ്ങൾ എല്ലാം ആദിവാസി സമൂഹങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭൂസമരവുമായി ബന്ധപെട്ടു ആദിവാസി സമൂഹങ്ങൾ നടത്തിയ മുന്നേറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. എന്ത് കൊണ്ടാണ് അത്തരം സമരങ്ങളിലേക്ക് അവർക്ക് ഇറങ്ങി പോവേണ്ടി വരുന്നത? തീർച്ചയായിട്ടും അവരുടെ ഭൂമി അവർക്ക് നഷ്ടമാവുന്നു എന്നത് കൊണ്ടാണ്. അത് ഭൂമിയുടെ കാര്യത്തിൽ മാത്രമല്ല സംഭവിക്കുന്നത്. ഉദാഹരണത്തിന്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ കുട്ടികൾ ഏതെങ്കിലും തരത്തിൽ പഠിക്കുന്നുണ്ട്. ടെലിവിഷൻ വീട്ടിൽ എത്തിച്ചു കൊടുത്തും മൊബൈൽ എത്തിച്ചും ഒക്കെ പല സാമൂഹ്യ സംഘടനകളും സമുദായ സംഘടനകളും പല രീതിയിൽ സഹായം ചെയ്യുന്നുണ്ട്. പക്ഷെ അപ്പോൾ പോലും നിങ്ങള് നോക്കൂ ആദിവാസി ഊരുകളിലേക്ക് ഇപ്പോഴും അതൊന്നും എത്തിയിട്ടില്ല. ഈ മധ്യവർഗ സമൂഹത്തിന്റെ യാതൊരു സൗകര്യങ്ങളിലേക്കും ഈ ആദിവാസി സമൂഹങ്ങൾക്ക് ഏത്താൻ പറ്റുന്നേ ഇല്ല. ആ രീതിയിലെ ഏതെങ്കിലും തരത്തിൽ ഒരു സോഷ്യൽ ഡെവലപ്മന്റ് സ്ട്രക്ചർ ഇത്രയും കാലങ്ങൾ ആയിട്ട് നമ്മളെ കൊണ്ട് അവർക്ക് കൊടുക്കാൻ പറ്റിയിട്ടില്ല. അതേ സമയം ഫണ്ട് വിനിയോഗം ഇതിന്റെ പേരിൽ കൃത്യമായി നടക്കുകയും ചെയ്യുന്നുണ്ട്. അത് വളരെ പ്രധാനമാണ് ആദിവാസി സമൂഹങ്ങൾ എവിടെ ആണ്.. എന്താണ് അവർക്കിടയിൽ സംഭവിച്ചത്.. അവർ എങ്ങനെ ആണ് പല ഇടങ്ങളിൽ ഒക്കെ ആയി ചിതറി പോയത്. അങ്ങനെ ഓർമകളെ പോലും നശിപ്പിക്കുന്ന രീതിയിലേക്ക് ഒരു സവർണാധിപത്യ സമൂഹം എങ്ങനെ ആണ് അതിനെ മാറ്റിയെടുക്കുന്നത് എന്നത് വീണ്ടും നമ്മൾ പറയുക എന്നത് പ്രധാനമാണ്. ശബരിമല ക്ഷേത്രം കൈകാര്യം ചെയ്യുന്ന ഒരു പർട്ടിക്കുലർ രാജവംശത്തിന്റേതാണെന്ന് അവര് പറയുമ്പോൾ നമ്മൾ ചോദിക്കണം അത് എങ്ങനെ ആണ് നിങ്ങളുടെ ആവുന്നതെന്ന്. ഇതിനു മുൻപ് അവിടെ ഉണ്ടായിരുന്ന മലയരയ സമുദായം ആവട്ടെ മറ്റു സമുദായങ്ങൾ ആവട്ടെ -അതിന്റെ മുകളിൽ അധികാരമുണ്ടായിരുന്ന സാമൂഹ്യ സാംസ്കാരിക സാമുദായിക വിഭാഗങ്ങൾ ആയിട്ടുള്ള ആദിവാസി വിഭാഗങ്ങൾ ഇന്ന് എവിടെ പോയി എന്ന് കേരളത്തിലെ ഓരോ ഇടങ്ങളിലും ചെന്ന് നമ്മൾ ചോദിക്കേണ്ടി വരുന്നത് അത് കൊണ്ടാണ്. ഇത് സത്യത്തിൽ ഈ സിനിമയിൽ ഏത് തരത്തിൽ എനിക്ക് പറഞ്ഞു വയ്ക്കാൻ പറ്റി എന്നത് വളരെ പ്രധാനമായി ഞാൻ കാണുന്നു. മൂന്നാറിലെ പൊമ്പ്ളൈ ഒരുമൈ എന്ന സമരത്തെ കേന്ദ്രീകരിച്ചു ഒരു സിനിമ ചെയ്തപ്പോൾ പോലും സിനിമയ്ക്ക് ഒരു എക്സ്റ്റൻഷൻ വേണമെന്നും ഒരു വൈഡർ എക്സ്‌റ്റെൻഷനിലേക്ക് ആ സിനിമ സഞ്ചരിക്കണമെന്നും ഒക്കെ ഉള്ള തീരുമാനം ഉണ്ടാവുന്നത് ഇത് എവിടെ ചെന്ന് തറയ്ക്കണമെന്ന ലക്‌ഷ്യം കൂടെ ഉള്ളത് കൊണ്ടാണ്. ബ്രിട്ടീഷുകാർ വന്നതിനു ശേഷം വന്ന തോട്ടം മേഖലയ്ക്ക്, മുൻപ് ബ്രിട്ടീഷുകാർക്ക് വരെ ഈ സ്ഥലം കാണിച്ചു കൊടുക്കാൻ .. അതായത് സിനിമയ്ക്കു അകത്തു പറയുന്ന പോലെ ആദിവാസി സമൂഹങ്ങൾ ആയിരുന്നു ഇവർക്ക് ഈ നാട് പോലും ചൂണ്ടികാണിച്ചു കൊടുത്തത്. എന്നിട്ട് ഒടുക്കം അവർ നിഷ്കാസിതരാവുകയും ചെയ്യുന്നു. നമ്മൾ ആ സിനിമയ്ക്കകത്തു കാണിക്കുന്ന ഒരു ദൃശ്യം ഉണ്ടല്ലോ.. അതായത് ടാങ്കിൽ നിന്ന് വെള്ളം എടുത്തിട്ടാണ് അവിടെ സ്ത്രീകൾ പാത്രം കഴുകുന്നത്. അതിപ്പോ സ്ത്രീകൾ തന്നെ പാത്രം കഴുകണം എന്ന ആ അവസ്ഥ ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ സമൂഹങ്ങളിലും അത് അങ്ങനെ ആണ്. അതല്ല പറഞ്ഞു വന്നത് .. അവിടെ ആ ടാങ്കിൽ അഥവാ വെള്ളം അടിച്ചു കയറിയിട്ടില്ലെങ്കിൽ അവർക്ക് അന്ന് വെള്ളം ഉണ്ടാവില്ല. അതായത് ഈ മലയിൽ അത്രേം അധികം വെള്ളം കുത്തിയൊലിച്ചു പോവുന്ന.. അവരുടെ തന്നെ വീടുകൾ പോലും ഒലിച്ചു പോവുന്ന.. അങ്ങനെ ഒരു സ്ഥലത്തു താമസിക്കുന്ന മനുഷ്യർക്ക് സ്വന്തമായി ഒരു കിണറില്ല. ഒരു കിണർ കുഴിച്ചു വെള്ളം എടുക്കാനുള്ള സാഹചര്യം അവർക്കില്ല. അഥവാ കിണർ കുഴിച്ചാൽ വെള്ളം കിട്ടില്ല കാരണം പാറപ്പുറത്താണ് ഈ സ്ഥലങ്ങൾ കൊടുക്കുന്നത്. അത് കൊണ്ടാണ് സർക്കാർ ചിലവിൽ വച്ചിട്ടുള്ള ഒരു ടാങ്കിൽ നിന്നും വെള്ളം എടുത്ത് അവരുടെ വീട്ടാവശ്യങ്ങൾ ചെയ്യേണ്ടി വരുന്നത്. അത് എത്രയോ ദാരുണമായ ഒരു അവസ്ഥയാണ്. പിന്നെ.. ഭൂമിക്കു പകരം ആവില്ല ഈ പറയുന്ന ഫ്ളാറ്റുകളോ കോളനികളോ ഒന്നും എന്ന് രാഷ്ട്രീയപരമായിട്ടുള്ള പല പഠനങ്ങളിലും നമ്മൾ വായിക്കുന്നുണ്ട്. കാരണം മണ്ണ് മാത്രമാണ് അഥവാ ഭൂമി മാത്രമാണ് ഒരു വിത്തിനെ പത്താക്കാൻ… പത്തിനെ നൂറാക്കാൻ കഴിയുന്ന… പുഷ്ടിപ്പെടുത്താനും വീണ്ടും വീണ്ടും തരാനും കഴിയുന്ന ഒന്ന്. മണ്ണല്ലാത്ത മറ്റൊന്നിനും റീപ്രൊഡക്ഷൻ എന്ന് പറയുന്നത് സാധ്യമല്ല. മണ്ണിനു മാത്രം സാധ്യമാവുന്ന ഒന്നാണ് റീപ്രൊഡക്ഷൻ എന്ന് പറയുന്നത്. ഷെൽട്ടർ എന്നത് താത്കാലിക അഭയ കേന്ദ്രങ്ങൾ മാത്രമായിരിക്കും. ഷെൽട്ടർ അല്ല വേണ്ടത്. പകരം രാഷ്ട്രീയമായ ഇച്ഛാശക്തിയോടു കൂടി മണ്ണിന്റെ ഉടമകൾ ആയിട്ട്, യഥാർത്ഥ ഉടമകൾ ആയിട്ട് അവരെ മാറ്റുക എന്നതാണ് നടക്കേണ്ടത്. കേരളത്തിലെ ഒരു ആദിവാസി വിഭാഗവും ഭൂമിയില്ലാതെ ആവുന്ന ഒരു അവസ്ഥ ഉണ്ടാവാതിരിക്കുന്ന രീതിയിലേക്ക് രാഷ്ട്രീയ നിലപാടുകൾ മാറുകയും അത്തരത്തിലുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടാവുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ ആദിവാസി സമൂഹങ്ങളെ ഇത്രയും കാലം എങ്ങനെയൊക്കെ പിന്തള്ളി നിർത്താൻ അധികാര വ്യവസ്ഥ ശ്രമിച്ചുവോ അതിനേക്കാൾ മോശമായ രീതിയിലേക്ക് ആ സമൂഹങ്ങൾ എത്തും. ഈ പുതിയ ഓൺലൈൻ കാലത്ത് മുഴുവനായി കട്ട് ആവുന്ന ഒരു അവസ്ഥ കൂടി ഉണ്ടാവുന്നത് തീർച്ചയായും മനുഷ്യത്വ വിരുദ്ധമായ ഒരു കാര്യമാണ് എന്ന പറയേണ്ടി വരും.

സിനിമയിൽ സണ്ണി എം കപിക്കാട് സംസാരിക്കുന്നത് പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണത്തിൽ ആണ്. അറിവ് പാട്ട് പാടുന്നത് ആർപ്പോ ആർത്തവത്തിന്റെ വേദിയിലാണ്.. ഇവയൊന്നും യാദൃശ്ചികമല്ല എന്ന് കരുതുന്നു.

അത് ഒട്ടും യാദൃശ്ചികമല്ല. സിനിമ കാണുന്ന ഒരാൾക്ക് അല്ലെങ്കിൽ അത്രയും രാഷ്ട്രീയ ബോധ്യം ഉള്ള ഒരാൾക്കു മാത്രം വായിക്കാൻ കഴിയുന്ന ഒന്നാണ് അത്. എങ്കിൽ പോലും സിനിമ ഒരു നിലപാടെടുക്കുമ്പോൾ… ചലച്ചിത്രകാരൻ എന്ന നിലയിൽ ഞാൻ ഒരു നിലപാടെടുക്കുമ്പോൾ.. ആ കാര്യങ്ങൾ അതിനകത്ത് പ്രസക്തമാണെന്ന് തോന്നിയതുകൊണ്ട് തന്നെയാണ് അത് ഏത് വേദിയിൽനിന്ന് എടുക്കണമെന്ന് തീരുമാനിക്കുന്നത്. ശബരിമല വിഷയ കാലത്താകട്ടെ, CAA വിഷയ കാലത്താകട്ടെ കേരളം മുഴുവൻ നടന്ന് പ്രഭാഷണം നടത്തിയ വലിയൊരു വ്യക്തിത്വമാണ് സണ്ണി എം കപിക്കാട്. അദ്ദേഹം കേരളത്തിൽ പല ഇടങ്ങളിൽ സംസാരിക്കുന്നുണ്ട്. നമ്മൾ പറയുന്നത് ഇടുക്കിയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. വേണമെങ്കിൽ കേരളത്തിലെ ഏത് ഭാഗത്തും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ നടക്കുന്ന സമയത്ത് പോയി അത് എടുക്കാവുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നു എനിക്ക്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ എവിടെ നിന്നെങ്കിലും പ്രഭാഷണം എടുക്കുക എന്നുള്ളത് ആയിരുന്നില്ല ഉദ്ദേശം. ഇന്റർവ്യൂ പോലും വേണ്ടെന്നു വെച്ച് അദ്ദേഹത്തിനെ ഒരു പ്രഭാഷകനായിത്തന്നെ എന്റെ സിനിമയിലേക്ക് വെക്കുന്നതിന് ഒരു കാരണം ഉണ്ട്. കേരളം കേട്ട പ്രഭാഷണങ്ങളാണ് സണ്ണി എം കപിക്കാടിന്റേത്. അപ്പോൾ അദ്ദേഹത്തിനെ അടയാളപ്പെടുത്തേണ്ടത് പ്രഭാഷകൻ എന്ന നിലയ്ക്കാണ്. ഇൻറർവ്യൂ ആയിട്ട് ചോദിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഐഡൻറ്റിറ്റി മലയാളത്തിൽ രൂപപ്പെടുത്തുക എന്നുള്ളത്. അപ്പോൾ കേരളം കേട്ട ഉജ്ജ്വലമായ ഒരു പ്രഭാഷണത്തെ അടയാളപ്പെടുത്തുക, പ്രഭാഷകനെ കൊണ്ടുവരിക എന്നുള്ളതു കൊണ്ടാണ് ഞാൻ ഒരു പ്രഭാഷണത്തിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തണം എന്നത് ആദ്യത്തെ ഡയറ്ക്ടോറിയൽ ചർച്ചയിൽ തന്നെ തീരുമാനിച്ചത്. എങ്ങനെ ഉൾപ്പെടുത്തണം എന്നുള്ളത് രണ്ടാമത് ചിന്തയിൽ ഉണ്ടാവുകയും അദ്ദേഹത്തിൻറെ ഒരു പ്രഭാഷണം ഉൾപ്പെടുത്താം എന്ന് തീരുമാനിക്കുന്നതും അങ്ങനെയാണ്. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ പ്രഭാഷണ വേദികൾ എവിടെയൊക്കെ ആണെന്ന് അന്വേഷിക്കുകയും, ചാർട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണം കോഴിക്കോട് പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണത്തിൽ നടക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ പിന്നെ വേറെ ഒന്നും ചിന്തിക്കാതെ അത് തന്നെ ചെയ്യാം എന്ന് പൂർണ്ണമായും തീരുമാനിക്കുകയും ചെയ്തു. രണ്ട് കാരണങ്ങളാണ് ഒരു ഡയറക്ടോറിയൽ തീരുമാനം എന്ന നിലയിൽ എടുത്ത് പറയണമെന്ന് തോന്നുന്നത്. അതിലൊന്ന് സണ്ണി എം കപിക്കാട് എന്ന ആളെ കൊണ്ടുവരിക എന്ന തീരുമാനമാണ്. രണ്ട് എന്റെ സിനിമ സംസാരിക്കുന്നത് പൗരാവകാശങ്ങളെപ്പറ്റിയോ ജനാധിപത്യ മൂല്യങ്ങളെപ്പറ്റിയോ , ജനാധിപത്യ മൂല്യത്തിനകത്ത് പൗരൻ എന്നതിനെ കേന്ദ്രീകൃതമാക്കിക്കൊണ്ട് ഒരു രാഷ്ട്രീയ വ്യവസ്ഥ രൂപപ്പെടുകയും ആ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി മൂവ്മെന്റുകൾ അടയാളപ്പെടുത്തുകയും അത് ഒരു രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സമൂഹമായിട്ട് മാറുകയും ചെയ്യേണ്ടതിനെക്കുറിച്ചോ ആണ് . ആ നിലയ്ക്ക് അദ്ദേഹം വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. പ്രദീപൻ പാമ്പിരിക്കുന്ന് കേരളത്തിലെ വൈഞ്ജാനികമണ്ഡലത്തിൽ ഏത് രീതിയിലാണ് ഇടപെടലുകൾ നടത്തിയതെന്ന് നമുക്കറിയാം. ആ വേദിയിൽ നിന്ന് അദ്ദേഹത്തെ , അദ്ദേഹത്തിന്റെ പ്രഭാഷണത്തെ ഷൂട്ട് ചെയ്യുക എന്നത് പ്രധാനമാണ്. അത് പോലെ തന്നെയാണ് സിനിമയുടെ അവസാനം പാ രഞ്ജിത്തിന്റെ ക്ലാസ്സ്‌ലെസ്സ് കളക്ടിവ് കൂട്ടായ്മയുടെ പാട്ടിൽ അവസാനിക്കുന്നത്. ജയ് ഭീം കോമ്രേഡ് എന്ന പാട്ട് വേണം എന്ന് തീരുമാനിച്ചത്. ഈ ഒരു പാട്ട് മാത്രമല്ല. സിനിമയുടെ ആദ്യം മൂന്നാറിൽ ഇറങ്ങി വഴിയിൽ കേൾക്കുന്ന ഒരു പാട്ടുണ്ട്. അത് അവിടുന്ന് കേൾക്കുന്ന പാട്ട് തന്നെ ആണ്. നമ്മൾ ആർട്ടിഫിഷ്യൽ ആയി ഒന്നും കൊണ്ട് വന്നിട്ടില്ല. അത് ഇളയരാജയുടെ പാട്ടാണ്. ഫോക്ക്ലോർ രംഗത്ത് വളരെ പ്രശസ്തൻ ആയ സി ജെ കുട്ടപ്പൻ ചേട്ടന്റെ ടൈറ്റിൽ പാട്ടിനു ശേഷം ആദ്യത്തെ രംഗത്തിൽ നമ്മൾ കേൾക്കുന്നൊരു പാട്ട് ഇളയ രാജയുടെ പാട്ടാണ്. അത് സ്വാഭാവികമായി അവിടുന്ന് കിട്ടിയ ഒന്നാണെങ്കിൽപോലും ആ പാട്ട് അടയാളപെടുത്തപ്പെടുക എന്നതിലും രാഷ്ട്രീയമുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ തന്നെ ആണ് പ്രദീപൻ പാമ്പിരിക്കുന്ന് അനുശോചന വേദിയിൽ നിന്നും സണ്ണി എം കപിക്കാടിന്റെ ഒരു പ്രഭാഷണത്തെ നമ്മൾ കൊണ്ട് വയ്ക്കുമ്പോഴും അതേ രാഷ്ട്രീയ നിലപാട് ആ സിനിമ എടുക്കുന്നുണ്ട്. ആ സിനിമ സംസാരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ് ആർപ്പോ ആർത്തവത്തിന്റെ വേദിയും. കാരണം കേരളത്തിൽ സവർണ്ണാധിപത്യ വ്യവസ്ഥ ഉണ്ടാക്കിയെടുത്ത് ശബരിമല പോലെയുള്ള വിഷയത്തെ മുൻനിർത്തിക്കൊണ്ട് സവർണ്ണാധിപത്യ സമൂഹം നടപ്പിലാക്കിയെടുക്കാൻ ശ്രമിച്ച സവർണ്ണാധിപത്യ അജണ്ടകളെ കേരളം ചോദ്യം ചെയ്തത് ആർപ്പോ ആർത്തവം പോലെ ഉള്ള ചില ഏറ്റെടുക്കലുകളിലൂടെ ആണ്. അത്തരം സംഘാടനങ്ങളെ അടയാളപെടുത്തുകയും അത് ഒരു രാഷ്ട്രീയ കാലത്തെ അടയാളപെടുത്തുകയും ചെയ്യണം എന്ന നിർബന്ധം ഉണ്ടായിരുന്നു. ഈ പറയുന്ന കാസ്റ്റ്ലെസ്സ് കളക്ടിവിന്റെ പാട്ട് വളരെ പ്രശസ്തവും കേരളത്തിലും തമിഴ്നാട്ടിലും പലയിടങ്ങളിൽ അവർ പാടിയിട്ടുമുണ്ട്, പക്ഷെ ആർപ്പോ ആർത്തവത്തിന്റെ വേദിയിൽ അത് വെക്കുക എന്നതിലും ഒരു രാഷ്ട്രീയ നിലപാടുണ്ട് എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഒരിക്കലും-സിനിമയ്ക്കകത്തെ ആദ്യത്തെ ലോങ്ങ്‌ ഷോട്ട് തൊട്ട് അവസാനത്തെ കാസ്റ്റ് ലെസ്സ് കളക്ടിവിന്റെ പാട്ട് വരെ ഒരു ഷോട്ടിൽ പോലും യാദൃശ്ചികമായത് ഒന്നും ഇല്ലാഞ്ഞത്. തീർച്ചയായും അത് വേണം, സിനിമയ്ക്ക് ആവശ്യം ഉണ്ട് എന്നത് കൊണ്ട് തന്നെ വന്നതാണ്. സിനിമയ്ക്ക് രാഷ്ട്രീയ നിലപാട് ഉണ്ടായിരിക്കണം എന്ന ബോധ്യത്തിന്റെ പുറത്ത് അത് ബോധപൂർവം ചെയ്തതാണ്.

സി ജെ കുട്ടപ്പൻ ചേട്ടന്റെ പാട്ടിലൂടെയാണ് സിനിമ തുടങ്ങുന്നത്. പിന്നീട് ഇളയരാജയുടെ പാട്ട് വരുന്നുണ്ട്.. തമിഴിലുള്ള ഭക്തിഗാനങ്ങൾ വരുന്നുണ്ട്. ക്രിസ്ത്യൻ ഗാനവും പഴനി ഗാനവുമൊക്കെ വരുന്നുണ്ട്. അതു പോലെ ശബ്ദത്തിനും വലിയ പ്രാധാന്യമുണ്ട്. അതേക്കുറിച്ച് പറയാമോ.

പ്രതാപിനോടൊപ്പം തന്നെ എടുത്തു പറയേണ്ട രണ്ട് പേരുകളാണ് സൗണ്ട് ഡിസൈൻ ചെയ്ത ഷൈജുവിന്റേതും അതിൽ മ്യൂസിക് ചെയ്ത പി കെ സുനിൽ കുമാറിന്റേതും. ഷൈജു വളരെ ഹാർഡ് വർക്കിംഗ്‌ ആയിട്ടുള്ള ഒരാളാണ്. അതായത് എത്രയോ രാത്രികളിലാണ് ഷൈജു എനിക്ക് വേണ്ടി ഉറക്കം ഒഴിച്ചിട്ടുള്ളത്. അതാണ്‌ ആ സിനിമയുടെ എല്ലാ പെർഫെക്ഷൻസിലേക്കും എത്തിക്കാൻ സാധിച്ചത്. എന്തെന്നാൽ സിനിമയ്ക്കകത്ത് ശബ്ദം എന്നത് ഒരു രാഷ്ട്രീയ നിലപാടെടുക്കുന്നുണ്ട്. ഈ സിനിമയ്ക്കകത്ത് ശബ്ദം ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ഈ സിനിമയ്ക്കകത്ത് ഒരു ശബ്ദവും ആർട്ടിഫിഷ്യൽ അല്ല. മൂന്നാറിന്റെ ശബ്ദം ആണ് ഈ സിനിമ. എല്ലാം തന്നെ അവിടെ ചുറ്റുപാടു നിന്നും കേൾക്കുന്നവ റെക്കോർഡ് ചെയ്തതാണ്. അതായത് മൂന്നാറിന്റെ ശബ്ദം ആണെന്ന് ഞാൻ പറയുമ്പോൾ, അത് പൊമ്പുളൈ ഒരുമൈ യുടെ ശബ്ദമാണ്. അവിടെ ഉള്ള മനുഷ്യരുടെ ശബ്ദമാണ്. അവിടെ നിന്നും സിനിമയ്ക്കകത്ത് സംസാരിക്കുന്നവരുടെ ശബ്ദമാണ്, അവിടുത്തെ കിളികളുടെയും കാടിന്റെയും മനുഷ്യരുടെയും എല്ലാം കൂടെ ചേർന്ന് കിടക്കുന്ന ശബ്‍ദമാണ്. ആ ശബ്‍ദം അതിലങ്ങനെ തന്നെ വന്നില്ലെങ്കിൽ ആ സിനിമ വലിയൊരു രീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടില്ല എന്നൊരു ബോധ്യം ഉള്ളത് കൊണ്ടാണ് ശബ്‍ദത്തിന് അത്രയേറെ പ്രാധാന്യം നൽകിയത്. സിനിമയുടെ സാങ്കേതികത നോക്കുമ്പോൾ ശബ്‍ദം ഏറ്റവും ചിലവ് വരുന്ന ഒരു മേഖലയാണ്. പക്ഷെ എങ്കിൽ പോലും അത് നിർബന്ധം ആണെന്ന് വരുകയും ഷൈജുവിനെ ഇതിലേക്ക് കൊണ്ട് വരുകയും ചെയ്യുന്നത്. ഷൈജു വലിയ രീതിയിൽ ഈ സിനിമയ്‌ക്കൊപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. സിനിമ ഓപ്പൺ ചെയ്യുന്നത് തന്നെ ശബ്‍ദത്തിലാണ്. അടിമാലിയിലെ രണ്ട് മിനുട്ടോളം നീളമുള്ള ആദ്യത്തെ ഷോട്ടിലേക്ക് നമ്മൾ വരുന്നത് രാവിലത്തെ ശബ്‍ദത്തിലൂടെയാണ്. ആദ്യ പത്തുമിനുട്ട് കഴിഞ്ഞു ടൈറ്റിൽ സോങ്ങ് തുടങ്ങുന്നതിനു മുൻപ് നോക്കിയാൽ മനസ്സിലാകും, ശബ്‍ദങ്ങൾ അവിടെ ആകെ നിറയുകയും ചീവീടുകൾ നിറഞ്ഞ അടിമാലി പോലെ ഉള്ള… ഒരു പക്ഷെ നമ്മളാ സിനിമയ്ക്കകത്ത് പിന്നീട് പറയുന്ന മനുഷ്യരും അവിടുത്തെ ആവാസ വ്യവസ്ഥയും കൂടെ ജീവിച്ചിരുന്ന ഒരു കാലത്ത് ഗോത്ര വിഭാഗക്കാരുടേതായിരുന്ന മാന്നാൻകണ്ടം എന്ന് പേരുള്ളൊരു ചെറിയൊരു ഗ്രാമം പിന്നീട് അടിമാലിയായി മാറുന്നതും അതൊരു വലിയ രീതിയിൽ ബഹളങ്ങൾ നിറഞ്ഞൊരു ടൗൺ ആയി മാറുന്നതും അവിടേക്ക് കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും എല്ലാം വന്ന് പലരീതിയിൽ മനുഷ്യർ നിഷ്കാസിതർ ആയിട്ട് ഭൂമിയില്ലാത്തവരായിട്ട് മാറുകയും ആ ഭൂമി മുഴുവൻ വലിയ രീതിയിലുള്ള റിസോർട്ടുകാരും കോർപ്പറേറ്റുകാരും കയ്യേറിപിടിക്കുകയും ചെയ്ത ഒരു കഥ നമ്മളാ പത്തുമിനുറ്റിൽ ശബ്‍ദങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. ചീവീടുകൾ ഉള്ള ഒരു കാലത്ത് നിന്നും ഒരു പ്രഭാതം ഉണർന്നു വരുമ്പോഴേക്കും എങ്ങനെയാണവിടെ ശബ്‍ദങ്ങൾ വരികയും, അവിടെ സംസാരിക്കുന്ന മനുഷ്യരുടെ ശബ്‍ദം പോലും കേൾക്കാൻ പറ്റാത്ത രീതിയിൽ മനുഷ്യനിർമിത യന്ത്ര ശബ്‍ദങ്ങളായി ആ ഒരു ലോകം മാറുകയും ചെയ്യുന്നതെന്ന് നമ്മൾ സിനിമയ്ക്കകത്ത് കൊണ്ട് വരുന്നു. അത് പോലെ തന്നെ വളരെ പ്രധാനപെട്ട ഒന്നാണ് അവിടുത്തെ തമിഴ് പാട്ടുകൾ. മുരുകന്റെ ഭക്തിഗാനമാകട്ടെ, പള്ളിയിലെ ഭക്തിഗാനമാകട്ടെ അവസാനം വരുന്ന പാട്ടാകട്ടെ, പല പാട്ടുകളും നമ്മൾ അവിടെ നിന്നും റെക്കോർഡ് ചെയ്തിട്ട് ഇന്ന പാട്ടവിടെ വേണം എന്ന് തീരുമാനിക്കുന്നിടത്തും ഒരു രാഷ്ട്രീയം ഉണ്ട്. അത് സിനിമ കാണുമ്പോൾ മനസ്സിലാകുന്ന ഒന്നാണ്. ശബ്‍ദത്തിനും കൂടെ വിഷ്വലിനൊപ്പം വളരെ പ്രാധാന്യം കൊടുത്തു എന്ന് തന്നെ പറയാം.
രണ്ടാമതൊരാൾ പി കെ സുനിൽകുമാറാണ്. സുനിൽ കുമാറൊരു പാട്ടുകാരനാണെന്നുള്ള രീതിയിൽ ലോകം കേട്ടിട്ടുള്ള ഒരാളാണ്. കേരളം എത്രമാത്രം സുനിലിനെ കേട്ടിട്ടുണ്ട് എന്നെനിക്കറിയില്ല. കേരളം ഇനിയും കേൾക്കേണ്ട ഒരാളാണ് സുനിൽ. അതിലുള്ള വോയിസ്‌ സുനിലിന്റേതാണ്. ഏറ്റവും കുറച്ചു മ്യൂസിക് ആണ് അതിൽ ഉപയോഗിച്ചിട്ടുള്ളത്, എന്നാൽ ഉപയോഗിച്ചിട്ടുള്ള ശബ്‍ദങ്ങളെല്ലാം വളരെ സ്വാഭാവികമായിട്ടുള്ളവയാണ്.
അത്തരം ശബ്‍ദങ്ങളിലൂടെയാണ് ആ സിനിമ ചെയ്തത്. വളരെയധികം ശ്രദ്ധിച്ചു കൊണ്ടാണ് സിനിമയ്ക്കകത്ത് ഏത് തരം മ്യൂസിക് വേണം എന്നുള്ളതും, സിനിമയ്ക്കകത്തു ഉപയോഗിച്ചിട്ടുള്ള എല്ലാ മ്യൂസിക്കൽ ഇൻസ്‌ട്രുമന്റ്സും, അവയുടെ ശബ്‍ദങ്ങൾ എന്ന് പറയുന്നത് എല്ലാം മലയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മലയുടെ ശബ്‍ദങ്ങൾ ആണ്. സ്റ്റുഡിയോയിൽ നിന്ന് ചെയ്ത മ്യൂസിക് മാത്രമാണ് പുറത്തു നിന്നുള്ളൊരു ശബ്‍ദം എന്ന രീതിയിൽ ഇതിൽ വന്നിട്ടുള്ളൂ. മ്യൂസിക്കിന് നമ്മൾ ഉപയോഗിച്ചിട്ടുള്ളതും നാച്ചുറൽ ആയിട്ടുള്ള ശബ്‍ദങ്ങളും ഉപകരണങ്ങളും ആണ്. സിനിമ എന്ത്‌ സംസാരിക്കണം എന്നതിന് അനുയോജ്യമായ രീതിയിൽ ഉള്ള ഒരു മ്യൂസിക് പാറ്റേൺ സുനിൽ വളരെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. സുനിൽ ഇനിയും കേരളത്തിൽ, മലയാളത്തിൽ ഉപയോഗിക്കേണ്ട ഒരു പാട്ടുകാരനാണ്. ഈ സിനിമയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മ്യൂസിക്കിന് ആര് എന്നുള്ള അന്വേഷണത്തിൽ പി ജി പ്രേംലാൽ ആണ് പ്രിയനന്ദന്റെ സിനിമയ്ക്ക് മ്യൂസിക് ചെയ്ത ഒരാളുണ്ടെന്ന് പറയുകയും അത് വഴിയാണ് സുനിലിലേക്ക് എത്തിയതും. സുനിൽ വളരെ നന്നായിട്ട് തന്നെ ഈ സിനിമയ്‌ക്കൊപ്പം നിന്നിട്ടുണ്ട്.
എടുത്തു പറയേണ്ട മറ്റൊരാൾ ആനന്ദ് പൊറ്റക്കാടാണ്. ഇദ്ദേഹമാണ് എഡിറ്റിംഗ് ചെയ്തത്. ഏതാണ്ട് സിനിമയുടെ തുടക്കം തൊട്ട് സിനിമ അവസാനിക്കും വരെയും അതിനു ശേഷവും തുടർച്ചയായുള്ള എഡിറ്റിംഗ് ആണ് ആനന്ദ് ചെയ്തിട്ടുണ്ടായിരുന്നത്. ഒരുപാട് രാത്രികളിൽ ഇരുന്നിട്ടുണ്ട്. പലപ്പോളും ഓരോ ഫ്രെയ്മുകളും സംസാരിക്കുന്ന ആഴം സിനിമയ്ക്കകത്തു കൊണ്ടുവരണം എന്നുള്ളത് കൊണ്ട് തന്നെ ആനന്ദുമായ് അത് ചർച്ച ചെയ്തു. ഫസ്റ്റ് ലെയർ എഡിറ്റിംഗ് കഴിഞ്ഞ് അവസാനഘട്ട എഡിറ്റിംഗിനു ഡേവിഡ് മാനുവൽ എന്ന എഡിറ്ററുടെ സഹായം തേടിയിട്ടുണ്ട്. ഡോ. ബിജുവിന്റെ വെയിൽമരങ്ങളൊക്കെ എഡിറ്റ് ചെയ്ത അദ്ദേഹത്തിന്റെ മിനുക്കുപണികൾ ഉൾപെടുത്തിയിട്ടിട്ടുണ്ട്. സിനിമയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രക്രിയ എന്ന് പറയുന്നത് എഡിറ്റിംഗ് തന്നെ ആയിരുന്നു. ഇതിന് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് ആനന്ദിനോടാണ്.

ഒരു സിനിമ പൂർത്തിയായി കഴിഞ്ഞ് അത് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഏറ്റവും ശ്രമകരമാണ്. ഡോക്യൂമെന്ററി പ്രത്യേകിച്ച്. കോവിഡ് സാഹചര്യങ്ങൾ വന്നതോടെ മണ്ണ് സിനിമ ഉദ്ദേശിച്ച തരത്തിലുള്ള പ്രദർശനങ്ങൾ ഒന്നും തന്നെ നടത്താൻ സാധിച്ചിട്ടില്ല എന്നറിയാം. മണ്ണ് മധുരയിൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ മണ്ണ് ശ്രദ്ധിക്കപ്പെടുന്നത് നേപ്പാൾ അമേരിക്ക ഫിലിം ഫെസ്റ്റിവലിൽ വന്നതോട് കൂടെ ആണ്. എന്നാൽ ആ വാർത്ത എവിടെയും വരാതെ തമസ്കരിക്കപെടുകയും അവിടെ നിന്ന് വീണ്ടും ഒരു പോരാട്ടം നടത്തിയിട്ടാണ് ശ്രദ്ധിക്കുന്ന തരത്തിൽ വാർത്തകൾ നേടിയെടുക്കേണ്ടിയും വരുന്നത്. ഇതിനെ പറ്റി…

നേപ്പാൾ അമേരിക്ക ഫിലിം ഫെസ്റ്റിവൽ എന്ന് പറയുന്നത് വളരെ പൊളിറ്റിക്കൽ ആയിട്ടുള്ള സിനിമകൾ പ്രദര്ശിപ്പിക്കപ്പെട്ട .. വളരെ ഗംഭീരമായൊരു ജൂറി ആയിരുന്നു അതിനകത്ത് ഉണ്ടായിരുന്നത് അത് കൊണ്ട് തന്നെ അതിനകത്തു തിരഞ്ഞെടുത്ത സിനിമകൾക്കും ആ രീതിയിൽ ഉള്ള നിലപാടും രാഷ്ട്രീയ സ്വഭാവവും ഉണ്ടായിരുന്നു. അതിനകത്തു ഏറ്റവും പ്രധാനപ്പെട്ട ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയതു Mother Iam Suffocating, This is my last film എന്ന വളരെ പ്രധാനപ്പെട്ട ഒരു ആഫ്രിക്കൻ സിനിമയ്ക്കാണ്. അത് വലിയൊരു ഡോക്യുമെന്ററി സിനിമയാണ്. അത് നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ്. വെനീസിലും മറ്റ് പ്രധാനപ്പെട്ട ഒരുപാട് വേദികളിൽ പ്രദര്ശിപ്പിക്കപ്പെട്ട ഒരു സിനിമയാണ്. ഈ Mother Iam Suffocating എന്ന വാക്ക്‌ നമ്മൾ കേൾക്കുന്നത് എനിക്ക് തോന്നുന്നത് ജോർജ് ഫ്രോയിഡിന്റെ അതായത് അമേരിക്കയിലെ കറുത്ത വർഗക്കാരനെ ചവുട്ടിക്കൊന്നതുമായി ബന്ധപ്പെട്ടാണ്. അമ്മേ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞുകൊണ്ടാണാ മനുഷ്യൻ മരിച്ചു പോയത്. പക്ഷെ ഈ സിനിമ എനിക്ക് തോന്നുന്നു അതിനു മുന്പാണ് സംഭവിക്കുന്നത്. അന്ന് ഈ സിനിമയ്ക്ക് അദ്ദേഹം പേര് ഇടുന്നത് ഇങ്ങനെ ആണ്. അത് ലെമഹാങ് ജെറമിയ മൊസെ എന്ന ഡയറക്ടർ ആണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെ സ്വന്തം യാത്രയുമായി ബന്ധപ്പെട്ട, പലായനവുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് അത്. ആ രീതിയിൽ ഉള്ള ഒരുപാട് നല്ല സിനിമകൾ പ്രദർശിപ്പിച്ചിരുന്നു അവിടെ. അങ്ങനെ ഒരു ഫെസ്റ്റിവലിൽ പങ്കെടുത്തത് തന്നെ വലിയ ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്. ഈ പറയുന്ന ഒരു രാഷ്ട്രീയാനുഭവം നമ്മളെ മൂർച്ചപ്പെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്.

മണ്ണിനു കിട്ടിയത് സ്പെഷ്യൽ ജൂറി പുരസ്കാരമാണ്. അത് ശ്രദ്ധിക്കപ്പെടുന്ന ഒരു വാർത്തയായ് പുറത്തുള്ള മീഡിയകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പക്ഷേ നമുക്കറിയാം കേരളത്തിൽ വളരെ മികച്ച ഡോക്യുമെന്ററികൾ ഉണ്ടായിട്ടുണ്ട്, ശരത് ചന്ദ്രനെ പോലെ അവയെ കൊണ്ട് നടന്നവർ ഉണ്ട്. പക്ഷെ ഇതിന്റെ ഒരു ഏറ്റെടുക്കൽ ഒന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല. ഡോക്യുമെന്ററി സിനിമകളെ പലപ്പോളും ഒരു കമന്ററി പറയുന്ന രീതിയിൽ കാണുന്നു. വിശാലമായ ഒരു പ്രേക്ഷക അവബോധം സത്യത്തിൽ കേരളത്തിൽ നിന്നുണ്ടാകുന്ന ഡോക്യുമെന്ററികളെ പറ്റി നമുക്ക് ഇല്ല. എന്നാൽ നമ്മൾ ഡോക്യുമെന്ററികൾ തീരെ കാണുന്നില്ല എന്നൊന്നും പറയുന്നില്ല. അത്തരത്തിലുള്ള ഒരു വിലയിരുത്തൽ നടത്തുന്നത് ശരിയല്ല. കാരണം ആനന്ദ് പട് വർദ്ധന്റെ ഡോക്യുമെന്ററികൾ ഇപ്പോൾ അടുത്തായി പോലും കേരളത്തിലെ എത്രയോ ഫിലിം സൊസൈറ്റികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രീതിയിൽ കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട താണ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ “റീസൺ” പോലെയുള്ള ഡോക്യുമെന്ററികൾ. പക്ഷെ കേരളത്തിൽ നിന്നുണ്ടായ പല വർക്കുകളും അംഗീകരിക്കപ്പെട്ടിട്ടില്ല. കമേർഷ്യൽ സിനിമകളുടെ ധാരയിൽ വിപണികേന്ദ്രീകൃതമായ ഒരു സിനിമ എന്ന വ്യവസ്ഥയിൽ നിലനിൽക്കുന്നത് കൊണ്ട് തന്നെ ആ വിപണിക്ക് പുറത്തുള്ള ഫിക്ഷൻ സിനിമകൾ പോലും ചിലപ്പോൾ ഇവിടെ ചർച്ച ചെയ്യപ്പെടാറില്ല. ഫിക്ഷൻ സിനിമകൾക്കു പുറത്തു നിൽക്കുന്ന ഡോക്യൂമെന്ററി പോലുള്ളവയെ പലപ്പോളും ഏറ്റെടുക്കാൻ ഇവിടുത്തെ മീഡിയ വലിയ മടി കാണിക്കുന്നതായിട്ട് നമുക്കറിയാം. കൾച്ചറൽ ഡസ്ക്ക് നമ്മുടെ പല പത്ര സ്ഥാപനങ്ങൾക്കും ഇല്ല എന്ന് പി കെ ഗണേശനാണ് എഴുതി കണ്ടതെന്ന് തോന്നുന്നു. അത് ശരിയാണ്, ഞാൻ തന്നെ മുഖ്യധാരാ പത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഒരാളാണ്. കൾച്ചറൽ ഡസ്ക്കുകൾ നമുക്കില്ല, പലപ്പോഴും പത്രങ്ങളിൽ വരുന്ന വാർത്തകളുടെ ഒരു സ്വഭാവം, അതെങ്ങനെയാണ് സംഭവിക്കുന്നത്? ഒന്നുകിൽ നിങ്ങൾക്ക് ആ പത്രത്തിൽ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അതിൽ വാർത്ത വരും. അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള വലിയ പി ആർ വർക്ക് നടത്തിയിട്ടുള്ളവയുടെ വാർത്ത വരുമായിരിക്കും. ഇനി അതുമല്ലെങ്കിൽ മൂന്നാമതൊരു വഴി എന്നുള്ളത് താര കേന്ദ്രീകൃതമായ സിനിമകൾ ഉണ്ടാക്കുകയാണെങ്കിൽ… സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട വിപണി എന്ന നിലയ്ക്കുള്ള വാർത്തകളും സംഭവിക്കാം. പത്രപ്രവർത്തനത്തിൽ നിന്ന ഒരാൾ എന്ന അനുഭവത്തിലാണ് ഞാൻ ഇത് പറയുന്നത്. ഇതിനു പുറത്തു നിൽക്കുന്ന നിലപാട് പറയുന്ന രാഷ്ട്രീയം പറയുന്ന കലാപരമായ അഭിപ്രായങ്ങൾ പറയുന്ന സിനിമകളെ പറ്റി കേരളത്തിന്‌ പുറത്തുണ്ടാകുന്ന എഴുത്തുകളോ കുറിപ്പുകളോ കേരളത്തിലെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് കാണാറില്ല. അത് കൊണ്ടാണ് സിനിമയിൽ ഉൾപ്പെടുന്ന മനുഷ്യർ തൊട്ട്, വിഷയം തൊട്ട് ഈ സിനിമയ്ക്ക് വേണ്ടി ഞാൻ എടുത്ത ഊർജം തൊട്ട്, പുറത്തെത്തിക്കുന്നത് വരെ വലിയൊരു സമരമാണ് നടക്കുന്നത്. ഈ സിനിമ എന്ന് പറയുന്നത് എന്റെ ജീവിതത്തിലെ തന്നെ വലിയൊരു സമരമായിട്ടാണ് കാണുന്നത്. അതിന്റെ നിർമാണത്തിന്റെ ആദ്യത്തെ തീരുമാനം തൊട്ട്, സിനിമയുടെ പ്രോസസ്സ് തൊട്ട് , സിനിമയുടെ എല്ലാതരം പ്രവർത്തനങ്ങളും തൊട്ട്, ഇന്നത് പ്രേക്ഷകരിൽ എത്തിക്കാനും എനിക്ക് അതേ പോലെ പോരാടേണ്ടി വരും. അത് ആവശ്യമാണെന്ന് തന്നെയാണ് തോന്നുന്നത്. ആ പോരാട്ടമില്ലാതെ സിനിമ പുറത്തെത്തിക്കുന്നത് ഒട്ടും എളുപ്പമല്ല എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. കാരണം ഒരിക്കലും ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഈ സിനിമയെപ്പറ്റി പ്രധാനപ്പെട്ട രീതിയിൽ എഴുതാൻ സാധ്യത കുറവാണ്. നിലനിൽക്കുന്നൊരു വ്യവസ്ഥയ്ക്കകത്ത് നിന്ന് കൊണ്ട് ആ സിനിമയെ പറ്റിയുള്ള കുറിപ്പുകളോ എഴുത്തുകളോ വരുന്നില്ല എന്നതിൽ ദുഃഖം വിചാരിച്ചിട്ട് കാര്യമില്ല. നമ്മുടെ വ്യവസ്ഥ അങ്ങനെയാണ്. അതിനെ പരാമർശിച്ചിട്ടേ പോകാൻ സാധിക്കുകയുള്ളു. പക്ഷെ നമ്മൾ തന്നെ ഇടപെട്ടാൽ മാത്രമേ അതിനെ പൊളിച്ചെഴുതാൻ പറ്റുകയുള്ളൂ. മുൻപ് പറഞ്ഞത് പോലെ, കേരളത്തിൽ സംഭവിച്ചിട്ടുള്ള സ്വതന്ത്ര സിനിമാ പ്രസ്ഥാനങ്ങളെ എങ്ങനെയാണ് ചെറിയ രീതിയിലെങ്കിലും, മുഖ്യധാര അതായത് IFFK പോലും തഴയുന്ന സിനിമകളെ പുറത്തേക്കെത്തിക്കാവുന്ന രീതിയിൽ കേരളത്തിൽ പല തരത്തിൽ ഫിലിം ഫെസ്റ്റിവലുകൾ രൂപപ്പെട്ടത് പോലെ സ്വതന്ത്ര സിനിമകളോ ഡോക്യുമെന്ററി സിനിമകളോ എടുക്കുന്ന മനുഷ്യർ നടത്തുന്ന വ്യക്തിപരമായ ഇടപെടലുകൾക്ക് പിന്നീട് ഒരു പൊതുവേദി സ്വഭാവം വരികയും, ആ പൊതു വേദിയിൽ നിങ്ങൾ നിഷേധിച്ചാലും ആ സിനിമകൾ വേറെ വഴി വരികയും ജനങ്ങളോട് സംസാരിക്കുകയും ചെയ്താൽ മാധ്യമങ്ങളും അതേപ്പറ്റി പിന്നീട് സംസാരിച്ചു തുടങ്ങും. കേരളത്തിൽ ഇപ്പോഴും പത്രത്തിൽ വരുന്ന പ്രധാന വാർത്തകൾ തന്നെ ആണ് മനുഷ്യരെ സംബന്ധിച്ച് പ്രധാനവാർത്ത. ഓൺലൈൻ മാധ്യമങ്ങളെയോ, സോഷ്യൽ മീഡിയ മാധ്യമങ്ങളുടെയോ പ്രാധാന്യത്തെ കുറച്ചു കണ്ടു കൊണ്ടല്ല ഈ പറയുന്നത്. തീർച്ചയായും അതിനു അതിന്റേതായ രീതിയിലുള്ള പ്രാധാന്യമുണ്ട്. ഇന്നും സാധാരണ മനുഷ്യർ കൂടുതലായും വാർത്തകൾ അറിയുന്നത് ഇവിടുത്തെ മുഖ്യധാരാ പത്രങ്ങൾ വഴി തന്നെ ആണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലോ അല്ലെങ്കിൽ ഓൺലൈൻ മാധ്യമങ്ങളിലോ ഒക്കെ എത്ര കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടാലും അതൊരു സാധാരണ പത്രത്തിൽ എവിടെ എങ്കിലും ചെറിയൊരു കോളം ആയിട്ടെങ്കിലും വരുന്നത് വഴി മാത്രമാണ് ഏറ്റവും സാധാരണക്കാരായ മനുഷ്യർ സിനിമയെപ്പറ്റി അറിയാൻ പോകുന്നുള്ളൂ. എന്റെ സിനിമ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കിടയിൽ നിന്നു കൊണ്ട് അവരുടെ ഒപ്പം ഉണ്ടാക്കിയെടുത്ത ഒന്നാണ്. അവരുടേതാണാ സിനിമ. അവരുടെ പങ്കാളിത്തം ആണാ സിനിമ. അവർക്കു വേണ്ടിയായിരിക്കണം ആ സിനിമ എന്നുള്ളത് കൊണ്ട് തന്നെ കേരളത്തിൽ ജീവിക്കുന്ന സാധാരണക്കാരനായ ഓരോ മനുഷ്യനും അതിനെപ്പറ്റി അറിയുകയും ആ സിനിമ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാലത്തെപ്പറ്റിയാണ് ഞാൻ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങളിൽ വരുന്നില്ല എന്നത് ഒരു പരാതിയായല്ല, മറിച്ച് അതൊരു രാഷ്ട്രീയ ഇടപെടലോ സാമൂഹിക ഇടപെടലോ വ്യവസ്ഥയ്ക്കകത്ത് നടക്കുന്ന ഒരു കലാപമോ ഒക്കെ ആയിട്ടാണ് അത് സംഭവിച്ചത്. പക്ഷെ അത് കൊണ്ടൊരു ഗുണം ഉണ്ടായി, ഈ സിനിമയെ പറ്റിയിട്ട് അതിന്റെ നേട്ടമായി ബന്ധപ്പെട്ട് അത്യാവശ്യം നല്ല രീതിയിൽ തന്നെ വാർത്തകൾ പല മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുക്കാൻ തയ്യാറായി. അതുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം വന്നു. തീർച്ചയായിട്ടും എനിക്ക് മാത്രമല്ല ആ വഴി തുറക്കുന്നത്. ഇത് പോലെയുള്ള പല സിനിമകൾക്കും മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം കിട്ടാനുള്ള കലഹങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സിനിമയ്ക്കകത്ത് മാത്രമല്ല സിനിമ എന്ന് പറയുന്നത് തന്നെ ഒരു പോരാട്ടം ആണ്. ആ പോരാട്ടം സിനിമ എന്നൊരു ഫോമിന്റെ അകത്തു മാത്രമല്ല നടത്തേണ്ടത്. സെൻസർ ബോർഡ്‌ പോലെ ഉള്ള സർക്കാർ അടിസ്ഥാനത്തിൽ ഉള്ള സിസ്റ്റങ്ങൾ ഉണ്ട്. സിനിമ എന്നുള്ളത് മുഴുവൻ പോരാട്ടമാകുകയും അതിന്റെ ഭാഗമാണ് നമ്മളെന്ന് തീരുമാനിക്കുകയും ചെയ്താൽ ഇത്തരം സിസ്റ്റങ്ങളോട് നമ്മൾക്ക് വിധേയപ്പെടേണ്ടി വരില്ല. ഇത്തരം കലഹങ്ങൾ, പോരാട്ടങ്ങൾ നമ്മളുടെ നിലപാടിന്റെ ഭാഗമായി മുന്നോട്ട് വരുമെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ അതൊരു പരാതിയായിട്ടല്ല, മറിച്ച് മാധ്യമങ്ങളോട് ഒരു ചോദ്യമായിട്ടാണ് മുന്നോട്ട് വച്ചത്. നിങ്ങളെവിടെയാണ്, നമ്മൾ കഴിഞ്ഞ ഒരു ഒന്നൊന്നര കൊല്ലമായിട്ട് ഈ സിനിമയുമായി ഇവിടെ ഉണ്ട്. കേരളത്തിൽ തീയേറ്ററുകളെകുറിച്ചിട്ടും മറ്റു വിഷയങ്ങളെ കുറിച്ചിട്ടും പൊമ്പുളൈ ഒരുമയ് തന്നെ വലിയ രീതിയിൽ ചർച്ച ചെയ്തിട്ടുള്ള ഒന്നാണ്. പൊമ്പുളൈ ഒരുമയ് സമരം തന്നെ ആദ്യകാലത്ത് മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട്‌ കൊടുത്തിട്ടില്ല. കേരളത്തിലെ മാധ്യമങ്ങൾ ഏതാണ്ട് അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് പൊമ്പുളെ ഒരുമയെ പറ്റി വാർത്ത കൊടുത്തിട്ടുള്ളത്. ആദ്യം സമരത്തെപ്പറ്റി വാർത്ത പുറത്തു വരുന്നത് തമിഴ് നാട്ടിലെ ഏതോ ഒരു പത്രമോ ചാനലോ വഴി ആണ്. അതിനു ശേഷം അത് അവർ ഏറ്റെടുത്ത് വലിയൊരു വാർത്തയാകുമ്പോഴാണ് കേരളത്തിലെ മാധ്യമങ്ങൾ അത് റിപ്പോർട്ട്‌ ചെയ്യുന്നത്. സമരം അതിനു മുൻപ് തന്നെ അവിടെ സംഭവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. ഇവിടെ നടക്കുന്നത് റിപ്പോർട്ടിങ് ആണ്. നടന്ന കാര്യം പറയുക എന്നതാണ്. മറിച്ച് അന്വേഷണം എന്ന പത്രപ്രവർത്തനത്തിലെ പ്രധാനപ്പെട്ട കാര്യം നമ്മുടെ പത്രപ്രവർത്തന മേഖലയിൽ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. അത് പലപ്പോളും ഒരു ക്ലീഷേ ആയിട്ടോ അൺപ്പൊളിറ്റിക്കൽ ആയിട്ടോ, സെന്റിമെന്റൽ ആയിട്ടോ ഉള്ള സംഗതികൾ ആയി, മിക്കവാറും ചാനൽ റേറ്റിംഗിനുള്ളവ ആയിട്ട് നമ്മുടെ റിപ്പോർട്ടിങ് മാറിയിട്ടുണ്ട്. അതിനെ നമ്മൾ തിരിച്ചു കൊണ്ട് വരണമെങ്കിൽ സമൂഹം തന്നെ വളരെ ശ്രദ്ധയോടെയുള്ള ഒരു സമീപനം, കലാപരമായ പ്രവർത്തനങ്ങളെ ആ രീതിയിൽ കാണാനുളള മനസ്സ് സിസ്റ്റത്തിനകത്തു നിൽക്കുന്നവർ തന്നെ മുന്നോട്ട് വെക്കേണ്ടതുണ്ട്. ആ ഒരു രീതിയിലാണ് ഞാൻ ആ ഒരു ഇടപെടലിനെ ഏറ്റെടുത്തത്. അല്ലെങ്കിൽ അങ്ങനൊരു കലഹം അവിടെ നടത്തിയത്.

പിന്നെ എനിക്ക് ഇതിനകത്തു ആദരവോടു കൂടി സംസാരിക്കാനുള്ളത് ഇതിന്റെ നിർമാണത്തിൽ സഹായിച്ചവരെ കുറിച്ചാണ്. സ്വതന്ത്ര സിനിമകളെ സഹായിക്കുന്ന പ്രസ്ഥാനമായ ഫിലിമോക്രസിയുടെ സഹായം നമുക്ക് കിട്ടീട്ടുണ്ട്. പിന്നെ ക്ലോൺ സിനിമ ആൾട്ടർനേറ്റീവിന്റെ സൌഹൃദക്കൂട്ടായ്മ, അതായത് അതിൽ നിന്ന് ഉടലെടുത്ത സൗഹൃദങ്ങൾ ഈ സിനിമയിൽ ഉടനീളം ഉണ്ടായിട്ടുണ്ട്. സബ് ടൈറ്റിൽ ചെയ്തത് വിജയൻ പുന്നത്തൂർ ആണ്. അങ്ങനെ ഒരുപാട് പേർ ക്ലോണുമായി ബന്ധപെട്ടവരുടെ സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നീട് അതിനകത്ത് പ്രകാശ് ബാരെയുടെ സിലിക്കൻ മീഡിയ എന്ന ഗ്രൂപ്പ്‌, ഷൂട്ടിംഗ് ചിലവുകൾക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ട്. പിന്നീട് ഡ്രോൺ ഷോട്ടുകളൊക്കെ ഉൾപ്പെടുത്തിയപ്പോൾ വലിയ ചിലവ് വന്നപ്പോൾ, ഷൂട്ടിംഗ് നിന്നുപോകും എന്നൊരു ഘട്ടം വന്നപ്പോളാണ് സുദേവന്റെ പെയ്സ് ട്രസ്റ്റ് ഈ സിനിമയുടെ പങ്കാളിത്തത്തിലേക്ക് വരാമെന്ന് വാക്ക് തരുന്നത്. അങ്ങനെ പെയ്സ് ട്രസ്റ്റും സിനിമയെ സാമ്പത്തികമായി കൂടെ സഹായിച്ചു കൊണ്ട് കൂടെ നിന്നിട്ടുണ്ട്. പിന്നെ എന്റേതായിട്ടുള്ള, സ്വന്തമായിട്ടുള്ള വരുമാനവും എല്ലാമെടുത്താണ് മുന്നോട്ട് പോയത്. ആ തരത്തിൽ സാമ്പത്തികമായ് ബുദ്ധിമുട്ടി തന്നെയാണ് ഈ സിനിമ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് പേര് ക്രൗഡ് ഫണ്ടിങ്ങ് നടത്തി. ക്ലോണിനകത്തും പുറത്തും ഉള്ള ഒരുപാട് സുഹൃത്തുക്കൾ സഹായിച്ചു. അങ്ങനെ ഒരുപാട് സൗഹൃദങ്ങൾ ഇതിന്റെ ഭാഗമായി. 2015ൽ സമരം നടക്കുമ്പോൾ ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. അപ്പോൾ മൂന്നാറിൽ ഉണ്ടായിരുന്ന പത്രങ്ങളിലും ചാനലുകളിലും റിപ്പോർട്ടേഴ്‌സ് ആയിട്ടുള്ള സുഹൃത്തുക്കളോ സുഹൃത്തുക്കളുടെ സുഹൃത്തുക്കളോ ആയിട്ടുള്ളവരും വഴിയാണ് അതിനകത്തെ പല വിഷ്വലുകളും എടുപ്പിച്ചത്. അവരെല്ലാവരും ഈ സിനിമയുടെ ഭാഗമാണ്. തോട്ടം തൊഴിലാളികളായ മനുഷ്യരോട് ചെന്ന് സംസാരിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് സിനിമയ്ക്കകത്ത് തന്നെ സംസാരിക്കുന്ന മനോജിനെയാണ്..
പിന്നെ അതിൽ ഗവേഷകനായി ആദിവാസി വിഭാഗങ്ങളെപ്പറ്റിയും അവരുടെ പ്രശ്നങ്ങളെപ്പറ്റിയും സംസാരിക്കുന്ന സുനിൽ, അങ്ങനെ ഒരുപാട് സുഹൃത്തുക്കൾ സിനിമയ്ക്ക് അകത്തു മാത്രമല്ല പ്രീ പ്രോഡക്ഷന്റെ ഭാഗമായും കൂടെ നിന്നിട്ടുണ്ട്. സിനിമയുടെ ഫോം തന്നെ രൂപപ്പെട്ടു വരുന്നത് ആ സംസാരങ്ങളിലൂടെയാണ് അങ്ങനെ ഒരുപാട് മനുഷ്യർ ഈ സിനിമയുമായി ബന്ധപ്പെട്ട് പലരീതിയിൽ നിൽക്കുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്. അവരെ ഒക്കെ വിസ്മരിച്ച് കൊണ്ട് ഈ സിനിമയെപ്പറ്റി സംസാരിക്കാൻ സാധിക്കില്ല.
തീർച്ചയായും… സന്തോഷം..
രാഷ്ട്രീയം, സിനിമ, പോരാട്ടം, ഇത് മൂന്നും തന്നെ ആണ് താങ്കളുടെ ജീവിതം എന്നറിയാം. ഇനിയുമേറെ ദൂരം സിനിമയിൽ മുന്നോട്ട് പോവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

ഒരുപാട് സന്തോഷം .. താങ്ക്യൂ..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...